Showing posts with label ഇറാഖ്. Show all posts
Showing posts with label ഇറാഖ്. Show all posts

Thursday, January 15, 2009

മറ്റാരുടെയോ രക്തം, മറ്റാരുടെയോ കുഞ്ഞുങ്ങള്‍

ഒന്ന്

MR. LEHRER: Mr. Vice President, getting from there to here, 4500 Americans have died, at least a hundred thousand Iraqis have died. Has it been worth that?

VICE PRES. CHENEY: I think so.

(Cheney Reflects on Legacy, Defends Interrogation Policy)


രണ്ട്

2008 ഡിസംബര്‍ 27ന് ഗാസയിലെ ഷിഫാ ആ‍ശുപത്രിക്ക് പുറത്ത് മൃതദേഹങ്ങള്‍ക്കിടയില്‍ നിരത്തിയിട്ടിരിക്കുന്ന കുഞ്ഞിനരികിലിരുന്ന് വിലപിക്കുന്ന ഒരു പാലസ്തീന്‍‌കാരന്‍।

ഇന്നത്തെ പത്രത്തിലെ വാര്‍ത്തയനുസരിച്ച് ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കവിഞ്ഞു. കൊല്ലപ്പെട്ടവരെ അടക്കാന്‍ സ്ഥലം തികയുന്നില്ലത്രെ. ജനവാസകേന്ദ്രങ്ങളെ ഇസ്രയേല്‍ പുത്തന്‍ തലമുറ ബോംബുകള്‍ പരീക്ഷിക്കുന്നതിനുള്ള വേദിയാക്കുന്നതായും വാര്‍ത്തയുണ്ട്.

മൂന്ന്

You've never done nothing
but build to destory
You play with my world
Like its your little toy
You put a gun in my hand
and you turn from my eyes
And you turn and run farther
While the fast bullets fly

You fasten the triggers
for the others to fire
you sit back and watch
white the death count gets higher
You hide in your mansions
While young people's blood
Flows out of their bodies
And gets buried in the mud

Let me ask you one question
Is you money that good?
Will it bring you forgiveness?
Do you think that it could?
I think you will find
When your death takes its toll
All the money you made
Will never bring back your soul.

Bob Dylan, "Masters of War," 1962

*
പോസ്റ്റ് വായിച്ചപ്പോള്‍ തോന്നിയത്.

Wednesday, June 25, 2008

ഒരു വനിതാ ചാവേറിന്റെ മനസ്സ്

ഹസ്‌ന മാരി എപ്പോഴെങ്കിലും കുടുംബ ഖുറാന്‍ തുറക്കുന്നത് കണ്ടതായി ആരും ഓര്‍ക്കുന്നില്ല. അവള്‍ ഒരിക്കലും പള്ളിയില്‍ പോകാറില്ലെന്നു മാത്രമല്ല പള്ളിയിലെ ഇമാമിനെ ഒരു സ്ത്രീലമ്പടനായാണ് താന്‍ കാണുന്നതെന്ന് അവള്‍ പലപ്പോഴും പറയുമായിരുന്നു. അതുകൊണ്ട് തന്നെ മതവിശ്വാസവുമായി ബന്ധപ്പെട്ട തീവ്രവാദമല്ല അന്‍ബാര്‍ പ്രവിശ്യയില്‍ നിന്നുള്ള ഈ ഗ്രാമീണയെ കഴിഞ്ഞ വേനല്‍ക്കാലത്ത് ഇറാഖി ചെക്ക് പോസ്റ്റുകളിലൊന്നില്‍ വെച്ച് സ്വയം പൊട്ടിച്ചിതറുവാന്‍ പ്രേരിപ്പിച്ചത്. അവളുടെ കൂടെ മൂന്ന് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെടുകയും പത്ത് സാധാരണക്കാര്‍ക്കെങ്കിലും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

മതം ആവണമെന്നില്ല അവളുടെ പ്രേരകശക്തി, എങ്കിലും വിശുദ്ധ യുദ്ധത്തിന്റെ മുന്നണിയില്‍ വനിതകളെ ഉപയോഗിക്കുക എന്ന പുതിയ രീതിയുടെ സ്വയംസന്നദ്ധയായ ആദ്യ ഇരകളിലൊന്നായിരുന്നു അവള്‍. അധിനിവേശത്തിനു ശേഷം നടന്ന ആയിരത്തോളം ചാവേര്‍ ബോംബാക്രമണങ്ങളില്‍ സ്ത്രീകള്‍ ഉള്‍പ്പെട്ടത് ഏതാണ്ട് മുപ്പതോളം എണ്ണത്തില്‍ മാത്രമാണെങ്കിലും, അമേരിക്കന്‍- ഇറാഖി ഉദ്യോഗസ്ഥര്‍ പറയുന്നത് അമേരിക്കന്‍ ആക്രമണതന്ത്രത്തിന്റെ നട്ടെല്ലായ സെക്യൂരിറ്റി സംവിധാനങ്ങളെ മറികടക്കുവാന്‍ ജിഹാദി ഗ്രൂപ്പുകള്‍ കൂടുതല്‍ കൂടുതലായി വനിതകളെ ഉപയോഗിക്കുന്നുണ്ട് എന്നാണ്. കഴിഞ്ഞ ഞായറാഴ്ച ബക്കൂബയില്‍ നടന്ന ഒരു വനിതാ ചാവേര്‍ ആക്രമണത്തില്‍ പതിനാറ് പേര്‍ കൊല്ലപ്പെടുകയും മുപ്പത്തി അഞ്ചോളം പേര്‍ക്ക് പരിക്കേല്‍ക്കുകയുമുണ്ടായി. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് രണ്ട് പുരുഷന്മാരും നാലു സ്ത്രീകളും ഉത്തരപടിഞ്ഞാറന്‍ ബാഗ്ദാദിലെ തിരക്കേറിയ ഒരു മാര്‍ക്കറ്റില്‍ കാര്‍ ബോംബാക്രമണം നടത്തിയത്. ഇതില്‍ 63 പേര്‍ കൊല്ലപ്പെട്ടിരുന്നു.

എല്ലാ അവസരങ്ങളിലും, പല തട്ടിലുള്ള സുരക്ഷാസംവിധാനങ്ങള്‍ മറികടന്ന് തങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്തുവാന്‍ വനിതാ ചാവേറുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. പുരുഷ പോലീസുകാരോ ചെക്ക് പോയിന്റ് ഉദ്യോഗസ്ഥരോ വനിതകളെ പരിശോധിക്കുന്നത് വിലക്കുന്ന ഒരു സംസ്കാരം നിലവിലിരിക്കെ, പോലീസ് സ്റ്റേഷനുകളും മാര്‍ക്കറ്റുകളും പോലുള്ള സുപ്രധാന ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരുവാന്‍ ഇവര്‍ക്ക് കഴിയുന്നുണ്ട്. ഒരു പുരുഷനു എത്തിച്ചേരാമെന്ന് സ്വപ്നം കാണാന്‍ പോലും കഴിയാത്ത ഇടങ്ങളിലേക്ക് ഒരു പരിശോധനയും ഇല്ലാതെ കടന്നു ചെല്ലുവാന്‍ ഇവര്‍ക്ക് സാധിക്കുന്നു.

ഒരോ ആത്മഹത്യാ ബോംബറും തന്റെ ജീവിതം അവസാനിപ്പിക്കുന്നത് ഒരേ രീതിയിലായിരിക്കാം, എങ്കിലും അവരുടെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ച് ഒറ്റക്കഥയില്‍ നിന്നുമാത്രം എന്തെങ്കിലും നിഗമനത്തിലെത്തുന്നത് ബുദ്ധിശൂന്യമയിരിക്കും. എങ്കിലും, ഹസ്‌ന എങ്ങിനെ സ്വയം പൊട്ടിച്ചിതറുവാന്‍ തയ്യാറായി എന്നത് ഇറാഖിലെ സ്ത്രീകള്‍ അകപ്പെട്ടിരിക്കുന്നതായ നിസ്സഹായാവസ്ഥയുടെ വിഷമവൃത്തത്തിലേക്ക് അല്‍പം വെളിച്ചം വീശുവാന്‍ സഹായിക്കും എന്നു തോന്നുന്നു..

ഇപ്പോള്‍ സിറിയയില്‍ ഒളിച്ച് താമസിക്കുന്ന അവളുടെ സഹോദരി സദിയയില്‍ നിന്നും അമ്മ ഷാഫിക്വയില്‍ നിന്നുമാണ് ടൈം ഹസ്‌നയെക്കുറിച്ച് അറിഞ്ഞത്. ( പേരുകള്‍, ഹസ്‌നയുടേതടക്കം സാങ്കല്‍പ്പികമാണ്). അവര്‍ പറഞ്ഞ കഥ ശരിയോ തെറ്റോ എന്നു പരിശോധിക്കുക അസാദ്ധ്യമാണെങ്കിലും, അവര്‍ പറഞ്ഞതിലെ പ്രധാന സംഗതികള്‍ അന്‍ബാറിലെ ഇറാഖി ഉദ്യോഗസ്ഥര്‍ നല്‍കുന്ന സംഭവ വിവരണവുമായി ഒത്തുപോകുന്നുണ്ട്. (അമേരിക്കന്‍ സൈന്യം ആകെ സ്ഥിരീകരിക്കാന്‍ തയ്യാറായത് ജൂലൈ 23ന് അഞ്ചാം കിലോമീറ്ററിലെ ചെക്‍പോയിന്റില്‍ ഒരു വനിതാ ചാവേര്‍ ആക്രമണം ഉണ്ടായി എന്നത് മാത്രമാണ്). സദിയയും ഷഫിക്വയും ഒരു അല്‍-ഖ്വൈദ പോരാളി അവര്‍ക്ക് നല്‍കിയ രണ്ട് ഡി.വി.ഡി പരിശോധിക്കുവാന്‍ സമ്മതിച്ചു, അതിന്റെ കോപ്പി എടുക്കുവാന്‍ അനുവദിച്ചില്ലെങ്കിലും. ഒന്നില്‍ ഹസ്‌നയുടെ അന്ത്യ യാത്രാമൊഴിയും, മറ്റൊന്നില്‍ അവളുടെ ദൌത്യത്തിന്റെ ചിത്രീകരണവും ആയിരുന്നു. സ്വന്തം സഹോദരന്റെ മരണം സൃഷ്ടിച്ച ദു:ഖത്താല്‍ ഭ്രാന്തമായ അവസ്ഥയിലെത്തിയ, ഒരിക്കല്‍ അസാമാന്യ മന:ശക്തിയുണ്ടായിരുന്ന ഒരു വനിതയുടെ ചിത്രമാണ് നമുക്ക് കാണാനാവുക.

