Showing posts with label നര്‍മ്മം. Show all posts
Showing posts with label നര്‍മ്മം. Show all posts

Monday, September 15, 2008

കണ്ണടയ്ക്കൂ, വോട്ട് ചെയ്യൂ

ഗ്യാ‍ലപ്പ് പോള്‍ നടത്തുന്നുണ്ടെങ്കില്‍ ദാ ഇങ്ങനെ നടത്തണം.

മംഗളം വെബ് സൈറ്റില്‍ കണ്ട ഒരു പോള്‍ നിങ്ങളോട് ചോദിക്കുന്നു..

ഡല്‍ഹി സ്ഫോടന പരമ്പരയുടെ പശ്ചാത്തലത്തില്‍ ‘പോട്ട’ പിന്‍വലിക്കണമെന്ന B.J.Pയുടെ അഭിപ്രായത്തോട് താങ്കള്‍ യോജിക്കുന്നുണ്ടോ?“

കുത്താന്‍ മൂന്ന് ഓപ്‌ഷന്‍സ് ഉണ്ട്. ഇല്ല, ഉവ്വ്, അഭിപ്രായമില്ല

ഒന്നിലും കുത്തിയില്ല. എന്നാലും റിസള്‍ട്ട് അറിഞ്ഞേക്കാം എന്നു കരുതി പതുക്കെ ക്ലിക്കി നോക്കി. അതു വരെ 303 പേര്‍ വോട്ട് ചെയ്തിട്ടുണ്ട്. ഇല്ല എന്നു 148 പേരും, ഉവ്വ് എന്ന് 142 പേരും, അഭിപ്രായമില്ലെന്ന് 13 പേരും വോട്ട് ചെയ്തിട്ടുണ്ട്...ഒരു നെക്ക് ആന്‍ഡ് നെക്ക് ഫൈറ്റ് തന്നെ....

എന്നാലും എന്നാലും....

വോട്ട് ചെയ്യുന്നതിനു മുന്‍പ് ഈ 303 പേരില്‍ ആരെങ്കിലും ചോദ്യം വായിച്ചു നോക്കിയോ ആവോ? പോള്‍ ഇടുന്നതിനു മുന്‍പ് മംഗളം വെബ് എഡിറ്റര്‍ എന്ത് പോള്‍ ആണ് താന്‍ ഇടുന്നത് എന്ന് വായിച്ചു നോക്കിയോ ആവോ?

ബി.ജെ.പി പോട്ട പിന്‍‌വലിക്കണമെന്ന് അഭിപ്രായപ്പെട്ടത്രെ..അതും ഇപ്പോള്‍ നിലവിലില്ലാത്ത പോട്ട...

തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ 100 ദിവസത്തിനുള്ളില്‍ പോട്ട തിരികെ കൊണ്ടു വരും എന്ന് പറഞ്ഞ് അദ്വാനി നാക്കെടുത്തില്ല. അതിനു മുന്‍പേ അദ്വാനി പറഞ്ഞതിനു നേരെ വിരുദ്ധമായ ഒരു അഭിപ്രായത്തിന്റെ പുറത്ത് ഒരു പോളും അതിനൊരു റിസല്‍ട്ടും.

എന്തായാലും വോട്ട് ചെയ്തവരെ സമ്മതിച്ചു.

പോട്ട നിരോധനം പിന്‍‌വലിക്കണം എന്നായിരിക്കാം മംഗളം ഉദ്ദേശിച്ചത് എന്ന് കൃത്യമായി ഊഹിച്ച് വോട്ട് ചെയ്തു എന്നു മാത്രം പറയല്ലേ..പ്ലീസ്....

:)

Wednesday, April 30, 2008

മുഖം‌മൂടി വെച്ച രാഷ്ട്രീയബോധം

ആലപ്പുഴ
സമയം ചൊവ്വാഴ്‌ച വൈകിട്ട്‌ അഞ്ചുമണി
സ്ഥലം സീറോ ജംഗ്‌ഷന്‍

നെറ്റിയില്‍ കുങ്കുമപ്പൊട്ട്‌ തൊട്ട്‌ ചിരിച്ചുകൊണ്ട്‌ നിന്ന 'രാഹുല്‍ ഗാന്ധി' യെക്കണ്ട്‌ നഗരവാസികള്‍ അമ്പരന്നു. അമ്പരപ്പ്‌ മാറും മുമ്പേ അതാ വരുന്നു ഒരു കൂട്ടം രാഹുല്‍ ഗാന്ധിമാര്‍. പിന്നെ കണ്ടത്‌ 'രാഹുല്‍ ഗാന്ധി' മാരുടെ കൂട്ടയോട്ടം.

