Sunday, June 24, 2007

നാണയത്തിന്റെ കിലുക്കം

തിരക്കു പിടിച്ച നഗരത്തിന്റെ വിരിമാറിലൂടെ അവര്‍ നടക്കുകയായിരുന്നു..

കാതടപ്പിക്കുന്ന ശബ്ദഘോഷത്തിന്റെ നടുവിലൂടെ...

“ഇവിടെ എവിടെയോ ഒരു ചീവീട് കരയുന്നു”

സുഹൃത്തുക്കളിലൊരാള്‍ മറ്റേയാളോട് പതുക്കെപ്പറഞ്ഞു...

“ഭ്രാന്ത് പറയാതെ...ഈ ശബ്ദത്തിനിടയില്‍ ചീവീടോ?”

“ഇല്ല..എനിക്കുറപ്പുണ്ട്..ഇവിടെ ഒരു ചീവീട് കരയുന്നുണ്ട്”

“ഇത് ശരിക്കും വട്ടു തന്നെ”

ചീവീടിന്റെ ശബ്ദം കേട്ട സുഹൃത്ത് ചെവി വട്ടം പിടിച്ചു...പതുക്കെ സിമന്റ് തറകള്‍ക്കിടയില്‍ വളര്‍ന്നിരുന്ന ചെറു ചെടികള്‍ക്കിടയില്‍ നിന്ന് ഒരു കുഞ്ഞു ചീവീടിനെ പൊക്കിയെടുത്തു...

“ഇതു കണ്ടോ...എനിക്കുറപ്പുണ്ടായിരുന്നു”

“ഇത് അപാരം തന്നെ..നിനക്ക് ഭൂതച്ചെവിയുണ്ട്..മനുഷ്യന്‍ കേള്‍ക്കാത്ത ശബ്ദങ്ങള്‍ നീ കേള്‍ക്കുന്നു”

“ ഇല്ല കൂട്ടുകാരാ...എന്റെയും നിന്റെയും കേള്‍വിക്ക് യാതൊരു വ്യത്യാസവുമില്ല..എല്ലാം നാം എന്തു ശ്രദ്ധിക്കുന്നു എന്നതിനെ അനുസരിച്ചിരിക്കുന്നു’

“അതു വെറുതെ...എനിക്കെന്തായാലും ഇതിനിടയില്‍ ചീവിടിന്റെ ശബ്ദമൊന്നും കേള്‍ക്കാനാവില്ല”

“ഞാന്‍ പറഞ്ഞത് സത്യം...നിനക്ക് പ്രധാനമെന്ത് എന്നതിനെ ആശ്രയിച്ചാണെല്ലാം. ഞാന്‍ കാണിച്ചു തരാം”


അയാള്‍ തന്റെ കീശയില്‍ നിന്ന് കുറച്ചു നാണയങ്ങളെടുത്തു. ഒരു ചെറുകിലുക്കമുണ്ടാക്കിക്കൊണ്ട് അത് നിലത്തേക്ക് വിതറി......

ഇത്രയും ശബ്ദായമാനമായ അന്തരീക്ഷത്തിലും അതിനടുത്തുണ്ടായിരുന്നവരൊക്കെ ഒരു നിമിഷം ശ്രദ്ധിച്ചു...

തിരിഞ്ഞുനോക്കി....

നാണയങ്ങള്‍ വീണത് തങ്ങളുടെ കയ്യില്‍നിന്നാണോ?

“ ഇതു കണ്ടോ...ഇതാണ് ഞാന്‍ പറഞ്ഞത്...നമുക്കെന്താണ് പ്രധാനം എന്നതനുസരിച്ചിരിക്കും എല്ലാം”

ഈ കഥ ഇഷ്ടപ്പെട്ടോ? ഇതുപോലുള്ള നിരവധി കഥകള്‍ ശേഖരിച്ചിരിക്കുന്ന ഒരു ബ്ലോഗ് ശ്രദ്ധയില്‍പ്പെട്ടു...

തഥാഗതന്‍ എന്ന പേരില്‍ ഇംഗ്ലീഷില്‍ എഴുതുന്ന ഒരു കൊല്ലം സ്വദേശിയുടെ ബ്ലോഗ്...

