Thursday, May 13, 2010

ഇനി ആനന്ദിന് ഉറങ്ങാം

ആനന്ദും ടോപ്പലോവും ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പിലെ പന്ത്രണ്ടാം മത്സരത്തിനിടയില്‍
സോഫിയ: ജീവിതത്തിലെ ഏറ്റവും കടുപ്പമേറിയ മത്സരം, ഇനി ഒന്നുറങ്ങണം- ഇന്ത്യയുടെ ലോക ചെസ് ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദിന്റെ പ്രതികരണമിങ്ങനെ. ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യ നാണംകെട്ട് പുറത്തായത് നിര്‍വികാരമായി ആരാധകര്‍ ഏറ്റുവാങ്ങിയ അതേ രാത്രിയിലാണ് ആനന്ദ് ഇന്ത്യക്ക് വീണ്ടും ലോക കിരീടം സമ്മാനിച്ചത്. ലോകം മുഴുവന്‍ കളിക്കുന്ന ചെസ്സും വിരലിലെണ്ണിത്തീര്‍ക്കാവുന്ന രാജ്യങ്ങളുടെ മാത്രം തമാശയായ ക്രിക്കറ്റും തമ്മില്‍ താരതമ്യത്തിന് സാധ്യതയില്ല. എന്നാല്‍ ഞങ്ങള്‍ക്കുശേഷം പ്രളയം എന്നു കരുതി ജീവിക്കുന്ന ക്രിക്കറ്റ് താരങ്ങളും, അവര്‍ക്ക് വെള്ളവും വളവും നല്‍കുന്ന കോര്‍പറേറ്റുകളും, ആരാധകരും കണ്ണുതുറന്നു കാണുക- ഇന്ത്യയിലെ ഏറ്റവും മഹാനായ കായികതാരത്തിന്റെ ഈ ജയം.

ലോക ചാമ്പ്യന്‍ഷിപ്പില്‍ എതിരാളിയായ വെസ്ളിന്‍ ടോപ്പലോവ് കടുത്ത വെല്ലുവിളി ഉയര്‍ത്തിയ ശേഷമാണ് കീഴടങ്ങിയതെന്ന് ആനന്ദ് പറഞ്ഞു.

"രണ്ടുമുതല്‍ അഞ്ചുവരെ ഗെയിമുകളില്‍ എനിക്കായിരുന്നു മുന്‍തൂക്കം. എന്നാല്‍ എട്ടാം ഗെയിംമുതല്‍ എതിരാളി ശക്തമായി തിരിച്ചുവന്നു. ഒമ്പതാം ഗെയിം നേടാനാകുമായിരുന്നു. പക്ഷെ ഞാന്‍ തോറ്റു. വെസ്ളിന്‍ എങ്ങനെ കളിക്കുമെന്നതിനെക്കുറിച്ച് എനിക്ക് ഒരു ധാരണയുമുണ്ടായിരുന്നില്ല. ശൂന്യമായ മനസ്സുമായാണ് ഞാന്‍ ഓരോ ദിവസവും എഴുന്നേല്‍ക്കുക. മത്സരം എങ്ങനെയായിത്തീരുമെന്ന് എനിക്ക് ഒരു ധാരണയുമില്ലായിരുന്നു. എന്തും സംഭവിക്കാവുന്ന നില. ചാമ്പ്യന്‍ഷിപ്പില്‍ ആര്‍ക്കും വ്യക്തമായ മുന്‍തൂക്കം ഉണ്ടായിരുന്നില്ല. ടോപ്പലോവിന് മുന്‍തൂക്കം, സ്വന്തം നാട്ടില്‍ കളിക്കുന്നതിന്റെ ആനുകൂല്യം തുടങ്ങിയ പ്രചാരണങ്ങള്‍ ശക്തമായിരുന്നു. മത്സരം കാണാനെത്തിയവര്‍ ഒന്നടങ്കം അദ്ദേഹത്തെയാണ് പിന്തുണച്ചത്. എന്നാല്‍ എനിക്കൊപ്പമുള്ളവര്‍ എന്റെ ശ്രദ്ധ പതറാതിരിക്കാന്‍ ആവുന്നത് ശ്രമിച്ചു. അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. അവസാന ഗെയിമായിരുന്നു ഏറ്റവും കടുപ്പമേറിയത്. ജീവിതത്തില്‍ ഇതിനു മുമ്പ് ഇത്രയും കടുത്ത മത്സരം ഞാന്‍ കളിച്ചിട്ടില്ല. നേരത്തെ പറഞ്ഞപോലെ ചാമ്പ്യന്‍ഷിപ്പില്‍ ആര്‍ക്കും മുന്‍തൂക്കമില്ലാത്തതിനാല്‍ ജയിക്കുമെന്ന പ്രതീക്ഷ എനിക്കുണ്ടായിരുന്നില്ല. ആര് സമ്മര്‍ദത്തിനടിപ്പെടും എന്നതു മാത്രമായിരുന്നു പ്രശ്നം. കളി പുരോഗമിച്ചപ്പോള്‍ എനിക്ക് സമ്മര്‍ദമില്ലെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഇതോടെ കിരീടം എനിക്കുതന്നെയെന്ന് ഞാനുറപ്പിച്ചു. ഇനി ഒന്നുറങ്ങണം. അത്രക്കധികം ക്ഷീണമുണ്ട്." ആനന്ദ് പറഞ്ഞു.

വാര്‍ത്തക്ക് കടപ്പാട് ദേശാഭിമാനി ദിനപ്പത്രം, ചിത്രത്തിനു കടപ്പാട്: ഹിന്ദു ദിനപ്പത്രം

ഔദ്യോഗിക വെബ് സൈറ്റ് ഇവിടെ
മാച്ചിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇവിടെ (വിക്കിപീഡിയ ലേഖനം)
Anand's win very special: parents