Thursday, December 27, 2007

ബെനസീര്‍, രാജീവ്, ഇന്ദിര

ബെനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ടത് അറിഞ്ഞത് നെറ്റിലൂടെയാണ്. പിന്നെ കുറെ നേരം ടി.വി.കണ്ടു.

ഇതിനു മുന്‍പുണ്ടായ രണ്ട് കൊലപാതകങ്ങളെക്കുറിച്ച് പെട്ടെന്ന് ഓര്‍ത്തു പോയി.

രാജീവ് ഗാന്ധി വധിക്കപ്പെട്ടത് രാവിലെ പത്രത്തിലൂടെയാണറിഞ്ഞത്.

ഞാന്‍ പേയിംഗ് ഗസ്റ്റ് ആയി താമസിച്ചിരുന്ന വീട്ടിലെ വല്യമ്മ രാവിലെ തന്നെ മോനേ എഴുന്നേല്‍ക്ക് അറിഞ്ഞോ ...രാജീവ് ഗാന്ധിയെ ബോംബെറിഞ്ഞ് കൊന്നു മോനെ എന്നൊക്കെ അലമുറയിടുന്നത് കേട്ട് ഞെട്ടിപ്പിടഞ്ഞെഴുന്നേല്‍ക്കുകയായിരുന്നു.

ഉറക്കത്തിന്റെ ബാക്കി കണ്ണിലുണ്ടായിരുന്നതു കൊണ്ട് അവരെന്താണ് പറയുന്നത് എന്ന് മനസ്സിലാക്കാന്‍ തന്നെ കുറച്ചു നേരം എടുത്തു.

എന്റെ പ്രതികരണത്തിലെ കാലതാമസം പക്ഷെ അവരെടുത്തത് വേറെ രീതിയിലാണ്.

എന്നാലും മോനേ മോന്‍ ഇത്ര ക്രൂരനായിപ്പോയല്ലോ. ഇത്രയും വലിയ വാര്‍ത്ത കേട്ടിട്ടും മോനൊരു കുലുക്കവും ഇല്ലല്ലോ..എനിക്ക് മനസ്സിലായി. മോനൊരു കമ്മ്യൂണിസ്റ്റാണല്ലേ? കഷ്ട്രം മോനേ...

ഞാന്‍ എന്റെ ഭാഗം വിശദീകരിക്കാന്‍ എത്ര ശ്രമിച്ചിട്ടും അവര്‍ സമ്മതിച്ചില്ല.

അന്നവര്‍ ആ വീട്ടില്‍ ഭക്ഷണം ഒന്നും ഉണ്ടാക്കിയുമില്ല.

ഞാന്‍ ആ വീട്ടില്‍ നിന്നും മാറുന്നതു വരെയും അവര്‍ അത് തന്നെ പറഞ്ഞുകൊണ്ടിരുന്നു..

എന്നാലും എന്റെ മോനെ..അന്ന്..രാജീവ്...

ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിന്റെ അന്ന് തൃശ്ശൂരില്‍ വൈകീട്ട് ഒരു പ്രതിഷേധപ്രകടനം ഉണ്ടായിരുന്നു.

കേരളവര്‍മ്മ കോളേജ് സ്റ്റോപ്പിനു സമീപത്തുള്ള എന്‍.സി.സി ഓഫീസിലെ ചില സിക്കുകാര്‍ അവിടെ ഉള്ള ഒരു ചെറിയ മൈതാനത്തില്‍ വെറുതെ ഇരിക്കുമ്പോഴാണ് ജാഥ വരുന്നത് കണ്ടത്.

പേടിച്ച് അവിടെ നിന്ന് മാറാ‍ന്‍ നോക്കിയ അവരോട് ചുറ്റുമുള്ള ആളുകള്‍, ചുമട്ടു തൊഴിലാളികളും, അതുപോലുള്ള സാധാരണക്കാരും, പറഞ്ഞത് ശരിക്കും രോമാഞ്ചമുണ്ടാക്കുന്ന ഒന്നാണ്....

നിങ്ങള്‍ എങ്ങോട്ടും പോകേണ്ട..ഒരാളും നിങ്ങളെ തൊടില്ല...അഥവാ തൊടാന്‍ നോക്കിയാലും ഞങ്ങള്‍ ഇവിടെ ഉണ്ട്...ധൈര്യമായി അവിടെത്തന്നെ ഇരുന്നോ...

ജാഥ അതിലൂടെ കടന്നു പോയി..ഒന്നും സംഭവിച്ചില്ല...

സിക്കുകാരനെ എന്തെങ്കിലും ചെയ്യണം എന്നരീതിയിലുള്ള അഗ്രസീവ്നെസ്സ് ജാഥക്കാര്‍ക്കും ഉണ്ടായിരുന്നില്ല...

ഇന്നാണെങ്കില്‍ അത്ര ഉറപ്പിച്ച് എന്തെങ്കിലും പറയുവാന്‍ നമുക്കാവുമോ?

ആദരാഞ്ജലികള്‍...

Friday, December 7, 2007

ഒരു ലൈബ്രറി കൂടി മരിക്കുന്നു...

തിരുവനന്തപുരത്തെ ബ്രിട്ടീഷ് ലൈബ്രറി ഇല്ലാതാകുന്നു.

2008 മാര്‍ച്ച് 31ന് ലൈബ്രറിയുടെ പ്രവര്‍ത്തനം നിര്‍ത്തുമെന്ന് ബ്രിട്ടീഷ് കൌണ്‍സിലിലെ സാംസ്കാരിക വകുപ്പ് മന്ത്രിയായ റോഡ് പ്രൈഡ് പത്രസമ്മേളനത്തില്‍ അറിയിച്ചു. തിരുവനന്തപുരത്തേയും ഭോപ്പാലിലേയും ലൈബ്രറികള്‍ ഇല്ലാതാകും.


ഇന്ത്യയിലെ തങ്ങളുടെ ‘ഫിസിക്കല്‍ പ്രെസന്‍സ്’ കുറയ്ക്കുന്നതിന്റേയും ഫണ്ടുകള്‍ സംസ്കാരം, വിദ്യാഭ്യാസം, സയന്‍സ്, റിസര്‍ച്ച് എന്നീ മേഖലകളിലെ വന്‍‌ പ്രോജക്ടുകള്‍ക്കായി ഉപയോഗിക്കാനുമായാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. ലൈബ്രറി നടത്തിക്കൊണ്ടു പോകുന്നതിനും നവീകരിക്കുന്നതിനുമൊക്കെയായി ഒരു ദശലക്ഷം പൌണ്ടിന്റെയെങ്കിലും നിക്ഷേപം വേണ്ടിവരുമത്രെ.

1964 ഏപ്രില്‍ 1ന് ആരംഭിച്ച ലൈബ്രറിയില്‍ ഇപ്പോള്‍ 6100 അംഗങ്ങളുണ്ട്. തിരുവനന്തപുരത്ത് പഴയ സെക്രട്ടറിയറ്റിന്റെ പുറകുവശത്ത് വൈ.എം.സി.എയോട് ചേര്‍ന്നുള്ള കെട്ടിടത്തിലാണിത് പ്രവര്‍ത്തിക്കുന്നത്.

ബ്രിട്ടീഷ് ലൈബ്രറി ആയല്ലെങ്കിലും, ഏതെങ്കിലും രീതിയില്‍ അവിടെ ഒരു ലൈബ്രറി നില നിര്‍ത്താനുള്ള ശ്രമം സര്‍ക്കാര്‍ നടത്തുമെന്ന് മന്ത്രി എം.എ.ബേബി. നിര്‍ഭാഗ്യകരം എന്ന് തോമസ് ഐസക്ക്. ആദ്യം USIS ലൈബ്രറി പോയി, പിന്നെ റഷ്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പോയി, ഇപ്പോള്‍ ബ്രിട്ടീഷ് ലൈബ്രറിയും.കുറച്ച് കാലം മുന്‍പ് ടെക്നിക്കല്‍ പുസ്തകങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന രീതിയിലേക്ക് ലൈബ്രറിയുടെ പ്രവര്‍ത്തനങ്ങള്‍ മാറിയിരുന്നു. പല ആദ്യകാല അംഗങ്ങളേയും നിരാശപ്പെടുത്തിക്കൊണ്ട്..

ബ്രിട്ടീഷ് കൌണ്‍സിലിന്റെ മനസ്സ് മാറ്റാനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് ബ്രിട്ടീഷ് സ്കോളേഴ്സ് അസോസിയേഷന്‍ പറയുന്നു...

IELTS(International English Language Testing System) പരീക്ഷയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും, പരീക്ഷക്കു മുന്‍പുള്ള പരിശീലന ഉപദേശങ്ങള്‍ നല്‍കുന്നതിനുമായി മാര്‍ക്കറ്റിങ്ങ് കണ്‍സള്‍ട്ടന്റ്സിനെ നിലനിര്‍ത്തുമെന്നു കൌണ്‍സില്‍ പറയുന്നു...

സെപ്തംബര്‍ 11 ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ അറ്റാക്കു വരെ യാ‍തൊരു തടസ്സവുമില്ലാതെ പോയിരുന്നു പുസ്തകങ്ങളും മാസികകളും വായിക്കാമായിരുന്നു. അതും നല്ല എ.സി.യിലിരുന്നു. അതിനുശേഷം പാസ് നിര്‍ബന്ധമാക്കലും ചെക്കിങ്ങുമൊക്കെ തുടങ്ങിയിരുന്നു. വിദ്യാര്‍ത്ഥികളുടെയെന്ന പോലെ, തിരുവനന്തപുരത്തെ ചെസ്സ് കളിക്കാരുടെയും പ്രിയപ്പെട്ട കേന്ദ്രമായിരുന്നു ഈ ലൈബ്രറി. കുറെയേറെ ചെസ്സ് പുസ്തകങ്ങളും ബ്രിട്ടീഷ് ചെസ്സ് മാഗസിനും ഒക്കെ അവിടെ ഉണ്ടായിരുന്നു. നമ്മുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് പുതിയ പുസ്തകങ്ങള്‍ വാങ്ങുന്ന സമ്പ്രദായവും ഉണ്ടായിരുന്നു. ദിവസവും 30 മിനിറ്റ് ഫ്രീ ഇന്റര്‍നെറ്റ് അക്സസ് ആയിരുന്നു മറ്റൊരാകര്‍ഷണീയത.

ലൈബ്രറി നിര്‍ത്താനുള്ള തീരുമാനം എന്തായാലും നിസ്സാരമായി എടുക്കുവാന്‍ തിരുവനന്തപുരത്തുകാര്‍ തയ്യാറാവുമെന്ന് തോന്നുന്നില്ല. പ്രതിഷേധങ്ങള്‍ ഒരു പക്ഷെ, ബ്രിട്ടീഷ് കൌണ്‍സിലിന്റെ മനസ്സു മാറ്റിയേക്കും. ഒരു പക്ഷെ. പ്രതിഷേധിച്ചില്ലെങ്കില്‍ എന്തായാലും ലൈബ്രറി നഷ്ടമാകും.

ഏതു രീതിയിലെങ്കിലും ബ്രിട്ടീഷ് ലൈബ്രറി നില നിര്‍ത്താനുള്ള ശ്രമങ്ങള്‍ വിജയിക്കട്ടെ...

(വാര്‍ത്തക്ക് കടപ്പാട്: ഹിന്ദു ദിനപ്പത്രം. ചിത്രം: എന്റെ വക)

Monday, December 3, 2007

യേശുദേവന്‍ ഈ ക്രിസ്മസിന് എന്ത് വാങ്ങും?

മോര്‍ഗന്‍ സ്പര്‍ലോക്ക്(Morgan Spurlock) നിര്‍മ്മിച്ച് Rob VanAlkemade സംവിധാനം ചെയ്ത ഒരു ഡോക്യുമെന്ററി സിനിമയുടെ പേരാണ് What Would Jesus Buy. ക്രിസ്മസിന്റെ വാണിജ്യവല്‍ക്കരണവും, അമിത ഉപഭോഗാസക്തിയും, ആഗോളവല്‍ക്കരണവും, വന്‍‌കിട കോര്‍പ്പറേറ്റുകളുടെ ബിസിനസ് തന്ത്രങ്ങളും, അവര്‍ നമ്മുടെ സാമ്പത്തിക സാംസ്കാരിക ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനവുമൊക്കെയാണ് 2007 നവംബറില്‍ പൊതുപ്രദര്‍ശനത്തിനെത്തിയ ഈ ചിത്രത്തിന്റെ പ്രമേയം.

താങ്ക്സ് ഗിവിങ് ഡേ (അമേരിക്കയില്‍ നവംബറിലെ നാലാമത്തെ വ്യാഴാഴ്ച്ച)ക്കു ശേഷമുള്ള വെള്ളിയാഴ്ച ബ്ലാക്ക് ഫ്രൈഡേ എന്നാണ് അറിയപ്പെടുന്നത്. ക്രിസ്മസ് ഷോപ്പിങ്ങ് തുടങ്ങുന്ന ദിവസമായി പൊതുവേ ഇത് കരുതപ്പെടുന്നു.അന്ന് അമേരിക്കയില്‍ തൊഴില്‍ ഉടമകള്‍ തൊഴിലാളികള്‍ക്ക് ശംബളത്തോടുകൂടിയ അവധി നല്‍കും. 1929 ഒക്ടോബര്‍ 29 ചൊവ്വാഴ്ചയാണ് അമേരിക്കന്‍ സ്റ്റോക്ക് മാര്‍ക്കറ്റിന്റെ ചരിത്രത്തിലെ വലിയ തകര്‍ച്ച നേരിട്ടത്. ഗ്രേറ്റ് ഡിപ്രഷന്‍ എന്ന് അറിയപ്പെടുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ തുടക്കം ഈ ദിവസമാണെന്ന് പൊതുവെ കരുതപ്പെടുന്നു. അതല്ലെന്നും അത് ഒരു രോഗലക്ഷണം മാത്രമായിരുന്നുവെന്ന് മറ്റു ചിലരും പറയുന്നു. ആ ദിവസത്തെ തിരക്കും ടെന്‍ഷനുമൊക്കെ ഈ വെള്ളിയാഴ്ചയും ഉണ്ട് എന്നതിന്റെയൊക്കെ കാരണമായാവാം ബ്ലാക്ക് ഫ്രൈഡേ എന്ന് വിളിക്കുന്നത് എന്ന് വിക്കി പറയുന്നു.

ആദ്യത്തെ 11 മാസം നഷ്ടം സഹിക്കുകയും കണക്കു പുസ്തകത്തില്‍ ചുവന്ന മഷിയില്‍ അത് രേഖപ്പെടുത്തുകയും ചെയ്യുന്ന കച്ചവടക്കാര്‍ അവസാനത്തെ മാസമാണ് ലാഭം ഉണ്ടാക്കുന്നത്രേ! ചുവപ്പ് മഷിയില്‍ നിന്ന് കണക്കുകള്‍ കറുപ്പു മഷിയിലേക്ക് മാറുന്ന ദിവസമായതുകൊണ്ടാണ് ബ്ലാക്ക് ഫ്രൈഡേ എന്ന് പേരു വന്നതെന്ന് വേറെ ചില സ്ഥലത്തും കാണുന്നു. അന്നേ ദിവസം കച്ചവട സ്ഥാപനങ്ങളൊക്കെ അതിരാവിലെ തന്നെ തുറന്നിരിക്കുകയും, സ്ഥാപനങ്ങളില്‍ ഡിസ്‌കൌണ്ടുകളും, സൌജന്യങ്ങളും ഒക്കെ നല്‍കുന്നതായുള്ള പരസ്യങ്ങള്‍ ദിവസങ്ങള്‍ക്ക് മുന്‍പേ തന്നെ പ്രത്യക്ഷപ്പെടുകയും ചെയ്യും. ഷോപ്പിങ്ങ് മാളുകള്‍ നിറയ്ക്കാനുള്ള ഒരു തരം ആഹ്വാനം.

മാധ്യമങ്ങളും കച്ചവടക്കാരും പരസ്യക്കാരുമൊക്കെ ഈ ദിവസത്തെ വാണിജ്യ താല്പര്യത്തിനായി അമിതമായി ഉപയോഗിക്കുമ്പോള്‍ അതിനെതിരായ ശബ്ദങ്ങളും സ്വാഭാവികമായും ഉയരുമല്ലോ. അതിലൊന്നാണ് Buy Nothing Day എന്ന് ഈ ദിവസത്തിനു പേരിടുകയും അന്നേ ദിവസം ഒന്നും വാങ്ങാതിരിക്കുവാനുള്ള പ്രചരണം നടത്തുകയും ചെയ്യുന്ന ഒരു മൂവ്മെന്റ്. വാന്‍‌കൂവറിലെ ആഡ്‌ബസ്റ്റെര്‍സ് (Ad busters) മാസികയിലെ Kalle Lasn കൂട്ടുകാരും തുടങ്ങിയ ഈ പ്രസ്ഥാനം ഉപഭോഗതൃഷ്ണക്കെതിരായ ഒരു നീക്കം കൂടിയാണ്.

മറ്റു രാജ്യങ്ങളിലെ വിയര്‍പ്പുശാലകളില്‍(sweat shops) രാവന്തിയോളം കഠിനാദ്ധ്വാനം ചെയ്യുന്ന കുട്ടികളുടേയും വനിതകളുടേയും വിയര്‍പ്പിലും, രാജ്യത്തെ തൊഴില്‍ശാലകളില്‍ കുറഞ്ഞ വേതനത്തിനു പണിയെടുക്കുന്നവരുടേയും വിയര്‍പ്പിലുമൊക്കെയാണ് ഭ്രാന്തവും, ക്രെഡിറ്റില്‍ അധിഷ്ഠിതവും പരിഹാസ്യവുമായ ഉപഭോഗസംസ്കാരം പടുത്തുയര്‍ത്തപ്പെട്ടിട്ടുള്ളതെന്ന് ഇവര്‍ പറയുന്നു. വന്‍കിട കോര്‍പ്പറേറ്റുകളുടെ ലാഭമാകുന്നത് ഈ വിയര്‍പ്പ് തന്നെ എന്നും.

ഇതിനെതിരായ ഒരു നീക്കം...തദ്ദേശീയമായി നിര്‍മ്മിച്ച, ജീവിക്കാനാവശ്യമായ വേതനം തൊഴിലാളികള്‍ക്ക് ഉടമ നല്‍കുന്നു എന്നുറപ്പുള്ള സ്ഥാപനങ്ങളില്‍ നിര്‍മ്മിച്ച വസ്തുക്കള്‍ മാത്രം ഉപയോഗിക്കുന്ന, ഓര്‍ഗാനിക് ഉല്പന്നങ്ങള്‍ മാത്രം ഉപയോഗിക്കാന്‍ ശ്രമിക്കുന്ന, അതിനു മറ്റുള്ളവരെ പ്രേരിപ്പിക്കുന്ന ഒരു പ്രസ്ഥാനം പച്ച പിടിച്ചു വരുന്നുണ്ട് അമേരിക്കയില്‍. സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലൂടെയും മറ്റും നിര്‍മ്മാതാവും കര്‍ഷകനുമൊക്കെ നേരിട്ട് ഉപഭോക്താക്കളുമായി ബന്ധപ്പെടുക വഴി, ഇടനിലക്കാരാ‍യ കുത്തകകളെ ഒഴിവാക്കുന്ന രീതിയിലുള്ള ഒരു പ്രസ്ഥാനം.

അതിനോട് യോജിച്ചു പോകുന്ന ഒന്നാണ് ഈ ഡോക്യുമെന്ററിയും. ക്രിസ്മസിനെ Shopocalypse ല്‍ നിന്നും രക്ഷിക്കുക എന്ന സന്ദേശം, ആവശ്യത്തിന് മാത്രം വാങ്ങുക, അര്‍ത്ഥവത്തായി വാങ്ങുക എന്ന സന്ദേശം നല്‍കുന്ന ചിത്രം.

The Shopocalypse is coming! Who will be $aved? Let me exorcise your credit cards! Changellujuah!" എന്ന വാചകം ഡോക്യുമെന്ററിയെക്കുറിച്ചുള്ള കൃത്യമായ ചിത്രം നല്‍കുന്നു.

Thanks giving dayക്കു ശേഷമുള്ള തിങ്കളാഴ്ച സൈബര്‍ മണ്‍‌ഡേ(Cyber Monday) എന്ന് വിളിക്കപ്പെടുന്നു. ഓണ്‍‌ലൈന്‍ ഷോപ്പിങ്ങ് പ്രചാരത്തിലാക്കുന്നതിനുള്ള ഒരു വഴി എന്ന നിലക്ക്. കൂട്ടത്തില്‍ പറയട്ടെ ക്രിസ്മസിനു മുന്‍പുള്ള ശനിയാഴ്ചയാണത്രേ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ഷോപ്പിങ്ങ് നടക്കുന്ന ദിവസം.

നമ്മള്‍ പണ്ട് കേട്ടിട്ടില്ലാത്ത പല പല വിശേഷ ദിവസങ്ങളും പരസ്യങ്ങളിലൂടെ അറിയുകകയും ആ ദിവസങ്ങള്‍ സ്വര്‍ണ്ണം വാങ്ങാനും മറ്റുമൊക്കെ നല്ലതാണെന്ന പ്രചരണങ്ങള്‍ കേള്‍ക്കുകയും ചെയ്യുന്ന ഇക്കാലത്ത് ഈ ചിത്രവും ഷോപ്പിങ്ങ് രഹിത ദിവസം പോലുള്ള കാമ്പയിനുകളും നല്‍കുന്ന സന്ദേശം പ്രസക്തം എന്നു തന്നെ തോന്നുന്നു.

ഒരു റിവ്യൂ ഇവിടെ ഒന്നിവിടെ.

ഒരു ട്രെയ്‌ലര്‍ ഇവിടെ

Sunday, December 2, 2007

പുസ്തകവും എതിര്‍ പുസ്തകവും

പുസ്തകത്തിനു എതിര്‍ പുസ്തകമെന്നു കേട്ടിട്ടുണ്ടോ?

ഒരു പക്ഷെ ചെസ്സില്‍ മാത്രമായിരിക്കും ഇത്തരമൊരു സംഭവം ഉള്ളത്.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്ന കളി ചെസ്സ് ആയിരിക്കും.(എതിരഭിപ്രായങ്ങള്‍ക്ക് സ്വാഗതം. ബ്രിഡ്ജ് ആവാം.) ഒരു മള്‍ട്ടി മില്യണ്‍ ഡോളര്‍ ബിസിനസ് ആണ് ചെസ്സ് പുസ്തകങ്ങളുടെ വില്പനയും എഴുത്തുമൊക്കെ. ഇന്ത്യന്‍ ഭാഷകളില്‍ ആധികാരികത അവകാശപ്പെടാവുന്ന ചെസ്സ് പുസ്തകങ്ങള്‍ അധികമായി ഇറങ്ങുന്നില്ല. ഇറങ്ങാറില്ല എന്നതാണ് ശരി. തുടക്കക്കാര്‍ക്കുള്ള പുസ്തകങ്ങള്‍ക്കപ്പുറത്തേക്ക് നമ്മുടെ നാട് വികസിച്ചിട്ടില്ല.

ഇംഗ്ലണ്ടിലും അമേരിക്കയിലുമൊക്കെ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍മാരും അതിനു താഴെ നിലവാരത്തിലുള്ളവരും പോലും സാമാന്യ നിലവാരമുള്ളതെങ്കിലുമായ പുസ്തകങ്ങള്‍ ധാരാളമായി രചിക്കുമ്പോള്‍ ഇവിടെ അതൊന്നുമില്ല.