ലിങ്ക് ഇവിടെ

Saturday, June 9, 2007

മനോരമയ്ക്ക് ചിത്രം ഗുനിയ?

ഇന്നത്തെ ദേശാഭിമാനിയില്‍ ഒരു തമാശയുണ്ട്.

ചിക്കുന്‍‍ ഗുനിയ പടരുന്നതിനെക്കുറിച്ചുള്ള വെള്ളിയാഴ്ചയിലെ മനോരമ പത്രത്തിലെ വാര്‍ത്തയോടൊപ്പം കൊടുത്ത ചിത്രത്തെപ്പറ്റി.....

മനോരമ പത്രത്തിന്റെ ചേര്‍ത്തല പ്രാദേശികപേജിലാണ് ഈ ചിത്രം പ്രസിദ്ധീകരിച്ചത്.

അവിടത്തെ താലൂക്ക് ആശുപത്രിയില്‍ പനിബാധിതരുടെ തള്ളിക്കയറ്റമാണെന്ന് പറയുന്ന വാര്‍ത്തയില്‍ ഒരു ചിത്രമുണ്ട്.

തണ്ണീര്‍മുക്കം പതിമൂന്നാം വാര്‍ഡ് വാരണശേരി വീട്ടില്‍ റോസമ്മ(75)യുടെയും അവര്‍ക്ക് കൂട്ടിരിക്കുന്ന മരുമകള്‍ ജെസിയുടേയും.

നിറയെ രോഗികളേയും ചിത്രത്തില്‍ കാണാം...

വാ‍യനക്കാര്‍ക്ക് രോഗത്തെക്കുറിച്ചുള്ള ഭീതിയും, ആരോഗ്യവകുപ്പിന്റെ കെടുകാര്യസ്ഥതയെപ്പറ്റിയുള്ള ചിന്തയും ഉണര്‍ത്താന്‍ പര്യാപ്തമാണെന്ന് മനോരമ വിശ്വസിക്കുന്ന ഒരു ചിത്രം...

ചിത്രമൊക്കെ കിടിലം തന്നെയാണ്. പക്ഷെ, കുഴപ്പം ഒന്നേയുള്ളൂ.......

അത് ഒരു കൊല്ലം മുന്‍പ് പകര്‍ച്ചപ്പനി വന്നപ്പോള്‍ എടുത്തതാണെന്നു മാത്രം..

പാവം റോസമ്മക്ക് ഗുനിയ വന്നതപ്പോഴായിരുന്നു...

ആ ചിത്രം പ്രസിദ്ധീകരിച്ച ഇന്നലെ റോസമ്മ കയറു പിരിച്ചും വീട്ടുജോലി ചെയ്തും പയറുപോലെ ഓടി നടക്കുകയായിരുന്നുവത്രേ...

വായനക്കാരെ മനോരമ കബളിപ്പിച്ചു എന്ന് ദേശാഭിമാനി പറയുന്നു.....

എന്തോ..... എനിക്കങ്ങനെ തോന്നിയില്ല കേട്ടോ....

സത്യം....

ദേശാഭിമാനി വാര്‍‍ത്ത ഇവിടെ


Friday, June 1, 2007

കുതിര 64 കളങ്ങളിലേയ്ക്കും


കുതിരയെ 64 കളങ്ങളിലേക്കും ചാടിക്കാമോ?

ഇത് ചെസ്സുമായോ ചതുരംഗവുമായോ ബന്ധമുള്ള എല്ലാവരും കേട്ടിട്ടുള്ള ചോദ്യമായിരിക്കും.

ഒരു കളത്തില്‍ നിന്നും ആരംഭിക്കുന്ന കുതിര ഒരു കളത്തിലും രണ്ടു വട്ടം ചവിട്ടാതെ 64 കളങ്ങളിലും എത്തണം.

ഗൂഗിള്‍ എടുത്ത് Knight's Tour എന്നു തിരഞ്ഞാല്‍‍ എത്ര രീതിയില്‍ ചാടിക്കാം എന്നതിന്റെ ഒക്കെ വിശദമായ വിവരം കിട്ടും.

