Saturday, May 24, 2008

വിദേശപണം ലഭിക്കുന്ന സംഘടനകള്‍

വിദേശപണം ലഭിക്കുന്ന അത്മീയ സംഘടനകളെക്കുറിച്ചുള്ള ഒരു വാര്‍ത്ത പ്രസക്തമാണെന്ന് തോന്നുന്നതിനാല്‍ ഇവിടെ പോസ്റ്റു ചെയ്യുന്നു.

ആത്മീയ സംഘടനകള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കുമായി ഇന്ത്യയിലേക്ക് 2005-06 സാമ്പത്തികവര്‍ഷം ഒഴുകിയ വിദേശപണം 7877.5 കോടി രൂപ. 18570 സംഘടനകള്‍ക്കുവേണ്ടിയാണ് ഈ പണം എത്തിയത്. ഇതില്‍ ഏറ്റവും കൂടുതല്‍ പണം ലഭിച്ച പതിനഞ്ചു സംഘടനകളില്‍ കേരളത്തില്‍നിന്ന് മാതാ അമൃതാനന്ദമയി മഠം ഉള്‍പ്പെടെ മൂന്നെണ്ണം. രാജ്യത്ത് ഏറ്റവും കൂടുതല്‍ വിദേശപണം ലഭിക്കുന്ന സംഘടനകളില്‍ ഏഴാംസ്ഥാനമാണ് അമൃതാനന്ദമയി മഠത്തിന്. രാജ്യത്ത് ഏറ്റവുമധികം പണം ലഭിക്കുന്ന സംഘടന തമിഴ്‌നാട്ടിലെ വേള്‍ഡ് വിഷന്‍ ഓഫ് ഇന്ത്യയാണ് (256.41 കോടി). രണ്ടാമത് കാരിത്താസ് ഇന്ത്യ ഡല്‍ഹിയും(193.36 കോടി). കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലാണ് ഈ വിവരമുള്ളത്.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദേശപണം ലഭിച്ച സംഘടന അമൃതാനന്ദമയി മഠംതന്നെ. 85.33 കോടി രൂപയാണ് 2005-06ല്‍ മഠത്തിലെത്തിയത്. അമേരിക്കയിലെ അമൃതാ ഇന്റര്‍നാഷണല്‍ മെഡിക്കല്‍ സര്‍വീസസ് പ്രോജക്ട് ഇന്‍കോര്‍പറേഷന്‍ മാത്രം 38.67 കോടി മഠത്തിന് അയച്ചു. തൊട്ടുപിന്നില്‍ ക്രിസ്ത്യന്‍സംഘടനയായ ബിലീവേഴ്സ് ചര്‍ച്ചാണ്. ഇവര്‍ക്ക് 78.62 കോടി ലഭിച്ചു. കേരളത്തിലെ ഗോസ്പെല്‍ ഫോര്‍ ഏഷ്യ എന്ന സംഘടനയ്ക്ക് 58.29 കോടി രൂപയും ലഭിച്ചു. ഇവരുള്‍പ്പെടെ ആത്മീയ, സന്നദ്ധ വ്യവസായികള്‍ക്കെല്ലാംകൂടി ലഭിക്കുന്നത് 656.27 കോടി രൂപ.

മൊത്തം 1565 സംഘടനകള്‍ക്കാണ് കേരളത്തില്‍ വിദേശപണം ലഭിക്കുന്നത്. കേരളത്തില്‍ത്തന്നെ എറണാകുളം ജില്ലയിലാണ് വിദേശ പണം കിട്ടുന്ന സംഘടനകള്‍ കൂടുതല്‍, 311. ഈ സംഘടനകള്‍ക്കാകെ 165.04 കോടിയാണ് കിട്ടുന്നത്. തൊട്ടുപിന്നില്‍ തിരുവനന്തപുരം. ഇവിടെ 155 സംഘടനകള്‍ കൂടി നേടുന്നത് 91.23 കോടി. വിദേശപണം ലഭിക്കുന്ന സംസ്ഥാനങ്ങളില്‍ കേരളത്തിന് അഞ്ചാം സ്ഥാനമാണുള്ളത്. തമിഴ്‌നാടാണ് ഇതില്‍ ഏറ്റവും മുന്നില്‍. 1609.64 കോടിയാണ് തമിഴ്‌നാട്ടിലെ ആത്മീയ, സന്നദ്ധസംഘടനാവ്യവസായികള്‍ പറ്റുന്നത്. തൊട്ടുപിന്നില്‍ ഡല്‍ഹിയാണ് 1555.6 കോടി. 1011കോടിയുമായി ആന്ധ്രാപ്രദേശും 663 കോടിയുമായി മഹാരാഷ്ട്രയും കേരളത്തിന് മുന്നില്‍ നില്‍ക്കുന്നു.