വിവരം പങ്കു വെക്കുന്നതിലുള്ള മടിയാവാം, കളിയില്‍ മാത്രം ശ്രദ്ധിക്കുന്നു എന്നതാവാം, എഴുതുന്നതും കളിക്കുന്നതും രണ്ട് മേഖലകളാണ് എന്നതാ‍വാം, വിപണി ആവാം, ഡാറ്റാ ബേസ് ഉപയോഗിക്കുന്നതിലെ സാമര്‍ത്ഥ്യക്കുറവാകാം....

എന്തായാലും ആരും പുസ്തകങ്ങള്‍ എഴുതുന്നില്ല...

ഭാരതത്തിനു പുറത്ത് പുസ്തകം-എതിര്‍ പുസ്തകം രീതിയിലുള്ള അങ്കമാണ്...ബോര്‍ഡിനു പുറത്ത്...

ഓപ്പണിങ്ങ് (പ്രാരംഭ മുറ) പുസ്തകങ്ങളാണ് അങ്കത്തട്ട്...

വെളുപ്പിന്റെ ഭാഗത്തു നിന്നുള്ള കളി പഠിപ്പിക്കുന്നതിനും കറുപ്പിന്റെ ഭാഗത്തു നിന്നുള്ള കളി പഠിപ്പിക്കുന്നതിനും പ്രത്യേകം പ്രത്യേകം പുസ്തകങ്ങള്‍ ഇറങ്ങും.

കിങ്സ് ഇന്ത്യന്‍ ഡിഫന്‍സ് എന്നത് ഒരു പ്രാരംഭ മുറ ആണ്. കറുപ്പിന്റെ ഭാഗത്തു നിന്നുള്ള ഒരു മുറയാണിത്.

അത് പഠിപ്പിക്കാന്‍ ഒരു പുസ്തകമിറങ്ങും...

"King's Indian Defence"

ഈ ബുക്കൊക്കെ നോക്കിയാല്‍ ആ ഓപ്പണിങ്ങ് ശരിക്ക് കളിക്കാന്‍ പഠിക്കാം എന്നു വിചാരിച്ചാല്‍ ...

കുറച്ചു കാലം കഴിഞ്ഞാല്‍ അതിന്റെ എതിരാളി രംഗത്ത്, വെള്ളയുടെ ഭാഗത്ത് നിന്ന് വരും...

"Anti King‘s Indian"അല്ലെങ്കില്‍ "Beating King's Indian"

അത് കൂടി പഠിച്ചില്ലേല്‍ എതിരാളിയുടെ തന്ത്രങ്ങള്‍ അറിയില്ല എന്നതുറപ്പല്ലേ...അതു പഠിച്ച് (അതെ പഠിച്ച്..) കഴിയുമ്പോള്‍

ദാ വരുന്നു....

" Beating Anti King‘s Indian"

ശ്ശെടാ...ഇതെന്തൊരു കഷ്ടം..ഇത് ലാസ്റ്റ്..ഇത് കൂടി പഠിച്ചേക്കാം എന്നു വിചാരിച്ചിരിക്കുന്നവന്റെ തലച്ചോറിലേക്ക് അടുത്ത ഇടി വരുന്നു...

"Winning Against beating the Anti King‘s Indian"

ഇത് വൈറ്റിനു വേണ്ടിയുള്ള പുസ്തകമാണോ ബ്ലാക്കിനു വേണ്ടിയുള്ള പുസ്തകമാണോ എന്നത് മനസ്സിലാക്കാന്‍ തന്നെ ടൈം എടുക്കും.

അങ്കം അങ്ങിനെ മുന്നേറും...

ബിസിനസ്സ് താല്പര്യങ്ങള്‍ ഉണ്ടെങ്കിലും പുസ്തകങ്ങള്‍ കളിയുടെ നിലവാരം വര്‍ദ്ധിപ്പിക്കുന്നുണ്ട് എന്നതില്‍ തര്‍ക്കമൊന്നുമില്ല.

ഇവിടെ പുസ്തകങ്ങള്‍ അധികം ഇറങ്ങാത്തത് ഒരു പക്ഷെ, നമ്മള്‍ കൂടുതല്‍ മിടുക്കന്മാ‍രായതു കൊണ്ടുമാവാം...

സായിപ്പ് എഴുതട്ടെ..നമുക്കത് വെച്ച് സായിപ്പിനെത്തന്നെ തോല്‍പ്പിച്ചാല്‍ പോരേ?

ഏത് പുസ്തകത്തിന്റേയും ഫോട്ടോ കോപ്പി സുലഭം...

ചെസ്സ് കളിക്കാരനാണോ ബുദ്ധി ഇല്ലാത്തത്...

Sunday, November 11, 2007

അവസാനത്തെ അത്താഴത്തില്‍ സംഗീതധ്വനികള്‍?

യേശുവിന്റെ അവസാനത്തെ അത്താഴം ചിത്രീകരിക്കുന്ന ലിയനാഡോ ഡാവിഞ്ചിയുടെ ചരിത്രപ്രസിദ്ധ പെയിന്റിങ് വീണ്ടും ചര്‍ച്ചാവിഷയമാവുന്നു.

'അവസാനത്തെ അത്താഴ'ത്തി'ല്‍ ഡാവിഞ്ചി സംഗീതധ്വനികള്‍ അതിവിദഗ്ദമായി ആലേഖനം ചെയ്തിട്ടുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. ഇറ്റാലിയന്‍ സംഗീതജ്ഞന്‍ ജിയോവാനി മരിയാ പാല നാലുവര്‍ഷം നീണ്ട ഗവേഷണത്തിലൂടെയാണ് ഇതു തിരിച്ചറിഞ്ഞത്. പതിനഞ്ചാം നൂറ്റാണ്ടില്‍ മിലാനിലെ സാന്താ മരിയാ ഡെല്ലേ ഗ്രേസേ ചര്‍ച്ചിലാണ് ഡാവിഞ്ചി വിഖ്യാതമായ ചിത്രം വരച്ചത്.

തീന്‍മേശയിലെ അപ്പം, യേശുവിന്റെയും ശിഷ്യരുടെയും കൈകള്‍ എന്നിവയിലൂടെ, പെയിന്റിങ്ങിന് കുറുകെ അഞ്ച് രാഗരേഖകള്‍ അവ്യക്തമായി ഡാവിഞ്ചി വരച്ചിട്ടിരിക്കുന്നതായി പാല പറയുന്നു. ഇടത്തുനിന്ന് വലത്തോട്ട് ഇതുവായിച്ചാല്‍ സംഗീതധ്വനികള്‍ തിരിച്ചറിയാം. 40 സെക്കന്‍ഡ് നീളുന്ന ദൈവസ്തുതിയാണിത്. 15-ാം നൂറ്റാണ്ടില്‍ ഉപയോഗിച്ചുവന്ന സുഷിരവാദ്യത്തിലെ ധ്വനികളാണിത്-പാല എഴുതിയ 'ഒളിപ്പിച്ച സംഗീതം' എന്ന ഗവേഷണപുസ്തകത്തില്‍ പറയുന്നു.

'അവസാനത്തെ അത്താഴം' എന്നും വിവാദത്തിന് വഴിവച്ചിട്ടുണ്ട്. ഇതേക്കുറിച്ച് ഡാന്‍ ബ്രൌണ്‍ എഴുതിയ 'ഡാവിഞ്ചി കോഡ്' എന്ന നോവല്‍ മതവിശ്വാസികളുടെ എതിര്‍പ്പിനിടയാക്കിയിരുന്നു.

പുതിയ കണ്ടെത്തലിനെക്കുറിച്ചുള്ള വിശദമായ വാര്‍ത്ത ഇവിടെയും ഇവിടെയും.

ഈ സംഗീതമാണെന്ന് പറഞ്ഞുകൊണ്ട് ഒരു ലിങ്ക് കണ്ടു. 40 സെക്കന്റ് ഉണ്ട് എന്നു പറയുന്ന ഈ മ്യൂസിക്കല്‍ പീസ് പക്ഷെ ലിങ്ക് നോക്കിയപ്പോള്‍ 19 സെക്കന്റ് മാത്രം. തട്ടിപ്പായിരിക്കാം. അതുകൊണ്ട് ലിങ്ക് ഇടുന്നില്ല

വാര്‍ത്തക്ക് കടപ്പാട് ദേശാഭിമാനി, ചിത്രം വിക്കിപീഡിയയില്‍ നിന്ന്

Tuesday, November 6, 2007

ദീപാവലി ആശംസകള്‍

പടക്കങ്ങള്‍ - സുരക്ഷാ ടിപ്പുകള്‍

നിയമവിധേയമായി നിര്‍മ്മിച്ച പടക്കങ്ങള്‍ മാത്രം വാങ്ങുക.

ഒരു കാരണവശാലും കുട്ടികളെ തനിയെ പടക്കം പൊട്ടിക്കുവാന്‍ അനുവദിക്കാതിരിക്കുക. രക്ഷകര്‍ത്താക്കളുടെ ഒരു കണ്ണ് എപ്പോഴും കുട്ടികളുടെമേല്‍ ഉണ്ടായിരിക്കട്ടെ. റിഫ്ലക്സ് കുറവായതു കൊണ്ട് അവര്‍ക്ക് ഒഴിഞ്ഞു മാറുവാനുള്ള കഴിവ് കുറവായിരിക്കും.

വീടിനു പുറത്ത് വെച്ച് മാത്രം പടക്കങ്ങള്‍ പൊട്ടിക്കുക.

തീപ്പെട്ടിക്കു പകരം ചന്ദനത്തിരിയോ അത് പോലെ നീളമുള്ള എന്തെങ്കിലുമോ കത്തിക്കുവാന്‍ ഉപയോഗിക്കുക.

കമ്പിത്തിരിയും മറ്റും കത്തിക്കുമ്പോള്‍ ശരീരത്തില്‍ നിന്നും അകലെ പിടിക്കുക. വൃത്തങ്ങള്‍ ഉണ്ടാക്കാനുള്ള ആവേശം വേണ്ടെന്നു വെക്കുക.

കത്തിക്കുമ്പോള്‍ ശരീരം പടക്കങ്ങളുടെ മുകളില്‍ ആകാതിരിക്കുവാന്‍ ശ്രദ്ധിക്കുക.

കത്തിച്ചിട്ടും പൊട്ടാത്ത പടക്കങ്ങള്‍ പൊട്ടിയോ എന്ന് നോക്കുന്നത് ശ്രദ്ധിച്ച് ചെയ്യുക. ഒഴിവാക്കിയാല്‍ അത്രയും നല്ലത്.

പൂത്തിരിയും മറ്റും പരന്ന പ്രതലത്തില്‍ വെച്ച് മാത്രം കത്തിക്കുക.

കയ്യില്‍ വെച്ച് പടക്കങ്ങള്‍ പൊട്ടിക്കുന്നത് ഒഴിവാക്കുക.

റോക്കറ്റുകള്‍ നല്ല കാറ്റുള്ളപ്പോഴും, തിരക്കു പിടിച്ച ഇടങ്ങളിലും കത്തിക്കുന്നത് ഒഴിവാക്കുക. തുറസ്സായ സ്ഥലങ്ങള്‍ ആണ് ഇത്തരം പടക്കങ്ങള്‍ക്ക് അനുയോജ്യം.

പടക്കങ്ങള്‍ പൊട്ടിക്കുമ്പോള്‍ ബാക്കി പടക്കങ്ങള്‍ ഒരിക്കലും പോക്കറ്റിലോ കയ്യിലോ സൂക്ഷിക്കാതിരിക്കുക. ഒരെണ്ണം പൊട്ടിച്ചതിനുശേഷം മാത്രം അടുത്തത് എടുക്കുക.

നൈലോണ്‍ വസ്ത്രങ്ങള്‍ പടക്കം പൊട്ടിക്കുമ്പോള്‍ ഒഴിവാക്കുക. കോട്ടണ്‍ വസ്ത്രങ്ങളായിരിക്കും ഉത്തമം. ചെരിപ്പ് ധരിക്കുക.

തീകെടുത്താനുള്ള വെള്ളമോ മണലോ ഒക്കെ കരുതി വെക്കുക.

പടക്കങ്ങള്‍ അലക്ഷ്യമായി സൂക്ഷിക്കാതിരിക്കുക. പ്രത്യേകിച്ചും കുട്ടികള്‍ ഉള്ള വീടുകളില്‍.

പരീക്ഷണങ്ങള്‍ നടത്തുന്നതും വീട്ടില്‍ത്തന്നെ പടക്കങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതും ഒഴിവാക്കുക.

ഇനി ആംഗലേയത്തില്‍ ഒരല്പം.

If after lighting a cracker, an injury occurs, follow these steps.

If it is a minor burn, cool the injured area under running water or immerse it in water. Applying a cool compress helps but do not apply ice. Bandage the area with a clean cloth. If it aches, have a Paracetamol. Aspirins should not be taken. If there are signs of infection such as reddening, oozing... seek medical help.

For medium burns, do not try to remove the burnt cloth from skin or immerse the burnt area in water. Check signs of circulation and breathing. Administer cardiopulmonary resuscitation (CPR) if not breathing. Cover the area with a clean, moist, bandage and rush to hospital.

അവലംബം: ഹിന്ദു മെട്രോ പ്ലസ് Dr. Sreejith N. Kumar

തമിഴ്‌നാട് ഫയര്‍ &റെസ്ക്യൂ സര്‍വീസ്

Sunday, October 28, 2007

ഇമെയില്‍ അയക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഇ മെയില്‍ എന്നത് ഒരു പ്രധാന ആശയ വിനിമയോപാധി ആയിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് മെയില്‍ അയക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇവിടെ കുറിക്കുന്നു.

1. എല്ലാം കാപിറ്റല്‍ ലെറ്ററില്‍ ടൈപ്പ് ചെയ്യുന്നത് ഒഴിവാക്കുക. അങ്ങനെ ചെയ്യുന്നത് അലറുകയോ നിലവിളിക്കുകയോ ചെയ്യുന്നതായാണ് കണക്കാക്കപ്പെടുക. എല്ലാം ചെറിയ അക്ഷരങ്ങള്‍ ആക്കുന്നതും അത്ര ശരിയല്ല. അമിത വിനീതത്വം എന്നൊരു കുഴപ്പം അതിനുള്ളതായി കേട്ടിട്ടുണ്ട്.

2. വിഷയം എഴുതുന്ന സ്ഥലം ശൂന്യമായി ഇടാതിരിക്കുക. കത്തിലെ വിഷയവുമായി ബന്ധപ്പെട്ട എന്തെങ്കിലും പദം നല്‍കുക. പിന്നീട് തിരയേണ്ടി വരുമ്പോള്‍ ഇത് സംഗതി എളുപ്പമാക്കും. അക്ഷരത്തെറ്റുകള്‍ ഒഴിവാക്കുവാന്‍ സ്പെല്‍‌ചെക്ക് ശീലമാക്കുക.

3. കളറുകളും ബാക്ക് ഗ്രൌണ്ടുമൊക്കെ നല്‍കി ഫോര്‍മാറ്റ് ചെയ്ത് ഭംഗി വരുത്തുന്നത് ദൈനംദിന മെയില്‍ സന്ദേശങ്ങളില്‍ ഒഴിവാക്കുക. മെയിലിന്റെ വലിപ്പം കൂടും എന്നതു മാത്രമല്ല, കിട്ടുന്നയാള്‍ ഈ സംവിധാനങ്ങളൊക്കെ disable ചെയ്തിട്ടുണ്ടെങ്കില്‍ നമ്മുടെ പണി വെറുതെ ആകും.

4. കൂടുതല്‍ പേര്‍ക്ക് മെയില്‍ അയക്കുന്നുണ്ടെങ്കില്‍ To ഫീല്‍ഡില്‍ ഒരഡ്രസ് (നിങ്ങളുടേത് തന്നെ ആയാല്‍ അത്രയും നല്ലത്) ബാക്കി എല്ലാം bcc ഫീല്‍ഡില്‍ ഉള്‍പ്പെടുത്തുക. ഇങ്ങനെ ചെയ്യുമ്പോള്‍ ആര്‍ക്കൊക്കെ അയച്ചു എന്നത് മറ്റുള്ളവര്‍ അറിയുകയില്ല. അവരുടെ ഇമെയില്‍ വിലാസങ്ങള്‍ സ്പാമര്‍മാരുടെ കൈകളില്‍ എത്തുന്നതിനുള്ള സാധ്യത ഇല്ലാതാകുകയും ചെയ്യും. മറ്റുള്ളവര്‍ക്കും അയച്ചിട്ടുണ്ട് എന്ന് അറിയിക്കേണ്ട അവസരങ്ങളില്‍ മാത്രം To ഫീല്‍ഡിലോ cc ഫീല്‍ഡിലോ അഡ്രസ്സുകള്‍ ഉള്‍പ്പെടുത്തുക.

5. ചെയിന്‍ ലെറ്ററുകള്‍, അനാവശ്യ ഫോര്‍വേഡുകള്‍ മുതലായവ ഒഴിവാക്കുക. മറ്റുള്ളവരുടെ ഇന്‍‌ബോക്സ് നിറക്കുക വഴി ‍ അവര്‍ക്ക് മറ്റു പ്രധാന മെയിലുകള് ലഭിക്കാതിരിക്കാന്‍ നിങ്ങളുടെ മെയിലുകള്‍ ഇടവരുത്തിയേക്കാം എന്നതാണ് കാരണം. ഒരു പക്ഷെ, അവര്‍ നിങ്ങളയക്കുന്ന മെയില്‍ ഒരു പത്തു തവണയെങ്കിലും കണ്ടതായിരിക്കും.

6. സൈറ്റുകളില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ വിവരങ്ങള്‍ ആരാഞ്ഞുകൊണ്ട് മെയില്‍ അയക്കുന്നതിനു മുന്‍പായി അവരുടെ സൈറ്റിലെ Frequently Asked Questions/Help വിഭാഗങ്ങള്‍ പരിശോധിക്കുക. നിങ്ങള്‍ക്കാവശ്യമുള്ള വിവരങ്ങള്‍ അവിടെ കണ്ടേക്കും.

7. എല്ലാ മെയിലിലും Return Receipt Request (മെയില്‍ എപ്പോള്‍ തുറന്നു എന്നറിയാനുള്ള സംവിധാനം) ഉള്‍പ്പെടുത്തുന്ന ശീലം ഉണ്ടെങ്കില്‍ ഒഴിവാക്കുക. പ്രൈവസിയെ ബാധിക്കുന്ന ഒന്നായി മെയില്‍ ലഭിക്കുന്നയാള്‍ ഇതിനെ കണ്ടേക്കാം. മാത്രമല്ല നിങ്ങള്‍ ഉള്‍പ്പെടുത്തി എന്നതു കൊണ്ടു മാത്രം എപ്പോള്‍ വായിച്ചു എന്ന വിവരം നിങ്ങള്‍ക്ക് ലഭിക്കണം എന്നില്ല. അത്തരമൊരു വിവരം നല്‍കുന്നത് ഒഴിവാക്കാനുള്ള സംവിധാനം ഔട്ട്‌ലുക്കിലൊക്കെ ഉണ്ട്. ആവശ്യത്തിനു മാത്രം ഇത് ഉപയോഗിക്കുക.

8. മെയിലുകള്‍ക്ക് അധികം വൈകാതെ മറുപടി അയക്കുന്നത് ശീലമാക്കുക. മെയിലും ഒരു സംഭാഷണം തന്നെയാണെന്നും നിങ്ങളുടെ തുടര്‍ച്ചയായ നിശബ്ദത സംഭാഷണം മുറിയാനും അതു വഴി ഒരു പക്ഷെ സൌഹൃദം തന്നെ ഇല്ലാതാകുന്നതിനോ ഇടയാക്കിയേക്കാം.

9. മെയിലുകള്‍ ഫോര്‍വേഡ് ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് ആരില്‍ നിന്നു കിട്ടി എന്ന വിവരങ്ങളൊക്കെ ഡിലിറ്റ് ചെയ്യുക. >,< തുടങ്ങിയ ചിഹ്നങ്ങളൊക്കെ ഒഴിവാക്കി മെയിലിനെ കുട്ടപ്പനാക്കുക.

10. വ്യക്തിപരമായ കത്തുകള്‍ അനുവാദമില്ലാതെ മറ്റാര്‍ക്കെങ്കിലും അയക്കുന്നതും എവിടെയെങ്കിലും പോസ്റ്റ് ചെയ്യുന്നതും തീര്‍ത്തും ഒഴിവാക്കുക.

11. വലിയ ഫയലുകള്‍ അറ്റാച്‌മെന്റ് ആയി അയക്കുന്നതിനു മുന്‍പ് zip ചെയ്തതിനു ശേഷം മാത്രം അയക്കുക.

12. മെയില്‍ എത്രയും സംക്ഷിപ്തമാക്കാമോ അത്രയും ആക്കുക. സമയം വിലയേറിയതല്ലേ...അയക്കുന്നത് സ്വന്തം പേരില്‍ത്തന്നെ ആക്കുക. “സുഹൃത്ത്‘, “കൂട്ടുകാരന്‍“ എന്നിവയൊക്കെ ഇമെയില്‍ അക്കൌണ്ടില്‍ നിങ്ങളുടെ പേരിന്റെ സ്ഥാനത്ത് കൊടുക്കുന്നത് ഒഴിവാക്കുക.

(ഒരു ഇ മെയില്‍ സന്ദേശത്തില്‍ നിന്നും തയ്യാറാക്കിയത്)

ബ്ലോഗിങ്ങുമായി ബന്ധമുള്ള ഒരു പോസ്റ്റ് - ബ്ലോഗിങ്ങിനൊരു പെരുമാറ്റച്ചട്ടം

Saturday, October 6, 2007

മാധ്യമങ്ങള്‍‍ക്കെന്ത് പറ്റി?

രാവിലെ മാതൃഭൂമിയെടുത്ത് മൊത്തത്തിലൊന്ന് ഓടിച്ചു നോക്കിയപ്പോഴേ എന്നിലെ സംശയരോഗിക്ക് എന്തോ ഒരു പന്തികേട് തോന്നി.

എം.എന്‍.വിജയന്‍ മാഷെക്കുറിച്ച് ഒന്നും കാണുന്നില്ല.

ഇത്ര പെട്ടെന്ന് വേണ്ടാതായോ എന്ന സംശയത്തില്‍ അരിച്ചുപെറുക്കിയപ്പോള്‍ ചെറിയ ഒരു വാര്‍ത്ത കണ്ടു. പത്താം പേജില്‍, ഒറ്റക്കോളം.

“ വിജയന്‍ മാഷോട് കാണിച്ചത് ക്രൂരത”. എം. മുകുന്ദന്‍.

അതെന്തു പറ്റി ഒറ്റ വാര്‍ത്ത മാത്രം? പ്രത്യേകിച്ച് സുകുമാര്‍ അഴീക്കോടിന്റെ വാക്കുകള്‍ ചില വിവാദങ്ങളൊക്കെ ഉണ്ടാക്കിയിരിക്കെ. അതിന്റെ ഒരു ഫോളൊ അപ്പ് ഇല്ലാതെ പോയതെന്തേ? വിവാദമുണ്ടാക്കി സര്‍ക്കുലേഷന്‍ കൂട്ടാന്‍ പറ്റിയ അവസരമല്ലേ?

സംശയമായി.

മറ്റു പത്രങ്ങള്‍ എന്തു പറയുന്നു എന്ന് അറിയാനായി അവയുടെ നെറ്റ് എഡിഷനുകളില്‍ കേറി നോക്കി...