സഹോദരനായ താമര്‍ 2007 ആദ്യം ഒരു ചാവേര്‍ ആക്രമണത്തിനു സ്വയം സന്നദ്ധനാവുകയായിരുന്നു. ഹസ്‌ന അവനെ സഹായിക്കുകയും. ഫെബ്രുവരിയിലെ ഒരു പ്രഭാതത്തില്‍ താമര്‍ ചെക്ക് പോയിന്റ് അഞ്ചിലേക്ക് സഹജിഹാദികളോടൊത്ത് കാറോടിച്ച് പൊയ്ക്കൊണ്ടിരിക്കെ അബദ്ധത്തില്‍ ബോംബ് പൊട്ടുകയും എല്ലാവരും കൊല്ലപ്പെടുകയുമായിരുന്നു.

ഹസ്‌നയെ ഇത് ദുഖത്തിലാഴ്ത്തി - സഹോദരന്‍ മരിച്ചു എന്നതിലല്ല, മറിച്ച് അവന്‍ ഏറ്റെടുത്ത ദൌത്യം പൂര്‍ത്തിയാക്കാനായില്ലല്ലോ എന്നതായിരുന്നു അവളുടെ ദുഖം. "അവന്റെ മരണവാര്‍ത്ത അവള്‍ പ്രതീക്ഷിച്ചതായിരുന്നു, എങ്കിലും അവന്‍ ഒരു രക്തസാക്ഷിയായി കരുതപ്പെടുകയില്ല എന്നത് അവള്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു." സദിയ പറഞ്ഞു. ഒരാഴ്ചയോളം അവള്‍ ഒരു മുറിയില്‍ കയറി കതകടച്ചിരുന്നു. അവസാനം അയല്‍ക്കാര്‍ അവള്‍ മരിച്ചുവെന്നുറപ്പിച്ച് സദിയയെ വിളിക്കുകയായിരുന്നു. വാതില്‍ പൊളിച്ച് അകത്ത് കടന്ന അവര്‍ കണ്ടത് വിസര്‍ജ്യങ്ങളുടെ നടുവില്‍ അബോധാവസ്ഥയില്‍ കിടന്നിരുന്ന ഹസ്‌നയെയാണ്. സദിയയുടെ പരിചരണത്താല്‍ ഹസ്‌ന തന്റെ ആരോഗ്യം കുറെയൊക്കെ വീണ്ടെടുത്തു, എങ്കിലും താമറിനു സംഭവിച്ച പരാജയത്തെക്കുറിച്ചുള്ള ഓര്‍മകള്‍ അവളെ വേട്ടയാടുകയായിരുന്നു. "അപൂര്‍ണമായ രക്തസാക്ഷിത്വം" എന്നാണവള്‍ അതിനെ വിശേഷിപ്പിച്ചത്. അധികം കഴിയുന്നതിനു മുന്‍പ് തന്നെ അവള്‍ ഒരു തീരുമാനത്തിലെത്തി : സഹോദരന്റെ മാനം കാക്കാനുള്ള ഏക വഴി അവന്‍ പൂര്‍ത്തിയാക്കാതെ പോയ ദൌത്യം പൂര്‍ത്തിയാക്കുക എന്നതാണെന്ന്.

തുടര്‍ന്ന് ഹസ്‌ന ഒരു നിര്‍ദ്ദേശവുമായി തന്റെ സഹോദരന്റെ സഹപ്രവര്‍ത്തകരെ സമീപിച്ചു. അവള്‍ക്കൊരു ബെല്‍റ്റ് സംഘടിപ്പിച്ചുകൊടുക്കാമെങ്കില്‍ കിലോമീറ്റര്‍ 5 അവള്‍ ബോംബായി മാറി തകര്‍ക്കും. അവര്‍ ആദ്യം സംശയിച്ചു ,കാരണം ഒരു വനിതയെ അതു വരെയും ഇത്തരം പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല, മാത്രമല്ല അവസാന നിമിഷം അവളുടെ മനസാന്നിദ്ധ്യം നഷ്ടപ്പെടും എന്നതവര്‍ക്ക് ഉറപ്പായിരുന്നു. എങ്കിലും അവസാനം അവര്‍ക്ക് ഹസ്നയുടെ നിര്‍ബന്ധത്തിനു വഴങ്ങേണ്ടി വന്നു. അങ്ങിനെ അവര്‍ അവളെ ഉന്നത ജിഹാദി തലവന്മാരുടെ അംഗീകാരത്തിനായും ബെല്‍ട്ട് ബോംബ് ഘടിപ്പിക്കുന്നതിനായും സിറിയയിലേക്ക് അയച്ചു. (നിരവധി തവണ അവള്‍ സിറിയ സന്ദര്‍ശിച്ചുവെന്ന് റമാദിയിലെ ഇറാഖി ഉദ്യോഗസ്ഥര്‍ പറയുന്നു.)

അടുത്ത തവണ സദിയ ഹസ്‌നയെ കണ്ടപ്പോള്‍ ചെയ്യാന്‍ പോകുന്ന കാര്യത്തെക്കുറിച്ചുള്ള പ്രതീക്ഷയില്‍ അവള്‍ ഒരു തരം ചാപല്യം ബാധിച്ചവളെപ്പോലെ കാണപ്പെട്ടു. സിറിയയില്‍ ഉണ്ടായ അനുഭങ്ങളെക്കുറിച്ച് രസകരമായ കഥകള്‍ അവള്‍ സദിയക്ക് പറഞ്ഞു കൊടുത്തു. സ്ത്രീയെ സ്പര്‍ശിക്കുന്നത് ജിഹാദികളുടെ മതവിശ്വാസം വിലക്കുന്നതിനാല്‍ ബെല്‍ട്ടിനായി എങ്ങിനെ അവളുടെ അളവുകള്‍ എടുക്കും എന്നതിനെക്കുരിച്ച് അവര്‍ക്കൊരു രൂപവും ഇല്ലായിരുന്നു. എങ്കില്‍ തന്റെ ബ്രേസിയര്‍ തരാമെന്നായി അവള്‍. പക്ഷെ ഒരു സ്ത്രീയുടെ അടിവസ്ത്രം സ്പര്‍ശിക്കന്‍ ഇസ്ലാം അനുവദിക്കുന്നുണ്ടോ എന്നത് ഒരു ഇമ്മാമിനോട് ചോദിച്ച് അവര്‍ക്ക് ഉറപ്പു വരുത്തേണ്ടിവന്നുവത്രെ.

അവള്‍ സ്വയം ഒരു ബോംബായി മാറിയ കഴിഞ്ഞ ജൂലായിലെ ആ ദിവസം ചെക്ക് പോയിന്റില്‍ ഏതാണ്ട് നാല്‍പതോളം പോലീസുകാര്‍ ഉണ്ടായിരുന്നു. അതില്‍ ഒറ്റ സ്ത്രീ പോലും ഇല്ലായിരുന്നു. രാവിലെ 9.30ന് ഇളം നിറത്തിലുള്ള ഒരു ഓപ്പല്‍ സലൂണ്‍ ചെക്ക് പോയിന്റിനു ഏതാണ്ട് 100 വാര അകലെ ഒരു സ്ത്രീയെ വിട്ടതിനുശേഷം റമാദിയിലേക്ക് യാത്രയായി. തിളങ്ങുന്ന കറുത്ത ഗൌണും പര്‍ദയും ധരിച്ച കുറിയതും ബലിഷ്ടവുമായ ശരീരമുള്ള സ്ത്രീയെ.

ചെക്ക് പോയിന്റിന്റെ ചുമരുകള്‍ക്ക് സമീപമെത്തിയപ്പോള്‍ അവള്‍ വസ്ത്രം തടഞ്ഞ് വീഴുന്നതായി ഭാവിച്ചു. ദൃക്‍സാക്ഷി വിവരണം അനുസരിച്ച് അവള്‍ ഒരു പോലീസുകാരനെ വിളിക്കുകയും തന്നെ സഹായിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അവര്‍ സമീപത്തെത്തിയപ്പോള്‍ അവള്‍ ബോംബിന്റെ ട്രിഗര്‍ വലിക്കുകയും രണ്ട് പൊലീസുകാരും തല്‍ക്ഷണം കൊല്ലപ്പെടുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഒരു വലിയ തീഗോളം സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ചെന്ന് പതിക്കുകയും അതിനുള്ളിലുണ്ടായിരുന്നവരെ ഗുരുതരമായി പൊള്ളലേല്‍പ്പിക്കുകയും ചെയ്തു.

