Sunday, November 1, 2009

നെഗറ്റീവ് ലിസ്റ്റുണ്ടോ സഖാവേ, ആസിയാന്‍ കരാറൊപ്പിടാന്‍‍?

ആസിയാന്‍ കരാറിനോടനുബന്ധിച്ച് നെഗറ്റീവ് ലിസ്റ്റുണ്ടോ ഉണ്ടെങ്കില്‍ തന്നെ അക്കാര്യത്തില്‍ തീരുമാനമായോ എന്ന വിഷയം ഇത്തിരി കണ്‍ഫ്യൂഷനുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. ഉണ്ടെന്ന് ചാണ്ടിയും കൂട്ടരും, ഇല്ലെന്ന് ഇടതുപക്ഷവും പറയുന്ന ലിസ്റ്റിനെപ്പറ്റി അന്നും ഇന്നും ഒക്കെയായി വന്ന ചില വാര്‍ത്തകളും പ്രസ്താവനകളും പരിശോധിക്കുന്നത് രസകരമായിരിക്കും.

ഇക്കഴിഞ്ഞ ദിവസം ഉമ്മന്‍ ചാണ്ടി പറഞ്ഞത് ഇതായിരുന്നു. വീക്ഷണത്തില്‍ നിന്നുള്ള വാര്‍ത്തയാകുമ്പോള്‍ വിശ്വസനീയത കൂടുമെന്നതിനാല്‍ അതു തന്നെ വായിക്കാം.

ആലപ്പുഴ: ആസിയാന്‍ കരാറുമായി ബന്ധപ്പെട്ട നെഗേറ്റെവ്‌ ലിസ്റ്റില്ലെന്ന്‌ തന്നെ ധരിപ്പിച്ചത്‌ ദേശാഭിമാനി ലേഖകനാണെന്ന മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ തെറ്റായ വസ്തുത എവിടെ നിന്ന്‌ ലഭിച്ചെന്ന്‌ ലേഖകന്‍ വ്യക്തമാക്കണമെന്ന്‌ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി പറഞ്ഞു. ആരോപണമുന്നയിക്കുന്നവരെ അതു തെളിയിക്കാന്‍ താന്‍ വെല്ലുവിളിയ്ക്കുകയാണന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആലപ്പുഴ പ്രസ്ക്ലബ്ബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി.

ആസിയാന്‍ കരാറില്‍ നെഗേറ്റെവ്‌ ലിസ്റ്റില്ലന്ന്‌ പ്രധാനമന്ത്രിക്കൊപ്പം യാത്ര ചെയ്ത ദേശാഭിമാനിയുടെ ലേഖകന്‍ തന്നോട്‌ പറഞ്ഞെന്നാണ്‌ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്‌. നെഗേറ്റെവ്‌ ലിസ്റ്റു സംബന്ധിച്ച്‌ ചര്‍ച്ച നടക്കുന്നതെയുള്ളുവെന്നു വാണിജ്യകാര്യ സെക്രട്ടറി എന്‍.രവി പറഞ്ഞുവെന്ന ഇവരുടെ പ്രചരണവും തെറ്റാണ്‌.വാണിജ്യമന്ത്രാലയത്തില്‍ രവി എന്നു പേരുള്ള ആള്‍ ഇല്ല. ജനുവരി ഒന്നിനു കരാര്‍ നടപ്പാകുമ്പോള്‍ ഒപ്പം നെഗേറ്റെവ്‌ ലിസ്റ്റും ഉണ്ടാകും ഇതില്‍ തര്‍ക്കമില്ലന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഇതില്‍ നിന്നും വ്യക്തമാകുന്ന കാര്യങ്ങള്‍..

1. ആസിയാന്‍ കരാറിനോടനുബന്ധിച്ച് നെഗറ്റീവ് ലിസ്റ്റ് ഉണ്ട്.
2. നെഗറ്റീവ് ലിസ്റ്റിനെക്കുറിച്ച് ചര്‍ച്ച നടക്കുന്നെ ഉള്ളൂവെന്ന് വാണിജ്യകാര്യ സെക്രട്ടറി എന്‍. രവി പറഞ്ഞിട്ടില്ല.
3. എന്‍. രവി എന്നൊരു ഉദ്യോഗസ്ഥന്‍ വാണിജ്യമന്ത്രാലയത്തില്‍ ഇല്ല.
4. മുഖ്യമന്ത്രിയെ പാര്‍ട്ടി പത്രപ്രവര്‍ത്തകന്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.