മംഗളത്തില്‍ ഒരു വാര്‍ത്ത. പ്രൊ. സുധീഷ് പറയുന്ന ചില കാര്യങ്ങള്‍. പത്രസമ്മേളനം പൂര്‍ത്തിയാക്കിയിരുന്നുവെങ്കില്‍ വിജയന്‍ മാഷ് എന്തൊക്കെ പറയുമായിരുന്നു എന്ന് സുധീഷ് ഈ വാര്‍ത്തയില്‍ വിശദീകരിക്കുന്നു. അഴീക്കോട് പറഞ്ഞതിനെക്കുറിച്ചെന്തെങ്കിലും വാര്‍ത്ത?ങേഹേ.

മാധ്യമത്തില്‍ ഒരു വാര്‍ത്ത. താന്‍ പത്രപ്രവര്‍ത്തകരെ വിമര്‍ശിച്ചിട്ടില്ലെന്ന് സുകുമാര്‍ അഴിക്കോട്.

മനോരമയില്‍ ഒരു വാര്‍ത്ത. വിജയന്റെ മരണം ഒഴിവാക്കാമായിരുന്നു. മുകുന്ദന്‍.

ദീപികയില്‍ ഒറ്റ വാര്‍ത്ത പോലും ഇല്ല.

കേരളകൌമുദിയില്‍ ഒരു വാര്‍ത്ത . എം.എന്‍.വിജയന്റെ മരണം പത്രപ്രവര്‍ത്തകര്‍ വീഴ്ച വരുത്തിയില്ല എന്ന് സുകുമാര്‍ അഴീക്കോട് പറയുന്നു.

ദേശാഭിമാനിയില്‍ മാത്രം സുകുമാര്‍ അഴീക്കോടിന്റെ പ്രസ്താവനയെക്കുറിച്ചും മറ്റും കവറേജ് ഉണ്ട്. അന്വേഷണം വേണമെന്ന് ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞതുണ്ട്.

ദേശാഭിമാനി പക്ഷം പിടിക്കുകയാണെന്ന് പറയാം. പാഠംകാരെ തല്ലാന്‍ കിട്ടിയ വടി വെറുതെ കളയണോ എന്നായിരിക്കും.

എങ്കിലും എന്നിലെ സംശയരോഗി വിടുന്നില്ല.

വിവാദമുണ്ടാക്കാനുള്ള വടി വെറുതെ കളഞ്ഞേക്കാം എന്ന് മറ്റു പത്രങ്ങള്‍ കരുതിയതെന്തേ?

നമ്മുടെ ആളുകളല്ലേ അവര്‍ക്കൊരു ദോഷം വന്നാല്‍ നാം തന്നെ വേണ്ടേ കണ്ടില്ല കേട്ടില്ല എന്നു നടിക്കാന്‍ എന്നു വിചാരിച്ചിട്ടായിരിക്കുമോ?

ഇനി അതല്ല, സുകുമാര്‍ അഴീക്കോടിന്റെ പ്രസ്താവനയില്‍ ഒന്നും ഇല്ല എന്നു പൂര്‍ണ്ണമായും ബോദ്ധ്യപ്പെട്ടതുകൊണ്ടായിരിക്കുമോ?

എങ്കില്‍ അവര്‍ക്ക് അതെങ്കിലും പറഞ്ഞ് കൂടെ?

പണ്ടൊരു കാമുകന്‍ പറഞ്ഞത് പോലെ...നിന്റെ മൌനം എന്നെ ഭ്രാന്തനാക്കുന്നു പ്രിയേ...

മുന്‍‌പിന്‍ നോക്കാതെ ഏത് വാര്‍ത്തയും കൊടുക്കുകയും പിന്നീട് ഗതികെട്ടാല്‍ തിരുത്ത് കൊടുക്കുകയും, വിവാദങ്ങളുണ്ടാക്കി ഇഷ്യൂകള്‍ ലൈവായി നിലനിര്‍ത്തുകയുമൊക്കെ ചെയ്തിരുന്ന ഇവര്‍ക്കിതെന്ത് പറ്റി?

ആരെങ്കിലും ഒന്ന്‌ പറഞ്ഞു തന്നിരുന്നെങ്കില്‍....

Wednesday, October 3, 2007

കാസ്പറോവിനും ഒരു വിജയം

വിശ്വനാഥന്‍ ആനന്ദ് ലോകചെസ്സ് ചാമ്പ്യന്‍ഷിപ്പിന്റെ സമ്മാന ദാനത്തിനുശേഷം

2007 ഒക്ടോബറിലെ ഫിഡെ റേറ്റിങ്ങ് ലിസ്റ്റ് അനുസരിച്ച് റേറ്റിങ്ങിലെ 2800 എന്ന മാന്ത്രിക സംഖ്യ ആനന്ദ് വീണ്ടും കടന്നു. ഇപ്പോള്‍ 2801 ആണ് ആനന്ദിന്റെ റേറ്റിങ്ങ്. 2800നു മുകളില്‍ റേറ്റിങ്ങ് ഉള്ള ഏക കളിക്കാരന്‍ ഈ ലിസ്റ്റനുസരിച്ച് ആനന്ദ് മാത്രമാണ്.

ഇതിനിടയില്‍ മുന്‍ ലോക ചെസ്സ് ചാമ്പ്യനായ ഗാരി കാസ്പറോവിനും ഒരു വിജയം. അത് ചെസ്സിലല്ല മറിച്ച് രാഷ്ട്രീയക്കളത്തിലാണെന്നു മാത്രം.

അടുത്ത വര്‍ഷം നടക്കുന്ന റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അദര്‍ റഷ്യ (Other Russia) എന്ന സര്‍വകക്ഷി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുക ഗാരി കാസ്പറോവ് ആയിരിക്കും. 494ല്‍ 379 വോട്ട് നേടിയാണ് മറ്റു അഞ്ചു പേരെ പിന്‍‌തള്ളി കാസ്പറോവ് സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കപ്പെട്ടത്. മുന്‍‌പ്രധാനമന്ത്രി മിഖായേല്‍ കസ്യനോവ് (Mikhail Kasyanov), അവിടത്തെ സെന്‍ട്രല്‍ ബാങ്കിന്റെ മുന്‍‌മേധാവി വിക്ടര്‍ ഗെരാഷ്‌ചെങ്കോ(Viktor Gerashchenko) എന്നിവരും പരാജയപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

യുനൈറ്റഡ് സിവില്‍ ഫ്രണ്ട് എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകനാണ് ഗാരി കാസ്പറോവ്. 2005ല്‍ സ്ഥാപിതമായ ഈ ഗ്രൂപ്പ് അദര്‍ റഷ്യ സഖ്യത്തിലെ ഒരംഗം കൂടിയാണ്.

''അദര്‍ റഷ്യയുടെ ആശയങ്ങള്‍ വിജയിക്കാനാവുന്നതെല്ലാം ഞാന്‍ ചെയ്യും. എങ്കിലും നാം യോജിച്ച് നിന്നാല്‍ മാത്രമെ ഇത് നടപ്പിലാക്കാനാവൂ”. കാസ്പറോവ് പറഞ്ഞു.''

"പാത ദുഷ്കരമാണ്”. പോലീസും അദര്‍ റഷ്യ പ്രവര്‍ത്തകരും തമ്മില്‍ നിരന്തരമായി നടക്കുന്ന ഏറ്റുമുട്ടലുകളേയും, മറ്റു പ്രതിപക്ഷകക്ഷികളുമായി നടക്കുന്ന ചര്‍ച്ചകളേയും പരാമര്‍ശിച്ച് കാസ്പറോവ് കൂട്ടിച്ചേര്‍ത്തു.

അദര്‍ റഷ്യ എന്നത് പുടിനെ എതിര്‍ക്കുന്ന ചെറിയ ചെറിയ ഗ്രൂപ്പുകളുടെ ഒരു സഖ്യം ആണ്. ഇടത്-വലത് പ്രതിപക്ഷനേതാക്കള്‍ ഈ സഖ്യത്തില്‍ അംഗങ്ങളാണ്.

ഇതിലെ പ്രധാന അംഗങ്ങള്‍ ഇവരൊക്കെയാണ്.

Lyudmila Alekseeva – Moscow Helsinki Group

Viktor Anpilov – Workers’ Russia

Mikhail Delyagin – Institute for Globalization Issues

Yuri Dzhibladze - Center for Development of Democracy and Human Rights

Garry Kasparov – United Civil Front

Mikhail Kasyanov – People’s Democratic Union

Eduard Limonov – National Bolshevik Party

Yelena Lukyanova – Law Professor at Moscow State University

Vladimir Ryzhkov – Republican Party of Russia

Georgy Satarov – Information Science for Democracy (INDEM)

Andrei Illarionov – Former senior economic advisor to the president

അദര്‍ റഷ്യ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള സാധ്യത ഒരു പക്ഷെ വിരളമായിരിക്കും. ഒരു അഭിപ്രായ സര്‍വെ അനുസരിച്ചു 3 ശതമാനം പേര്‍ മാത്രമാണ് അദര്‍ റഷ്യക്ക് വോട്ട് ചെയ്യും എന്ന് പറഞ്ഞത്.

എന്തായാലും കാസ്പറോവിന്റെ രാഷ്ട്രീയ ചതുരംഗക്കളത്തിലെ നീക്കങ്ങള്‍ കാത്തിരുന്നു കാണാം.

(ചിത്രങ്ങള്‍ സൂസന്‍ പോള്‍ഗാറിന്റെ ബ്ലോഗില്‍ നിന്ന്)

Sunday, September 30, 2007

വിശ്വനാഥന്‍ ആനന്ദ് 2007ലെ വിശ്വ ചെസ്സ് ചാമ്പ്യന്‍

ഭാരതത്തിന്റെ വിശ്വനാഥന്‍ ആനന്ദിന് 2007ലെ വിശ്വചെസ്സ് കിരീടം.

മെക്സിക്കോ സിറ്റിയിലെ ഷെറാട്ടന്‍ സെന്റ്രോ ഹിസ്റ്റൊറിക്കോ ഹോട്ടലില്‍ നടക്കുന്ന ഫിഡെ ലോകചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ ആനന്ദ് വിജയിയായതോടെ വിശ്വചെസ്സിന്റെ തലപ്പത്ത് വീണ്ടും ഒരു ഭാരതീയന്‍ അവരോധിതനായി.

എല്ലാ ഭാരതീയര്‍ക്കും അഭിമാനിക്കാവുന്ന നിമിഷം

ആനന്ദിനു പുറമെ, റഷ്യയുടെ വാദിമിര്‍ ക്രാംനിക്ക് (Elo2769) , അലക്സാണ്ടര്‍ മൊറോസോവിച്ച്(Elo2758), ഹംഗറിയുടെ പീറ്റര്‍ ലീക്കോ(Elo2751), അര്‍മേനിയയുടെ ലെവോണ്‍ അരോണിയന്‍(Elo2750), റഷ്യയുടെ പീറ്റര്‍ സ്വിഡ്‌ലര്‍(Elo2735), ഇസായേലിന്റെ ബോറിസ് ഗെല്‍ഗാന്‍ഡ്(Elo2733), റഷ്യയുടെ അലക്സാണ്ടര്‍ ഗ്രിഷ്‌ചുക്(Elo2726) എന്നിവരാണ് ഈ മത്സരത്തിലെ മറ്റു കളിക്കാര്‍. ലോകത്തിലെ ഏറ്റവും മികച്ച 14 കളിക്കാരിലെ എട്ടു പേരാണിവര്‍. ഇവരില്‍ ആനന്ദ്, മൊറോസെവിച്ച്, സ്വിഡ്‌ലര്‍ എന്നിവര്‍ 2005ലെ ഫിഡെ ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പിലെ സ്ഥാനം വഴിയും , ക്രാംനിക്ക് 2006ലെ സംയുക്ത ലോകചാമ്പ്യന്‍ഷിപ്പിലെ വിജയി എന്ന നിലക്കും, മറ്റുള്ളവര്‍ 2007ലെ കാന്‍ഡിഡേറ്റ്സ് മത്സരങ്ങളിലൂടെയുമാണ് ഈ കലാശക്കളിക്ക് അര്‍ഹത നേടിയത്.

ഡബിള്‍ റൌണ്ട് റോബിന്‍ അടിസ്ഥാനത്തില്‍ (എല്ലാ കളിക്കാരും അന്യോന്യം രണ്ട് തവണ വീതം ഏറ്റുമുട്ടും) നടന്ന ഈ ടൂര്‍ണ്ണമെന്റില്‍ മൊത്തം 9 പോയിന്റ് നേടിയാണ് ആനന്ദ് ചാമ്പ്യനായത്.

പതിമൂന്നാമത്തെ റൌണ്ട് മത്സരത്തില്‍ അലക്സാണ്ടര്‍ ഗ്രിഷ്‌ചുക്കിനെതിരെ 74 നീക്കം നീണ്ട മാരത്തോണ്‍ മത്സരത്തില്‍ സമനില നേടിയ ആനന്ദ് അവസാന റൌണ്ടില്‍ ഹംഗറിയുടെ പീറ്റര്‍ ലീക്കോയുമായും സമനില നേടി.

ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ആനന്ദ് വിജയിയായത്. തന്റെ വിജയ യാത്രയില്‍ ആനന്ദ് മൊറൊസോവിച്ചിനേയും, അരോണിയനേയും, ഗ്രിഷ്‌ചുക്കിനേയും, സ്വിഡ്‌ലറേയും ഓരോ തവണ തോല്‍പ്പിച്ചു. മറ്റു മത്സരങ്ങളെല്ലാം സമനിലയിലാക്കി. ഈ ചാമ്പ്യന്‍ഷിപ്പിന്റെ മൊത്തം സമ്മാനത്തുക 1.3 ദശലക്ഷം യു.എസ്.ഡോളറാണ്.

ഇതിനു മുന്‍പ് രണ്ടായിരാമാണ്ടില്‍ ടെഹ്‌റാനില്‍ വെച്ച് നടന്ന ഫിഡെ ലോകചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ അലെക്സി ഷിറോവിനെ 3.5-0.5 എന്ന സ്കോറിനു തോല്പിച്ച് ആനന്ദ് ചാമ്പ്യനായിട്ടുണ്ട്. 2003ലെ ലോക റാപ്പിഡ് ചെസ്സ് ചാമ്പ്യന്‍ഷിപ്പിലും ആനന്ദ് ആയിരുന്നു ചാമ്പ്യന്‍. 2002ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ റസ്‌ലിന്‍ പോനോമറിയോവിനോട് തോല്‍‌വിയടഞ്ഞു. 2005ലെ ചാമ്പ്യന്‍ഷിപ്പില്‍ പീറ്റര്‍ സ്വിഡ്‌ലറുമൊത്ത് രണ്ടാംസ്ഥാനം പങ്കുവെച്ചു. വാസലിന്‍ റ്റോപ്പലോവ് ആയിരുന്നു അത്തവണ ചാമ്പ്യന്‍. 1988ലെ ലോക ജൂനിയര്‍ ചാമ്പ്യനുമായിരുന്നു ആനന്ദ്.

1969 ഡിസംബര്‍ 11ന് ചെന്നെയില്‍ വിശ്വനാഥന്‍-സുശീല ദമ്പതികളുടെ മകനായി ജനിച്ച വിശ്വനാഥന്‍ ആനന്ദ് ചെസ്സ് രംഗത്ത് ഒരു തരംഗം തന്നെ സൃഷ്ടിച്ചുകൊണ്ടാണ് കടന്നു വന്നത്. അമ്മയില്‍ നിന്നും ആറാം വയസ്സില്‍ പഠിച്ചു തുടങ്ങിയ പാഠങ്ങളുമായി, മിന്നല്‍ വേഗത്തില്‍ തന്റെ നീക്കങ്ങള്‍ നടത്തുന്ന ‘വിഷി’ 1983ല്‍ പതിനാലാമത്തെ വയസ്സില്‍ നാഷണല്‍ സബ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ 9ല്‍ 9 പോയിന്റും നേടി ചാമ്പ്യനായി. പതിനഞ്ചാമത്തെ വയസ്സില്‍ അന്നത്തെ ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ പദവി നേടിയ ആനന്ദ് പതിനാറാമത്തെ വയസ്സില്‍ നാഷണല്‍ ചാമ്പ്യനായി. തുടര്‍ന്ന് രണ്ടു തവണ അദ്ദേഹം ഈ പദവി നേടിയിട്ടുണ്ട്. പതിനെട്ടാമത്തെ വയസ്സില്‍ രാജ്യത്തെ ആദ്യത്തെ ഗ്രാന്‍ഡ്‌മാസ്റ്ററായി.

1997, 1998, 2003, and 2004 വര്‍ഷങ്ങളില്‍ ചെസ്സ് ഓസ്കാര്‍ നേടിയിട്ടുള്ള ആനന്ദ് ഫിഡേ റേറ്റിങ്ങില്‍ 2800 കടന്നിട്ടുള്ള ആറുകളിക്കാരില്‍ ഒരാളാണ്. ഫിഷര്‍, കാസ്പറോവ്, കാര്‍പ്പോവ്, ക്രാംനിക്ക്, റ്റോപ്പലോവ് എന്നിവരാണ് മറ്റു അഞ്ച്‌ പേര്‍. ഇപ്പോള്‍ 2792 റേറ്റിങ്ങ് ഉള്ള ആനന്ദിന്റെ ഏറ്റവും ഉയര്‍ന്ന റേറ്റിങ്ങ് 2803 ആയിരുന്നു. (ഏപ്രില്‍ 2006ലെ ഫിഡെ റേറ്റിങ്ങ് ലിസ്റ്റില്‍). ഫിഡെയുടെ ഏറ്റവും പുതിയ ലിസ്റ്റ് അനുസരിച്ച് ലോകത്തിലെ ഒന്നാം നമ്പര്‍ താരമാണ് വിശ്വനാഥന്‍ ആനന്ദ്. (കാസ്പറോവ് ഇപ്പോള്‍ ഫിഡെയുടെ ലിസ്റ്റില്‍ ഇല്ല.)

ആനന്ദിനു ലഭിച്ചിട്ടുള്ള ബഹുമതികള്‍

1985 - മികച്ച കായികതാരത്തിനുള്ള അര്‍ജുന അവാര്‍ഡ്

1987- പദ്മശ്രീ, നാഷണല്‍ സിറ്റിസണ്‍സ് അവാര്‍ഡ്, സോവിയറ്റ് ലാന്‍ഡ് നെഹ്രു അവാര്‍ഡ്

1991-92 - ആദ്യത്തെ രാജീവ് ഗാന്ധി ഖേല്‍ രത്ന അവാര്‍ഡ്

1998 - ആനന്ദ് എഴുതിയ “മൈ ബെസ്റ്റ് ഗെയിംസ്” എന്ന പുസ്തകത്തിന് ബ്രിട്ടീഷ് ചെസ്സ് ഫെഡറേഷന്റെ(BCF) ബുക്ക് ഓഫ് ദി ഇയര്‍ അവാര്‍ഡ്

2000- പദ്മഭൂഷണ്‍

2001 - സ്പെയിനിലെ Jameo de Oro ബഹുമതി. അസാധാരണ നേട്ടങ്ങള്‍ കൈവരിക്കുന്ന വ്യക്തികള്‍ക്കാണ് ഈ അവാര്‍ഡ് നല്‍കുന്നത്.

അരുണയാണ് ഭാര്യ. ഇപ്പോള്‍ രണ്ടുപേരും സ്പെയിനില്‍ താമസം.

ആനന്ദിന്റെ 1984മുതല്‍ 2007 വരെയുള്ള മികച്ച പ്രകടങ്ങളുടെ ഒരു പട്ടിക ഇവിടെ

ഒരു ഇന്റര്‍വ്യൂവില്‍ ആനന്ദ് പറഞ്ഞ ഒരു തമാശ

ലോക ജൂനിയര്‍ ചെസ്സ് ചാമ്പ്യനും ഗ്രാന്‍ഡ്‌മാസ്റ്ററുമൊക്കെയായി പയ്യന്‍ ആനന്ദ് പ്രശസ്തനായി കത്തി നില്‍ക്കുന്ന സമയം.

ഒരു ദിവസം ട്രെയിനില്‍ യാത്ര ചെയ്യവെ, അടുത്തിരിക്കുന്ന ആള്‍ ആനന്ദിനോട് എന്തു ചെയ്യുന്നു എന്ന് ചോദിച്ചു.

താനൊരു ചെസ്സ് കളിക്കാരനാണെന്ന് ആനന്ദ് പറഞ്ഞു.

യാത്രക്കാരന് ഒട്ടും പിടിച്ചില്ല. അയാള്‍ വീണ്ടും ചോദിച്ചു. ജീവിക്കാനെന്തു ചെയ്യും? അച്ഛനു വല്ല ബിസിനസ്സും?

ആനന്ദ് പറഞ്ഞു “ ഇല്ല”

യാത്രക്കാരന്‍ കുറച്ചു നേരം ആനന്ദിന്റെ മുഖത്ത് തന്നെ നോക്കിക്കൊണ്ട് പറഞ്ഞു

“ചെസ്സ് കളിക്കുന്നതൊക്കെ നല്ലത് തന്നെ. പക്ഷെ കളിക്കുന്നുണ്ടെങ്കില്‍ ആ വിശ്വനാഥന്‍ ആനന്ദിനെപ്പോലെ കളിക്കണം. ഇല്ലെങ്കില്‍ ഇക്കാലത്ത് ഇതുകൊണ്ടൊന്നും ഒരു കാര്യവുമില്ല.“

യാത്രകളും, ജ്യോതിശാസ്ത്രവും ഇഷ്ടപ്പെടുന്ന ആനന്ദ് ഒന്നാംതരം ഫലിതബോധത്തിനും ഉടമയാണ്.

വിശ്വനാഥന്‍ ആനന്ദിന് അഭിനന്ദനങ്ങള്‍

വിശദമായ റിസല്‍ട്ടും പോയിന്റ് പട്ടികയും ഇവിടെയും അവിടെയും

ചിത്രങ്ങള്‍ക്ക് കടപ്പാട്: ചെസ്സ്ബേയ്‌സ്.കോം.

വിവരങ്ങള്‍ക്ക് കടപ്പാട്: വിക്കിപീഡിയ , വിക്കിപീഡിയ

Saturday, September 29, 2007

ആനന്ദ് ലോക ചെസ്സ് ചാമ്പ്യനാകുമോ?

മെക്സിക്കോയില്‍ നടക്കുന്ന ഫിഡെ ലോകചെസ്സ് ചാമ്പ്യന്‍ഷിപ്പിലെ നിര്‍ണ്ണായകമായ അവസാന റൌണ്ട് മത്സരത്തില്‍ ഇന്ന് ഭാരതത്തിന്റെ വിശ്വനാഥന്‍ ആനന്ദ് ഹംഗറിയുടെ പീറ്റര്‍ ലീക്കോയെ നേരിടുന്നു. ഈ മത്സരത്തില്‍ ആനന്ദ് ജയിക്കുകയോ സമനില നേടുകയോ ചെയ്താല്‍ ആനന്ദ് ആയിരിക്കും 2007 ലെ ലോക ചെസ്സ് ചാമ്പ്യന്‍.

13 റൌണ്ടില്‍ നിന്നും 8.5 പോയിന്റ് നേടിയിട്ടുള്ള ആനന്ദിന്റെ തൊട്ടുപുറകെ ഇസ്രായേലിന്റെ ഗ്രാന്‍ഡ്‌മാസ്റ്റര്‍ ബോറിസ് ഗെല്‍‌ഫാന്‍‌ഡ് 7.5 പോയിന്റോടെ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. ഇന്ന് ഗെല്‍ഫാന്‍‌ഡും റഷ്യയുടെ അലക്സാണ്ടര്‍ മോറോസോവിച്ചും തമ്മില്‍ നടക്കുന്ന കളിയില്‍ ഗെല്‍ഫാന്‍‌ഡ് ജയിക്കുകയും ആനന്ദ് തന്റെ കളി തോല്‍ക്കുകയും ചെയ്താല്‍ ഗെല്‍‌ഫാന്‍‌ഡ് ആവും ലോക ചാമ്പ്യന്‍. ഇവര്‍ രണ്ടുപേര്‍ക്കും മാത്രമേ ചാമ്പ്യനാവാനുള്ള സാധ്യതയുള്ളൂ.