ഹസ്‌നയുടെ മരണത്തിനു ഒരു ആഴ്ച കഴിഞ്ഞ്, സദിയക്ക് രണ്ട് ഡി.വി.ഡി കള്‍ ലഭിച്ചു. ആ റെക്കോര്‍ഡിങ്ങുകളിലെ സ്ത്രീയെ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്ന് സദിയ പറയുന്നു. "അത് ഹസ്‌ന തന്നെയാണ്. പക്ഷെ താമര്‍ കൂടെ ഇല്ലാത്ത ഹസ്‌ന. അവന്‍ മരിച്ചപ്പോള്‍ അവള്‍ ഒരു പകുതി വ്യക്തി ആയി മാറിയിരുന്നു. ആ അര്‍ദ്ധവ്യക്തിയെ നിങ്ങള്‍ക്ക് ഈ വീഡിയോയില്‍ കാണാം." തങ്ങളുടെ മരണമൊഴി രേഖപ്പെടുത്തിവെക്കുക എന്നത് ചാവേര്‍ ബോംബര്‍മാരുടെ ഇടയില്‍ പതിവാണ്. പലതും ജിഹാദി വെബ് സൈറ്റുകളില്‍ പോസ്റ്റ് ചെയ്യപ്പെടും. പലതിലും ബോംബര്‍മാര്‍ മുഖം മൂടി ധരിച്ച് ഖുറാനില്‍ നിന്നുള്ള വരികള്‍ ചൊല്ലി പ്രാര്‍ത്ഥിക്കുകയും രക്തസാക്ഷിത്വത്തിന്റെ നന്മകളെ പ്രകീര്‍ത്തിക്കുകയും തങ്ങളുടെ എതിരാളികള്‍ (മിക്കവാറും അമേരിക്കയെ) നരകത്തില്‍ പോകട്ടെ എന്ന് ശപിക്കുകയും ചെയ്യും.

ഹസ്‌നയുടെ അവസാന റെക്കോര്‍ഡിങ്ങില്‍ അവള്‍ മുഖം മറച്ചിട്ടില്ല, തലമുടി സ്വതന്ത്രമായി വിടര്‍ത്തിയിട്ടിരിക്കുമയുമാണ്. ക്യാമറയിലേക്ക് തന്നെ ഉറ്റുനോക്കിക്കൊണ്ട് പതറാത്ത ഉറച്ച ശബ്ദത്തില്‍ അവള്‍ സംസാരിക്കുന്നു. സംസാരിക്കുമ്പോള്‍ കുറിപ്പുകളെയൊന്നും ആശ്രയിക്കുന്നില്ലെങ്കിലും റിഹേഴ്സല്‍ നടത്തിയിട്ടുണ്ടെന്ന് തോന്നും. ഒരിക്കല്‍പ്പോലും അവള്‍വാക്കുകള്‍ക്കായി നിര്‍ത്തുന്നില്ല. പതിനഞ്ച് മിനിറ്റ് സംസാരം മുഴുവന്‍ അവളുടെ സഹോദരനെക്കുറിച്ചാണ് - നല്ലൊരു യുവാവായി വളര്‍ന്ന, എന്ത് അനുസരണയുള്ള കുട്ടിയായിരുന്നു അവന്‍, കുടുംബത്തെ സ്നേഹിക്കുകയും അവരുടെ സന്തോഷത്തിനു വേണ്ടി എന്ത് ചെയ്യുവാനും തയ്യാറാകുന്ന നല്ല കുട്ടി. അവന്റെ സ്കൂള്‍ കാലത്തെ സംഭവങ്ങളെക്കുറിച്ചും ചിത്രരചനയിലുള്ള അവന്റെ കഴിവിനെക്കുറിച്ചും, ഇലക്‍ട്രോണിക്‍സ് വസ്തുക്കള്‍ നന്നാക്കുന്നതിലുള്ള മിടുക്കിനെക്കുറിച്ചുമൊക്കെ ഹസ്‌ന സംസാരിക്കുന്നു. " അടുത്തുള്ള ഏത് വീട്ടിലും ഫ്രിഡ്‌ജോ, ടീവിയോ കേടു വന്നാല്‍ അവര്‍ എന്റെ സഹോദരനെയാവും എപ്പോഴും സമീപിക്കുക. അതൊക്കെ ചെയ്യുന്നതില്‍ അവന്‍ ആനന്ദം കണ്ടെത്തിയിരുന്നു."

മതത്തെയോ രാഷ്ട്രീയത്തെയോ സംബന്ധിച്ച ഒറ്റ വാക്കു പോലും ആ സംഭാഷണത്തില്‍ ഇല്ല, അതു കൊണ്ടായിരിക്കണം അത് ജിഹാദി സൈറ്റുകളില്‍ പ്രസിദ്ധീകരിക്കാത്തത്. ഇറാഖിലെ അമേരിക്കന്‍ സാന്നിദ്ധ്യത്തെക്കുറിച്ച് ഒരു പരാമര്‍ശം മാത്രമെ അതിലുള്ളൂ. "അമേരിക്കക്കാര്‍ ആദ്യം ഗ്രാമത്തില്‍ വന്നപ്പോള്‍ താമര്‍ അതിലെ ഗായകന്റെ ചിത്രം വരയ്ക്കുകയും അത് കമാണ്ടറെ ഏല്‍പ്പിക്കുകയും ചെയ്തു. എത്ര പെട്ടെന്നാണ് അവന്‍ ഈ ചിത്രം വരച്ചതെന്ന് കമാണ്ടര്‍ അത്ഭുതപ്പെട്ടു.'

ഹസ്‌ന ഒരു ചെറിയ പ്രഖ്യാപനത്തോടെ തന്റെ സംസാരം അവസാനിപ്പിക്കുന്നു. " സ്വര്‍ഗത്തില്‍ വെച്ച് ഞാന്‍ അവനുമായി ചേരുവാന്‍ പോകുകയാണ്."

അവളെ ചെക്ക് പോയിന്റിലെത്തിച്ചവരില്‍ ഒരാള്‍ ഷൂട്ട് ചെയ്ത മറ്റേ ഡി.വി.ഡിയില്‍ വികാരഭേദമില്ലാതെ ഹസ്‌ന വാഹനത്തിന്റെ ജനലിലൂടെ പുറത്തേക്ക് നോക്കിയിരിക്കുന്നത് ചിത്രീകരിച്ചിരിക്കുന്നു. തുടര്‍ന്ന് പുറത്തിറങ്ങുന്നതിനു മുന്‍പായി അവള്‍ തന്നെ മുഖകവചം ധരിക്കുകയും ബെല്‍ട്ട് ശരിയാക്കുകയും ചെയ്യുന്നു. "ദൈവം മഹാനാണ് " കാറിലിരുന്നു ഒരാള്‍ മന്ത്രിക്കുന്നു. അവള്‍ പ്രതികരിക്കുകയോ തിരിഞ്ഞു നോക്കുകയോ ചെയ്യുന്നില്ല. കാര്‍ മടങ്ങിപ്പോകവേ, പിന്നിലെ വാതിലിലൂടെ ഷൂട്ട് ചെയ്ത വീഡിയോ അവള്‍ ചെക്ക് പോസ്റ്റിനു സമീപമെത്തുന്നത് കാണിക്കുന്നു. കാര്‍ ഉയര്‍ത്തുന്ന പൊടിപടലത്തില്‍ അവളെ കാണാതാവുന്നു. ഏതാണ്ട് ഒരു നിമിഷത്തിനുശേഷം ഒരു വെളിച്ചവും സ്ഫോടനശബ്ദവും കറുത്ത പുകയും മാത്രം. "ദൈവം മഹാനാണ്" ക്യാമറാമാന്‍ പറയുന്നു. "ആ ബുദ്ധിയില്ലാത്ത പെണ്ണ് അത് ചെയ്തു."

(ടൈം പ്രസിദ്ധീകരിച്ച The Mind of a Female Suicide Bomber എന്ന ലേഖനത്തിന്റെ പരിഭാഷ)

Monday, June 23, 2008

പ്രണയം,വൈധവ്യം,മരണം

പ്രണയം

"ഇറാഖിലെ പ്രണയകഥകളൊക്കെ ഇപ്പോള്‍ പറയുന്നത് മരണത്തെക്കുറിച്ചും വേര്‍പാടിനെക്കുറിച്ചുമാണ്‌‍...അറേബ്യന്‍ രാത്രികളുടേയും മനോഹരമായ കവിതകളുടേതുമായിരുന്ന ഈ രാജ്യം ഇപ്പോള്‍ പ്രണയത്തിനു പറ്റിയതല്ല.”

പറയുന്നത് കവിയും രാഷ്ട്രീയ നിരീക്ഷകനുമായ Maki al-Nazzal.

അധിനിവേശത്തില്‍ മരിച്ച ഇറാഖികളുടെ എണ്ണം 6,65,000 എന്ന ലാന്‍സെറ്റ് കണക്ക് ഒന്നു കൂടി ആവര്‍ത്തിക്കട്ടെ..മരിച്ചവരിലോരോരുത്തരും കരയാനായി ആരെയെങ്കിലുമൊക്കെ ബാക്കി വെച്ചിട്ടാണ് കടന്നു പോകുന്നത്..

28കാരനായ ഹുസാം അബ്ദുള്ളയുടെ കല്യാണമുറപ്പിച്ചതായിരുന്നു. യുദ്ധം കഴിഞ്ഞ് വിവാഹമാകാം എന്നു തീരുമാനിക്കുകയും ചെയ്തു. ഒരു മാസത്തിനകം എല്ലാ പ്രശ്നങ്ങളും തീരുമെന്നും 2003 മേയില്‍ വിവാഹിതനാകാമെന്നും കരുതിയിരുന്നതാണ്. എന്നാല്‍ നടന്നത് രണ്ട് വര്‍ഷത്തെ ജയില്‍‌വാസം. അതിനിടയില്‍ വധുവിന്റെ കുടുംബത്തിനു ഈജിപ്തിലേക്ക് പാലായനം ചെയ്യേണ്ടിയും വന്നു.

