Saturday, May 24, 2008

വിദേശപണം ലഭിക്കുന്ന സംഘടനകള്‍

വിദേശപണം ലഭിക്കുന്ന അത്മീയ സംഘടനകളെക്കുറിച്ചുള്ള ഒരു വാര്‍ത്ത പ്രസക്തമാണെന്ന് തോന്നുന്നതിനാല്‍ ഇവിടെ പോസ്റ്റു ചെയ്യുന്നു.

ആത്മീയ സംഘടനകള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കുമായി ഇന്ത്യയിലേക്ക് 2005-06 സാമ്പത്തികവര്‍ഷം ഒഴുകിയ വിദേശപണം 7877.5 കോടി രൂപ. 18570 സംഘടനകള്‍ക്കുവേണ്ടിയാണ് ഈ പണം എത്തിയത്. ഇതില്‍ ഏറ്റവും കൂടുതല്‍ പണം ലഭിച്ച പതിനഞ്ചു സംഘടനകളില്‍ കേരളത്തില്‍നിന്ന് മാതാ അമൃതാനന്ദമയി മഠം ഉള്‍പ്പെടെ മൂന്നെണ്ണം. രാജ്യത്ത് ഏറ്റവും കൂടുതല്‍ വിദേശപണം ലഭിക്കുന്ന സംഘടനകളില്‍ ഏഴാംസ്ഥാനമാണ് അമൃതാനന്ദമയി മഠത്തിന്. രാജ്യത്ത് ഏറ്റവുമധികം പണം ലഭിക്കുന്ന സംഘടന തമിഴ്‌നാട്ടിലെ വേള്‍ഡ് വിഷന്‍ ഓഫ് ഇന്ത്യയാണ് (256.41 കോടി). രണ്ടാമത് കാരിത്താസ് ഇന്ത്യ ഡല്‍ഹിയും(193.36 കോടി). കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലാണ് ഈ വിവരമുള്ളത്.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദേശപണം ലഭിച്ച സംഘടന അമൃതാനന്ദമയി മഠംതന്നെ. 85.33 കോടി രൂപയാണ് 2005-06ല്‍ മഠത്തിലെത്തിയത്. അമേരിക്കയിലെ അമൃതാ ഇന്റര്‍നാഷണല്‍ മെഡിക്കല്‍ സര്‍വീസസ് പ്രോജക്ട് ഇന്‍കോര്‍പറേഷന്‍ മാത്രം 38.67 കോടി മഠത്തിന് അയച്ചു. തൊട്ടുപിന്നില്‍ ക്രിസ്ത്യന്‍സംഘടനയായ ബിലീവേഴ്സ് ചര്‍ച്ചാണ്. ഇവര്‍ക്ക് 78.62 കോടി ലഭിച്ചു. കേരളത്തിലെ ഗോസ്പെല്‍ ഫോര്‍ ഏഷ്യ എന്ന സംഘടനയ്ക്ക് 58.29 കോടി രൂപയും ലഭിച്ചു. ഇവരുള്‍പ്പെടെ ആത്മീയ, സന്നദ്ധ വ്യവസായികള്‍ക്കെല്ലാംകൂടി ലഭിക്കുന്നത് 656.27 കോടി രൂപ.

മൊത്തം 1565 സംഘടനകള്‍ക്കാണ് കേരളത്തില്‍ വിദേശപണം ലഭിക്കുന്നത്. കേരളത്തില്‍ത്തന്നെ എറണാകുളം ജില്ലയിലാണ് വിദേശ പണം കിട്ടുന്ന സംഘടനകള്‍ കൂടുതല്‍, 311. ഈ സംഘടനകള്‍ക്കാകെ 165.04 കോടിയാണ് കിട്ടുന്നത്. തൊട്ടുപിന്നില്‍ തിരുവനന്തപുരം. ഇവിടെ 155 സംഘടനകള്‍ കൂടി നേടുന്നത് 91.23 കോടി. വിദേശപണം ലഭിക്കുന്ന സംസ്ഥാനങ്ങളില്‍ കേരളത്തിന് അഞ്ചാം സ്ഥാനമാണുള്ളത്. തമിഴ്‌നാടാണ് ഇതില്‍ ഏറ്റവും മുന്നില്‍. 1609.64 കോടിയാണ് തമിഴ്‌നാട്ടിലെ ആത്മീയ, സന്നദ്ധസംഘടനാവ്യവസായികള്‍ പറ്റുന്നത്. തൊട്ടുപിന്നില്‍ ഡല്‍ഹിയാണ് 1555.6 കോടി. 1011കോടിയുമായി ആന്ധ്രാപ്രദേശും 663 കോടിയുമായി മഹാരാഷ്ട്രയും കേരളത്തിന് മുന്നില്‍ നില്‍ക്കുന്നു.