മത്സരങ്ങള്‍ ഇന്ത്യന്‍ സമയം രാത്രി ഏതാണ്ട് 12.30ന് ആരംഭിക്കും. ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പിന്റെ ഔദ്യോഗിക സൈറ്റായ ചെസ്സ്‌മെക്‍സിക്കോ ലൈവ് ആയി ഇത് കാണിക്കുന്നുണ്ട്. ലിങ്ക് ഇവിടെ

ആനന്ദ് ലോകചാമ്പ്യനാവുമെന്ന് പ്രതീക്ഷിക്കാം അല്ലേ?

നിലവിലെ ഫിഡേ റേറ്റിങ്ങ് ലിസ്റ്റനുസരിച്ച് ലോകത്തിലെ ഒന്നാം നമ്പര്‍ താരമാണ് ആനന്ദ്.

ആനന്ദിന് എല്ലാവിധ ആശംസകളും..

***********

(ചിത്രം മൂവ് ചെയ്തത് ചെസ്സ് മെക്സിക്കോ എന്ന സൈറ്റില്‍ നിന്ന്)

(chessbase ല്‍‍ ചാമ്പ്യന്‍ഷിപ്പിനെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ടുകളും, കളികളും , ചിത്രങ്ങളും, വീഡിയോയും ഉണ്ട്.)

Sunday, September 2, 2007

ഏകധ്രുവലോകം

മനുഷ്യര്‍ പണ്ട് വളരെ ഒത്തൊരുമയോടെ ഒരു ഭാഷ സംസാരിച്ച് ജീവിച്ചിരുന്നവരായിരുന്നെന്നും, ആ ഒത്തൊരുമയോടെ ഒരു നഗരവും സ്വര്‍ഗത്തിലേക്ക് എത്തുന്ന ഒരു ഗോപുരവും പണിയാന്‍ നോക്കിയെന്നും, അത് കണ്ട് അസ്വസ്ഥനായ ദൈവം, മനുഷ്യരെ തമ്മില്‍ പിരിക്കാന്‍ വേണ്ടി ഭാഷയുടെ കാര്യത്തില്‍ ഒരു കണ്‍ഫ്യൂഷന്‍ ഉണ്ടാക്കിയെന്നും, അങ്ങനെ മനുഷ്യന്‍ ചിന്നിച്ചിതറിപ്പോകുകയും വ്യത്യസ്ത ഭാഷകള്‍ സംസാരിക്കാന്‍ തുടങ്ങുകയും ചെയ്തു എന്ന് ഉല്പത്തിപുസ്തകം പറയുന്നു.

അതെന്തായാലും നാം വ്യത്യസ്ത ഭാഷകളും സംസ്കാരങ്ങളും ജീവിതരീതികളുമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്.

സംശയം വേറൊന്നുമല്ല...

അമേരിക്കന്‍ വിമാനങ്ങളില്‍ ഏതൊക്കെ ഭാഷ സംസാരിക്കാം?

വിമാനത്തില്‍ വെച്ച് അറബി ഭാഷ സംസാരിച്ചതിന് 6 ഇറാഖികളെ സാന്‍‌ഡിയാഗോ-ചിക്കാഗോ വിമാനത്തില്‍ നിന്നും ഇറക്കി വിടുകയും ചോദ്യം ചെയ്യുകയുമൊക്കെ ചെയ്തത്രേ. പറഞ്ഞു കൊണ്ടിരിക്കുന്ന വിമാനത്തിലെ ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നി എന്ന് ഒരു വനിത പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണിത്. തിരിച്ചിറക്കിയ വിമാനത്തിന്റെ യാത്ര മുടങ്ങുകയും ചെയ്തു.

അവസാനം എല്ലാ പരിശോധനയും കഴിഞ്ഞപ്പോള്‍ തെളിഞ്ഞത് ഈ ഇറാഖി യുവാക്കള്‍ യു.എസ്. മറൈന്‍സിലെ ട്രെയിനിങ്ങുമായി ബന്ധപ്പെട്ട് വന്നവരാണെന്നാണ്.

ചിക്കാഗോയിലെ കൌണ്‍സില്‍ ഓണ്‍ അമേരിക്കന്‍ -ഇസ്ലാമിക് റിലേഷന്‍സിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ അഹ്‌മദ് രഹാബ് വിമാനക്കമ്പനിയുടെ പെരുമാറ്റത്തില്‍ അസ്വസ്ഥനായത്രേ. അദ്ദേഹത്തിന്റെ വാക്കുകള്‍ സണ്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത് അത്പോലെ താഴെകൊടുക്കുന്നു.

"It is one thing to flag suspicious behavior, but to flag a global language? We are deplaning people for who they are, not what they do,"

ഒരേ ഭാഷയും സംസ്കാരവും ജീവിത രീതികളുമൊക്കെ ഉള്ള ആളുകളായെങ്കില്‍ മാത്രമെ നമുക്ക് ഭാവിയില്‍ ഈ ലോകത്ത് ജീവിക്കാന്‍ പറ്റൂ എന്ന സ്ഥിതി വരുമോ?

ഒരു തരം ഏകധ്രുവലോകം!

Saturday, September 1, 2007

മറവി

"The name of the author is the first to go followed obediently by the title, the plot,the heart breaking conclusion, the entire novel which suddenly becomes one you have never read..."

- US Poet Laureate Billy Collins



ഉച്ചക്ക് ഹോട്ടലില്‍ ചെന്നതാണ്.

പാര്‍സലും വാങ്ങി പൈസ എത്ര എന്നു പറയുന്നതിനു മുന്‍പ്‌ തന്നെ നൂറു രൂപ കൌണ്ടറിലിരിക്കുന്ന പയ്യനെ ഏല്‍പ്പിച്ചു. അവനതു വാങ്ങി മേശക്കകത്തിട്ടു.
എന്നിട്ട് കണക്കുകൂട്ടി നോക്കിപ്പറഞ്ഞു 36 രൂപ.

അതും പറഞ്ഞ് പയ്യന്‍ എന്നെത്തന്നെ നോക്കിനില്‍പ്പായി.

ഞാന്‍ പ്രതീക്ഷയോടെ അവനേയും...ബാലന്‍സ് കിട്ടണമല്ലോ..

കുറച്ചു നേരത്തേക്ക് രണ്ടുപേരും പ്രതീക്ഷയോടെ അന്യോന്യം നോക്കി നിന്നു...

പൈസ എന്റെതായതു കൊണ്ട് ഞാന്‍ മുരടനക്കി.

ഭായീ..എന്റെ ബാക്കി..

സാര്‍ നീങ്ക പൈസ കുടുക്കലൈ...

ഭായീ ഞാന്‍ 100 രൂപ കൊടുത്തു ആദ്യം തന്നെ

ഇല്ലൈ സാര്‍ നീങ്ക കുടുക്കലൈ..

ഞാന്‍ ഉറപ്പിച്ച് പറഞ്ഞു 100 രൂപായ് കുടുത്തേന്‍ ഭായീ...ഉള്ളേ പാര് എന്നിട്ട് ബാക്കി താ..

എന്റെ മുഖത്തേക്ക് ഒന്നുകൂടി നോക്കി, തല കുറച്ചു നേരം അങ്ങോട്ടുമിങ്ങോട്ടുമാട്ടി അവന്‍ പൈസ തന്നു...സ്ഥിരം കുറ്റിയായതിന്റെ വിശ്വാസത്തിന്റെ പുറത്താണെന്ന് കൂട്ടിക്കോളൂ..

തന്നില്ലായിരുന്നെങ്കില്‍ അവിടെ അടി ആവുമാ‍യിരുന്നു.

ആ പയ്യന്‍ നൂറു ശതമാനം വിശ്വാസത്തില്‍ത്തന്നെയാണ് പറഞ്ഞത് ഞാന്‍ പൈസ കൊടുത്തിട്ടില്ലെന്ന്.. ഞാനാണെങ്കില്‍ കണ്ണുകൊണ്ട് കണ്ടതുമാണ് ഞാന്‍ പൈസ കൊടുക്കുന്നത്.

ഇങ്ങനെ അടി ഉണ്ടാക്കാനിടയാക്കുന്ന രീതിയില്‍ സ്‌പ്ലിറ്റ് സെക്കന്റില്‍ മനുഷ്യനു സംഭവിക്കുന്ന മറവികളുടെ രഹസ്യമെന്താണാവോ?

കാലത്തിനു മായ്ക്കാന്‍ കഴിയാത്ത മുറിവുകളില്ലാതിരിക്കുന്നതും മറവി കൊണ്ട് തന്നെ അല്ലേ?

Friday, August 31, 2007

ആദ്യ മലയാളി ഗ്രാന്‍ഡ് മാസ്റ്റര്‍ - ജി.എന്‍. ഗോപാല്‍


കേരളത്തില്‍ നിന്നുളള ആദ്യത്തെ ഗ്രാന്‍ഡ് മാസ്റ്ററെന്ന ചരിത്രനേട്ടത്തിന് ചെസ് താരം ജി.എന്‍.ഗോപാല്‍ അര്‍ഹനായി.ആലുവ സ്വദേശിയും പ്ളസ് ടു വിദ്യാര്‍ഥിയുമാണ് ഗോപാല്‍.

ബംഗ്ളാദേശിലെ ധാക്കയില്‍ നടക്കുന്ന ഏഷ്യന്‍ സോണല്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാമത്തെ ഗ്രാന്‍ഡ് മാസ്റ്റര്‍ നോം സ്വന്തമാക്കിയതോടെയാണ് ആദ്യ മലയാളി ഗ്രാന്‍ഡ് മാസ്റ്ററെന്ന പദവി ഗോപാലിന് സ്വന്തമായത്. കേരളത്തില്‍ നിന്നുളള ആദ്യത്തെ ഇന്റര്‍നാഷണലും ഗോപാലായിരുന്നു.

11 റൌണ്ടുകളുളള മത്സരത്തില്‍ ഇതുവരെ ഒമ്പതു കളി പൂര്‍ത്തിയായി. ഇതുവരെ തോല്‍വിയറിയാതെ നാലു സമനിലകളും അഞ്ച് വിജയങ്ങളുമായി ഗോപാല്‍ മുന്നേറുകയാണ്. ഒമ്പതില്‍ ഏഴു പോയിന്റുമായി ടൂര്‍ണമെന്റിലെ ടോപ് സ്കോററാണ് ഗോപാല്‍. ബംഗ്ളാദേശിന്റെ ഫിഡെ മാസ്റ്ററായ അമിനുള്‍ ഇസ്ളാമിനെ ഒമ്പതാം റൌണ്ട് മത്സരത്തില്‍ പരാജയപ്പെടുത്തിയതോടെയാണ് ഗോപാല്‍ ഈ നേട്ടത്തിന് അര്‍ഹനായത്. ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ സൂര്യശേഖര്‍ ഗാംഗുലി(ഇന്ത്യയിലെ നാലാം റാങ്കുകാരന്‍), മറ്റൊരു ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്ററായ ദീപന്‍ ചക്രവര്‍ത്തി, ബംഗ്ളാദേശിന്റെ ഇന്റര്‍നാഷണല്‍ മാസ്റ്ററായ ഇമാനുള്‍ ഹുസൈന്‍, ശ്രീലങ്കക്കാരന്‍ റസല്‍ എന്നിവരുമായാണ് ഗോപാല്‍ സമനില കൈവരിച്ചത്.

ബംഗ്ളാദേശിന്റെ ഗ്രാന്‍ഡ് മാസ്റ്റര്‍ അല്‍റക്കിബ്, ഇന്ത്യയുടെ രോഹിത് എന്നിവരുമായുളള മത്സരമാണ് ഗോപാലിന് ബാക്കിയുളളത്. ഈ മത്സരങ്ങളില്‍ വിജയിക്കാനായാല്‍ ഗോപാലിനെ കാത്തിരിക്കുന്നത് മറ്റൊരു ചരിത്രനേട്ടമാണ്.

സൈബീരിയയില്‍ നടക്കുന്ന ലോക ചെസ് ചാമ്പ്യന്‍ഷിപ്പിലേക്കുളള എന്‍ട്രി ഗോപാലിന് ലഭിക്കും.

കഴിഞ്ഞമാസം അര്‍മേനിയയില്‍ നടന്ന ലെയ്ക്ക് സെവാന്‍ ടൂര്‍ണമെന്റില്‍ നിന്നും, കല്‍ക്കത്തയില്‍ നടന്ന രാജ്യാന്തര ഗ്രാന്‍ഡ് മാസ്റ്റര്‍ ടൂര്‍ണമെന്റില്‍ നിന്നുമാണ് ഗോപാല്‍ മറ്റു രണ്ടു ഗ്രാന്‍ഡ് മാസ്റ്റര്‍ നോമുകള്‍ നേടിയിരുന്നത്.

കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സീനിയര്‍ ചെസ് ചാമ്പ്യനും, ഇന്ത്യയിലെ സീനിയര്‍ ടീമില്‍ അംഗവുമാണ് നിലവില്‍ ഗോപാല്‍.

ആലുവ പവര്‍ഹൌസിനരികില്‍ 'ഗോകുല' ത്തില്‍ കോളജ് അധ്യാപക ദമ്പതികളായ ബി. നാരായണപിളളയുടെയും ഗീതാ പ്രകാശിനിയുടെയും മകനാണ്. സഹോദരന്‍ ഗോകുല്‍.

ശ്രീ. ജി.എന്‍.ഗോപാലിന് അഭിനന്ദനങ്ങള്‍. കൂടുതല്‍ ഉയരങ്ങള്‍ താണ്ടുവാന്‍ ഗോപാലിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

(വാര്‍ത്തക്ക് കടപ്പാട്: മംഗളം ദിനപ്പത്രം, ചിത്രത്തിനു കടപ്പാട്: മാതൃഭൂമി ദിനപ്പത്രം)

Sunday, August 26, 2007

ഓണാശംസകള്‍

എല്ലാ ബൂലോഗര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും
ഹൃദയം നിറഞ്ഞ

Wednesday, August 15, 2007

മലയാളം റേഡിയോ വാര്‍ത്തക്ക് 50 വയസ്സ്

മലയാളിയുടെ വാര്‍ത്താ സംസ്കാരത്തിന് അടിവരയിട്ട റേഡിയോ വാര്‍ത്തകള്‍ക്ക് ഇന്ന് അന്‍പത് വയസ്സാകുന്നു.

1957 ആഗസ്റ്റ് 15നാണ് ആകാശവാണി തിരുവനന്തപുരം നിലയത്തില്‍നിന്നും ആദ്യമായി മലയാളം വാര്‍ത്ത പ്രക്ഷേപണം ചെയ്യുന്നത്. വി.ബാലറാം ആയിരുന്നു ആദ്യത്തെ വാര്‍ത്താ വായനക്കാരന്‍. ദല്‍ഹി നിലയത്തിലെ മലയാളം വാര്‍ത്താ വായനക്കാരനായിരുന്ന ബാലറാം ഈ ചരിത്ര നിയോഗത്തിനായി തിരുവനന്തപുരത്തെത്തുകയായിരുന്നു. സന്ധ്യക്കുള്ള നാട്ടിന്‍പുറം പരിപാടിയോടനുബന്ധിച്ചായിരുന്നു മലയാളം വാര്‍ത്ത. പത്ത് മിനിറ്റായിരുന്നു ആദ്യ വാര്‍ത്ത പ്രക്ഷേപണം ചെയ്ത സമയം.

മലയാളിയുടെ വാര്‍ത്താ സംസ്കാരത്തിലേക്ക് റേഡിയോ നടന്നുകയറാന്‍ അധികം സമയമെടുത്തില്ല. 1990കളിലെ ദൃശ്യമാദ്ധ്യമങ്ങളുടെ കടന്നുവരവു വരെ മലയാളിയുടെ വാര്‍ത്തയുടെ അവസാന വാക്കായിരുന്നു ആകാശവാണി. വായനക്കാരെന്നാല്‍ രാമചന്ദ്രനും പ്രതാപനും.

നമ്മുടെ നാട്ടിന്‍പുറങ്ങളിലെ ചായക്കടകളിലെ പഴയ വാല്‍‌വ് സെറ്റില്‍ നിന്നുള്ള വാര്‍ത്ത കേള്‍ക്കുവാന്‍ കൂടിയിരുന്ന ജനം ഇന്ന് ‘നൊസ്റ്റാള്‍ജിയ’ മാത്രം.

ഈ മൊത്തം വാര്‍ത്തകളിള്‍ എനിക്ക് കേള്‍ക്കുവാന്‍ ഏറ്റവും ഇഷ്ടമുണ്ടായിരുന്നത് സംസ്കൃതം വാര്‍ത്തകളുടെ തുടക്കമാണ്

കേട്ട് കേട്ട് മനസ്സിലാവാഹിച്ചുവെച്ചിരുന്ന ആ വരികള്‍ ഇതാണ്

യം ആ‍കാശവാണിയാം. സമ്പ്രദി വാര്‍ത്താഹ സൂയങ്താം പ്രവാചകേന ലക്ഷ്മീകാനന്ദ ബലദേവാനന്ദ സാഗരഹ.

അന്നത്തെ മിമിക്രി പരിപാടികള്‍ക്ക് വാര്‍ത്തയുടെ അനുകരണം സ്ഥിരം ഐറ്റം ആയിരുന്നു.

പിന്നീട് കുറെക്കഴിഞ്ഞ് ആകാശവാണി തന്നെ കൌതുകവാര്‍ത്തകളുമായി വന്നു

ഇന്ന് ഇന്റര്‍നെറ്റിലൂടെ അപ്പപ്പോള്‍ മേശപ്പുറത്ത് വരുന്ന വാര്‍ത്തകളുടെ ഇടയില്‍ ആകാശവാണി വാര്‍ത്തകള്‍ക്ക് ആവശ്യക്കാര്‍ കുറവാണ്. 1990കളില്‍ നഷ്ടപ്പെട്ട പ്രതാപം രണ്ടായിരാമാണ്ടോടെ എഫ്.എം. റേഡിയോയുടെ സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തി, ഓരോ മണിക്കൂര്‍ ഇടവിട്ട് വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്ത് തിരിച്ചുപിടിക്കാന്‍ ശ്രമിക്കുകയാണ് ആകാശവാണി

വിവരങ്ങള്‍ക്ക് കടപ്പാട്: ജനയുഗം ദിനപ്പത്രം

*

ബഹുജന ഹിതായ, ബഹുജന സുഖായ എന്ന പോസ്റ്റും വായിക്കുക.

Sunday, July 22, 2007

വരികകള്‍ക്കിടയിലൂടെ മാതൃഭൂമി വായിക്കുമ്പോള്‍

മാതൃഭൂമി പത്രത്തിന്റെ ഒരു സ്ഥിരം വായനക്കാരനാണ് ഞാന്‍.

ഓര്‍മ്മ വെച്ചപ്പോള്‍ മുതല്‍ കണ്ടു തുടങ്ങിയതു കൊണ്ടായിരിക്കണം രാവിലെ അതെടുത്തൊന്ന് മറിച്ചുനോക്കുകയെങ്കിലും ചെയ്തില്ലെങ്കില്‍ ഒരിതാണ്. വര്‍ഷങ്ങളായി വായിക്കുന്നതു കൊണ്ടായിരിക്കണം വെറുതെ മാതൃഭൂമി വായിച്ചാലും അത് വരികള്‍ക്കിടയിലൂടെ ആയിപ്പോകുന്നത്.

സ്ഥിരമായി ഒരേ പത്രം വായിക്കുന്നതിന് അതിന്റേതായ ഗുണവും ദോഷവുമുണ്ട്.

1. നമ്മള്‍ ആ പത്രത്തെ വിശ്വസിച്ചുപോകും.

2. പക്ഷെ, വരികള്‍ക്കിടയിലൂടെ വായിക്കാന്‍ നാം പഠിച്ചുകഴിഞ്ഞാല്‍ തലകുത്തി മറിഞ്ഞാലും ആ പത്രത്തിന് നമ്മെ പറ്റിക്കാന്‍ പറ്റില്ല.

മുകളില്‍ പറഞ്ഞിരിക്കുന്നതില്‍ ഏതാണ് ഗുണം ഏതാണ് ദോഷം എന്നത് നിങ്ങള്‍ വായനക്കാരനാണോ പത്രമുടമയാണോ എന്നതിനെ ആശ്രയിച്ചിരിക്കും.

പറയാന്‍ വന്നത് വിജിലന്‍സ് അന്വേഷണങ്ങളെക്കുറിച്ചുള്ള ചില വാര്‍ത്തകളെക്കുറിച്ചാണ്.

ഈയടുത്ത ദിവസങ്ങളില്‍ കണ്ട രണ്ട് വിജിലന്‍സ് അന്വേഷണ വാര്‍ത്തകള്‍ മാതൃഭൂമി പ്രസിദ്ധീകരിച്ചിരിക്കുന്നത് വായിക്കുന്നതും താരതമ്യം ചെയ്യുന്നതും തികച്ചും രസകരമാണ്.

ആദ്യം രമേഷ് ചെന്നിത്തലക്കെതിരായ അന്വേഷണത്തെക്കുറിച്ചുള്ള ഒരു വാര്‍ത്ത തന്നെ ആയിക്കോട്ടെ. വേണമെങ്കില്‍ മാതൃഭൂമിയുടെ വീക്ഷണം (No pun intended) എന്നും പറയാം.

ജൂലായ് 21 ലെ പത്രത്തിലെ‍ വാര്‍ത്തയാണിത്. ‘വിജിലന്‍സ് അന്വേഷണം നിലനില്‍ക്കില്ല’ എന്ന് തലക്കെട്ടില്‍ത്തന്നെ മാതൃഭൂമി നമ്മെ പഠിപ്പിക്കുകയാണ്. വാര്‍ത്തയിലേക്ക് കടന്നാലുള്ള പദപ്രയോഗങ്ങള്‍ ഒന്നിനൊന്നു മെച്ചം.

1. തൊടുത്തുവിട്ട ആരോപണം -ആരോപണത്തില്‍ കാര്യമൊന്നുമില്ല എന്ന് സൂചന

2. പ്രതിപക്ഷത്തെ കൂച്ചുവിലങ്ങിടാനും, പൊടി തട്ടിയെടുത്ത്, തിടുക്കത്തില്‍ - മുകളില്‍ പറഞ്ഞ സൂചന തന്നെ

3. അന്വേഷണം വഴി മുട്ടുന്ന സ്ഥിതിയിലുമായി - തെളിവൊന്നുമില്ല എന്നര്‍ത്ഥം

4. അന്വേഷണം നിലനില്‍ക്കില്ല -പത്രം വിധിയെഴുതിക്കഴിഞ്ഞു

ഈ സൂചനകളിലൂടെ ചെന്നിത്തലയെ വെള്ള പൂശുന്ന പത്രം, ആ വാര്‍ത്തയില്‍ത്തന്നെ സി.പി.എമ്മിനെതിരെ ഉപയോഗിച്ചിട്ടുള്ള വാക്കുകള്‍ നോക്കാം. ഊഹോപോഹങ്ങള്‍ മാത്രമായ പലതും ഇതിന്റെ കൂട്ടത്തില്‍ പത്രം കയറ്റി വിടുന്നുമുണ്ട്.