ഇത് 2008 ജൂണ്‍...ഹുസൈം ഇപ്പോഴും അവിവാഹിതന്‍..

നാടുവിടാന്‍ സാധിച്ചവര്‍ ഇറാഖിലെ ഭാഗ്യവാന്മാര്‍. മരണമോ, തടവോ, നരകതുല്യമായ ജീവിതമോ ആണ് നിര്‍ഭാഗ്യവാന്മാര്‍ക്ക് ഇറാഖില്‍ വിധിച്ചിട്ടുള്ളത്.

25 കാരിയാ‍യ അര്‍ദയോട് കാമുകന്‍ പറഞ്ഞിരുന്നത് ജോര്‍ദ്ദാനില്‍ ജോലിക്ക് പോകുകയാണെന്നും ജോലികിട്ടിയാലുടന്‍ അവളെ വിളിക്കാമെന്നുമായിരുന്നു...കാലം കുറെക്കഴിഞ്ഞിട്ടും പോയ ആളുടെ വിവരമൊന്നുമില്ല..തന്നെ പറ്റിച്ച് കടന്നു കളഞ്ഞു എന്നു തന്നെ ആര്‍ദ കരുതി..പിന്നെ എപ്പോഴോ ആണ് അവള്‍ അറിഞ്ഞത് കാമുകന്‍ ജോര്‍ദ്ദാന്‍ അതിര്‍ത്തിയില്‍ വെച്ച് അമേരിക്കന്‍ സൈന്യത്തിന്റെ പിടിയിലായെന്ന്. രേഖകളില്‍ അയാളുടെ പേരില്ലെങ്കിലും കാത്തിരിക്കാനാണ് ആര്‍ദയുടെ തീരുമാനം. വേണമെങ്കില്‍ ജീവിതാവസാനം വരെ.

32കാരനായ ഖാലിക് ഒബൈദി തന്റെ വധുവിനോട് പറഞ്ഞത് മറ്റാരെയെങ്കിലും കല്യാണം കഴിച്ചുകൊള്ളാനാണ്. ജോലിയും നഷ്ടപ്പെട്ട് ഉള്ള വീടും ബോബാക്രമണത്തില്‍ തകര്‍ന്നവന്‍ ഒബൈദി..പക്ഷെ വധു ഇപ്പോഴും പറയുന്നത്...കാത്തിരിക്കാം എന്നാണ്. അവള്‍ക്കു വട്ടാണെന്ന് സ്നേഹത്തോടെ ഒബൈദി...

കല്യാണം കഴിച്ചാലും ജീവിക്കുന്നതും കുട്ടികളെ വളര്‍ത്തുന്നതും അതിലേറെ കഷ്ട്രം എന്നത് വേറെ കാര്യം.

വൈധവ്യം

ഇറാഖിലെ ഓരോ വ്യക്തിയും ആരെയെങ്കിലുമൊക്കെ, എന്തെങ്കിലുമൊക്കെ നഷ്ടപ്പെട്ടവരാണ്..അതില്‍ത്തന്നെ വലിയ നഷ്ടം മറ്റെല്ലാ യുദ്ധങ്ങളിലും ദുരന്തങ്ങളിലും എന്ന പോലെ സ്ത്രീകള്‍ക്കും.

23 ലക്ഷ്യം സ്ത്രീകള്‍ വൈധവ്യദുഃഖം അനുഭവിക്കുന്നവരായി ഇറാഖിലുണ്ടെന്ന് Iraqiyat (Iraqi women) എന്ന ഗ്രൂപ്പിന്റെ കണക്ക്...1980-88 കാലത്തെ ഇറാനുമായുള്ള യുദ്ധത്തില്‍ മരിച്ച അഞ്ചുലക്ഷം പേരുടെയും സാധാരണഗതിയില്‍ മരണമടഞ്ഞവരുടെയും വിധവകള്‍ ഉള്‍പ്പെടെ.

അധിനിവേശത്തിന്റെ ദുരന്തത്തിനു പുറമെ, സാമൂഹികമായ പല വിലക്കുകളും ഇവരുടെ ജീവിതം തീര്‍ത്തും കഷ്ടതരമാക്കുന്നു.

വിധവയാകുക എന്നത് ഇറാഖില്‍ ഇന്ന് മരിക്കുന്നതിനു തുല്യമാണെന്ന് ദിയാല യൂണിവേഴ്സിറ്റിയിലെ പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത പ്രൊഫസര്‍ പറയുന്നു. വ്യക്തിപരമായുണ്ടായ നഷ്ടത്തിന്റെ കൂടെ അവരുടെ ചുമലില്‍ വീഴുന്ന ഭാരിച്ച ഉത്തരവാദിത്വവും ഏകാന്തതയുമൊക്കെ ജീ‍വിതം ദുരന്തമാക്കുന്നു.

ഇസ്ലാം മതം വിധവകള്‍ക്ക് സ്വാതന്ത്ര്യം അനുവദിക്കുന്നുണ്ടെങ്കിലും അതിനെക്കുറിച്ചുള്ള അജ്ഞതമൂലം നിരവധി അനാവശ്യ വിലക്കുകള്‍ ഇവര്‍ക്കുമേല്‍ സമൂഹം കല്പിക്കുന്നുവെന്നുമാണ് ഇറാഖിലെ ഒരു മത പുരോഹിതന്‍ പറയുന്നത്.

മരണം

മുകളില്‍പ്പറഞ്ഞ ലാന്‍സെറ്റ് കണക്കനുസരിച്ച് ഇറാഖില്‍ മരിച്ചവരുടെ എണ്ണം 6,65,000...

അത് ശരിയായ എണ്ണത്തിന്റെ പകുതി മാത്രമെ ആകുന്നുള്ളൂ എന്ന് ഒപ്പീനിയന്‍ റിസര്‍ച്ച് ഗ്രൂപ്പും മറ്റും നടത്തിയ സര്‍വെയില്‍ പറയുന്നു. 12 ലക്ഷം പേരെങ്കിലും മരിച്ചുകാണുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍..12,25,898 എന്നതാണിന്ന് ജസ്റ്റ് ഫോറിന്‍ പോളിസിയുടെ വെബ് സൈറ്റില്‍ കാണുന്ന കൌണ്ട്.

എത്ര പേര്‍ മരിച്ചാലെന്ത്? നമ്മുടെ ഹൃദയം അവര്‍ക്കുവേണ്ടി തുടിച്ചാല്‍പ്പോരെ എന്നാണ് അമേരിക്കന്‍ ഭരണകൂടത്തിന്റെ ചിന്താഗതി.

2006 അവസാനം മകന്‍ ബുഷിന്റെ വക്താവായ സ്കോട്ട് സ്റ്റാന്‍സെല്‍ ഇറാഖിലെ അമേരിക്കന്‍ ഭടന്മാരുടെ മരണസംഖ്യ 3000 എത്തിയപ്പോള്‍ ഇങ്ങനെ പറഞ്ഞല്ലോ...

“ ഓരോ ജീവനും അമൂല്യമാണെന്നു ബുഷ് കരുതുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കായി അദ്ദേഹത്തിന്റെ ഹൃദയം തുടിക്കുന്നു.”

ഹൃദയമൊക്കെ വീണ്ടും തുടിച്ചുകാണണം...അതിന്റെ രേഖകള്‍ പുറത്ത് വരുന്നത് കാത്തിരിക്കാം...

(അവലംബം : ദാര്‍ ജമൈലിന്റെ മിഡ്‌ഈസ്റ്റ് കുറിപ്പുകള്‍. )

The Love Stories Are Gone

Home to Too Many Widows

IRAQ: Death Toll 'Above Highest Estimates'

Saturday, March 15, 2008

തുടിപ്പത് എന്‍ നെഞ്ചം

1989 ഡിസംബറില്‍ പനാമയിലേക്ക് പടയോട്ടം നടത്തുകയും നിസ്സഹാരായ ആയിരക്കണക്കിനു ജനങ്ങളെ കൊലക്കിരയാക്കുകയും ചെയ്തശേഷം പ്രസിഡന്റ് ജോര്‍ജ് എച്ച്.ഡ്ബ്യു, ബുഷ് എന്ന അച്ഛന്‍ ബുഷ് പ്രഖ്യാപിച്ചു.

എന്റെ ഹൃദയം പനാമയില്‍ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്ക് വേണ്ടി തുടിക്കുന്നു.”

നൊറീഗയെ പുറത്താക്കാന്‍ വേണ്ടി ഇത്രപേരെ കൊലക്ക് കൊടുക്കണമായിരുന്നോ എന്നൊരു റിപ്പോര്‍ട്ടര്‍ ബുഷിനോട് ചോദിച്ചു..ബുഷിന്റെ ഉത്തരം ഇതായിരുന്നു..

ഓരോ മനുഷ്യ ജീവനും അമൂല്യമാണ്, എങ്കിലും ഈ ചോദ്യത്തിന് അതെ എന്നെനിക്ക് ഉത്തരം പറയേണ്ടിയിരിക്കുന്നു. yes, it has been worth it.“

ഒരു വര്‍ഷത്തിനുശേഷം മാനവികതക്കെതിരായ തന്റെ അടുത്ത കുറ്റകൃത്യമായ ഇറാഖ് അധിനിവേശത്തിനു തയ്യാറെടുക്കുന്ന സമയത്തും അച്ഛന്‍ ബുഷ് പറഞ്ഞു.