ഇന്ത്യയിലേക്ക് പണമയക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് അമേരിക്ക തന്നെ. 2425.88 കോടി. ബ്രിട്ടണ്‍(1180കോടി), ജര്‍മനി(1062) എന്നീ രാജ്യങ്ങള്‍ തൊട്ടുപിന്നില്‍. അമേരിക്കയിലെ ഗോസ്പെല്‍ ഫെലോഷിപ്പ് ട്രസ്റ്റും (229 കോടി) ഗോസ്പെല്‍ ഫോര്‍ ഏഷ്യ(137കോടി)യുമാണ് പണമയക്കുന്ന സംഘടനകളില്‍ ഒന്നും രണ്ടും സ്ഥാനത്ത്.

വിശദമായ കണക്കുകള്‍ക്ക് 2005-06ലെ റിപ്പോര്‍ട്ട് (pdf) കാണുക. html ഇവിടെ

ഈ ലിങ്കുകള്‍ കൂടി നോക്കാം

fcraforngos എന്ന സൈറ്റ് ഇവിടെ

The Foreign Contribution (Regulation) Bill, 2006 നെക്കുറിച്ചുള്ള ഒരു ലീഗല്‍ ബ്രീഫിങ്ങ് ഇവിടെ

പ്രകാശ് കാരാട്ട് സന്നദ്ധസംഘടനകളെക്കുറിച്ചും വിദേശ ഫണ്ടിങ്ങിനെക്കുറിച്ചും 1984ല്‍ എഴുതിയ പഠനം ഇവിടെ

വാര്‍ത്തക്ക് കടപ്പാട്: ദേശാഭിമാനി

Sunday, May 18, 2008

‘സംഗതി’യും വിദേശി തന്നെ!

നമ്മുടെ ടി.വി ചാനലുകളൊക്കെ അവരുടെ എസ്.എം.എസ് ‘സംഗതി‘യും സായിപ്പിനെ കണ്ട് പഠിച്ചത് തന്നെ...മെയ് 18ലെ ദേശാഭിമാനി വാര്‍ത്ത അതുപോലെ ഇവിടെ പോസ്റ്റുന്നു...

ലണ്ടന്‍: ഫോണ്‍ ഇന്‍ പരിപാടികളുടെ പേരില്‍ പ്രേക്ഷകരെ വഞ്ചിച്ചതിന് ബിബിസി അടക്കമുള്ള പ്രമുഖ ടെലിവിഷന്‍ ചാനലുകള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പിഴ നല്‍കേണ്ടി വന്നത് കോടികള്‍. വിജയികളെ നേരത്തെതന്നെ തീരുമാനിച്ചുറപ്പിക്കുകയും മത്സരം അവസാനിച്ചശേഷവും ഫോണ്‍ കോളുകള്‍ സ്വീകരിച്ചതുമടക്കം കടുത്ത വഞ്ചനയാണ് ബിബിസി, ചാനല്‍ ഫോര്‍, ഐടിവി ചാനലുകള്‍ നടത്തിയത്. ഫോണ്‍ വഴി വോട്ടിങ് തുടങ്ങുന്നതിനുമുമ്പ് വിജയിയെ നിശ്ചയിച്ച സംഭവംവരെയുണ്ട്. പ്രേക്ഷകരുമായുള്ള ടെലിഫോണ്‍ ബന്ധം സാങ്കേതികത്തകരാര്‍മൂലം മുടങ്ങിയപ്പോള്‍ ചാനലിന്റെ സ്റ്റുഡിയോയിലുള്ളവര്‍തന്നെ ആ റോള്‍ ഏറ്റെടുക്കുക, കൃത്രിമ 'ടെന്‍ഷന്‍' സൃഷ്ടിച്ച് കാഴ്ചക്കാരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുക... അങ്ങനെ പ്രേക്ഷകരെ കൈയിലെടുക്കാന്‍ ഇവര്‍ പല കുതന്ത്രങ്ങളും പയറ്റി. ടിവി ഫോണ്‍ ഇന്‍ പരിപാടികളിലേക്കു വിളിക്കുമ്പോള്‍ വാടകയായി വലിയ തുകയാണ് ടെലിഫോണ്‍ കമ്പനികള്‍ ഈടാക്കുക. പരിപാടി കൊഴുപ്പിക്കാന്‍ ചാനലുകാര്‍ 'സംഗതി'കള്‍ പുറത്തെടുക്കുമ്പോള്‍ ഫോണ്‍ വിളി ഏറും. ഫലം, ടെലികോം കമ്പനിക്കും ലാഭവിഹിതത്തിന്റെ പങ്കുപറ്റുന്ന ചാനലിനും കുശാല്‍.