ഇവ ഓരോന്നായി പരിശോധിക്കാം.

1. ആസിയാന്‍ കരാറിനോടനുബന്ധിച്ച് നെഗറ്റീവ് ലിസ്റ്റ് ഉണ്ട്. 2. നെഗറ്റീവ് ലിസ്റ്റിനെക്കുറിച്ച് ചര്‍ച്ച നടക്കുന്നെ ഉള്ളൂവെന്ന് വാണിജ്യകാര്യ സെക്രട്ടറി എന്‍. രവി പറഞ്ഞിട്ടില്ല.

ഉണ്ടോ ഇല്ലയോ എന്ന കാര്യം വ്യക്തമല്ല. ഇനി അഥവാ ലിസ്റ്റ് ഉണ്ടെങ്കില്‍ തന്നെ അത് അംഗീകരിക്കപ്പെട്ടിട്ടില്ല. കാരണം 24 ഒക്ടോബര്‍ 2009നു നടന്ന പ്രസ് ബ്രീഫിങ്ങില്‍ ചോദിച്ച ഒരു ചോദ്യവും ഉത്തരവും നോക്കുക.

Question: Two questions. In any of these ASEAN-India meetings, was there a demand for pruning the negative list which is already there? Secondly, there is the ASEAN Chairman‘s statement which says that there is an India-ASEAN Business Advisory Council to be formed. There is no mention about that in PM‘s speech or anywhere else.

Secretary (East): The Business Advisory Council is actually an ASEAN suggestion to which we have agreed. It used to meet quite regularly but after the discussions on the FTA started, there were certain delays in getting all the business people together. But now it will begin again. So, that revival is more or less on the cards. As regards negative list, from what little I have gathered, as against India‘s one list, ASEAN has ten lists. So, there has to be some degree of coordination. That is why I think some amount of delay is being encountered. But the desire of both sides is to move ahead but some amount of delay perhaps cannot be avoided.

സെക്രട്ടറിക്കു കിട്ടിയ പരിമിതമായ വിവരം അനുസരിച്ച് ഒന്നിനു പകരം 10 ലിസ്റ്റുണ്ടെന്നാണ് പറയുന്നത്। അവ തമ്മില്‍ പൊരുത്തപ്പെടുത്താനുള്ള ചര്‍ച്ച നടക്കുകയാണ് സ്വാഭാവികമായും തര്‍ക്കമുണ്ടാകും। തര്‍ക്കം പരിഹരിക്കാതെ നെഗറ്റീവ് ലിസ്റ്റിന്റെ കാര്യത്തില്‍ ഒരു ഉറപ്പും പറയാനാവില്ല. അതുകൊണ്ടായിരിക്കണം ചില കാലതാമസം ഉണ്ടാകുന്നത്. എന്നാണദ്ദേഹം പറയുന്നത്.

3. എന്‍. രവി എന്നൊരു ഉദ്യോഗസ്ഥന്‍ വാണിജ്യമന്ത്രാലയത്തില്‍ ഇല്ല. 4. മുഖ്യമന്ത്രിയെ പാര്‍ട്ടി പത്രപ്രവര്‍ത്തകന്‍ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.

മുകളിലെ ചോദ്യത്തിനു ഉത്തരം നല്‍കിയ ഉദ്യോഗസ്ഥന്റെ പേര്‍ എന്‍. രവി എന്നു തന്നെയാണ്. ഈ ലിങ്ക് നോക്കുക. ഇന്ത്യന്‍ വിദേശവകുപ്പിലെ പൌരസ്ത്യരാജ്യങ്ങളുടെ ചുമതലയുള്ള സെക്രട്ടറിയാണ് ശ്രീ. എന്‍. രവി. ആ നിലയ്ക്ക് ഉമ്മന്‍ ചാണ്ടിയുടെ വെല്ലുവിളി കാര്യങ്ങള്‍ ശരിക്ക് അറിയാതെയോ അതോ എന്ത് പറഞ്ഞാലും എതിര്‍ ചോദ്യങ്ങളില്ലാതെ പത്രങ്ങള്‍ അവ പ്രചരിപ്പിച്ചുകൊള്ളും എന്ന ധൈര്യത്തിലോ? പാര്‍ട്ടി പത്രപ്രവര്‍ത്തകന്‍ ഒരു തെറ്റിദ്ധരിപ്പിക്കലും നടത്തിയിട്ടില്ല എന്നതും വ്യക്തമാണല്ലോ.