ഓരോ മനുഷ്യ ജീവനും അമൂല്യമാണ്.”

2006 അവസാനം മകന്‍ ബുഷിന്റെ വക്താവായ സ്കോട്ട് സ്റ്റാന്‍സെല്‍ ഇറാഖിലെ അമേരിക്കന്‍ ഭടന്മാരുടെ മരണസംഖ്യ 3000 എത്തിയപ്പോള്‍ പറഞ്ഞു.

ഓരോ ജീവനും അമൂല്യമാണെന്നു ബുഷ് കരുതുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കായി അദ്ദേഹത്തിന്റെ ഹൃദയം തുടിക്കുന്നു.”

ഫെബ്രുവരി 2008ല്‍ ഇറാഖിലെ അമേരിക്കന്‍ സൈനികരുടെ മരണസംഖ്യ നാലായിരവും ഇറാഖികളുടെ മരണസംഖ്യ 10 ലക്ഷവും എത്തിയപ്പോള്‍ ബുഷ് ഇങ്ങനെ പറഞ്ഞു..

നാം നമ്മുടെ ഹൃദയം ദൈവത്തോടടുപ്പിക്കുമ്പോള്‍, ദൈവത്തിന്റെ കണ്ണില്‍ നമ്മള്‍ എല്ലാവരും സമന്മാരാണ്. നമ്മള്‍ ഓരോരുത്തരും വിലപിടിച്ചവരാണ്. നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനേയും സ്നേഹിക്കുക എന്ന ദൈവവചനം അനുസരിക്കുമ്പോള്‍, നാം നമ്മുടെ സഹജീവികളുമായി കൂടുതല്‍ ഗാഢമായ ഒരു സൌഹൃദം സ്ഥാപിക്കുന്നു.”

ഇതൊക്കെ കേട്ട് മിണ്ടാതിരിക്കുവാന്‍ ഇറാഖികളെ കൊതുകുകളെയെന്നവണ്ണം കൊന്നു തള്ളുന്ന ബ്ലാക്ക് വാട്ടര്‍ എന്ന സ്വകാര്യ സൈനിക കമ്പനി മേധാവി എറിക് പ്രിന്‍സിനെന്താ വട്ടുണ്ടോ?

അയാളും അമേരിക്കന്‍ കോണ്‍ഗ്രസ്സിന്റെ മുന്നിലെത്തി പറഞ്ഞു...

ഏതൊരു ജീവനും, അത് അമേരിക്കക്കാരന്റെ ആകട്ടെ, മറ്റാരുടെയെങ്കിലും ആകട്ടെ, അമൂല്യമാണ്.”

വില്യം ബ്ലം എഴുതിയ The Anti-Empire Report എന്ന ലേഖനത്തിലെ അവസാന ഭാഗത്തിന്റെ ഒരു ഏകദേശ വിവര്‍ത്തനം. ഇതിലെ കലി കയ്യില്‍ നിന്നും ഇട്ടത്.

Friday, January 25, 2008

അധിനിവേശത്തിന് എത്ര കിലോ നുണ വേണം?

പ്രസിഡന്റ് ബുഷും അദ്ദേഹത്തിന്റെ കൂട്ടാളികളായ 7 ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് 2001 സെപ്റ്റംബര്‍ 11നു ശേഷമുള്ള രണ്ട് വര്‍ഷത്തിനിടെ സദ്ദാം ഹുസൈന്റെ ഇറാഖ് ഉയര്‍ത്തുന്ന ദേശീയ സുരക്ഷാ ഭീഷണിയെപ്പറ്റി 935 തവണ നുണ പറഞ്ഞെന്ന് ഒരു പഠനം.

നുണ പറഞ്ഞവരില്‍ കോണ്ടലീസ റൈസും, ഡിക്ക് ചെനിയും ഡൊണാള്‍ഡ് റംസ്‌ഫെല്‍ഡും ഒക്കെ ഉള്‍പ്പെടുന്നു. ഇതങ്ങനെ ചുമ്മാ പറഞ്ഞതല്ലെന്നും പൊതുജനാഭിപ്രായത്തേയും ഒപ്പീനിയന്‍ പോളുകളേയുമൊക്കെ സ്വാധീനിക്കാന്‍ വേണ്ടി ബോധപൂര്‍വം നടത്തിയ ഒന്നായിരുന്നെന്നും ആള്‍ട്ടര്‍ നെറ്റ് മാഗസിനില്‍ Charles Lewis, Mark Reading-Smith (Centre for Public Integrity) എന്നിവര്‍ ചേര്‍ന്ന് എഴുതിയ ലേഖനത്തില്‍ പറയുന്നു. ഈ നുണപ്രചരണത്തിലൂടെ അമേരിക്കയെ അവര്‍ യാതൊരു ന്യായീകരണവും ഇല്ലാത്ത ഒരു യുദ്ധത്തിലേക്ക് നയിക്കുകയായിരുന്നു.

കുറഞ്ഞത് 532 തവണയെങ്കിലും ഇറാഖില്‍ സര്‍വനാശക ആയുധങ്ങള്‍ ഉണ്ടെന്ന് ഇവരൊക്കെക്കൂടി പറഞ്ഞിട്ടുണ്ടത്രെ.

ബുഷ് 232 തവണ സര്‍വനാശകായുധങ്ങളെക്കുറിച്ചും 28 തവണ ഇറാഖിനു അല്‍ ക്വയിദയുമായുള്ള ബന്ധത്തെക്കുറിച്ചും നുണ പറഞ്ഞ് ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍, കോളിന്‍ പവല്‍ 244 തവണ സര്‍വ നാശകായുധങ്ങളെക്കുറിച്ചും 10 തവണ അല്‍ ക്വയിദ ബന്ധത്തെക്കുറിച്ചും പറഞ്ഞ് രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. മറ്റുള്ളവരുടെ നുണക്കണക്ക് ഇങ്ങനെ: റംസ്‌ഫെള്‍ഡ്, വൈറ്റ് ഹൌസ് പ്രെസ്സ് സെക്രട്ടറി ആരി ഫ്ലെച്ചര്‍ എന്നിവര്‍ 109 നുണ വീതം. ഡെപ്യൂട്ടി ഡിഫന്‍സ് സെക്രട്ടറി പോള്‍ വോള്‍ഫോവിറ്റ്സ് 85 തവണ, കോണ്ടലീസ റൈസ് 56 തവണ, വൈസ് പ്രസിഡന്റ് ഡിക് ചെനി 48 തവണ......

ഇറാഖില്‍ ഒരു പുണ്ണാക്കും ഉണ്ടായിരുന്നില്ലെന്ന് സെലക്ട് കമ്മിറ്റി ഓണ്‍ ഇന്റലിജന്‍സും, 9/11 കമ്മീഷനും, ബഹുരാഷ്ട്ര ഇറാഖ് സര്‍വെ ഗ്രൂപ്പും ഒക്കെ സംശയാതീതമായി പറഞ്ഞിട്ടുണ്ട്. ചുരുക്കത്തില്‍ തെറ്റായ പ്രചരണങ്ങളുടേയും വസ്തുതകളുടേയു അടിസ്ഥാനത്തിലായിരുന്നു ഇറാഖ് അധിനിവേശം.

2001ല്‍ തുടങ്ങിയ ഈ കലാ പരിപാടി 2002 ആഗസ്തില്‍ യുദ്ധത്തെക്കുറിച്ച് കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യുന്ന സമയമായപ്പോഴേക്കും നാടകീയമായി ഉയരുകയും, ഇടക്കാല തെരഞ്ഞെടുപ്പിന്റെ സമയത്ത് ഒന്നു കൂടി മൂക്കുകയും 2003 ജനുവരിയില്‍ അധിനിവേശത്തിന്റെ സമയമായപ്പോഴേക്കും ഒന്നു കൂടി മൂക്കുകയും ചെയ്തു.

ആരൊക്കെ എപ്പോഴൊക്കെ എന്തൊക്കെ നുണ പറഞ്ഞു എന്നറിയുവാന്‍ ഇവിടെ ക്ലിക്കുക.

ഇതിനെ കൂടെ മാധ്യമങ്ങളുടെ എല്ലാം മറന്നുള്ള പ്രചരണവും കൂടിയായപ്പോള്‍ ബലേ ഭേഷ്....അധിനിവേശം നടത്തിയില്ലെങ്കില്‍ ജനം ബുഷിനെ കൈവെക്കും എന്ന അവസ്ഥയായി.

അവസാനം എന്തായാലും ചെമ്പ് പുറത്ത് വരും എന്നു പറഞ്ഞ പോലെ 2004ല്‍ എന്‍.ബി.സിയിലെ മീറ്റ് ദി പ്രസ് പരിപാടിയില്‍ ബുഷിനും സമ്മതിക്കേണ്ടിവന്നു ഇറാഖില്‍ ആയുധങ്ങളൊന്നും കണ്ടെടുത്തില്ലെന്ന്.

2005 ഡിസംബറില്‍ ബുഷ് പറഞ്ഞത് അതു പോലെ ഇവിടെ ചേര്‍ക്കുന്നു.

"It is true that Saddam Hussein had a history of pursuing and using weapons of mass destruction. It is true that he systematically concealed those programs, and blocked the work of U.N. weapons inspectors. It is true that many nations believed that Saddam had weapons of mass destruction. But much of the intelligence turned out to be wrong. As your president, I am responsible for the decision to go into Iraq. Yet it was right to remove Saddam Hussein from power."