കഴിഞ്ഞ ഒരു വര്‍ഷമായി പ്രേക്ഷകരെ പലതരത്തിലും പറ്റിച്ചതിന്റെ പേരില്‍ ഐടിവിക്ക് അരക്കോടി പൌണ്ടാണ് ബ്രിട്ടനിലെ മീഡിയാ റെഗുലേറ്ററായ 'ഓഫ്കോം' പിഴ വിധിച്ചത്. ചാനലിലെ ജനപ്രിയ പരിപാടിക്കായുള്ള തെരഞ്ഞെടുപ്പില്‍ തങ്ങളുടെ മികച്ച അവതാരകരായ ആന്റണി മക്പാര്‍ട്ടലിനും ഡെകാന്‍ ഡോണലിക്കും അനുകൂലമായി ഐടിവി കണക്കുണ്ടാക്കി. പ്രേക്ഷകരുടെ വോട്ട് കണക്കാക്കിയാല്‍ ഹാസ്യപരിപാടിയുടെ അവതാരക കാതറിന്‍ ടെയ്റ്റ് ആയിരുന്നു വിജയി. മത്സരത്തില്‍ ജയിക്കാന്‍ സാധ്യതയില്ലെന്നറിയാതെ പാവം പ്രേക്ഷകര്‍ 78 ലക്ഷം പൌണ്ടിനാണ് ഫോണ്‍ വിളിച്ചത്. ഐടിവി തലവന്‍ മൈക്കല്‍ ഗ്രേഡ് തന്നെ ഇക്കാര്യം സമ്മതിച്ചു. തെറ്റ് ആവര്‍ത്തിക്കാതിരക്കാന്‍ നടപടിയെടുത്തിട്ടുണ്ടെന്ന് പറഞ്ഞൊഴിയുകയാണ് അദ്ദേഹം ചെയ്തത്.

പ്രേക്ഷകരെ വിഡ്ഢികളാക്കുന്നതില്‍ ബിബിസിയും മോശക്കാരല്ല. ഫോണ്‍ ഇന്‍ പരിപാടിയില്‍നിന്നുള്ള വരുമാനം സന്നദ്ധസേവനത്തിന് ഉപയോഗിക്കുമെന്ന് പ്രഖ്യാപിച്ച് പരിപാടിക്ക് ആളെ കൂട്ടിയ ചാനല്‍, ഫോണ്‍ ഇന്‍ വഴി കിട്ടിയ 1.06 ലക്ഷം പൌണ്ട് വിഴുങ്ങിയെന്ന് പിന്നീട് സമ്മതിച്ചു. മലയാളത്തിലെ ഒരു ചാനല്‍ എസ് എം എസ് വോട്ടിങ്ങില്‍നിന്ന് ലഭിക്കുന്ന വരുമാനം സന്നദ്ധപ്രവര്‍ത്തനത്തിന് ചെലവഴിക്കുമെന്നു പറഞ്ഞാണ് റിയാലിറ്റി ഷോ സംഘടിപ്പിച്ചത്. ആ തുക എങ്ങോട്ട് പോയെന്ന് ആര്‍ക്കറിയാം?

ബിബിസി ഒരിക്കല്‍ ഫോണ്‍ വഴി വോട്ടിങ്ങില്‍ പങ്കെടുത്ത ആയിരത്തോളം പ്രേക്ഷകരുടെ വോട്ട് പരിഗണിക്കുകപോലും ചെയ്തില്ല. ഫോണ്‍ വിളിച്ച കാശ് നഷ്ടമായതു മിച്ചം. ഫോണ്‍ ഇന്‍ പരിപാടിയില്‍ കൃത്രിമം കാണിച്ച് പ്രേക്ഷകരെ വഞ്ചിച്ചതിന് ചാനല്‍ ഫോര്‍ 15 ലക്ഷം പൌണ്ട് പിഴ അടയ്ക്കേണ്ടി വന്നു.

പ്രേക്ഷകരെയും പരസ്യക്കാരെയും ആകര്‍ഷിക്കാന്‍ ഇന്ത്യയിലെ ടെലിവിഷന്‍ ചാനല്‍ മേഖലയില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. പിടിച്ചുനില്‍ക്കാന്‍ ചാനലുകള്‍ ദിവസേന പുതിയ വഴികള്‍ തേടിക്കൊണ്ടിരിക്കുന്നു. മികച്ച വരുമാനമാര്‍ഗമെന്ന നിലയിലാണ് റിയാലിറ്റിഷോയെ ചാനലുകള്‍ കൂട്ടുപിടിച്ചത്. ഇതുവഴി പ്രേക്ഷകരുടെ കൈയിലെ പണം തട്ടാന്‍ എളുപ്പമാണെന്ന് ഇവര്‍ മനസ്സിലാക്കി. റിയാലിറ്റി ഷോ തട്ടിപ്പിന്റെ ചെറുപതിപ്പുകള്‍ ഇതിനകം കൊച്ചുകേരളത്തിലും അരങ്ങേറിയിട്ടുണ്ട്.

വിദേശത്തെ വമ്പന്മാരെ അനുകരിച്ച് തട്ടിപ്പിന് പുതിയ 'സംഗതി'കള്‍ ഇവിടെയും ഒരുങ്ങുമെന്നുറപ്പ്. പ്രേക്ഷകര്‍ കരുതിയിരിക്കുക മാത്രമേ വഴിയുള്ളൂ.