എന്താണ് സംഭവമെന്ന് പിടികിട്ടിയില്ലേ?

വേറെ ഒന്നുമില്ല.

കോണ്‍ഗ്രസ്‌ ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം ആലപ്പുഴ നഗരത്തില്‍ വെള്ള ബനിയനും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയുടെ മുഖംമൂടിയും ധരിച്ചെത്തിയ നൂറിലധികം കെ.എസ്‌.യു. പ്രവര്‍ത്തകര്‍ നടത്തിയ കൂട്ടയോട്ടത്തെക്കുറിച്ചുള്ള മാതൃഭൂമി വാര്‍ത്തയുടെ തുടക്കമാണത്. വിട്ടുകളഞ്ഞിട്ടുള്ളത് പങ്കെടുത്തവരുടെ പേരുകള്‍ മാത്രം.


ഭാഷ ശ്രദ്ധിച്ചോ? എവിടെയെങ്കിലും ഈ മുഖം‌മൂടിയോട്ടത്തിന്റെ അപഹാസ്യതയെക്കുറിച്ച് എന്തെങ്കിലും സൂചന?

ഒന്നുമില്ല. തികച്ചും രസകരം എന്ന് അവര്‍ കരുതുന്ന സംഭവത്തെക്കുറിച്ച് ഒരു കൌതുക വാര്‍ത്തയുടെ ഭാഷയിലും ശൈലിയിലും ഒരു റിപ്പോര്‍ട്ട്...

വ്യക്തിപൂജയുടെ അങ്ങേയറ്റം എന്ന് വിശേഷിപ്പിക്കാവുന്ന ഈ കുട്ടിക്കളിയില്‍ പത്രത്തിനു യാതൊരു തകരാറും തോന്നുന്നില്ല. യുവാക്കളുടെ ചിന്താശേഷി, കര്‍മ്മശേഷി എന്നിവയെക്കുറിച്ചൊന്നും ഒരു സംശയവും ഉയരുന്നുമില്ല. ക്രിക്കറ്റ് ഗ്രൌണ്ടില്‍ താരങ്ങളുടെ മുഖം മൂടിയും വെച്ചെത്തുന്ന ആരാധകവൃന്ദത്തിന്റെ അതേ നിലവാരത്തില്‍ത്തന്നെ നമ്മുടെ രാഷ്ട്രീയപ്രവര്‍ത്തകരും ചിന്തിച്ചാലും പ്രവര്‍ത്തിച്ചാലും തെറ്റൊന്നും തോന്നുന്നുമില്ല. വായനക്കാരനില്‍ അറിയാതെ പോലും അങ്ങിനെ ഒരു ചിന്ത വരരുത് എന്ന കാര്യത്തില്‍ പത്രത്തിന് ബദ്ധശ്രദ്ധ ഉണ്ട് താനും.

വേണ്ടപ്പെട്ടവരെ നോവിക്കാത്ത, ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത, വാര്‍ത്തയുടെ മര്‍മ്മത്ത് തൊടാത്ത ഇത്തരം റിപ്പോര്‍ട്ടിങ്ങിന്റെ സഹായം ഇല്ലായിരുന്നെങ്കില്‍ പല പ്രസ്ഥാനങ്ങളുടെയും ഗതി പരിതാപകരം ആയേനെ.....

ഒരു കാര്യത്തിനു പത്രത്തിനു നന്ദി പറയാം.

വരികള്‍ക്കിടയിലൂടെയാണെങ്കിലും ‍, മുകളില്‍ നിന്നും നേതാക്കള്‍ കെട്ടിയിറക്കപ്പെടുന്നത് ഇതുപോലെ മുഖം നഷ്ടപ്പെടുന്നതില്‍ വിമുഖത ഇല്ലാത്ത അണികള്‍ ഉള്ളതുകൊണ്ടാണെന്ന സൂചന ഈ വാര്‍ത്തയിലൂടെ തന്നതിന്...