മുഴുവന്‍ റിപ്പോര്‍ട്ട് ഇവിടെ

Sunday, May 6, 2007

ഇറാഖി കാര്‍ട്ടൂണിസ്റ്റിന് അന്താരാഷ്ട്ര സമ്മാനം

ഇറാഖി കാര്‍ട്ടൂനിസ്റ്റായ മൊഹമ്മദ് അല്‍ അദ്വാനി ഏഴാമത്‌ International Editorial Cartoon Competition (2007) ല്‍ വിജയിയായി. അന്താരാഷ്ട്ര പത്ര സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് (World Press Freedom Day-മെയ് 3) നാഷണല്‍ പ്രസ്സ് ക്ലബ് ഓഫ്‌ കാനഡയും യുനെസ്കോയും സ്പോണ്‍സര്‍ ചെയ്ത് നടത്തിയ ഈ മത്സരത്തിന്റെ വിഷയം “Killing the Messenger" എന്നതായിരുന്നു. ഒരു ഇറാഖി പത്രവില്‍പ്പനക്കാരന്‍ നാലു അംഗരക്ഷകരുടെ അകമ്പടിയോടെ പത്രം വില്‍ക്കുന്നതാണ് മൊഹമ്മദ് അല്‍ അദ്വാനി വരച്ചത്‌.

ഇപ്പോള്‍ ഇറാഖിലുള്ള മൊഹമ്മദ് അല്‍ അദ്വാനിക്കുവേണ്ടി സമ്മാനം സ്വീകരിച്ചുകൊണ്ട്‌ കാനഡയിലെ ഇറാഖി അംബാസ്സഡര്‍ ഹോവര്‍ സിയാദ് പറഞ്ഞത്

This cartoon brilliantly depicts the challenges facing the Iraqi media. The truth is under attack. Even a newspaper delivery boy needs protection.എന്നാണ്.

1500 കനേഡിയന്‍ ഡോളറും യുനെസ്കോ സര്‍ട്ടിഫിക്കറ്റും പ്രശസ്തിയും ഈ ഇറാഖി കാര്‍ട്ടൂണിസ്റ്റിനു സ്വന്തം.

53 രാജ്യങ്ങളില്‍ നിന്നായി 773 പേര്‍ പങ്കെടുത്ത ഈ മത്സരത്തില്‍ ബള്‍ഗേരിയയിലെ ലുബോമിര്‍ മിഖായിലോവ്, മെക്സിക്കോയിലെ ഏഞ്ചല്‍ ബോളിഗാന്‍ കോര്‍ബോ എന്നിവര്‍ രണ്ടും മൂന്നും സമ്മാനങ്ങള്‍ നേടി.

മാധ്യമപ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം ഏറ്റവും അപകടം പിടിച്ച സ്ഥലമാണ് ഇറാഖ്. അധിനിവേശാനന്തരകാലത്ത് കൊല്ലപ്പെട്ടവരുടേയും മുറിവേറ്റവരുടേയും തട്ടിക്കൊണ്ടു പോകപ്പെട്ടവരുടേയും കണക്ക് ഞെട്ടിക്കുന്നതാണ്. ഇതുവരെയായി 200ല്‍ പരം മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി കണക്കാക്കുന്നു. 2007 ല്‍ 23 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്ന് International Federation of Journalists ന്റെ വെബ് സൈറ്റില്‍ പറയുന്നു.

സമ്മാനം നേടിയ കാര്‍ട്ടൂണുകള്‍ ഇവിടെ.

Wednesday, April 11, 2007

ഇറാഖിലെ ദുരിതപര്‍വ്വം

നാലു വര്‍ഷത്തെ അധിനിവേശം പൂര്‍ത്തിയായ ഇറാഖില്‍ സാധാരണ ജനങ്ങള്‍ വന്‍ ദുരിതമനുഭവിക്കുകയാണെന്ന് റെഡ് ക്രോസ് സൊസൈറ്റി പറയുന്നു. മൂന്നര വര്‍ഷം മുന്‍പ് ഓഫീസ് ബോംബിട്ട് തകര്‍ക്കപ്പെട്ടെങ്കിലും ഇറാഖില്‍ റെഡ് ക്രോസ് സൊസൈറ്റിയുടെ സാന്നിദ്ധ്യം ഇപ്പോഴും ഉണ്ട്. civilians without protection - the ever worsening humanitarian crisis എന്നു പേരിട്ട അവരുടെ പുതിയ റിപ്പോര്‍ട്ടില്‍ ഇറാഖി ജനത അനുഭവിക്കുന്ന ദുരിതത്തിന്റെ ചിത്രമുണ്ട്.

ഇറാഖിലെ സ്ത്രീകളും പുരുഷന്മാരും കുട്ടികളും അനുഭവിക്കുന്ന ദുരിതം അസഹനീയമാണെന്ന്‌ ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് റെഡ് ക്രോസ്സിന്റെ ഡയറക്ടറായ പിയറി (Pierre Kraehenbuehl) പറയുന്നു. ഇറാഖിലെ കാര്യങ്ങളില്‍ സ്വാധീനം ചെലുത്താന്‍ കഴിവുള്ള എല്ലാവരോടും ഇതിലിടപെടാനും പരിഹാരം കാണുവാനും ഈ കമ്മിറ്റി ആവശ്യപ്പെടുന്നു. അന്താരാഷ്ട്ര നിയമങ്ങളനുസരിച്ച് ഇത് അവരുടെ ബാദ്ധ്യതയാണെന്ന് അവര്‍ ഓര്‍മ്മപ്പെടുത്തുന്നു.

ചന്തയില്‍‌പോയി തിരിച്ചു വരിക എന്നത് പോലും ജീവിതത്തിനും മരണത്തിനുമിടയ്ക്കുള്ള കളിയാണവിടെ.

“പൊട്ടിത്തെറിയില്‍ ചിതറിപ്പോയ അമ്മയുടെ ശരീരത്തിനരുകിലിരുന്ന്‌ അമ്മയെ വിളിച്ച് കരയുന്ന നാലുവയസ്സുകാരനെ ഞാന്‍ കണ്ടു” എന്ന് സഹദ് എന്ന ജീവകാരുണ്യപ്രവര്‍ത്തക പറയുന്നു.

ഇറാഖിലെ ആരോഗ്യമേഖല പാടെ തകര്‍ന്നിരിക്കുന്നതായും, തങ്ങള്‍ അക്രമണത്തിന്റെ ലക്ഷ്യമായേക്കും എന്ന ഭീതിമൂലം ഡോക്ടര്‍മാരും നേഴ്സുമാരും രോഗികള്‍ തന്നെയും ആശുപത്രികളില്‍ ചെല്ലുവാന്‍ ഭയപ്പെടുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ശുദ്ധജല വിതരണ, മലിനജല നിര്‍മ്മാര്‍ജ്ജന സംവിധാനങ്ങളും വൈദ്യുതിവിതരണ സംവിധാനങ്ങളും പാടെ തകര്‍ന്നിരിക്കുന്നുവെന്നും, ഭക്ഷണ ദൌര്‍ലഭ്യവും പോഷകാഹാ‍രക്കുറവും വ്യാപകമാണെന്നും റിപ്പോര്‍ട്ടില്‍ സൂചനയുണ്ട്.

നിഷ്പക്ഷതയ്ക്ക് പ്രസിദ്ധമായ റെഡ് ക്രോസ്സ് ആരേയും ഈ റിപ്പോര്‍ട്ടില്‍ പേരെടുത്ത് പറഞ്ഞ് കുറ്റപ്പെടുത്തുന്നില്ല.

പക്ഷെ നമുക്ക് അറിയാം.അല്ലേ?

ഓക്സ്ഫാം എന്ന സംഘടനയുടെ റിപ്പോര്‍ട്ടിലെ വാചകങ്ങള്‍ ഇതിന്റെ കൂടെ ചേര്‍ത്ത് വായിക്കാം.

ഇറാഖിലെ അധിനിവേശവും മറ്റു ചില വിദേശനയങ്ങളും അന്യഥാ മികച്ചതായ ബ്രിട്ടന്റെ ഇമേജിന് ഇടിവുണ്ടാക്കി.

അമേരിക്കയുടെയും ബ്രിട്ടന്റേയും ഇറാഖ് നയങ്ങള്‍ പുതിയ ഭീകരതയ്ക്ക് വിത്തുപാകി എന്ന ഓക്സ്ഫോര്‍ഡ് റിസര്‍ച്ച് ഗ്രൂപ്പിന്റെ റിപ്പോര്‍ട്ടില്‍ നിന്നുള്ള വാചകം കൂടി ഉദ്ധരിക്കുന്നത് അസ്ഥാനത്താവില്ല

അവലംബം: ബിബിസി

Sunday, March 18, 2007

ഇറാഖ് - ആരുടേതാണീ എണ്ണ?

ഇറാഖില്‍ അമേരിക്കന്‍ സൈന്യം നടത്തുന്ന അധിനിവേശം അഞ്ചാം വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ വന്‍പിച്ച പ്രതിഷേധപ്രകടനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ദിവസേനയെന്നോണം ഇറാഖില്‍ നിന്നും വന്നുകൊണ്ടിരിക്കുന്ന അമേരിക്കന്‍ ഭടന്മാരുടെ ശവപ്പെട്ടികള്‍ അമേരിക്കന്‍ അമ്മമാരെ തെരുവിലിറങ്ങാന്‍ നിര്‍ബന്ധിതരാക്കുന്ന സാഹചര്യമാണ് അവിടെ ഉള്ളത്. യുദ്ധത്തിന് ഒരു കാരണമായി ഉയര്‍ത്തിക്കാട്ടിയ സര്‍വവിനാശകായുധങ്ങള്‍ (Weapons of mass destruction) ഒരെണ്ണം പോലും കണ്ടെത്താനായില്ലെങ്കിലും, യഥാര്‍ത്ഥ കാരണമായ എണ്ണ അമേരിക്കന്‍/ബ്രിട്ടീഷ് കുത്തകകളുടെ കയ്യിലേക്കെത്താന്‍ സഹായകമായേക്കാവുന്ന ഒരു പുതിയ എണ്ണ നിയമത്തിന് ഇറാഖ് മന്ത്രിസഭ അനുമതി നല്‍കിയിട്ടുണ്ട്. അതിന്റെ വിശദാംശങ്ങളിലേക്ക് ഒരു ചെറിയ എത്തിനോട്ടം.