1. ആരോപണം സി.പി.എമ്മിനു തന്നെ തലവേദനയാകുന്നു.

2. സജിത്തിന്റെ കുടുംബാംഗങ്ങള്‍ സി.പി.എമ്മിനെതിരെ ആഞ്ഞടിക്കുകയായിരുന്നു.

3. പാര്‍ട്ടി അണികളില്‍ ആശങ്ക നിലനില്‍ക്കുന്നു.

4. പാര്‍ട്ടി അണികളില്‍ എതിര്‍പ്പുണ്ടാക്കി.

5. പാര്‍ട്ടി അണികളെ ഞെട്ടിച്ചിട്ടുണ്ട്.

6. (സി.പി.എം) പ്രാദേശിക നേതൃത്വമാണ് ആദ്യം പ്രതിക്കൂട്ടിലാകുന്നത്

7. പാര്‍ട്ടി അണികളില്‍ വീണ്ടും സജീവ ചര്‍ച്ചാ വിഷയമാവുകയാണ്.

ഈ പ്രയോഗങ്ങളുടെ ഒക്കെ സൂചന എന്താണെന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ.

രമേഷ് ചെന്നിത്തലക്കെതിരായ വിജിലന്‍സ് അന്വേഷണത്തെക്കുറിച്ചുള്ള വാര്‍ത്തയാണിതെന്ന് ഒന്നു കൂടി ഓര്‍മ്മിപ്പിക്കട്ടെ. അന്വേഷണം തുടങ്ങുന്നതിനു മുന്‍പ് തന്നെ ചെന്നിത്തല നിരപരാധിയാണെന്ന് വിധിയെഴുതുന്ന പത്രം വാര്‍ത്തയുടെ ഭൂരിഭാഗവും സി.പി.എമ്മിനെതിരെയാണ് ചിലവഴിക്കുന്നത്.

പക്ഷെ, അതിബുദ്ധിമാന്‍ ആപത്തില്‍ച്ചാടും എന്നു പറഞ്ഞതുപോലെയാണ് ഇതിന്റെ സ്ഥിതി. തങ്ങളുടെ നേതാക്കളെക്കുറിച്ച് എന്തെങ്കിലും ചെറിയ വാര്‍ത്ത വന്നാല്‍പ്പോലും ആശങ്കാകുലരാവുകയും, ഞെട്ടുകയും ഒക്കെചെയ്യുന്ന ജാഗരൂകരായ അണികളാണ് സി.പി.എമ്മിനുള്ളതെന്ന് പത്രം അറിയാതെ പറഞ്ഞുതരികയാണ്.

കോണ്‍ഗ്രസ്സ് എന്ന പാര്‍ട്ടിക്ക് അണികളേ ഇല്ലെന്നും അഥവാ ഉണ്ടെങ്കിലും അവര്‍ക്കിതൊന്നും വിഷയമല്ലെന്നും കൂടി പത്രം വായിക്കുമ്പോള്‍ നമുക്ക് തോന്നും.

ഇനി ഇതുകൊണ്ടാണോ മാതൃഭൂമിയെ “ഇടത് ചായ്‌വുള്ള” പത്രം എന്ന്‌ ചിലരെങ്കിലും വിശേഷിപ്പിക്കുന്നത്‌?

അടുത്ത വിജിലന്‍സ് വാര്‍ത്ത ദേശാഭിമാനി മുന്‍ ഡി.ജി.എം വേണുഗോപാലിനെക്കുറിച്ചും, വികസനബോണ്ടിനെക്കുറിച്ചുമാണ്.

ജൂലായ് 22ലെ പത്രത്തില്‍ നിന്ന്. ഇതിലെ ചില പ്രയോഗങ്ങള്‍ നമുക്ക് നോക്കാം

1. വിജിലന്‍സ് ആഴത്തില്‍ അന്വേഷിക്കേണ്ടി വരും -കഴിഞ്ഞ വാര്‍ത്തയിലെപ്പോലെ നിലനില്‍ക്കാത്തതല്ല എന്നു സൂചന.

2. കോഴ’ക്കേസുകള്‍’-ബഹുവചനം ശ്രദ്ധിക്കുക. രശീതി കൊടുത്ത് വാങ്ങിയാല്‍പ്പോലും കോഴയാകുന്നു.

തുടര്‍ന്ന് വിജിലന്‍സ് എന്തൊക്കെച്ചെയ്യും എന്ന് പറഞ്ഞുതരികയാണ്.

1. ലോക്കല്‍ കമ്മിറ്റി മറ്റ് ഭാരവാഹികളേയും ചോദ്യം ചെയ്യും.

2. സംസ്ഥാന നേതാക്കളെ ചോദ്യം ചെയ്യേണ്ടി വരും.

3. കൊടിയേരി, പിണറായി, ജയരാജന്‍, വേണുഗോപാല്‍ എന്നിവരെ ചോദ്യം ചെയ്യേണ്ടി വരും

അത് കൂടാതെ വിജിലന്‍സിന്റെ അന്വേഷണ നടപടിക്രമങ്ങളെക്കുറിച്ച് പഠിപ്പിക്കുന്നുമുണ്ട്. മൊത്തത്തില്‍ എന്തൊക്കെയോ സംഭവിക്കാന്‍ പോകുന്നു എന്ന ഒരു ഇഫക്ട് സൃഷ്ടിക്കുകയാണ്.

മുകളില്‍പ്പറഞ്ഞ രണ്ട് വാര്‍ത്തകളിലും ആരെങ്കിലും കുറ്റക്കാരാണെന്ന് അന്വേഷണത്തില്‍ തെളിയുമോ ഇല്ലയോ എന്നൊന്നും വായനക്കാരനോ പത്രത്തിനോ ഒരു തരത്തിലും പറയാന്‍ കഴിയില്ല. പക്ഷെ, ഒരു പത്രം അത് പറയാതെ പറയാന്‍ നോക്കുമ്പോള്‍ നിഷ്പക്ഷതാ നാട്യത്തിന്റെ മുഖം മൂടിയാണ് അഴിഞ്ഞു വീഴുന്നത്.

കൌതുകത്തിനുവേണ്ടി, രമേഷ് ചെന്നിത്തലക്കെതിരായ വിജിലന്‍സ് അന്വേഷണം വന്ന ദിവസത്തെ മാതൃഭൂമി എടുത്ത് വീണ്ടും മറിച്ചു നോക്കി. പതിവുപോലെ വാര്‍ത്തക്കൊപ്പം തന്നെ ചെന്നിത്തലയുടേയും കോണ്‍ഗ്രസ്സിന്റേയും വീക്ഷണങ്ങളുമുണ്ട്.



കഴിഞ്ഞ കുറേദിവസങ്ങളിലെ മാതൃഭൂമി പത്രമെടുത്ത് പരിശോധിച്ച് കണക്കെടുക്കുകയാണെങ്കില്‍, ആ പത്രം‍ ഗിന്നസ്സ് ബുക്കില്‍ വരാനുള്ള എല്ലാ സാദ്ധ്യതകളും ഉണ്ട്. ഒരു പ്രത്യേക പാര്‍ട്ടിയെക്കുറിച്ച് ഒരു പ്രത്യേക പത്രം ചില പ്രത്യേകതരം വാര്‍ത്തകള്‍ ഏറ്റവും കുറഞ്ഞ കാലയളവിനുള്ളില്‍ ഏറ്റവും കൂടുതല്‍ കൊടുത്തതിന്. :)

സംഭവാമി യുഗേ യുഗേ!!

Wednesday, July 18, 2007

ബാങ്കുകള്‍ പലിശ കണക്കാക്കുന്നതെങ്ങനെ?

നമ്മുടെ ബാങ്ക് അക്കൌണ്ടിലുള്ള‍ നിക്ഷേപത്തിന് എത്ര രൂപയാണ് മാസാമാസം പലിശയായി വരവുവെച്ചിട്ടുള്ളതെന്ന് നമ്മളില്‍ എത്രപേര്‍ക്കറിയാം?

കുറേപ്പേര്‍ക്കെങ്കിലും അറിയാമായിരിക്കും. കുറെപ്പേരെങ്കിലും പാസ്‌ബുക്ക് കൃത്യമായി പരിശോധിക്കുന്നുമുണ്ടാകും.

പക്ഷേ, എങ്ങിനെയാണ് പലിശ കണക്കാക്കുന്നതെന്നും വരവുവെക്കുന്നതെന്നും എത്രപേര്‍ക്കറിയാം?

പലര്‍ക്കും അറിയില്ല എന്നതാണ് വാസ്തവം.

2007 മെയിലെ റിസര്‍വ് ബാങ്ക് ബുള്ളറ്റിന്‍ അനുസരിച്ച് വിവിധ വാണിജ്യ ബാങ്കുകളിലായി 32 കോടി ബാങ്ക് അക്കൌണ്ടുകളാണുള്ളത്. ഇവയിലെല്ലാമായി 4,30,000 കോടി രൂപയുടെ നിക്ഷേപം ഉണ്ട്.

മിക്കവാറും ബാങ്കുകള്‍ പലിശ കണക്കാക്കുന്നത് ഓരോ മാസത്തിലേയും പത്താം തീയതിക്കും മുപ്പത്/ മുപ്പത്തിഒന്ന് തീയതിക്കും ഇടയിലുള്ള ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ നിക്ഷേപത്തുകയ്ക്കാണ്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വെബ് സൈറ്റ് നോക്കുക.

കണക്കിലെ കളി മനസ്സിലാക്കുവാന്‍ നമുക്കൊരു ഉദാഹരണം പരിശോധിക്കാം.

നിങ്ങളുടെ അക്കൌണ്ടില്‍ ഏപ്രില്‍ പത്തിനു ബാലന്‍സ് ഒന്നുമില്ല എന്നു കരുതുക. പതിനൊന്നാം തീയതി നിങ്ങള്‍ 1,00,000 രൂപ നിക്ഷേപിക്കുന്നു. അതിനുശേഷം മെയ് 31ന് ആ തുക മുഴുവനായും പിന്‍‌വലിക്കുന്നു എന്നും കരുതുക.

അങ്ങിനെയെങ്കില്‍ ഇടയിലുള്ള 51 ദിവസത്തിനു നിങ്ങള്‍ക്ക് എത്ര പലിശ ലഭിക്കും?

ഞെട്ടണ്ട...ഒറ്റപൈസ പോലും ലഭിക്കുകയില്ല. :-(

കാരണം.....

ബാങ്കിന്റെ കണക്കു പ്രകാരം ഏപ്രില്‍ 10നും(ബാലന്‍സ് പൂജ്യം രൂപ ) ഏപ്രില്‍ 30നും(ബാലന്‍സ് ഒരു ലക്ഷം രൂപ) ഇടയിലെ ഏറ്റവും കുറഞ്ഞ ബാലന്‍സ് ഏപ്രില്‍ 10നാണ്. പൂജ്യം രൂപ.

അതുകൊണ്ട് ഏപ്രില്‍ മാസത്തില്‍ നിങ്ങള്‍ക്ക് പലിശ ഇല്ല. ഓക്കെ?

ഇനി മെയ് മാസത്തെ കാര്യമെടുത്താലോ?

മെയ് 10നും ( ബാലന്‍സ് ഒരു ലക്ഷം രൂപ) മെയ് 31നും (ബാലന്‍സ് പൂജ്യം രൂപ) ഇടയിലെ ഏറ്റവും കുറഞ്ഞ നിക്ഷേപം മെയ് 31 നാണ്. അതും പൂജ്യം രൂപ.

അതുകൊണ്ടു മെയ്‌മാസത്തിനും നിങ്ങള്‍ പലിശക്ക് അര്‍ഹനല്ല.

ചുരുക്കത്തില്‍ ഒരു നയാ പൈസ പോലും പലിശ തരാതെ നിങ്ങളുടെ ഒരു ലക്ഷം രൂപ ബാങ്ക് 51 ദിവസം ഉപയോഗിക്കുന്നു. ഈ പലിശരഹിത നിക്ഷേപം പലിശക്ക് കൊടുത്ത് ബാങ്കുകള്‍ തങ്ങളുടെ ലാഭം വര്‍ദ്ധിപ്പിക്കുന്നു. ഒരു പക്ഷെ, ബാങ്കുകളുടെ ലാഭത്തിലെ ഒരു പ്രധാന ഭാഗം ഇതായിരിക്കും.

ഇനി നിങ്ങള്‍ ഒരു മിടുക്കനാണെന്നു കരുതുക.

ഏപ്രില്‍ 11നു പകരം ഏപ്രില്‍ 10നു ഒരു ലക്ഷം രൂപ നിക്ഷേപിക്കുന്നു. എന്നിട്ട് മെയ് 1ന് അത് പിന്‍‌വലിക്കുന്നു.

ഏപ്രില്‍ 10നും ഏപ്രില്‍ 30നും ഇടക്ക് നിങ്ങളുടെ അക്കൌണ്ടിലെ ഏറ്റവും കുറഞ്ഞ നിക്ഷേപം 1 ലക്ഷം രൂപ.

ബാങ്കിന്റെ കണക്കനുസരിച്ച് നിങ്ങള്‍ ഒരു ലക്ഷം രൂപയുടെ പലിശക്ക് അര്‍ഹനാണ്

അതായത് 20 ദിവസം അക്കൌണ്ടില്‍ ഒരു ലക്ഷം രൂപ നില നിര്‍ത്തിയതിനു നിങ്ങള്‍ക്ക് മുഴുവന്‍ മാസത്തിനും പലിശ ലഭിക്കുന്നു.

കൃത്യമായി പറഞ്ഞാല്‍, 3.5% പലിശയുള്ള സേവിങ്ങ്സ് ബാങ്ക് അക്കൌണ്ടിനു നിങ്ങള്‍ക്ക് 5.425% പലിശ ലഭിക്കുന്നു.

സാങ്കേതിക വിദ്യ ഇത്രയും പുരോഗമിച്ചിട്ടുള്ള ഇക്കാലത്തും ഈ പഴഞ്ചന്‍ പലിശകണക്കാക്കല്‍ സമ്പ്രദായം തുടരണോ എന്ന ചോദ്യം ഉയരുന്നുണ്ട്. ബാങ്കുകള്‍ക്ക് ഇത് സൌകര്യപ്രദവും(ലാഭകരവും :) ) ആണെങ്കിലും നിക്ഷേപകര്‍ക്ക് നഷ്ടം തന്നെയാണ്.

അപ്പോ...ഏറ്റവും കൂടുതല്‍ പലിശ ലഭിക്കുവാന്‍ എന്തു ചെയ്യണം?

ഓരോ മാസത്തിലേയും പത്താം തീയതിക്കും അവസാന തീയതിക്കും ഇടയില്‍ നിക്ഷേപം പൂര്‍ണ്ണമായി നിലനിര്‍ത്തുക. പണം പിന്‍‌വലിക്കുന്നത് മാ‍സത്തിലെ അവസാന ദിവസത്തിനുശേഷം മാത്രം ചെയ്യുക.

പിന്നെ, ആവശ്യത്തിനുള്ള പണം മാത്രം സേവിങ്ങ്സ് ബാങ്കില്‍ നിലനിര്‍ത്തി ബാക്കിയൊക്കെ ഉയര്‍ന്ന പലിശ ലഭിക്കുന്ന സ്ഥിര നിക്ഷേപങ്ങളിലേക്ക് മാറ്റുക... :)

കൂടുതല്‍ വായനയ്ക്ക്

അവലംബം: ഒരു റീഡിഫ് ഡോട്ട് കോം ലേഖനം

Sunday, July 8, 2007

ആഗോള സമാധാന സൂചിക

സമാധാനത്തെക്കുറിച്ച് കണക്കെടുക്കുകയും ഒരു സൂചിക തയ്യാറാക്കുകയും ചെയ്താല്‍ ഇന്ത്യ എവിടെ നില്‍‌ക്കും?

പാകിസ്ഥാന്‍? അമേരിക്ക? യു.കെ? ഇറാഖ്?

വിഷന്‍ ഓഫ് ഹ്യുമാനിറ്റി എന്ന സൈറ്റില്‍ ഇത്തരത്തിലുള്ള ഒരു സൂചിക കണ്ടു.

ലോകത്തിലെ 121 രാജ്യങ്ങളെ ആഭ്യന്തരവും വൈദേശികവുമായ സംഘര്‍ഷങ്ങള്‍, സാമൂഹ്യ രക്ഷയും സുരക്ഷിതത്വവും, സൈനികവത്കരണം എന്നീ വിഭാഗങ്ങളിലായുള്ള 24 സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തിയിരിക്കുന്നു. രാജ്യത്തിനകത്തെ സമാധാനത്തിനു 60 ശതമാനവും പുറത്തുള്ളവരുമായുള്ള പ്രശ്നങ്ങള്‍ക്ക് 40 ശതമാനവും വെയിറ്റേജ് നല്‍കിക്കൊണ്ടുള്ള ഒരു സൂചിക.

ദി എക്കണോമിക് ഇന്റലിജന്‍സ് യൂണിറ്റ്, അന്തര്‍ദേശീയതലത്തിലെ വിദഗ്ദര്‍ അടങ്ങുന്ന ഒരു സംഘത്തിന്റെ സഹായത്തോടെ 2004-06 വര്‍ഷങ്ങളിലെ ഡാറ്റ ഉപയോഗിച്ചാണിത് തയ്യാറാക്കിയിരിക്കുന്നത്. ഈ സൂചിക തയ്യാറാക്കിയതിന്റെ മെത്തഡോളജി ഇവിടെ.

സമാധാനവും സുസ്ഥിരതയും ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ മനുഷ്യവര്‍ഗത്തിന്റെ അതിജീവനത്തിന്റെ മൂലക്കല്ലുകളാണെന്നും, കാലാവസ്ഥാ വ്യതിയാനം, നഷ്ടപ്പെടുന്ന ജൈവവൈവിധ്യം, ജനസംഖ്യാപ്പെരുപ്പം എന്നിവയൊക്കെ ഈ നൂറ്റാണ്ടിന്റെ വെല്ലുവിളികളാണെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.

ഈ സൂചികയനുസരിച്ച് സമാധാനത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്ത് വരുന്നത് നോര്‍വേയാണ്.

ന്യൂസിലാന്റ്, ഡെന്മാര്‍ക്ക്, അയര്‍ലന്റ്, ജപ്പാന്‍, ഫിന്‍‌ലണ്ട്, സ്വീഡന്‍, കാനഡ, പോര്‍ചുഗല്‍, ആസ്ത്രിയ എന്നീ രാജ്യങ്ങള്‍ രണ്ടു മുതല്‍ പത്തു വരെ സ്ഥാനങ്ങളില്‍.

സ്വാഭാവികമായും നമ്മള്‍ എവിടെ എന്ന ചോദ്യം ഉണ്ടാകും.

കുഴപ്പമൊന്നുമില്ല. ഫുട്ബോളിനേക്കാള്‍ മെച്ചമാണ്. :)

ഇന്ത്യ നൂറ്റിഒന്‍പതാം സ്ഥാനത്ത് നില്‍ക്കുന്നു.

പാകിസ്ഥാന്‍ നൂറ്റിപ്പതിനഞ്ചിലും.

അമേരിക്ക, കൂട്ടാളിയായ യു.കെ എന്നിവര്‍ യഥാക്രമം തൊണ്ണൂറ്റിയാറാം സ്ഥാനത്തും സ്ഥാനത്തും നാല്പത്തി ഒന്‍പതാം സ്ഥാനത്തും ഉണ്ട്.

ഏറ്റവും താഴെ ആര് എന്ന ചോദ്യം വളരെ സ്വാഭാവികം. But no marks for intelligent guesses..

ഇറാഖ് എന്നുത്തരം.

ഈ സൂചികയെക്കുറിച്ചും സൈറ്റിനെക്കുറിച്ചും സംസാരിച്ചപ്പോള്‍ ഒരു സുഹൃത്തിനു തോന്നിയ സംശയം ഇതായിരുന്നു.

ഇറാഖിലെ നിയമ വിരുദ്ധ അധിനിവേശത്തിനു ശേഷവും, മറ്റു രാജ്യങ്ങളെ ഭീഷണിപ്പെടുത്തുന്ന അന്താരാഷ്ട്ര പോലീസിന്റെ റോള്‍ തുടരുന്നതിനിടയിലും അമേരിക്കക്ക് എങ്ങിനെ തൊണ്ണൂറ്റിയാറാം സ്ഥാനം കിട്ടി?

ഇന്ത്യ എങ്ങിനെ അവര്‍ക്ക് താഴെയായി?

നിയമവിരുദ്ധ അധിനിവേശത്തിനും കൊള്ളക്കുമൊക്കെ ഇരയായ, ഇരയായിക്കൊണ്ടിരിക്കുന്ന ഇറാഖിനു നല്‍കിയ അവസാന സ്ഥാനം ന്യായീകരിക്കത്തക്കതോ?

ചോദ്യങ്ങള്‍ പ്രസക്തം. അല്ലേ?

Tuesday, July 3, 2007

മംഗളം കുളമാക്കിയ നീന്തല്‍ക്കുളം

സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ശ്രീ. ഇ.പി.ജയരാജനു നീന്തല്‍ക്കുളമുണ്ടോ ഇല്ലയോ എന്നും അതിനു 10 ലക്ഷം രൂപ ചിലവായോ എന്നും കഴിഞ്ഞ ജൂണ്‍ 18 മുതല്‍ ഇക്കഴിഞ്ഞ ജൂലായ് 1 വരെ മംഗളം വായനക്കാരോട് ചോദിച്ചാല്‍ എല്ലാവരും ഒറ്റ സ്വരത്തില്‍ ഉത്തരം പറഞ്ഞേനേ..

ഉണ്ടേ ഉണ്ടേ..ഞങ്ങള്‍ വായിച്ചേ..

കാരണം ജൂണ്‍ 18ലെ മംഗളത്തിലെ വാര്‍ത്ത ഇതായിരുന്നു.


ഇ.പി.ജയരാജന്റെ നീന്തല്‍ക്കുളം പാര്‍ട്ടിയെ വെള്ളം കുടിപ്പിക്കുന്നു.

സി.പി.എം കേന്ദ്രക്കമ്മറ്റി അംഗത്തിന്റെ വീട്ടില്‍ ലക്ഷങ്ങള്‍ മുടക്കി നീന്തല്‍ക്കുളം നിര്‍മ്മിച്ചത് പാര്‍ട്ടിയില്‍ വിവാദമാകുന്നു.

ശ്രീ. ജയരാജന്‍ പാപ്പിനിശ്ശേരിയിലെ തന്റെ വീട്ടില്‍ 10 ലക്ഷം രൂപ മുടക്കി നീന്തല്‍ക്കുളം നിര്‍മ്മിച്ചുവെന്നും അത് അവിടത്തെ ബ്രാഞ്ച് ലോക്കല്‍ കമ്മിറ്റികളില്‍ അത് വിവാദമാകുന്നു എന്നും റിപ്പോര്‍ട്ട് ചെയ്തു മംഗളം.

അദ്ദേഹത്തെക്കുറിച്ചുള്ള മറ്റ് ആരോപണങ്ങളും അതിന്റെ കൂടെ നിരത്താന്‍ അവര്‍ മറന്നില്ല.വസ്തുതകള്‍ മനസ്സിലാക്കിയാണോ വാര്‍ത്ത കൊടുത്തത് എന്ന് പത്രത്തിനു മാത്രമേ അറിയൂ.