(ചിത്രത്തിനു കടപ്പാട്: മാതൃഭൂമി)

Thursday, February 14, 2008

പ്രണയമൊന്നുമല്ല

നമ്മുടെ ശ്വാസത്തിന്റെ വില ഞാനിപ്പോള്‍ അറിയുന്നു
മുഖം‌മൂടി കൊണ്ട് മറയ്ക്കപ്പെടാത്ത
ഒരു മുഖം കാണാന്‍ ഞാന്‍ കൊതിക്കുന്നു
ഈ നിമിഷത്തില്‍ നമ്മള്‍ പങ്കുവെക്കേണ്ടത്
ഇതുപോലും പറയാനാകാതെ കടന്നുപോകുന്ന,
നമ്മള്‍ക്കിടയിലെ പലരേയും കുറിച്ചാണ്.

സാമാന്യം നല്ലൊരു വാലന്റൈന്‍ ദിന സന്ദേശം അല്ലേ?നഷ്ടബോധവും പങ്കുവെക്കലുമൊക്കെ നിറഞ്ഞ, എന്നാല്‍ അല്പം വ്യത്യസ്തയുള്ള ഒരു പ്രണയദിന സന്ദേശം?

എന്നാല്‍ അല്ല.....

ചൈനയില്‍ സാര്‍സ് രോഗം പടര്‍ന്നുകൊണ്ടിരുന്ന കാലത്ത് ശ്വാസത്തിലൂടെ രോഗം പകരുമെന്ന് ഭയന്ന്, മുഖം‌മൂടി ധരിച്ച്, സംസാരിക്കുകപോലും ചെയ്യാതെ ജനങ്ങള്‍ ജീവിച്ചുകൊണ്ടിരുന്ന സമയത്ത് ആരോ അയച്ച ഒരു എസ്.എം.എസ് സന്ദേശമാണിത്..

എല്ലാവരും അവരുടെ ശബ്ദം തന്നെ
അടക്കിനിര്‍ത്തിയിരിക്കുന്നു
നമുക്കിനി വാതിലുകളടയ്ക്കാം
വീടുകള്‍ കുറ്റിയിട്ട് ഉള്‍വലിയാം
വിറങ്ങലിച്ച ഈ നഗരത്തില്‍ നിന്ന്‌
വിരലുകള്‍ കൊണ്ട് പരസ്പരം സംസാരിക്കാം

ഇത് മറ്റൊരെണ്ണം

മൊബൈലും എസ്.എം.എസ്സുമൊക്കെ ഇല്ലായിരുന്നെങ്കില്‍ ഇതുപോലുള്ള പല രചനകളും ജനിക്കാതെ പോയേനെ.... എന്തായാലും പുത്തന്‍ സാങ്കേതിക വിദ്യകളും അവയുടേതായ രീതിയില്‍ ക്രിയാത്മകതയെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ബ്ലോഗ് ഇല്ലായിരുന്നെങ്കില്‍ ഈ കുറിപ്പും ഉണ്ടാവില്ലായിരുന്നു.

ജനയുഗം പത്രത്തില്‍ കെ.ആര്‍.സുമി എസ്.എം.എസ്സിന്റെ ഉത്ഭവവും ചരിത്രവുമൊക്കെ വിവരിക്കുന്ന ഒരു കുറിപ്പ് എഴുതിയിട്ടുണ്ട്. അതിലെ ഒരു ഭാഗം വായിച്ചതിന്റെ രസത്തില്‍ എഴുതിയത്. ഉദാഹരണങ്ങള്‍ ആ ലേഖനത്തിലേത്.

Friday, March 30, 2007

ഏപ്രില്‍ ഫൂളാകുവാന്‍ 101 വഴികള്‍!

ഒരു വഴി ഇതാണ്.
ബാക്കി നൂറെണ്ണം സമയം കിട്ടുമ്പോള്‍ പറഞ്ഞു തരാം.
:)

Tuesday, March 27, 2007

ക്രിക്കറ്റിനെക്കുറിച്ചല്ല സുഹൃത്തേ!

ബൌളിങ്ങും ബാറ്റിങ്ങും ഫീല്‍ഡിങ്ങും
ശരിയാവാത്തത് നമുക്ക് മനസ്സിലാക്കാം!
ദേ! അവന്മാരുടെ പാര്‍ക്കിങ്ങും ഒരു വകയായി!

Wednesday, March 21, 2007

ഒരു കുടക്കീഴില്‍


ഒരു പരീക്ഷണം. ഇമേജില്‍ ക്ലിക്ക് ചെയ്താല്‍ അത് തുറന്നു വരും.വായിക്കുവാന്‍ എളുപ്പമായിരിക്കും. വ്യൂ അഡ്ജസ്റ്റ് ചെയ്താല്‍ ഒറ്റ പേജില്‍ നില്‍ക്കും.