ഇറാഖിലെ എണ്ണശേഖരം

ലോകത്തിലെ ഏറ്റവും മികച്ച എണ്ണശേഖരത്തിന്റെ ഉടമയാണ് ഇറാഖ്. യു.എസ്.എനര്‍ജി ഡിപ്പാര്‍ട്ട്മെന്റിന്റെ കണക്കുപ്രകാരം പഠനം നടത്തി കണ്ടെത്തിയിട്ടുള്ള 112 ബില്യണ്‍ ബാരല്‍ എണ്ണ ശേഖരത്തിന് (സൌദി അറേബ്യ ഒന്നാമത്) പുറമെ മറ്റൊരു 220ബില്യണ്‍ ബാരല്‍ നിക്ഷേപം കൂടി ഇറാഖിലുണ്ട്. ഉപരോധങ്ങളും അധിനിവേശങ്ങളും തുടര്‍ക്കഥയായതുകൊണ്ടും പഠനങ്ങളും പര്യവേക്ഷണവുമൊന്നും നടക്കാത്തതുകൊണ്ടും ഒരു പക്ഷെ ഇതിലും എത്രയോ അധികമായിരിക്കും യഥാര്‍ത്ഥ നിക്ഷേപം.

കുഴിച്ചെടുക്കാന്‍ വളരെ എളുപ്പമായ രീതിയില്‍ ഭൂതലത്തിനു തൊട്ടു താഴെ തന്നെയാണ് ഈ നിക്ഷേപങ്ങള്‍ എന്നതുകൊണ്ട് ഏതാണ്ട് ഒന്നര ഡോളറിനു എല്ലാ ചിലവും ഉള്‍പ്പെടെ ഒരു ബാരല്‍ എണ്ണ ഉല്‍‌പാദിപ്പിക്കുവാന്‍ സാധിക്കും. ഇപ്പോള്‍ ചിലവു കുറഞ്ഞത് എന്ന് കരുതപ്പെടുന്ന ഇടങ്ങളില്‍ അഞ്ച് ഡോളറാണ് ഏറ്റവും കുറഞ്ഞ ചെലവ്. മറ്റു ചിലയിടങ്ങളില്‍ 12 മുതല്‍ 16 ഡോളര്‍ വരെയാണെന്നതും ഇതോടൊപ്പം ഓര്‍ക്കേണ്ടതുണ്ട്.

ഇറാഖിലെ മുന്‍ എണ്ണ മന്ത്രി അഹമ്മദ് ചലാബി പറയുന്നത് 526 ഇടങ്ങളില്‍ നിന്ന് എണ്ണ കുഴിച്ചെടുക്കാമെങ്കിലും ഇപ്പോള്‍ 125 എണ്ണമേ ഉപയോഗിക്കുന്നുള്ളൂ എന്നാണ്. ഇറാഖിലെ വടക്കന്‍ മരുഭൂമികളിലെ നിക്ഷേപം കൂടി കണക്കിലെടുക്കുകയാണെങ്കില്‍ ലോകത്തിലെ ഏറ്റവും കൂടുതല്‍ എണ്ണ നിക്ഷേപം ഉള്ള രാജ്യമായിരിക്കും ഇറാഖ്.

എല്ലാവരുടേയും കണ്ണ് എണ്ണ നിക്ഷേപത്തില്‍

ഈ എണ്ണനിക്ഷേപത്തിലാണ് എല്ലാവരുടേയും കണ്ണ്`. ഒരു പക്ഷെ ബിഗ് ഫോര്‍’ എന്നറിയപ്പെടുന്ന, ലോകത്തിലെ ഏറ്റവും വലിയ എണ്ണക്കമ്പനികളായ എക്സോണ്‍ -മൊബൈല്‍, ചെവ് രോണ്‍ (അമേരിക്കന്‍ കമ്പനികള്‍),ബി.പി അമോകൊ, റോയല്‍ ഡച്ച് ഷെല്‍ (ബ്രിട്ടീഷ് കമ്പനികള്‍) എന്നിവ ഇതിന്റെ സിംഹഭാഗത്തിന്റേയും നിയന്ത്രണം കയ്യടക്കിയേക്കും. 12 വര്‍ഷം നീണ്ടു നിന്ന ഉപരോധത്തിന്റെ കാലത്ത് സദ്ദാം ഗവര്‍ണ്മെന്റ് ചൈനീസ്, റഷ്യന്‍, ഫ്രഞ്ച് കമ്പനികളുമായി കരാറിലേര്‍പ്പെട്ടതുകൊണ്ട് നിരാശരായിരിക്കുകയായിരുന്നു ഇവര്‍. ഇറാഖില്‍ ഒരു ഭരണമാറ്റത്തിനായി 1990 മുതല്‍ ഇവരൊക്കെ ശ്രമിച്ചുവരികയായിരുന്നു. രണ്ടായിരാമാണ്ടോടെ, അമേരിക്കന്‍ ചരിത്രത്തിലാദ്യമായി എണ്ണ മേഖലയിലെ രണ്ടു താപ്പാനകളായ ജോര്‍ജ് ബുഷും ഡിക്‌ചെനിയും രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു പദവികളിലെത്തിയതോടെഇതിനുള്ള നീക്കം ശക്തിപ്പെടുകയും വിജയിക്കുകയും ചെയ്തു.

ഇറാഖ് എണ്ണ-വാതക (ഹൈഡ്രോകാര്‍ബണ്‍) നിയമം

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഇറാഖി മന്ത്രിസഭ അംഗീകരിച്ച ‘ഇറാഖ് എണ്ണ-വാതക (ഹൈഡ്രോകാര്‍ബണ്‍) നിയമം’ , ഇറാഖിലെ എണ്ണ നിക്ഷേപം മുഴുവന്‍ ബഹുരാഷ്ട്രക്കുത്തകകള്‍ക്ക് അടിയറ വെക്കുന്നതാണെന്ന വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. ഇറാഖി മന്ത്രിസഭയുടെ പരിഗണനക്ക് ഈ കരട്‌ വന്ന സമയത്ത് തന്നെ ചോര്‍ന്ന് ഇന്റര്‍നെറ്റില്‍ വരികയായിരുന്നു. ഈ നിയമത്തിന്റെ കൂടെയുള്ള മൂന്ന് പ്രധാ‍ന സപ്ലിമെന്റുകള്‍ ലഭ്യമല്ല എന്നും പറയപ്പെടുന്നു. ഒരു പക്ഷേ അവസാനം പുറത്തുവരുന്ന, ഔദ്യോഗിക പതിപ്പിലെ വാചകങ്ങളും വാക്കുകളും ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള കരടില്‍ നിന്നും വ്യത്യാസപ്പെട്ടിരിക്കുവാനും സാധ്യതയുണ്ട്‌. സ്വതന്ത്ര വിശകലന വിദഗ്ദരും തൊഴിലാളി സംഘടനകളുമൊക്കെ ഈ നിയമത്തിന്റെ കരട് തയ്യാറാക്കിയ രീതിയേയും കുത്തകകള്‍ക്ക് അനുകൂലമായ വ്യവസ്ഥകളെയും ശക്തമായി വിമര്‍ശിക്കുന്നുണ്ട്. രാജ്യം കൂടുതല്‍ കുഴപ്പങ്ങളിലേക്ക് നീങ്ങുകയായിരിക്കും ചെയ്യുക എന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ മൂന്ന് ദശകത്തിലേറെക്കാലമായി പൊതുമേഖലയില്‍ നില നിന്നിരുന്ന ഇറാഖി എണ്ണ വ്യവസായത്തെ ഈ നിയമം സ്വകാര്യവത്കരണത്തിലെക്ക് നയിക്കും എന്നവര്‍ പറയുന്നു. ഉദാഹരണമായി രാജ്യത്തെ എണ്ണ നിക്ഷേപത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും വികസിപ്പിക്കപ്പെടുക ഇനി കുത്തകകളുടെ നിയന്ത്രണത്തിലായിരിക്കും. പതിനഞ്ച് വര്‍ഷം മുതല്‍ ഇരുപത് വര്‍ഷം വരെ (ചില കരാറുകള്‍ 35 വര്‍ഷം വരെയും) നീണ്ടുനില്ക്കുന്ന കരാറായിരിക്കും അവര്‍ക്ക് ലഭിക്കുക. ലാഭം മുഴുവന്‍ പുറത്തുകടത്തുവാനുള്ള പൂര്‍ണാധികാരം കമ്പനികള്‍ക്ക് ലഭിക്കുക വഴി, ഇറാഖി ജനതക്ക് അര്‍ഹതപ്പെട്ട സമ്പത്ത് കവര്‍ന്നെടുക്കപ്പെടും. ഈ കമ്പനികള്‍ക്ക് സംരക്ഷണം ആവശ്യമുണ്ട് എന്ന നാട്യം അധിനിവേശം തുടരുന്നതിനുള്ള ന്യായീകരണമായി മാറും എന്നവര്‍ ഭയപ്പെടുന്നു.