സ്വാഭാവികമായും തന്റെ വീട്ടുമുറ്റത്ത് കുളമില്ല, 10 ലക്ഷം രൂപ ചിലവാക്കിയിട്ടില്ല എന്നറിയാവുന്ന ജയരാജന്‍ അപകീര്‍ത്തികരമായ ഈ വാര്‍ത്തക്കെതിരെ, ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തതുപോലെ മംഗളത്തിനു വക്കീല്‍ നോട്ടീസ് അയച്ചുവത്രേ.

രണ്ടാഴ്ചയോളം മിണ്ടാതിരുന്ന മംഗളം ഈ ജൂലായ് ഒന്നിനു ഒന്നാം പേജില്‍ പ്രാമുഖ്യത്തോടെ തിരുത്തും ഖേദപ്രകടനവും കൊടുത്തിരിക്കുന്നു.


കുളം ജയരാജന്റേതല്ല ഭാര്യാസഹോദരന്റേത്.

അവിടങ്ങളിലെ ബ്രാഞ്ച് ലോക്കല്‍ കമ്മിറ്റികളിലെ ചൂടുപിടിച്ച ചര്‍ച്ചയാണത്രെ മംഗളം വാര്‍ത്തക്ക് അടിസ്ഥാനമായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുളം വീട്ടുമുറ്റത്തല്ലെന്നും വാര്‍ത്തയില്‍ പറയുന്നത്ര തുക ചിലവായിട്ടില്ലെന്നും ബോധ്യമായത്രേ മംഗളത്തിന്.

(6000 പുതിയ കല്ല് ഉപയോഗിച്ച് പഴയ ഒരു കുളം പുതുക്കിപ്പണിയുകയായിരുന്നു. ഭാര്യാസഹോദരന്റെയാണ് കുളം. നികത്തിയിരുന്നെങ്കില്‍ മറ്റൊരു വിവാദമാകുമായിരുന്നത് ഒഴിവാക്കുകയായിരുന്നു പുതുക്കിപ്പണിയുക വഴി. ഇതും മംഗളം പറയുന്നതാണ്. പാര്‍ട്ടി വൃത്തങ്ങള്‍ അങ്ങിനെ പറഞ്ഞുവത്രെ)

വീട്ടുമുറ്റത്ത് എന്ന പരാമര്‍ശം വന്നതില്‍ ജയരാജന് എന്തെങ്കിലും തരത്തിലുള്ള മാനഹാനി ഉണ്ടായിട്ടുണ്ടെങ്കില്‍ തങ്ങള്‍ ഖേദിക്കുന്നു എന്നും മംഗളം പറയുന്നു.

അത്രയും നല്ലത്. എങ്കിലും ഇത് വായിക്കുമ്പോള്‍ മനസ്സില്‍ വരുന്ന ചോദ്യം ഉണ്ട്.

ഈ തുടര്‍ന്ന് നടത്തുന്ന അന്വേഷണങ്ങള്‍ വാര്‍ത്ത കൊടുക്കുമ്പോള്‍ത്തന്നെ പത്രങ്ങള്‍ നടത്താത്തതെന്തുകൊണ്ടാണ്?

ആരെക്കുറിച്ചും എന്തും കൊടുക്കും. നിങ്ങള്‍ വേണമെങ്കില്‍ തിരുത്തുകൊണ്ടുവാ അതും കൊടുക്കാം എന്നതല്ലെ ഇന്നത്തെ രീതി.

ഇക്കഴിഞ്ഞ 2 ആഴ്ച ജയരാജനു നേരിട്ട മാനഹാനിക്ക് ഈ തിരുത്ത് സമാധാനമാകുമോ?

ടെലിക്കോമില്‍ സംഭവിക്കുന്നത്

“ഹലോ”
“രാമേട്ടനല്ലേ...എന്തൊക്കെയുണ്ട്‌ വിശേഷങ്ങള്‍ ? ചേച്ചിയില്ലേ അവിടെ? ഒന്നു കൊടുക്കുമോ? ഹലോ..
ചേച്ചിയണോ? ...ച്ചേ...കട്ടായി..ഈ ബി.എസ്.എന്‍.എല്ലിന്റെ ഒരു കാര്യം, വീണ്ടും വിളിക്കണം”.

മറ്റു ചിലപ്പോഴോ

“ഹലോ”
നിങ്ങള്‍ വിളിക്കുന്ന സബ്‌സ്ക്രൈബര്‍ പരിധിക്കു പുറത്താണ്.ദയവായി അല്പസമയം കഴിഞ്ഞ് വിളിക്കുക

“ഇവളിത് പറയാന്‍ തുടങ്ങിയിട്ട് നേരം കുറെയായല്ലോ..എപ്പോള്‍ വിളിച്ചാലും ഇത് തന്നെ. ഈ ബി.എസ്.എന്‍.എല്ലിന്റെ കാര്യം”

നമ്മളൊക്കെ പലപ്പോഴും ഇത് പോലുള്ള ഡയലോഗ് ആരെങ്കിലുമൊക്കെ പറയുന്നത് കേട്ടുകാണും. നമ്മള്‍ തന്നെ പറഞ്ഞിട്ടുമുണ്ടാകും

ബി..എസ്.എന്‍.എല്‍ മൊബൈല്‍ വിളിച്ചാല്‍ കിട്ടുകയില്ല. കിട്ടിയാലും കട്ടായിപ്പോകും, പീക് ടൈമില്‍ നോക്കുകയേ വേണ്ട എന്നിങ്ങനെയും ...ഈ സര്‍ക്കാര്‍ വക ഒക്കെ ഇങ്ങനെ ആണ് , മൊബൈല്‍ വലിച്ചെറിയണം എന്നൊക്കെ ഏത് സമാധാന പ്രിയനെക്കൊണ്ടും പറയിക്കുന്ന ഒരു അവസ്ഥ...അല്പം കാശ് കൂടുതല്‍ കൊടുത്താലെന്താ ആ മറ്റേക്കമ്പനി എന്ത് നല്ല സേവനമാ നല്‍കുന്നത് എന്നൊക്കെ തോന്നിപ്പിക്കുന്ന അവസ്ഥ...ബി.എസ്.എന്‍.എല്ലിന്റെ സേവനം മോശമാവുക വഴി മറ്റവര്‍ കയറി ഗോളടിക്കുന്ന ഒരു സ്ഥിതിവിശേഷം...

സ്വകാര്യ മൊബൈലിലേക്ക് മാറണം എന്ന് തോന്നുന്നവരെ കുറ്റം പറയാന്‍ പറ്റില്ല..

എങ്കിലും

പുത്തന്‍ സാമ്പത്തിക നയങ്ങളുടേതായ ഈ കാലഘട്ടത്തില്‍ സ്വകാര്യമേഖലക്ക് പ്രാധാന്യം നല്‍കി സര്‍ക്കാരുകള്‍ വിവിധ മേഖലകളില്‍ നിന്നും പിന്‍‌മാറിക്കൊണ്ടിരിക്കെ, എല്ല്ലാം കമ്പോളത്തിന്റെ നിയമങ്ങള്‍ക്ക് വിട്ടുകൊടുക്കപ്പെട്ടു കൊണ്ടിരിക്കെ സ്വകാര്യ സേവനദാതാക്കള്‍ക്ക് അനുകൂലമായ ഒരു അന്തരീക്ഷം ബോധപൂര്‍വം സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുകയാണോ എന്ന് ദോഷൈകദൃക്കുകള്‍ സംശയിച്ചാല്‍ അവരെ കുറ്റം പറയാമോ?

അതും പറ്റില്ല എന്നാണ് ടെലികോം മേഖലയില്‍ നിന്നുള്ള വാര്‍ത്തകളും വിശകലനങ്ങളും സൂചിപ്പിക്കുന്നത്..

ഇക്കഴിഞ്ഞ ജൂണ്‍ 25 മുതല്‍ 29 വരെ ബി.എസ്.എന്‍.എല്ലിലെ തൊഴിലാളികളും എക്സിക്യൂട്ടീവുകളും രാജ്യവ്യാപകമായി പ്രതിഷേധ സമരത്തിലായിരുന്നു..ശമ്പളക്കൂടുതലോ മറ്റ് ആനുകൂല്യങ്ങളോ അല്ലായിരുന്നു വിഷയം...

ബി.എസ്.എന്‍.എല്ലിനെ തകര്‍ക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കരുത് എന്നതായിരുന്നു അവരുടെ ആവശ്യം..

ഇന്ന് ബി.എസ്.എന്‍.എല്‍ എത്തിപ്പെട്ടിരിക്കുന്നത് തികച്ചും ഗുരുതരമായ ഒരു അവസ്ഥയിലാണ്. ജി.എസ്.എം വിഭാഗത്തില്‍ രണ്ടാമതായിരുന്ന അവര്‍ ഇന്ന് മൂന്നാം സ്ഥാനത്താണ്. വോഡാഫോണ്‍ എന്ന യു.കെ. കമ്പനി ഈയിടെ ഹച്ച് എസ്സാര്‍ എന്ന സ്വകാര്യ കമ്പനിയുടെ ഷെയറിന്റെ സിംഹഭാഗവും കൈക്കലാക്കുകയുണ്ടായി. അതിനു ശേഷം ഹച്ച് എസ്സാര്‍ 5.4% ശതമാനം വളര്‍ച്ചയോടെ.1.5 ദശലക്ഷം പുതിയ കണക്ഷനുകളുമായി ബി.എസ്.എന്‍.എല്ലിനെ പിന്‍‌തള്ളി രണ്ടാംസ്ഥാനത്തെത്തി. ബി.എസ്.എന്‍.എല്ലിന്റെ വളര്‍ച്ചയാകട്ടെ വെറും 0.24 ദശലക്ഷം പുതിയ കണക്ഷനുകള്‍ മാത്രമായിരുന്നു.കണക്കുകളെ വിശ്വസിക്കാമെങ്കില്‍ മെയ് 2007ല്‍ ജി.എസ്.എം വിഭാഗത്തില്‍ ഹച്ച് എസ്സാറിന് 29.2 ദശലക്ഷം ഉപഭോക്താക്കളും 22.36% മാര്‍ക്കറ്റ് ഷെയറും ഉണ്ട്. ബി.എസ്.എന്‍.എല്ലിന് ഇത് യഥാക്രമം 27.9 ദശലക്ഷവും 21.43 ശതമാനവും ആയിരുന്നു.സി.ഡി.എം.എയും ജി.എസ്.എമ്മും ചേര്‍ത്ത് മൊത്തം കണക്കെടുത്താല്‍ ബി.എസ്.എന്‍.എല്‍ ഇന്ന് രാജ്യത്ത് നാലാമതാണ്. ഭാരതി എയര്‍ടെല്‍(40.7 ദശലക്ഷം ഉപഭോക്താക്കള്‍), റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്(30.5 ദശലക്ഷം ഉപഭോക്താക്കള്‍) ഹച്ച് എസ്സാര്‍ എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളില്‍.

സത്യത്തില്‍ ഈയൊരു ഭീഷണമായ സംഭവ വികാസം ബി.എസ്.എന്‍.എല്ലിന്റെ നിലനില്പിനെത്തന്നെ മാരകമായി ബാധിച്ചേക്കാം എന്നത് അതിന്റെ യഥാര്‍ത്ഥ ഗൌര്‍വത്തോടുകൂടി വിലയിരുത്തപ്പെടുകയോ വേണ്ട തിരുത്തല്‍ നടപടികള്‍ എടുക്കപ്പെടുകയോ ചെയ്യുന്നുണ്ടോ? ഒരു വര്‍ഷം മുന്‍പെ 45.5 ദശലക്ഷം ജി.എസ്.എം ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള ടെണ്ടറിനു അനുമതി ലഭിച്ചിരുന്നു. എങ്കിലും മോട്ടോറോള കമ്പനി നല്‍കിയ കേസ് ഇതിനു തടസ്സം സൃഷ്ടിച്ചിരുന്നു. രണ്ടു മാസം മുന്‍പേ കമ്പനി കേസ് പിന്‍‌വലിച്ചിട്ടും വാങ്ങാനുള്ള ഓര്‍ഡറുകള്‍ നല്‍കിയില്ല. ഈ കാലതാമസം മറ്റു കമ്പനികള്‍ ശരിക്കും ഉപയോഗിക്കുകയും തങ്ങളുടെ മാര്‍ക്കറ്റ് ഷെയറും ഉപഭോക്താക്കളുടെ എണ്ണവും വര്‍ദ്ധിപ്പിക്കുകയും ചെയ്തു.

ശ്രീ. സീതാറാം യെച്ചൂരി പ്രധാനമന്ത്രി ഡോ.മന്‍‌മോഹന്‍ സിങ്ങിനു എഴുതിയ കത്തില്‍ ഇക്കാര്യം എടുത്ത് ചോദിക്കുകയുണ്ടായി.

2006 ആഗസ്റ്റ് 24 നു രാജ്യസഭയില്‍ സീതാറാം യെച്ചൂരി പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ത്തന്നെ, കമ്മ്യൂണിക്കേഷന്‍ മന്ത്രിയോട് ഒരു ചോദ്യം ചോദിച്ചിരുന്നു..

ഗവര്‍മ്മെണ്ട് സ്വകാര്യ മൊബൈല്‍ കമ്പനികള്‍ക്കു വേണ്ടി ബി.എസ്.എന്‍.എല്ലിന്റെ പ്രവര്‍ത്തനവും സേവനവുമൊക്കെ മന:പൂര്‍വം മന്ദീഭവിപ്പിക്കുകയാണോ?

ഇതിനു തികച്ചും അഹന്ത നിറഞ്ഞ പ്രതികരണമാണ് മന്ത്രിയില്‍ നിന്നും ഉണ്ടായത്. ഈ ആരോപണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും അയച്ചുകൊടുത്തിട്ടും ഒരു മറുപടിയും ലഭിച്ചില്ല എന്ന് യെച്ചൂരി പറയുന്നു.

എല്ലാം കൂടി ചേര്‍ത്ത് വായിക്കുമ്പോള്‍ എവിടെയൊക്കെയോ എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ട് എന്ന് പറയേണ്ടി വരും...

Sunday, June 24, 2007

നാണയത്തിന്റെ കിലുക്കം

തിരക്കു പിടിച്ച നഗരത്തിന്റെ വിരിമാറിലൂടെ അവര്‍ നടക്കുകയായിരുന്നു..

കാതടപ്പിക്കുന്ന ശബ്ദഘോഷത്തിന്റെ നടുവിലൂടെ...

“ഇവിടെ എവിടെയോ ഒരു ചീവീട് കരയുന്നു”

സുഹൃത്തുക്കളിലൊരാള്‍ മറ്റേയാളോട് പതുക്കെപ്പറഞ്ഞു...

“ഭ്രാന്ത് പറയാതെ...ഈ ശബ്ദത്തിനിടയില്‍ ചീവീടോ?”

“ഇല്ല..എനിക്കുറപ്പുണ്ട്..ഇവിടെ ഒരു ചീവീട് കരയുന്നുണ്ട്”

“ഇത് ശരിക്കും വട്ടു തന്നെ”

ചീവീടിന്റെ ശബ്ദം കേട്ട സുഹൃത്ത് ചെവി വട്ടം പിടിച്ചു...പതുക്കെ സിമന്റ് തറകള്‍ക്കിടയില്‍ വളര്‍ന്നിരുന്ന ചെറു ചെടികള്‍ക്കിടയില്‍ നിന്ന് ഒരു കുഞ്ഞു ചീവീടിനെ പൊക്കിയെടുത്തു...

“ഇതു കണ്ടോ...എനിക്കുറപ്പുണ്ടായിരുന്നു”

“ഇത് അപാരം തന്നെ..നിനക്ക് ഭൂതച്ചെവിയുണ്ട്..മനുഷ്യന്‍ കേള്‍ക്കാത്ത ശബ്ദങ്ങള്‍ നീ കേള്‍ക്കുന്നു”

“ ഇല്ല കൂട്ടുകാരാ...എന്റെയും നിന്റെയും കേള്‍വിക്ക് യാതൊരു വ്യത്യാസവുമില്ല..എല്ലാം നാം എന്തു ശ്രദ്ധിക്കുന്നു എന്നതിനെ അനുസരിച്ചിരിക്കുന്നു’

“അതു വെറുതെ...എനിക്കെന്തായാലും ഇതിനിടയില്‍ ചീവിടിന്റെ ശബ്ദമൊന്നും കേള്‍ക്കാനാവില്ല”

“ഞാന്‍ പറഞ്ഞത് സത്യം...നിനക്ക് പ്രധാനമെന്ത് എന്നതിനെ ആശ്രയിച്ചാണെല്ലാം. ഞാന്‍ കാണിച്ചു തരാം”


അയാള്‍ തന്റെ കീശയില്‍ നിന്ന് കുറച്ചു നാണയങ്ങളെടുത്തു. ഒരു ചെറുകിലുക്കമുണ്ടാക്കിക്കൊണ്ട് അത് നിലത്തേക്ക് വിതറി......

ഇത്രയും ശബ്ദായമാനമായ അന്തരീക്ഷത്തിലും അതിനടുത്തുണ്ടായിരുന്നവരൊക്കെ ഒരു നിമിഷം ശ്രദ്ധിച്ചു...

തിരിഞ്ഞുനോക്കി....

നാണയങ്ങള്‍ വീണത് തങ്ങളുടെ കയ്യില്‍നിന്നാണോ?

“ ഇതു കണ്ടോ...ഇതാണ് ഞാന്‍ പറഞ്ഞത്...നമുക്കെന്താണ് പ്രധാനം എന്നതനുസരിച്ചിരിക്കും എല്ലാം”

ഈ കഥ ഇഷ്ടപ്പെട്ടോ? ഇതുപോലുള്ള നിരവധി കഥകള്‍ ശേഖരിച്ചിരിക്കുന്ന ഒരു ബ്ലോഗ് ശ്രദ്ധയില്‍പ്പെട്ടു...

തഥാഗതന്‍ എന്ന പേരില്‍ ഇംഗ്ലീഷില്‍ എഴുതുന്ന ഒരു കൊല്ലം സ്വദേശിയുടെ ബ്ലോഗ്...

ലിങ്ക് ഇവിടെ

Saturday, June 9, 2007

മനോരമയ്ക്ക് ചിത്രം ഗുനിയ?

ഇന്നത്തെ ദേശാഭിമാനിയില്‍ ഒരു തമാശയുണ്ട്.

ചിക്കുന്‍‍ ഗുനിയ പടരുന്നതിനെക്കുറിച്ചുള്ള വെള്ളിയാഴ്ചയിലെ മനോരമ പത്രത്തിലെ വാര്‍ത്തയോടൊപ്പം കൊടുത്ത ചിത്രത്തെപ്പറ്റി.....

മനോരമ പത്രത്തിന്റെ ചേര്‍ത്തല പ്രാദേശികപേജിലാണ് ഈ ചിത്രം പ്രസിദ്ധീകരിച്ചത്.

അവിടത്തെ താലൂക്ക് ആശുപത്രിയില്‍ പനിബാധിതരുടെ തള്ളിക്കയറ്റമാണെന്ന് പറയുന്ന വാര്‍ത്തയില്‍ ഒരു ചിത്രമുണ്ട്.

തണ്ണീര്‍മുക്കം പതിമൂന്നാം വാര്‍ഡ് വാരണശേരി വീട്ടില്‍ റോസമ്മ(75)യുടെയും അവര്‍ക്ക് കൂട്ടിരിക്കുന്ന മരുമകള്‍ ജെസിയുടേയും.

നിറയെ രോഗികളേയും ചിത്രത്തില്‍ കാണാം...

വാ‍യനക്കാര്‍ക്ക് രോഗത്തെക്കുറിച്ചുള്ള ഭീതിയും, ആരോഗ്യവകുപ്പിന്റെ കെടുകാര്യസ്ഥതയെപ്പറ്റിയുള്ള ചിന്തയും ഉണര്‍ത്താന്‍ പര്യാപ്തമാണെന്ന് മനോരമ വിശ്വസിക്കുന്ന ഒരു ചിത്രം...

ചിത്രമൊക്കെ കിടിലം തന്നെയാണ്. പക്ഷെ, കുഴപ്പം ഒന്നേയുള്ളൂ.......

അത് ഒരു കൊല്ലം മുന്‍പ് പകര്‍ച്ചപ്പനി വന്നപ്പോള്‍ എടുത്തതാണെന്നു മാത്രം..

പാവം റോസമ്മക്ക് ഗുനിയ വന്നതപ്പോഴായിരുന്നു...

ആ ചിത്രം പ്രസിദ്ധീകരിച്ച ഇന്നലെ റോസമ്മ കയറു പിരിച്ചും വീട്ടുജോലി ചെയ്തും പയറുപോലെ ഓടി നടക്കുകയായിരുന്നുവത്രേ...

വായനക്കാരെ മനോരമ കബളിപ്പിച്ചു എന്ന് ദേശാഭിമാനി പറയുന്നു.....

എന്തോ..... എനിക്കങ്ങനെ തോന്നിയില്ല കേട്ടോ....

സത്യം....

ദേശാഭിമാനി വാര്‍‍ത്ത ഇവിടെ


Friday, June 1, 2007

കുതിര 64 കളങ്ങളിലേയ്ക്കും


കുതിരയെ 64 കളങ്ങളിലേക്കും ചാടിക്കാമോ?

ഇത് ചെസ്സുമായോ ചതുരംഗവുമായോ ബന്ധമുള്ള എല്ലാവരും കേട്ടിട്ടുള്ള ചോദ്യമായിരിക്കും.

ഒരു കളത്തില്‍ നിന്നും ആരംഭിക്കുന്ന കുതിര ഒരു കളത്തിലും രണ്ടു വട്ടം ചവിട്ടാതെ 64 കളങ്ങളിലും എത്തണം.

ഗൂഗിള്‍ എടുത്ത് Knight's Tour എന്നു തിരഞ്ഞാല്‍‍ എത്ര രീതിയില്‍ ചാടിക്കാം എന്നതിന്റെ ഒക്കെ വിശദമായ വിവരം കിട്ടും.

ചതുരംഗം പ്രചാരത്തിലിരുന്ന കാ‍ലത്ത് ഇത്തരത്തില്‍ കുതിരയെ ചാടിക്കുന്നതിനു സഹായിക്കുന്ന ഒരു പദ്യശകലം നിങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടു വരിക ഈ പോസ്റ്റിന്റെ ഉദ്ദേശം.

ഉമേഷ്‌ജിയുടെ സൈറ്റില്‍ ഒരു കമന്റിനു മറുപടിയായി പണ്ട് ഞാനിത് അവിടെ എഴുതിയിരുന്നു.

എങ്കിലും എത്ര പേര്‍ ശ്രദ്ധിച്ചു എന്നറിയില്ല.

ചതുരംഗത്തില്‍ കളങ്ങള്‍ അടയാളപ്പെടുത്തുന്നത് കചടതപയലസ എന്ന രീതിയിലാണ്.

മുകളിലെ ബോര്‍ഡ് നോക്കുക.

ഇത് ഒരു ചെസ്സ് ബോര്‍ഡ് ആണ്. ചതുരംഗത്തില്‍ രണ്ടു നിറങ്ങള്‍ ഉപയോഗിക്കാറില്ല. മറ്റു വ്യത്യാസം ഒന്നും കളത്തിന്റെ കാര്യത്തില്‍ ഇല്ല

ഇടതു നിന്ന് വലതു വശത്തേക്ക് കചടതപയലസ എന്നും മുകളിലേക്ക് ക കി കു കെ, ച ചി ചു ചെ..എന്നിങ്ങനെയും ആണ് അടയാളപ്പെടുത്തുന്നത്.
മറുവശത്തുനിന്നും അതുപോലെ ത്തന്നെ.