ചതുരംഗം പ്രചാരത്തിലിരുന്ന കാ‍ലത്ത് ഇത്തരത്തില്‍ കുതിരയെ ചാടിക്കുന്നതിനു സഹായിക്കുന്ന ഒരു പദ്യശകലം നിങ്ങളുടെ ശ്രദ്ധയില്‍ കൊണ്ടു വരിക ഈ പോസ്റ്റിന്റെ ഉദ്ദേശം.

ഉമേഷ്‌ജിയുടെ സൈറ്റില്‍ ഒരു കമന്റിനു മറുപടിയായി പണ്ട് ഞാനിത് അവിടെ എഴുതിയിരുന്നു.

എങ്കിലും എത്ര പേര്‍ ശ്രദ്ധിച്ചു എന്നറിയില്ല.

ചതുരംഗത്തില്‍ കളങ്ങള്‍ അടയാളപ്പെടുത്തുന്നത് കചടതപയലസ എന്ന രീതിയിലാണ്.

മുകളിലെ ബോര്‍ഡ് നോക്കുക.

ഇത് ഒരു ചെസ്സ് ബോര്‍ഡ് ആണ്. ചതുരംഗത്തില്‍ രണ്ടു നിറങ്ങള്‍ ഉപയോഗിക്കാറില്ല. മറ്റു വ്യത്യാസം ഒന്നും കളത്തിന്റെ കാര്യത്തില്‍ ഇല്ല

ഇടതു നിന്ന് വലതു വശത്തേക്ക് കചടതപയലസ എന്നും മുകളിലേക്ക് ക കി കു കെ, ച ചി ചു ചെ..എന്നിങ്ങനെയും ആണ് അടയാളപ്പെടുത്തുന്നത്.
മറുവശത്തുനിന്നും അതുപോലെ ത്തന്നെ.

കടിതെലെ കുചടുത
പുലിപതു ചികെയെപെ
ചെകിടപി ലുസയിസു
ലയുസിയ തിടെസെചു

ഇതാണ് ചതുരംഗത്തിലെ പ്രസിദ്ധമായ നാലുവരിക്കവിത.

ഇത് 32 കളങ്ങള്‍ക്കുള്ളതായി.

അങ്ങിനെ ക യില്‍ നിന്നും തുടങ്ങി ചു വിലെത്തുന്ന കുതിര വീണ്ടും അടുത്ത ക വഴി ചു വിലെത്തുമ്പോള്‍ 64 കളങ്ങളുമായി.

വേണമെങ്കില്‍ ഒന്നു വെച്ചുനോക്കാം.

ചെസ്സ് ബേസിലെ ഒരു ലേഖനം ഇവിടെ.

കുതിരച്ചാട്ടം പരിശീലിക്കുന്നതിനുള്ള ജാവ ആപ്‌ലെറ്റുകളും ഈ ലിങ്കില്‍ ഉണ്ട്.

ആ ലേഖനത്തിലെ ലിങ്കുകള്‍ ക്ലിക്കിയാല്‍ വളരെ വിശദമായ വിവരം കിട്ടും.

മാധ്യമങ്ങളെപ്പറ്റി അല്ലെന്നേ...

നന്ദിഗ്രാം ഉള്‍പ്പെട്ട ജില്ലയില്‍ ഇടതുപക്ഷത്തിനു തിരിച്ചടി.

മാതൃഭൂമിയില്‍ മെയ് 31നു വന്ന വാര്‍ത്തയാണിത്.

നന്ദിഗ്രാം ഉള്‍പ്പെട്ട കിഴക്കന്‍ മിഡ്‌നാപ്പൂര്‍ ജില്ലയിലെ പാന്‍സ്‌കുര മുനിസിപ്പാലിറ്റി ഇടതുപക്ഷത്തിനു നഷ്ടമായെന്നും ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായെന്നും വാര്‍ത്ത പറയുന്നു. 17 സീറ്റുള്ള നഗരസഭയില്‍ തൃണമൂലിനു 6 ഉം ഇടതുപക്ഷത്തിന് 7 ഉം സീറ്റ് ലഭിച്ചെങ്കിലും തൃണമൂലിനു രണ്ടു സ്വതന്ത്രരെക്കൂടി വിജയിപ്പിക്കാനായെന്നും കോണ്‍ഗ്രസ്സിന് രണ്ടു സീറ്റ് ലഭിച്ചെന്നും വാര്‍ത്ത പറയുന്നു.