ഈ നിയമത്തിന്റെ കരട് തയാറാക്കുന്ന സമയത്ത് ഏണ്ണ മേഖലയിലെ യൂണിയന്‍ പ്രതിനിധികളേയും പൌരാവകാശ ഗ്രൂപ്പുകളേയും ഒക്കെ ഒഴിവാക്കിയിരുന്നതായി അവര്‍ കുറ്റപ്പെടുത്തുന്നു. തര്‍ക്കങ്ങളും മറ്റും അന്താരാഷ്ട്രകോടതികളില്‍ പരിഹരിക്കണം എന്ന കരടിലെ വ്യവസ്ഥ ഇറാഖിന്റെ സ്വയംഭരണാവകാശത്തെ ഹനിക്കുന്നതാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. നിയമമനുസരിച്ച് ഇറാഖിലെ എണ്ണ നിക്ഷേപത്തിന്റെ ഉടമസ്ഥാവകാശം ഇറാഖിനു തന്നെയായിരിക്കുമെങ്കിലും നടക്കുന്നത് മറിച്ചായിരിക്കുമെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഇതിലെ പര്യവേക്ഷണ-അപകട സാധ്യതാ കരാറുകളും (Exploration Risk Contracts), പര്യവേക്ഷണത്തിനും ഉല്പന്നങ്ങള്‍ പങ്കുവെക്കുന്നതിനുമുള്ള കരാറുകളും (Exploration and Product Contracts), ബഹുരാഷ്ട്രകുത്തകകള്‍ക്ക് പ്രിയങ്കരമായ Product Sharing Agreementsല്‍ നിന്നും വ്യത്യസ്ഥമല്ല എന്നതാണിതിനു കാരണം. 1960കളില്‍ അന്നു വരെ നിലവിലുണ്ടായിരുന്ന ‘കണ്‍സെഷണല്‍ കരാറുകള്‍ക്ക്’ പകരമായി രൂപം നല്‍കിയതാണ് ഈ PSA. പഴയനിയമത്തിലെ തങ്ങള്‍ക്ക് അനുകൂലമായ എല്ലാ വ്യവസ്ഥകളും നിലനിര്‍ത്തിക്കൊണ്ട് കൂടുതല്‍ മെച്ചപ്പെട്ട ലാഭവിഹിതം നേടാന്‍ ഇത് കുത്തകകളെ സഹായിക്കുന്നു എന്ന് ചില വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. പിന്നീട് വരുന്ന സര്‍ക്കാരുകള്‍ക്ക് പിന്മാറാന്‍ അധികാരമില്ലാത്ത തരത്തിലുള്ള ദീര്‍ഘകാല കരാറുകളാണ് ഇതിന്റെ മുഖ്യ സവിശേഷതകളിലൊന്ന്‌. നിയമത്തിലെ പന്ത്രണ്ടാം വകുപ്പു പ്രകാരം, ദീര്‍ഘകാല കരാറുകള്‍ നല്‍കാനുള്ള അധികാരം ഫെഡറല്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് ഏജന്‍സിക്കാണ്. ഇറാഖ് പാര്‍ലിമെന്റിനുതന്നെയായിരിക്കണം ഈ അധികാരം ഉണ്ടായിരീക്കേണ്ടതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. ഇറാഖ് ഭരണഘടനയിലെ ചില വകുപ്പുകളുടെ അടിസ്ഥാനത്തിലാണ് ഈ നിയമം തയാറാക്കിയിരിക്കുന്നത്. ആ വകുപ്പുകള്‍ തന്നെ (ഉദാ:112,113,115) പുനഃപരിശോധിക്കപ്പെടാനിരിക്കെ അതിന്റെ അടിസ്ഥാനത്തിലുള്ള ഈ പുതിയ നിയമത്തിന്റെ സാധുതയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

ഈ നിയമത്തിന്റെ ആദ്യ കരട് കണ്ടിട്ടുള്ളത് ഇതു തയ്യാറാക്കിയ ഇറാഖിലെ ടെക്‌നോക്രാറ്റ്സും, (ബുഷ് ഭരണകൂടം നിയമിച്ച ബേര്‍ണിംഗ് പോയിന്റ് എന്ന അമേരിക്കന്‍ കണ്‍സള്‍ട്ടന്‍സി കമ്പനിയുടെ സഹായത്തോടെ) ഒന്‍പത് അന്താരാഷ്ട്ര എണ്ണക്കമ്പനികളും, ബ്രിട്ടീഷ് യു,എസ്. ഗവര്‍മെന്റുകളും ഐ.എം.എഫും മാത്രമാണ്. ഇറാഖിലെ പാര്‍ലിമെന്റ് ഇതു കാണാനിരിക്കുന്നതേയുള്ളൂ. പാര്‍ലിമെന്റിന്റെ അംഗീകാ‍രം ലഭിക്കും എന്നു തന്നെ വിശ്വസിക്കപ്പെടുന്നു.

ബ്രിട്ടീഷ് മനുഷ്യാവകാശ പ്രവര്‍ത്തകയും ഈ രംഗത്തെ വിദഗ്ദയുമായ ഈവ ജാസീവിക്സ് പറയുന്നത് തികച്ചും ജനാധിപത്യവിരുദ്ധമായ അധിനിവേശത്തില്‍ കഴിയുന്ന ഇറാഖില്‍, അതിലേറെ ജനാധിപത്യവിരുദ്ധമായും രഹസ്യസ്വഭാവത്തോടെയും, വിദേശശക്തികളുടെ മേല്‍നോട്ടത്തിലും സൈനിക നിയന്ത്രണത്തിലുമാണ് ഈ നിയമം തയ്യാറാക്കിയിട്ടുള്ളത് എന്നാണ്. ഒരു യുദ്ധകുറ്റകൃത്യമായിട്ടേ (war crime) ഈ നിയമത്തെ കണക്കാക്കാന്‍ പറ്റൂ എന്നവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

പൊട്ടാന്‍കാത്തിരിക്കുന്ന ബോംബ്

‘പൊട്ടാന്‍ കാത്തിരിക്കുന്ന ബോംബ്” എന്നാണ് ഈ നിയമത്തെ ഇറാഖ് പാര്‍ലിമെന്റിലെ ഏണ്ണ കമ്മിറ്റി തലവനായ ഡോ.അല്‍ ഹബുദി അല്‍ ഹസാനി വിശേഷിപ്പിച്ചത്.

ഇറാഖ് ഗവര്‍മെന്റിന്റെ ഔദ്യോഗികവിശദീകരണം പക്ഷെ ഈ നിയമം രാഷ്ട്രനിര്‍മ്മാണത്തിലെ ഒരു അടിസ്ഥാനശിലയാണെന്നാണ്. “ ഭാവി തലമുറക്കു കൂടി ഇറാഖിന്റെ സമ്പത്ത് ഉപയോഗപ്പെടുന്ന തരത്തിലാണ് ഈ നിയമം“ എന്ന് ഇറാഖ് എണ്ണ മന്ത്രി ഹുസൈന്‍ അല്‍-ഷാഹ്രിസ്താന്‍ അഭിപ്രായപ്പെടുന്നു. ബുഷ് ഭരണകൂടവും,ഡെമോക്രാറ്റുകളും, വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ അടക്കമുള്ള അമേരിക്കയിലെ മുഖ്യധാരാമാധ്യമങ്ങളും ഈ നിയമത്തെ സര്‍വാത്മനാ സ്വാഗതം ചെയ്യുന്നുണ്ട്.

ഇറാഖ് ഭരണഘടനയനുസരിച്ച് “എണ്ണ എല്ലാ ഇറാഖി ജനതയുടെയും സ്വന്തമാണെന്നും” കുര്‍ദിഷ് മേഖലയില്‍ കേന്ദ്രീകരിക്കപ്പെട്ടിട്ടുള്ള ഈ നിക്ഷേപത്തില്‍ നിന്നുള്ള ലാഭം, മുഴുവന്‍ ഇറാഖി ജനതക്കുമായി വിതരണം ചെയ്യപ്പെടാന്‍ ഈ നിയമം സഹായിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇതുവഴി സുന്നി വിഭാഗത്തിന്റെ ഭീതി അകറ്റാന്‍ കഴിയുമെന്ന വശവും അവര്‍ എടുത്തുപറയുന്നുണ്ട്. 2003നുശേഷം ഇറാഖിലെ എല്ലാ ജനവിഭാഗങ്ങളും (സുന്നി, ഷിയ, കുര്‍ദ്) ഒത്തുചേര്‍ന്ന് പാസ്സാക്കുന്ന ഈ നിയമം രാജ്യത്തിന്റെ അഖണ്ഡതക്കൊരു നെടുംതൂണായിരിക്കും എന്ന് സ്ഥാനമൊഴിയുന്ന യു.എസ്. അംബാസ്സഡര്‍ സല്‍മെ ഖലില്‍ സദ് അഭിപ്രായപ്പെടുന്നു.

എന്തായാലും നമുക്ക് കാത്തിരുന്നു കാണാം

കൂടുതല്‍ വായനയ്ക്ക്

  1. ഇംഗ്ലീഷില്‍ തയ്യാറാക്കി അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ഈ നിയമത്തിന്റെ, തിരിച്ച് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട കോപ്പി ഇവിടെ ലഭ്യമാണ്.
  2. മുനീര്‍ ചലാബിയുടെ ലേഖനം 1
  3. മുനീര്‍ ചലാബിയുടെ ലേഖനം 2
  4. ഇറാഖ് എനര്‍ജി ഡാറ്റ