കടിതെലെ കുചടുത
പുലിപതു ചികെയെപെ
ചെകിടപി ലുസയിസു
ലയുസിയ തിടെസെചു

ഇതാണ് ചതുരംഗത്തിലെ പ്രസിദ്ധമായ നാലുവരിക്കവിത.

ഇത് 32 കളങ്ങള്‍ക്കുള്ളതായി.

അങ്ങിനെ ക യില്‍ നിന്നും തുടങ്ങി ചു വിലെത്തുന്ന കുതിര വീണ്ടും അടുത്ത ക വഴി ചു വിലെത്തുമ്പോള്‍ 64 കളങ്ങളുമായി.

വേണമെങ്കില്‍ ഒന്നു വെച്ചുനോക്കാം.

ചെസ്സ് ബേസിലെ ഒരു ലേഖനം ഇവിടെ.

കുതിരച്ചാട്ടം പരിശീലിക്കുന്നതിനുള്ള ജാവ ആപ്‌ലെറ്റുകളും ഈ ലിങ്കില്‍ ഉണ്ട്.

ആ ലേഖനത്തിലെ ലിങ്കുകള്‍ ക്ലിക്കിയാല്‍ വളരെ വിശദമായ വിവരം കിട്ടും.

മാധ്യമങ്ങളെപ്പറ്റി അല്ലെന്നേ...

നന്ദിഗ്രാം ഉള്‍പ്പെട്ട ജില്ലയില്‍ ഇടതുപക്ഷത്തിനു തിരിച്ചടി.

മാതൃഭൂമിയില്‍ മെയ് 31നു വന്ന വാര്‍ത്തയാണിത്.

നന്ദിഗ്രാം ഉള്‍പ്പെട്ട കിഴക്കന്‍ മിഡ്‌നാപ്പൂര്‍ ജില്ലയിലെ പാന്‍സ്‌കുര മുനിസിപ്പാലിറ്റി ഇടതുപക്ഷത്തിനു നഷ്ടമായെന്നും ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായെന്നും വാര്‍ത്ത പറയുന്നു. 17 സീറ്റുള്ള നഗരസഭയില്‍ തൃണമൂലിനു 6 ഉം ഇടതുപക്ഷത്തിന് 7 ഉം സീറ്റ് ലഭിച്ചെങ്കിലും തൃണമൂലിനു രണ്ടു സ്വതന്ത്രരെക്കൂടി വിജയിപ്പിക്കാനായെന്നും കോണ്‍ഗ്രസ്സിന് രണ്ടു സീറ്റ് ലഭിച്ചെന്നും വാര്‍ത്ത പറയുന്നു.

കോണ്‍ഗ്രസ്സ് നിലനിര്‍ത്തിയ രണ്ടു നഗരസഭകളുടെ വാര്‍ത്ത കൂടി അതോടൊപ്പം ഉണ്ട്.

ഇടതിനു ശരിക്കും തിരിച്ചടി തന്നെ. സംശയമില്ല.

ഈ മൂന്ന് സ്ഥലങ്ങളില്‍ മാത്രമെ തിരഞ്ഞെടുപ്പ് നടന്നിട്ടുള്ളൂ, അത് മൂന്നും ഇടതിനു കിട്ടിയില്ല.

തിരിച്ചടിയല്ലാതെ മറ്റെന്താണ്?

ഇന്നു രാവിലെ (ജൂണ്‍ ഒന്ന്) ദേശാഭിമാനിയിലെ നുണ വായിച്ചപ്പോള്‍ ഞെട്ടിപ്പോയി.

തിരഞ്ഞെടുപ്പ് മാതൃഭൂമി പറഞ്ഞ ഇടങ്ങളില്‍ മാത്രമല്ലെന്നാണ് ദേശാഭിമാനി വാര്‍ത്ത വായിച്ചാല്‍ തോന്നുക.

24 ജില്ലാ പഞ്ചായത്ത് സീറ്റുകളില്‍ 19, പഞ്ചായത്ത് സമിതി സീറ്റുകളില്‍ 94ല്‍ 65, ഗ്രാമപഞ്ചായത്ത് സീറ്റുകളില്‍ 398ല്‍ 256 എന്നിങ്ങനെയാണ് ഇടതുപക്ഷം നേടിയതിന്റെ കണക്ക്.
2003ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നേടിയതിനേക്കാള്‍ സീറ്റ് ബ്ലോക്ക് പഞ്ചായത്തിലും ഗ്രാമപഞ്ചായത്തിലും നേടിയെന്ന് പത്രം പറയുന്നു.
സിംഗൂര്‍ ,നന്ദിഗ്രാം, ബേജുരി എന്നിവിടങ്ങളില്‍ പ്രതിപക്ഷത്തിന്റെ കൈയില്‍ നിന്നും സീറ്റ് പിടിച്ചെടുത്തു, മറ്റു പലതും നിലനിര്‍ത്തി, സിംഗൂര്‍ ഉള്‍പ്പെടുന്ന ജില്ലാ പരിഷത്തിലും വിജയം ഇതൊക്കെയാണ് പത്രത്തിന്റെ അവകാശവാദം.

പാന്‍സ്‌കൂറയെപ്പറ്റി എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നു നോക്കി..
ഉവ്വ് ..തങ്ങള്‍ക്കതു നഷ്ടമായെന്ന് സമ്മതിക്കുന്നുണ്ട്..

അപ്പോ പിന്നെ മാതൃഭൂമി പലതും കാണാതെ പോയതെന്തേ?
നിഷ്പക്ഷ പത്രമായതു കൊണ്ട് നുണ പറയാനോ തമസ്കരിക്കാനോ അവര്‍ തയ്യാറാവില്ല.

ദേശാഭിമാനി നുണ പറയുകയായിരിക്കും. പാര്‍ട്ടി പത്രമല്ലേ..

ഇന്ന് രാവിലെ മാതൃഭൂമിയും മൊത്തം അരിച്ചുപെറുക്കി.
ബംഗാള്‍, ഇടതുപക്ഷ വിജയം അങ്ങിനെ എന്തെങ്കിലും?
അതിലെ ഏതെങ്കിലും അന്ധനായ ഇടതുപക്ഷക്കാരന്‍ ദേശാഭിമാനിയിലെ നുണ പകര്‍ത്തിവെച്ചിട്ടുണ്ടോ?

ഇല്ല..എല്ലാം ഭദ്രം...

എന്തായാലും ദേശാഭിമാനി വാര്‍ത്ത ഇവിടെ.

Monday, May 28, 2007

മാധ്യമങ്ങളെ കുറ്റം പറയുന്നില്ല




ഇന്ന്‌ ദേശാഭിമാനിയില്‍ കണ്ട രണ്ടു വാര്‍ത്തകളാണ് ഈ കുറിപ്പിനാധാരം.


ആദ്യത്തേത് “ മുള്‍ജിയെ മുരളിയാക്കി: കെ.എസ്.യുവിന്റെ രക്തസാക്ഷിത്വ തട്ടിപ്പ് പുറത്താകുന്നു” എന്ന വാര്‍ത്തയാണ്.


മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ എന്‍.എന്‍. സത്യവ്രതന്‍ എഴുതിയ “വാര്‍ത്ത വന്ന വഴി” എന്ന പുസ്തകത്തിലെ ഒരു വെളിപ്പെടുത്തലാണിത്. ശനിയാഴ്ച ശ്രീ. വയലാര്‍ രവിയാണ് ഈ പുസ്തകം പ്രകാശനം ചെയ്തത്.


1968ല്‍ എറണാകുളത്ത് നടന്ന സമരത്തില്‍ തേവര കോളേജിലെ കെ.എസ്.യുക്കാരും പോലീസും തമ്മിലുണ്ടായ സംഘട്ടനത്തിനെയും തുടര്‍ന്നുണ്ടായ രക്തസാക്ഷിത്വത്തെയും കുറിച്ചുള്ള ചില വെളിപ്പെടുത്തലുകള്‍ ഈ പുസ്തകത്തില്‍ ഉണ്ട്. അന്ന് മാതൃഭൂമി ലേഖകനായിരുന്ന സത്യവ്രതന്‍ പറയുന്നത് അന്ന് നടന്ന സംഘട്ടനത്തിനിടെ ഒരു ഗുജറാത്തി വിദ്യാര്‍ത്ഥിയായ മുള്‍ജി കാനയില്‍ വീണിരുന്നുവെന്നും ഏതോ പ്രൂഫ് റീഡര്‍ അത് മുരളിയെന്ന് തിരുത്തിയെന്നുമാണ്. പിറ്റേന്ന് മുരളി എന്ന പേരിലുള്ള ഒരു വിദ്യാര്‍ത്ഥി അസുഖം വന്നു മരിച്ചത്രെ. കെ.എസ്.യുവിന്റെ ആദ്യ രക്തസാക്ഷിയായ മുരളി , ഈ അസുഖം വന്നു മരിച്ച മുരളിയാണെന്നു ശ്രീ.സത്യവ്രതന്‍ വെളിപ്പെടുത്തുന്നു. ദേശാഭിമാനി വാര്‍ത്ത ഇവിടെ.


മറ്റേതെങ്കിലും പത്രത്തില്‍ ഈ വാര്‍ത്ത വന്നുവോ എന്നറിയില്ല. മാതൃഭൂമി, മാധ്യമം, മനോരമ എന്നീ പത്രങ്ങളില്‍ ഈ വെളിപ്പെടുത്തല്‍ കണ്ടില്ല.





മറ്റൊരു വാര്‍ത്ത കെ.എസ്.യുവിന്റെ സ്ഥാപക നേതാവായ വയലാര്‍ രവി കെ.എസ്.യു.വിന്റെ സുവര്‍ണ്ണ ജൂബിലെ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നില്ല എന്നതാണ്.


തനിക്ക് അര്‍ഹമായ പരിഗണന ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണിത് എന്നു ദേശാഭിമാനി പറയുന്നു. ദേശാഭിമാനി വാര്‍ത്ത ഇവിടെ.


വാര്‍ത്ത ശരിയാവാം തെറ്റാവാം. മാധ്യമം, മനോരമ, മാതൃഭൂമി എന്നീ പത്രങ്ങളില്‍ ഈ വാര്‍ത്ത കണ്ടില്ല.


ആലോചിച്ചത് മറ്റൊന്നുമല്ല. സി.പി.എമ്മിന്റേയോ മറ്റേതെങ്കിലും ഇടതുപക്ഷകക്ഷികളിലുമോ ആണ് ഇത്തരത്തിലുള്ള ഒരു ചെറിയ നീക്കം എങ്കില്‍പ്പോലും എന്തെല്ലാം കോലാഹലങ്ങളാണ് ഇവിടെ നടക്കുക. എത്ര പേജ് ഇതിനുവേണ്ടി ചിലവാക്കുമായിരുന്നു?


മാധ്യമങ്ങളെ കുറ്റം പറയുന്നില്ല.


വി.എസ്സിന്റെയും പിണറായി വിജയന്റേയും മുഖഭാവം മാറുന്നതിന്റെയും ബോഡി ലാംഗ്വേജിലെ പ്രത്യേകതകളുയും അപഗ്രഥനം നടത്തുന്നതിന്റെ തിരക്കില്‍ വിട്ടുപോയതായിരിക്കാം..


എങ്കിലും നമ്മള്‍ കാണണ്ടേ?

30 മെയ് 2007ന് കൂട്ടിച്ചേര്‍ത്തത്

1967 ഒക്‍ടോബര്‍ 2 ലെ ദേശാഭിമാനി വാര്‍ത്ത. ലിങ്ക് ഇവിടെ


വാര്‍ത്തക്കും ചിത്രത്തിനും ദേശാഭിമാനി ദിനപ്പത്രത്തിനോട് കടപ്പാട്

Tuesday, May 22, 2007

ജി റ്റോക്ക് (G talk) ഉപയോഗിക്കുന്നവരുടെ ശ്രദ്ധക്ക്

യാദൃശ്ചികമായി കണ്ടുപിടിച്ച ഒരു പ്രശ്ന നിവാരിണി...

ജി റ്റോക്കില്‍ മലയാളത്തിന്‍ ടൈപ്പ് ചെയ്യുമ്പോള്‍ അക്ഷരങ്ങള്‍ വൃത്തിയായി കാണാതിരിക്കുകയും , ടൈപ്പ് ചെയ്തതിനുശേഷം എന്റര്‍ അടിക്കുമ്പോള്‍ മാത്രം കൃത്യമായി മലയാളം അക്ഷരങ്ങള്‍ വായിക്കാന്‍ പറ്റുകയും ചെയ്യുന്ന പ്രശ്നം ഉണ്ടോ? ടൈപ്പ് ചെയ്തത് തിരുത്താനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടോ?

ലളിതമായി ഈ പ്രശ്നം പരിഹരിക്കാം

ജി ടാക്കിന്റെ സെറ്റിങ്ങ്സില്‍ ചെല്ലുക. ഇത് ജി റ്റോക്ക് തുറക്കുമ്പോള്‍ത്തന്നെ മുകളില്‍ വലതു വശത്തു കാണാം. ക്ലിക്കുമ്പോള്‍ താഴെ കാണുന്ന പോലെ ഒരു സ്ക്രീന്‍ വരും. ചുവപ്പില്‍ മാര്‍ക്ക് ചെയ്തിരിക്കുന്ന change fontല്‍ ഞെക്കുക.

അപ്പോള്‍ ഇതുപോലൊരു സ്ക്രീന്‍ വരും.

ഫോണ്ട് അഞ്ജലി ഓള്‍ഡ് ലിപി ആക്കുക... OK ഞെക്കുക.....

അത്രമാത്രം...
ഇപ്പോള്‍ മലയാളത്തില്‍ ചാറ്റ് ചെയ്യുന്നത് എത്ര സുഖകരം...രസകരം....

Saturday, May 19, 2007

വോള്‍ഫോവിറ്റ്സ് പടിയിറങ്ങുന്നു

അവസാനം ലോക ബാങ്ക് പ്രസിഡന്റ് വോള്‍‍ഫോവിറ്റ്സ് പടിയിറങ്ങുന്നു.

ഈ ജൂണ്‍ 30ന് രാജിവെക്കും എന്നാണ് പ്രഖ്യാപനം. മറ്റു രാഷ്ട്രങ്ങളുടെ മേലുള്ള അമേരിക്കന്‍ സമ്മര്‍ദ്ദത്തിനും അദ്ദേഹത്തെ രക്ഷിക്കാനായില്ല

പ്രതിരോധ സെക്രട്ടറി റംസ്‌ഫെല്‍‍ഡിനും ഐക്യരാഷ്ട്രസഭയിലെ അമേരിക്കന്‍ പ്രതിനിധി ജോണ്‍ ബോള്‍ട്ടനും ശേഷം സ്ഥാനമൊഴിയേണ്ടിവരുന്ന ബുഷ് സഹായികളിലെ മൂന്നാമന്‍.

യാഥാസ്ഥിതികരില്‍ ഇനി വൈസ് പ്രസിഡന്റ് ഡിക്ചെനിയും സ്റ്റേറ്റ് സെക്രട്ടറി കോണ്ടലീസ റൈസും, അവശേഷിക്കുന്ന പ്രധാനികള്‍.

മിക്കവാറും അമേരിക്കക്കാരന്‍ തന്നെയാവും വോള്‍ഫോവിറ്റ്സിന്റെ പിന്‍‌ഗാമി. ബാങ്കിന്റെ ഏറ്റവും വലിയ ഓഹരിയുടമയും സാമ്പത്തിക ദാതാവും ഒക്കെയാണല്ലോ അമേരിക്ക. കീഴ്വഴക്കവും അതാണ്.

കാമുകിക്ക് ഒരു ലോകബാങ്ക് സമ്മാനം

Saturday, May 12, 2007

മൂന്നാര്‍- മാധ്യമങ്ങളെപ്പറ്റിത്തന്നെ

അനധികൃത നിര്‍മ്മാണം പൊളിച്ചത് സി.പി.എം. തടഞ്ഞു - മാതൃഭൂമി

മൂന്നാര്‍: ഒഴിപ്പിക്കലിനെതിരെ സി.പി.എം. റിസോര്‍ട്ട് പൊളിക്കുന്നത് എം.എല്‍.എ തടഞ്ഞു- മാധ്യമം ഓണ്‍ലൈന്‍

മൂന്നാര്‍ ഒഴിപ്പിക്കല്‍ - സി.പി.എമ്മും വ്യാപാരികളും തടഞ്ഞു - മനോരമ ഓണ്‍ലൈന്‍

CPM launches stir as eviction continues - ഹിന്ദു

മലയാള/ആംഗലേയ പത്രങ്ങളിലെ മെയ് 12ലെ തലക്കെട്ടുകളാണിവ.

വാര്‍ത്ത തെറ്റാണെന്ന്‌ പറയുന്നില്ല. ശരിയായ വാര്‍ത്ത തന്നെയാണിത്. പക്ഷെ അതിന്റെ ധ്വനിയും ഊന്നലും അല്പം കുഴപ്പം പിടിച്ചതല്ലേ എന്നൊരു സംശയം.

സര്‍ക്കാര്‍ ഒഴിപ്പിക്കല്‍ നടപടികളുമായി മുന്നോട്ട് പോകുമ്പോള്‍ പ്രധാനകക്ഷിയായ സി.പി.എം തന്നെ അതിനെതിരെ മുന്നോട്ട് വരുന്നു എന്ന്‌ ധ്വനിപ്പിക്കുകയാണ് ഈ തലക്കെട്ടിലൂടെ മാധ്യമങ്ങള്‍. പക്ഷെ, സി.പി.എം പ്രവര്‍ത്തകര്‍ പറഞ്ഞതായി അതേ പത്രങ്ങളില്‍ത്തന്നെ കാണുന്നത് ആദ്യം വമ്പന്മാരെ ഒഴിപ്പിക്കണമെന്നും അതിനുശേഷം മതി പാവങ്ങളെ ഒഴിപ്പിക്കുന്നത് എന്നുമാണ്. ഈ ആവശ്യത്തില്‍ എന്തെങ്കിലും തെറ്റുണ്ടെന്ന് പറയാനാവില്ല. മാതൃഭൂമിയിലെത്തന്നെ മറ്റൊരു വാര്‍ത്തയില്‍ ഇത്തരത്തിലൊരു കര്‍ശന നിര്‍ദ്ദേശം മുഖ്യമന്ത്രി നല്‍കിയതായും വായിക്കാം.കൌമുദി ഓണ്‍ലൈനിലും ഈ വാര്‍ത്ത ഉണ്ട്.

പിന്നെ എവിടെയാണ് ഈ തലക്കെട്ടുകളില്‍ പറയുന്നപോലുള്ള പുകില്‍‍?

കേരള കൌമുദി വ്യാപാരികള്‍ ഹര്‍ത്താല്‍ ആചരിച്ചു എന്ന് എഴുതുമ്പോള്‍ മറ്റു പത്രങ്ങള്‍ എഴുതുന്നത് സി.പി.എം പ്രവര്‍ത്തകര്‍ കടകള്‍ അടപ്പിച്ചു എന്നാണ്.

വന്‍കിട കൈയേറ്റങ്ങള്‍ തൊടാനാകാതെ ഉദ്യോഗസ്ഥര്‍ വിഷമിക്കുന്നുവെന്നും രേഖകളുടേയും കോടതി ഉത്തരവിന്റേയും ബലത്തിലാണ് വന്‍‌കിട കൈയേറ്റങ്ങള്‍ നിലനില്‍ക്കുന്നതെന്നും ചെറുകൈയേറ്റങ്ങള്‍ മാത്രമാണ് കുടിയൊഴിപ്പിക്കലില്‍ ഉള്‍പ്പെടുന്നതെന്നും മനോരമയിലെ മറ്റൊരു വാര്‍ത്തയില്‍ വായിക്കാം.

അപ്പോള്‍പ്പിന്നെ സി.പി.എം പ്രവര്‍ത്തകരുടെ എതിര്‍പ്പ് കാര്യമില്ലാതെയാണോ?

സര്‍ക്കാര്‍ തീരുമാനങ്ങള്‍ ശരിയായി നടപ്പിലാക്കാന്‍ വേണ്ടി ഇടപെടാന്‍ പ്രാദേശിക ഘടകങ്ങള്‍ക്ക് അവകാശമില്ലേ?

Michael Parenti തന്റെ Methods of Media Manipulation എന്ന ലേഖനത്തില്‍ പറയുന്ന framingന് ഒരു ഉദാഹരണം ആണ് ഈ വാര്‍ത്തകളുടെ തലക്കെട്ടുകളും എഴുത്തിന്റെ ശൈലിയും. അദ്ദേഹം പറയുന്നു.

The most effective propaganda relies on framing rather than on falsehood. By bending the truth rather than breaking it, using emphasis and other auxiliary embellishments, communicators can create a desired impression without resorting to explicit advocacy and without departing too far from the appearance of objectivity.

Tuesday, May 8, 2007

മാധ്യമങ്ങളെപ്പറ്റി - 3 ലിങ്കുകള്‍

മാധ്യമ സിന്‍ഡിക്കറ്റ്, എംബെഡ്ഡെഡ് മാധ്യമപ്രവത്തനം തുടങ്ങിയ പദങ്ങള്‍ ഇന്ന്‌ കേരളീയ സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണല്ലോ. ഗൌരവ വായനയ്ക്കുതകുന്ന മൂന്ന്‌ ലേഖനങ്ങള്‍ താഴെ ലിങ്ക് ചെയ്യുന്നു.

What makes Mainstream Media Mainstream - നോം ചോംസ്കി

What Makes Alternative Media Alternative? - Michael Albert

Methods of Media Manipulation - Michael Parenti

ഈ ലേഖനങ്ങള്‍ക്ക് ഇന്നും പ്രസക്തിയുണ്ടെന്നു തോന്നുന്നു.

Sunday, May 6, 2007

ഇറാഖി കാര്‍ട്ടൂണിസ്റ്റിന് അന്താരാഷ്ട്ര സമ്മാനം

ഇറാഖി കാര്‍ട്ടൂനിസ്റ്റായ മൊഹമ്മദ് അല്‍ അദ്വാനി ഏഴാമത്‌ International Editorial Cartoon Competition (2007) ല്‍ വിജയിയായി. അന്താരാഷ്ട്ര പത്ര സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് (World Press Freedom Day-മെയ് 3) നാഷണല്‍ പ്രസ്സ് ക്ലബ് ഓഫ്‌ കാനഡയും യുനെസ്കോയും സ്പോണ്‍സര്‍ ചെയ്ത് നടത്തിയ ഈ മത്സരത്തിന്റെ വിഷയം “Killing the Messenger" എന്നതായിരുന്നു. ഒരു ഇറാഖി പത്രവില്‍പ്പനക്കാരന്‍ നാലു അംഗരക്ഷകരുടെ അകമ്പടിയോടെ പത്രം വില്‍ക്കുന്നതാണ് മൊഹമ്മദ് അല്‍ അദ്വാനി വരച്ചത്‌.

ഇപ്പോള്‍ ഇറാഖിലുള്ള മൊഹമ്മദ് അല്‍ അദ്വാനിക്കുവേണ്ടി സമ്മാനം സ്വീകരിച്ചുകൊണ്ട്‌ കാനഡയിലെ ഇറാഖി അംബാസ്സഡര്‍ ഹോവര്‍ സിയാദ് പറഞ്ഞത്

This cartoon brilliantly depicts the challenges facing the Iraqi media. The truth is under attack. Even a newspaper delivery boy needs protection.എന്നാണ്.