നെഗറ്റീവ് ലിസ്റ്റുണ്ടോ വൈകുമോ അവസാനം ഇല്ല എന്നു വരുമോ എന്ന തര്‍ക്കം മാറ്റി വെക്കുക. എന്നിട്ട് കുറച്ച് കാലം മുന്‍പ് വരെ ഉമ്മന്‍ ചാണ്ടിയും വലതുപക്ഷ നേതാക്കളും ആവര്‍ത്തിച്ചു പറഞ്ഞിരുന്ന ഒരു കാര്യത്തിലേക്ക് ഒന്ന് കണ്ണോടിക്കുക. വീക്ഷണത്തില്‍ ഉമ്മന്‍ ചാണ്ടി എഴുതിയ ലേഖനത്തില്‍ നിന്നൊരു ഭാഗം:
.....റബറും മത്സ്യോല്‍പന്നങ്ങളും നെഗേറ്റെവ്‌ ലിസ്റ്റിലാണ്‌. ഇന്ത്യയ്ക്കു മാത്രമാണ്‌ നെഗേറ്റെവ്‌ ലിസ്റ്റ്‌ അനുവദിച്ചത്‌. രാജ്യത്തിനു ഹാനികരമാണെങ്കില്‍ ഒരു വര്‍ഷത്തെ നോട്ടീസ്‌ നല്‍കി ആസിയാന്‍ കരാറില്‍ നിന്നു പിന്മാറാം (ആര്‍ട്ടിക്കിള്‍ 9). ഇറക്കുമതിമൂലം തദ്ദേശീയ ഉല്‍പന്നത്തിനു പ്രതിസന്ധി ഉണ്ടായാല്‍ നാലു വര്‍ഷത്തേക്ക്‌ ആ ഉല്‍പന്നത്തിന്റെ ഇറക്കുമതി നിയന്ത്രിക്കാം (ആര്‍ട്ടിക്കിള്‍ 10). 15 വര്‍ഷത്തേക്ക്‌ ഈ വകുപ്പിനു പ്രാബല്യമുണ്ട്‌. ഇറക്കുമതി നിയന്ത്രിക്കാന്‍ ആന്റി ഡമ്പിംഗ്‌ ഡ്യൂട്ടി ചുമത്താം. പരസ്പര ധാരണ പ്രകാരം കരാര്‍ വ്യവസ്ഥയില്‍ ഭേദഗതി വരുത്താനും കഴിയും (ആര്‍ട്ടിക്കിള്‍ 21).

ഉമ്മന്‍ ചാണ്ടി കുറച്ച് കാലം മുന്‍പ് എഴുതിയ ഈ ലേഖനത്തില്‍ പറയുന്നത് ഇന്ത്യക്ക് മാത്രമേ നെഗറ്റീവ് ലിസ്റ്റ് അനുവദിച്ചിട്ടുള്ളൂ എന്നാണ്। അങ്ങിനെ അല്ല എന്ന് ഈ ഒക്ടോബറില്‍ നമുക്ക് മനസ്സിലായി. പത്ത് ലിസ്റ്റ് ഉണ്ട് എന്ന് ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥന്‍ തന്നെ നമ്മോട് പറയുന്നു॥ കോണ്‍ഗ്രസും യു.ഡി.എഫും പ്രചരിപ്പിക്കുന്നതുപോലെ ഇന്ത്യക്ക് പ്രത്യേക പരിഗണനയൊന്നും ലഭിച്ചിട്ടില്ല എന്ന് ചുരുക്കം. ഇന്ത്യക്ക് മാത്രം എന്നു പറഞ്ഞ നെഗറ്റീവ് ലിസ്റ്റ് പത്ത് ആയതുപോലെ തന്നെയായിരിക്കുമോ മറ്റു കാര്യങ്ങളും? കണ്ടു തന്നെ അറിയേണ്ടിയിരിക്കുന്നു. ഇക്കാര്യങ്ങളെക്കുറിച്ചും, നെഗറ്റീവ് ലിസ്റ്റിന്റെയൊക്കെ പൊള്ളത്തരത്തെക്കുറിച്ചും ധനമന്ത്രി തോമസ് ഐസക്കും മറ്റും വിശദമായി തന്നെ മുന്‍പേ തന്നെ പറഞ്ഞിട്ടുണ്ട്. ഇവിടെയും ഇവിടെയും ഒക്കെ അത് വായിച്ച് ഒരു ധാരണയിലത്തുക.