കോണ്‍ഗ്രസ്സ് നിലനിര്‍ത്തിയ രണ്ടു നഗരസഭകളുടെ വാര്‍ത്ത കൂടി അതോടൊപ്പം ഉണ്ട്.

ഇടതിനു ശരിക്കും തിരിച്ചടി തന്നെ. സംശയമില്ല.

ഈ മൂന്ന് സ്ഥലങ്ങളില്‍ മാത്രമെ തിരഞ്ഞെടുപ്പ് നടന്നിട്ടുള്ളൂ, അത് മൂന്നും ഇടതിനു കിട്ടിയില്ല.

തിരിച്ചടിയല്ലാതെ മറ്റെന്താണ്?

ഇന്നു രാവിലെ (ജൂണ്‍ ഒന്ന്) ദേശാഭിമാനിയിലെ നുണ വായിച്ചപ്പോള്‍ ഞെട്ടിപ്പോയി.

തിരഞ്ഞെടുപ്പ് മാതൃഭൂമി പറഞ്ഞ ഇടങ്ങളില്‍ മാത്രമല്ലെന്നാണ് ദേശാഭിമാനി വാര്‍ത്ത വായിച്ചാല്‍ തോന്നുക.

24 ജില്ലാ പഞ്ചായത്ത് സീറ്റുകളില്‍ 19, പഞ്ചായത്ത് സമിതി സീറ്റുകളില്‍ 94ല്‍ 65, ഗ്രാമപഞ്ചായത്ത് സീറ്റുകളില്‍ 398ല്‍ 256 എന്നിങ്ങനെയാണ് ഇടതുപക്ഷം നേടിയതിന്റെ കണക്ക്.
2003ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നേടിയതിനേക്കാള്‍ സീറ്റ് ബ്ലോക്ക് പഞ്ചായത്തിലും ഗ്രാമപഞ്ചായത്തിലും നേടിയെന്ന് പത്രം പറയുന്നു.
സിംഗൂര്‍ ,നന്ദിഗ്രാം, ബേജുരി എന്നിവിടങ്ങളില്‍ പ്രതിപക്ഷത്തിന്റെ കൈയില്‍ നിന്നും സീറ്റ് പിടിച്ചെടുത്തു, മറ്റു പലതും നിലനിര്‍ത്തി, സിംഗൂര്‍ ഉള്‍പ്പെടുന്ന ജില്ലാ പരിഷത്തിലും വിജയം ഇതൊക്കെയാണ് പത്രത്തിന്റെ അവകാശവാദം.

പാന്‍സ്‌കൂറയെപ്പറ്റി എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നു നോക്കി..
ഉവ്വ് ..തങ്ങള്‍ക്കതു നഷ്ടമായെന്ന് സമ്മതിക്കുന്നുണ്ട്..

അപ്പോ പിന്നെ മാതൃഭൂമി പലതും കാണാതെ പോയതെന്തേ?
നിഷ്പക്ഷ പത്രമായതു കൊണ്ട് നുണ പറയാനോ തമസ്കരിക്കാനോ അവര്‍ തയ്യാറാവില്ല.

ദേശാഭിമാനി നുണ പറയുകയായിരിക്കും. പാര്‍ട്ടി പത്രമല്ലേ..

ഇന്ന് രാവിലെ മാതൃഭൂമിയും മൊത്തം അരിച്ചുപെറുക്കി.
ബംഗാള്‍, ഇടതുപക്ഷ വിജയം അങ്ങിനെ എന്തെങ്കിലും?
അതിലെ ഏതെങ്കിലും അന്ധനായ ഇടതുപക്ഷക്കാരന്‍ ദേശാഭിമാനിയിലെ നുണ പകര്‍ത്തിവെച്ചിട്ടുണ്ടോ?

ഇല്ല..എല്ലാം ഭദ്രം...

എന്തായാലും ദേശാഭിമാനി വാര്‍ത്ത ഇവിടെ.