1500 കനേഡിയന്‍ ഡോളറും യുനെസ്കോ സര്‍ട്ടിഫിക്കറ്റും പ്രശസ്തിയും ഈ ഇറാഖി കാര്‍ട്ടൂണിസ്റ്റിനു സ്വന്തം.

53 രാജ്യങ്ങളില്‍ നിന്നായി 773 പേര്‍ പങ്കെടുത്ത ഈ മത്സരത്തില്‍ ബള്‍ഗേരിയയിലെ ലുബോമിര്‍ മിഖായിലോവ്, മെക്സിക്കോയിലെ ഏഞ്ചല്‍ ബോളിഗാന്‍ കോര്‍ബോ എന്നിവര്‍ രണ്ടും മൂന്നും സമ്മാനങ്ങള്‍ നേടി.

മാധ്യമപ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം ഏറ്റവും അപകടം പിടിച്ച സ്ഥലമാണ് ഇറാഖ്. അധിനിവേശാനന്തരകാലത്ത് കൊല്ലപ്പെട്ടവരുടേയും മുറിവേറ്റവരുടേയും തട്ടിക്കൊണ്ടു പോകപ്പെട്ടവരുടേയും കണക്ക് ഞെട്ടിക്കുന്നതാണ്. ഇതുവരെയായി 200ല്‍ പരം മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി കണക്കാക്കുന്നു. 2007 ല്‍ 23 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്ന് International Federation of Journalists ന്റെ വെബ് സൈറ്റില്‍ പറയുന്നു.

സമ്മാനം നേടിയ കാര്‍ട്ടൂണുകള്‍ ഇവിടെ.

Tuesday, May 1, 2007

മെയ് ദിനാശംസകള്‍

മെയ് ദിനമേ,

ജയഗാഥകളാല്‍, നിറവേറ്റും ശപഥ വചസ്സുകളാല്‍

അഭിവാദനം അഭിവാദനം അഭിവാദനം

അരുണമയൂഖം നിന്‍ മുഖമാദരപൂര്‍വ്വം കാണ്മൂ ഞങ്ങള്‍

മര്‍ദ്ദിതരുടെ ശിബിരങ്ങളെ ജാഗ്രത്താക്കിയും,അണികളിലവരെ നിരത്തിയും

എത്തുമദൃശ്യ മനുഷ്യാദ്ധ്വാന മഹത്വമഹസ്സേ

നിന്നെ കാണ്‍കേ ഞങ്ങളിലൂടെ ഉയര്‍ത്തെഴുന്നേല്‍ക്കുകയല്ലോ

ഞങ്ങടെ കൈകളിലെ പാഴ്ച്ചങ്ങല പൊട്ടിച്ചെറിയാന്‍ ധീരം

പൊരുതിമരിച്ചു ജയിച്ചവരെല്ലാം


മെയ് ദിനമേ,

ജയഗാഥകളാല്‍, നിറവേറ്റും ശപഥ വചസ്സുകളാല്‍

അഭിവാദനം അഭിവാദനം അഭിവാദനം

സ്വന്തം ചെഞ്ചുടു ചോര സമുജ്വലവര്‍ണ്ണം നല്‍കിയ സമരപതാകകള്‍

‍അന്തിമ നിമിഷം വരേയും കൈകളിലേന്തിയിടുന്നോര്‍

‍അവരുടെ പേരില്‍ ഒത്തൊരുമിച്ചിടിവെട്ടും പോലൊരു ശബ്ദത്തില്‍ പറയുന്നൂ ഞങ്ങള്‍

‍മര്‍ത്ത്യനജയ്യന്‍ മര്‍ത്ത്യാദ്ധ്വാനമജയ്യം അവന്റേതാണീ ലോകം

മെയ് ദിനമേ,

കുതികൊള്ളിക്കുക നീ ഞങ്ങളെയിനിയും മുന്നോട്ട്

അവികല നൂതന ലോകമിദായകമാകും രണശതശോണ പദങ്ങളിലൂടെ...


മെയ് ദിനമേ,

ജയഗാഥകളാല്‍, നിറവേറ്റും ശപഥ വചസ്സുകളാല്‍

അഭിവാദനം അഭിവാദനം അഭിവാദനം

തിരുനല്ലൂര്‍ കരുണാകരന്‍ രചിച്ച കവിത

1884ല്‍ Federation of Organised Trades and Labour Unions ഒരു പ്രമേയം പാസ്സാക്കി. 1886 മെയ് ഒന്നുമുതല്‍ 8 മണിക്കൂര്‍ ജോലി എന്നത് ഒരു ദിവസത്തെ ജോലിയായി കണക്കാക്കപ്പെടും. നിയമപരമായ എല്ലാ വഴികളും അടഞ്ഞിരിക്കുന്നത് കൊണ്ട് മേല്‍പ്പറഞ്ഞ ആവശ്യം നേടിയെടുക്കുന്നതിനുവേണ്ടി പൊതു പണിമുടക്കിനും ആ പ്രമേയം ആഹ്വാനം ചെയ്തു. പത്തും പന്ത്രണ്ടും പതിനാലും മണിക്കൂര്‍ ജോലി ചെയ്യുവാന്‍ നിര്‍ബന്ധിതരായിരുന്ന തൊഴിലാളികള്‍ക്കിടയില്‍ ഈ ആഹ്വാനം ഒരു കാട്ടുതീ പോലെ പടര്‍ന്നു കയറി.1886 ഏപ്രില്‍ ആയതോടുകൂടി ഏതാണ്ട് 2,50,000 തൊഴിലാളികള്‍ മെയ് ദിന പ്രസ്ഥാനത്തിന്റെ ഭാഗമായി.

ചിക്കാഗോ ആയിരുന്നു ഈ പ്രസ്ഥാനത്തിന്റെ പ്രധാന കേന്ദ്രം. International Working People's Association ആയിരുന്നു ഇതിന്റെ നേതൃസ്ഥാനത്ത്. ഭരണകൂടവും മുതലാളി വര്‍ഗവും ഈ മുന്നേറ്റത്തിന്റെ വിപ്ലവസ്വഭാവം കണ്ട് പരിഭ്രാന്തരായി. അതിനനുസരിച്ച് തന്നെ ഈ മുന്നേറ്റത്തെ എന്തു വിലകൊടുത്തും തകര്‍ക്കുവാനും അവര്‍ തയ്യാറെടുത്തു. പോലീസിനും പട്ടാളത്തിനും പുതിയ ആയുധങ്ങള്‍ നല്‍കിയും കൂടുതല്‍ പേരെ വിന്യസിച്ചും തങ്ങളുടെ തയ്യാറെടുപ്പ് അവര്‍ പൂര്‍ത്തിയാക്കി. എന്തായാലും മെയ് ഒന്നോടെ ഷൂ നിര്‍മ്മാണത്തൊഴിലാളികള്‍ക്കും തുണിമില്‍ തൊഴിലാളികള്‍ക്കും ജോലി സമയത്തില്‍ ഇളവുകിട്ടി. എങ്കിലും മറ്റു തൊഴിലാളികള്‍ക്കായി സമരം ശക്തമാക്കി.

1886 മെയ് മൂന്നിന് മക്കോര്‍മിക് റീപ്പര്‍ ഫാക്ടറിയിലെ തൊഴിലാളികള്‍ നടത്തിയ സമരത്തിനു നേരെ പോലീസ് വെടിവെക്കുകയും നാലു തൊഴിലാളികള്‍ മരിക്കുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ ഹൈ മാര്‍ക്കറ്റ് സ്ക്വയറില്‍ ഒരു യോഗം ചേര്‍ന്നു. സമാധാനപരമായി നടന്ന യോഗത്തിന്റെ അവസാനഘട്ടമടുത്തപ്പോള്‍ ഒരു സംഘം പോലീസുകാര്‍ വേദിയിലേക്ക് ഇരച്ചുകയറി. യോഗം നിര്‍ത്തിവെക്കാന്‍ അവര്‍ ആവശ്യപ്പെടുന്നതിനിടെ എവിടെനിന്നോ വീണ ഒരു ബോംബ് പൊട്ടി ഒരു പോലീസുകാരന്‍ മരിക്കുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് നടന്ന ലാത്തിച്ചാര്‍ജിലും പോലീസ് വെടിവെപ്പിലും ഒരു തൊഴിലാളി മരിക്കുകയും ഒട്ടേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ബോംബെറിഞ്ഞവരെക്കുറിച്ച് പ്രത്യേകിച്ച് തെളിവൊന്നും ഇല്ലായിരുന്നെങ്കിലും ഇത് ഒരു അവസരമായിക്കണ്ട് തൊഴിലാളിനേതാക്കളെയും പ്രവര്‍ത്തകരേയും പോലീസ് അറസ്റ്റ് ചെയ്തു. അവരിലെ ഏറ്റവും പ്രമുഖരായ എട്ടുപേരെ കൊലപാതകത്തിനായുള്ള ഗൂഢാലോചനക്കുറ്റത്തിനെ ഒരു കംഗാരു കോടതി കുറ്റക്കാരായി പ്രഖ്യാപിക്കുകയും വധശിക്ഷ വിധിക്കുകയും ചെയ്തു.

ആല്‍ബര്‍ട്ട് പാര്‍സന്‍സ്, ആഗസ്റ്റ് സ്പൈസ്, അഡോള്‍ഫ് ഫിഷര്‍, ജോര്‍ജ്ജ് ഏങ്കല്‍ എന്നിവരെ 1887 നവംബര്‍ 11ന് ഈ വിധിപ്രകാരം തൂക്കിലേറ്റി. ലൂയിസ് ലിങ് എന്നയാള്‍ ഇതിനിടെ ആത്മഹത്യ ചെയ്തു. ശേഷിച്ച മൂന്നു പേര്‍ക്ക് (മൈക്കേല്‍ ഷ്വാബ്, സാമുവേല്‍ ഫീല്‍ഡെന്‍, ഓസ്കാര്‍ നീബെ)1893ല്‍ മാപ്പു ലഭിച്ചു.

ഹൈ മാര്‍ക്കറ്റ് സംഭവവും അതിനെത്തുടര്‍ന്നു നടന്ന ശിക്ഷാനടപടികളുമൊക്കെ ലോകമാസകലം മനുഷ്യസ്നേഹികളുടെ ശ്രദ്ധ പിടിച്ചുപറ്റി. വന്‍ പ്രതിഷേധം തന്നെ ഉയര്‍ന്നു. 1890 മെയ് ഒന്നു മുതല്‍ ജോലി സമയം എട്ടു മണിക്കൂറായിരിക്കുമെന്ന് അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ലേബര്‍ പ്രഖ്യാപിച്ചു. മെയ് ദിനം ഔദ്യോഗികമായി അംഗീകരിക്കാത്ത രാജ്യങ്ങളുടെ കൂട്ടത്തില്‍ അമേരിക്കയും കാനഡയും ദക്ഷിണ ആഫ്രിക്കയുമാണുള്ളത്.

മെയ് ദിനത്തിന്റെ ചരിത്രം മറച്ചുവെക്കുവാന്‍ വ്യാപകവും കുത്സിതവുമായ ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇന്നും ലോകമാസകലം തൊഴിലാളികള്‍ ഈ ദിനം ആവേശപൂര്‍വം ആഘോഷിക്കുന്നു. ജോലിസമയം എട്ടു മണിക്കൂര്‍ എന്ന അവകാശമാണ് ഹൈ മാര്‍ക്കറ്റ് സംഭവവും തുടര്‍ന്നു നടന്ന വെടിവെപ്പും ശിക്ഷാനടപടികളുമൊക്കെ ലോകത്തിലെ കോടിക്കണക്കിന് തൊഴിലാളികള്‍ക്ക് നേടിക്കൊടുത്തത്.

ലോകത്തിലെ പുതിയ സംഭവവികാസങ്ങള്‍ വെച്ച് നോക്കുമ്പോള്‍ വീണ്ടും പഴയ അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണോ എന്ന് തോന്നിപ്പോകും.എട്ടു മണിക്കൂര്‍ ജോലി, എട്ടു മണിക്കൂര്‍ വിനോദം എട്ടു മണിക്കൂര്‍ വിശ്രമം എന്ന അംഗീകൃത നിയമം പല മേഖലകളിലും കാറ്റില്‍പ്പറത്തപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇന്നേറ്റവും ആകര്‍ഷണീയമായി തോന്നുന്ന ഐ.ടി മേഖല ഇതിനുദാഹരണമാണ്. ഈ പ്രവണത ബാങ്കുകളിലേക്കും മറ്റ് മേഖലകളിലേയ്ക്കും പതുക്കെ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. നിരവധി വര്‍ഷത്തെ പോരാട്ടങ്ങളിലൂടെയും ത്യാഗങ്ങളിലൂടെയും നേടിയെടുക്കപ്പെട്ട പല അവകാശങ്ങളും അധികാരങ്ങളും ആര്‍ക്കെങ്കിലും നഷ്ടപ്പെടുന്നത് ഒരു ചെയിന്‍ റിയാക്ഷന്‍ പോലെ മറ്റെല്ലാവരേയും ബാധിക്കും എന്നത് മനസ്സിലാക്കുക എന്നതായിരിക്കും ഈ മെയ് ദിനം നല്‍കുന്ന സന്ദേശം.

Sunday, April 29, 2007

ഒരു റിപ്പോര്‍ട്ട് - Feminisation of Poverty

Poverty means working for more than 18 hours a day, but still not earning enough to feed myself, my husband, and my two children.”

കംബോഡിയയിലെ വനിത പറഞ്ഞത്

“When I had to go to work, I used to worry about my child. I
would take him with me to the tobacco field. But my employer objected. Then I would leave him at home, but I still worried about him. But what could I do? I had to earn, and I had no option.

ഒരു ഇന്ത്യന്‍ വനിതാ തൊഴിലാളി പറഞ്ഞത്

തൊഴിലെടുക്കുന്ന സ്ത്രീകളെക്കുറിച്ചുള്ള അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ(ILO) പുതിയ റിപ്പോര്‍ട്ട് തൊഴില്‍ മേഖലയിലെ വര്‍ദ്ധിക്കുന്ന ലിംഗാസമത്വത്തെക്കുറിച്ച് കൃത്യമായ സൂചന നല്‍കുന്നുണ്ട്. കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ തൊഴിലെടുക്കുന്നവരോ, തൊഴില്‍ അന്വേഷിക്കുന്നവരോ ആയ സ്ത്രീകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ടെങ്കിലും കൂലിയിലോ തൊഴില്‍ സാഹചര്യങ്ങളിലോ സ്ത്രീകള്‍ക്കനുകൂലമായ മാറ്റങ്ങളുണ്ടായിട്ടില്ലെന്നാണ് സാര്‍വദേശീയ വനിത ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാകുന്നുണ്ട്.

ലോകത്തിലെ 290 കോടി തൊഴിലാളികളില്‍ 120 കോടിയാണ് വനിതാ തൊഴിലാളികളുടെ അനുപാതം. പത്തുവര്‍ഷത്തിനു മുന്‍പ് തൊഴിലെടുക്കുന്ന സ്ത്രീകളില്‍ 43 ശതമാനം പേരാണ് കൂലിയോ വേതനമോ ഉള്ള ജോലികളില്‍ ഏര്‍പ്പെട്ടിരുന്നതെങ്കില്‍ ഇന്നത് 50 ശതമാനം ആയിട്ടുണ്ട്. ഇത് ഒരു നല്ല വസ്തുതയാണെങ്കിലും പുരുഷന്മാരെ അപേക്ഷിച്ച് തുച്ഛമായ കൂലിയാണ് ഇവര്‍ക്ക് ലഭിക്കുന്നത്. അസംഘടിതമേഖലയിലാണ് ഇവരില്‍ ഭൂരിപക്ഷവും ജോലി ചെയ്യുന്നത്. ആവശ്യമായ നിയമ സുരക്ഷിതത്വമോ സാമൂഹ്യ സുരക്ഷിതത്വമോ ഇല്ലാത്ത അവസ്ഥ എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. തൊഴിലെടുക്കുന്ന സ്ത്രീകളില്‍ പകുതിപേരും നേരിട്ട് വരുമാനം ലഭിക്കാത്ത, വീടുമായി ബന്ധപ്പെട്ട തൊഴിലുകളിലോ നാമമാത്രമായ കൂലിയുള്ള പണികളിലോ ആണ് ഏര്‍പ്പെട്ടിരിക്കുന്നത് എന്നത് ആശങ്കയുളവാക്കുന്ന വസ്തുതയാണ്.

കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ സ്ത്രീകളുടെ തൊഴില്‍ സാദ്ധ്യതയുടെ കാര്യത്തില്‍ വലിയ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല. തൊഴിലെടുക്കാവുന്ന പ്രായത്തിലുള്ള (15 വയസ്സിനു മുകളില്‍) സ്ത്രീകളില്‍ പകുതിപ്പേര്‍ക്കേ തൊഴില്‍ കിട്ടുന്നുള്ളൂ. ആഫ്രിക്കന്‍ രാജ്യങ്ങളിലും മദ്ധ്യേഷ്യയിലും സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം ഇരുപത് ശതമാനം മാത്രമാണത്രേ. സ്ത്രീ സാക്ഷരതയുടെ കാര്യത്തില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ പുരോഗതി ഉണ്ടായിട്ടുണ്ട്. എങ്കിലും പുരുഷനെ അപേക്ഷിച്ച് സ്ത്രീ ഇക്കാര്യത്തിലും പുറകിലാണ്.

ഈ റിപ്പോര്‍ട്ടില്‍ പറയുന്നത് ലോകത്തിലെ 80 കോടി ജനങ്ങള്‍ക്ക് ഇന്ന്‌ ഒരു തരത്തിലുള്ള വിദ്യാഭ്യാസവും ലഭിച്ചിട്ടില്ല എന്നാണ്.(UNESCO has defined literacy as ‘a person’s ability to read and write, with understanding, a simple statement about one’s everyday life’.) ഇതില്‍ മൂന്നില്‍ രണ്ടു ഭാഗവും സ്ത്രീകളാണത്രെ. പഠിപ്പു നിര്‍ത്തുന്ന കുട്ടികളില്‍ അറുപത് ശതമാനവും പെണ്‍കുട്ടികളാണ്. സ്ത്രീ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഏറ്റവും പുറകില്‍ നില്‍ക്കുന്നത് ദക്ഷിണ, പശ്ചിമ ഏഷ്യ, ആഫ്രിക്ക, അറേബ്യന്‍ രാജ്യങ്ങള്‍ എന്നിവയാണ്. അടിസ്ഥാന വിദ്യാഭ്യാസം ലഭിച്ചിട്ടുണ്ട് എന്നത് കൂടുതല്‍ നല്ല തൊഴില്‍ ലഭിക്കുവാന്‍ സ്ത്രീകളെ സഹായിക്കുന്നില്ല എന്നും റിപ്പോര്‍ട്ട് പറയുന്നു.

വിദ്യാഭ്യാസം തുടരേണ്ടതിന്റെ ആവശ്യകത ഇത് വെളിവാക്കുന്നുണ്ട്.

സേവനമേഖലയിലെ അവസരങ്ങള്‍ സ്ത്രീകള്‍ക്ക് ഗുണകരമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. തൊഴിലെടുക്കുന്ന സ്ത്രീകളില്‍ 42.4% സേവന മേഖലയിലും, 40.4% കാര്‍ഷികമേഖലയിലും 17.2% വ്യാവസായിക മേഖലയിലുമാണ്. പുരുഷന്മാരുടെ കാര്യത്തില്‍ ഇത് യഥാക്രമം 38.4%, 37.5%, 24% എന്നിങ്ങനെ ആണ്.

ദാരിദ്ര്യ സൂചികയുടെ കാര്യത്തിലും ആശങ്കയുളവാക്കുന്ന ചില കാര്യങ്ങള്‍ ഈ റിപ്പോര്‍ട്ടിലുണ്ട്. സാധാരണയായി ദിവസം 1 ഡോളര്‍ അല്ലെങ്കില്‍ 2 ഡോളറിനു തുല്യമായ വരുമാനമെങ്കിലും ലഭിക്കാത്തവരെയാണ് ദരിദ്രരായി പലരാജ്യങ്ങളിലും കണക്കാക്കുന്നത്. സ്ത്രീകളുടെ ഇടയിലെ ദാരിദ്രത്തെക്കുറിച്ച് പ്രത്യേകം സ്റ്റാറ്റിസ്റ്റിക്സ് ലഭ്യമല്ലത്രെ. കാരണം കുടുംബത്തിന്റെ കണക്കാണ് ഇക്കാര്യത്തില്‍ എടുക്കുന്നത്. എങ്കിലും ലഭ്യമായ മറ്റു കണക്കുകളുടേയും തെളിവുകളുടേയും അടിസ്ഥാനത്തില്‍ ഈ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത് ലോകത്തിലെ ദരിദ്രരായ, തൊഴിലില്ലാത്ത ജനങ്ങളില്‍ ഭൂരിഭാഗവും സ്ത്രീകളാണെന്നാണ്. ദാരിദ്ര്യത്തിന്റെ സ്ത്രീവത്ക്കരണം എന്നോ സ്ത്രീകളുടെ ദാരിദ്ര്യവത്ക്കരണം എന്നോ (feminisation of poverty) വിശേഷിപ്പിക്കാവുന്ന അവസ്ഥ.

മറ്റെല്ലാം കാര്യത്തിലുമെന്നപോലെ, ഇക്കാര്യത്തിലും ഏറ്റവും കൂടുതലായി ബാധിക്കപ്പെടുന്നത് സ്ത്രീകള്‍ തന്നെ.

ഏറ്റവും അവസാനം കഴിക്കുകയും ഏറ്റവും കുറച്ച് കഴിക്കുകയും, ഏറ്റവും മോശം ഭാഗം തനിക്കായി മാറ്റിവെക്കുകയുമൊക്കെ ചെയ്ത്, പ്രതിഫലമില്ലാതെ, സ്വന്തം വീട്ടിലെ മൊത്തം ജോലികള്‍ ചെയ്തു തീര്‍ത്ത് നമ്മുടെ ലോകത്തെ നിലനിര്‍ത്തുന്ന ഇവരില്ലായിരുന്നെങ്കില്‍ ......

പിന്‍ കുറിപ്പ്

മാര്‍ച്ച് 8 ആണ് ഐക്യരാഷ്ട്രസഭ ലോക വനിതാദിനമായി തിരഞ്ഞെടുത്തിരിക്കുന്നത്. എങ്കിലും അതാത് രാജ്യത്തിന്റെ ചരിത്രപരവും ദേശീയവുമായ പ്രത്യേകതകള്‍ക്കനുസരിച്ച് വര്‍ഷത്തിലെ ഏതെങ്കിലുമൊരു ദിനം United Nations Day for Women's Rights and International Peace ആയി ആചരിക്കുവാന്‍ അംഗരാജ്യങ്ങള്‍ക്ക് ഐക്യരാഷ്ട്ര സഭ 1977ലെ ഒരു പ്രമേയമനുസരിച്ച് അനുമതി നല്‍കിട്ടുണ്ട്.2007 ലെ തീം സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍‍ ശിക്ഷിക്കപ്പെടാതെ പോകുന്നത് അവസാനിപ്പിക്കുക (Ending impunity for violence against women) എന്നതാണ്.

കൂടുതല്‍ വായനയ്ക്ക്

United Nations Develpoment Fund for Women (UNIFEM)ന്റെ റിപ്പോര്‍ട്ട്

UNIFEM വെബ് സൈറ്റ്

അവലംബം: ഏപ്രില്‍ ലക്കം സ്ത്രീശബ്ദം വാരികയിലെ ഒരു കുറിപ്പ്

അവരുടെ ഇമെയില്‍ വിലാസം:aidwakerala at sancharnet dot in