ഉപതെരഞ്ഞെടുപ്പില്‍ ആസിയാന്‍ കരാര്‍ വിഷയമല്ലെന്ന് പി.പി. തങ്കച്ചനൊക്കെ പറയുന്നുണ്ടെങ്കിലും പുറത്ത് വരുന്ന വാര്‍ത്തകള്‍ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ സാധ്യതയെ ബാധിച്ചാലോ എന്ന ഭയം ആയിരിക്കാം ഉമ്മന്‍‌ചാണ്ടിയെക്കൊണ്ട് വെല്ലുവിളി മുഴക്കാന്‍ പ്രേരിപ്പിക്കുന്നത്. ലിസ്റ്റ് എന്തായാലും വൈകും എന്ന കാര്യം ആസിയന്‍ ഉച്ചകോടി നടന്ന തായ്ലന്‍ഡിലെ ഹുവാ ഹിന്നില്‍ ഉണ്ടായിരുന്ന മാതൃഭൂമി, മലയാള മനോരമ {അതെ മലയാള മനോരമ തന്നെ :) }പത്രങ്ങളുടെ ലേഖകരും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ദേശാഭിമാനിയുടെ വാര്‍ത്തയില്‍ നിന്ന് തുടര്‍ന്നുള്ള ദിവസം നടന്ന കാര്യങ്ങള്‍ വായിക്കാം.

....തൊട്ടടുത്ത ദിവസത്തെ പ്രധാനമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യം ഉയര്‍ന്നപ്പോള്‍ വാണിജ്യമന്ത്രി മറുപടി പറയുമെന്നു പറഞ്ഞു. ചോദ്യത്തില്‍ കേരളത്തെ സംബന്ധിച്ച രാഷ്ട്രീയപ്രശ്നമുണ്ടെന്നു മനസ്സിലാക്കി വാണിജ്യമന്ത്രി ആനന്ദ് ശര്‍മ മറുപടി പറഞ്ഞു.

'ഇന്ത്യയുടെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത് സംരക്ഷിത പട്ടിക, സംവേദന പട്ടിക (സെന്‍സിറ്റീവ് ലിസ്റ്റ്) എന്നിവയുമായാണ് ഇന്ത്യ ആസിയനുമായി ചര്‍ച്ച നടത്തിയത്. സംരക്ഷിത പട്ടികയില്‍ 489 ഉല്‍പ്പന്നമുണ്ട്. ഇവയുടെ വിശദാംശങ്ങള്‍ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ഈ ലിസ്റ്റുകള്‍ വാണിജ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റിലുണ്ട്. ചിലര്‍ ബോധപൂര്‍വം തെറ്റിദ്ധാരണ പരത്തുകയാണ്'-മന്ത്രി പറഞ്ഞു.

എന്നാല്‍,ഇന്ത്യ മുന്നോട്ടുവച്ച സംരക്ഷിത പട്ടിക ആസിയന്‍ രാജ്യങ്ങള്‍ അംഗീകരിച്ചെന്ന് മന്ത്രി പറഞ്ഞില്ല. മന്ത്രിയുടെ മറുപടിക്കുശേഷം പ്രധാനമന്ത്രി 'സംരക്ഷിത പട്ടിക ഉണ്ടെന്നാണ് നിങ്ങളുടെ ചോദ്യത്തിനുള്ള ഉത്തരം' എന്ന് കൂട്ടിച്ചേര്‍ക്കുകയായിരുന്നു. ഇന്ത്യ മുന്നോട്ടുവച്ച സംരക്ഷിത പട്ടിക ആസിയന്‍ രാജ്യങ്ങള്‍ അംഗീകരിച്ചിട്ടില്ല എന്ന വിദേശകാര്യ ജോയിന്റ് സെക്രട്ടറിയുടെ പരസ്യപ്രസ്താവന പിന്‍വലിക്കുകയോ വാണിജ്യമന്ത്രാലയമോ പ്രധാനമന്ത്രിയോ തള്ളിപ്പറയുകയോ ചെയ്തിട്ടില്ല.

എന്തായാലും എല്ലാവര്‍ക്കും കേരളപ്പിറവിദിന ആശംസകള്‍.