ഇന്ത്യയിലേക്ക് പണമയക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് അമേരിക്ക തന്നെ. 2425.88 കോടി. ബ്രിട്ടണ്‍(1180കോടി), ജര്‍മനി(1062) എന്നീ രാജ്യങ്ങള്‍ തൊട്ടുപിന്നില്‍. അമേരിക്കയിലെ ഗോസ്പെല്‍ ഫെലോഷിപ്പ് ട്രസ്റ്റും (229 കോടി) ഗോസ്പെല്‍ ഫോര്‍ ഏഷ്യ(137കോടി)യുമാണ് പണമയക്കുന്ന സംഘടനകളില്‍ ഒന്നും രണ്ടും സ്ഥാനത്ത്.

വിശദമായ കണക്കുകള്‍ക്ക് 2005-06ലെ റിപ്പോര്‍ട്ട് (pdf) കാണുക. html ഇവിടെ

ഈ ലിങ്കുകള്‍ കൂടി നോക്കാം

fcraforngos എന്ന സൈറ്റ് ഇവിടെ

The Foreign Contribution (Regulation) Bill, 2006 നെക്കുറിച്ചുള്ള ഒരു ലീഗല്‍ ബ്രീഫിങ്ങ് ഇവിടെ

പ്രകാശ് കാരാട്ട് സന്നദ്ധസംഘടനകളെക്കുറിച്ചും വിദേശ ഫണ്ടിങ്ങിനെക്കുറിച്ചും 1984ല്‍ എഴുതിയ പഠനം ഇവിടെ

വാര്‍ത്തക്ക് കടപ്പാട്: ദേശാഭിമാനി

13 comments:

മൂര്‍ത്തി said...

ആത്മീയ സംഘടനകള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കുമായി ഇന്ത്യയിലേക്ക് 2005-06 സാമ്പത്തികവര്‍ഷം ഒഴുകിയ വിദേശപണം 7877.5 കോടി രൂപ. 18570 സംഘടനകള്‍ക്കുവേണ്ടിയാണ് ഈ പണം എത്തിയത്. ഇതില്‍ ഏറ്റവും കൂടുതല്‍ പണം ലഭിച്ച പതിനഞ്ചു സംഘടനകളില്‍ കേരളത്തില്‍നിന്ന് മാതാ അമൃതാനന്ദമയി മഠം ഉള്‍പ്പെടെ മൂന്നെണ്ണം. രാജ്യത്ത് ഏറ്റവും കൂടുതല്‍ വിദേശപണം ലഭിക്കുന്ന സംഘടനകളില്‍ ഏഴാംസ്ഥാനമാണ് അമൃതാനന്ദമയി മഠത്തിന്. രാജ്യത്ത് ഏറ്റവുമധികം പണം ലഭിക്കുന്ന സംഘടന തമിഴ്‌നാട്ടിലെ വേള്‍ഡ് വിഷന്‍ ഓഫ് ഇന്ത്യയാണ് (256.41 കോടി). രണ്ടാമത് കാരിത്താസ് ഇന്ത്യ ഡല്‍ഹിയും(193.36 കോടി). കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലാണ് ഈ വിവരമുള്ളത്

ശ്രീവല്ലഭന്‍. said...

വളരെ നന്ദി മൂര്‍ത്തി.

- എയ്ഡ്സിനാണ് ഏറ്റവും കൂടുതല്‍ വിദേശ പണം ലഭിക്കുന്നത് എന്നാണ് പലരും പറഞ്ഞു കേട്ടിരിക്കുന്നത്. ഏകദേശം 180 കോടി രൂപയാണ് 2006 ല്‍ എയ്ഡ്സ് പ്രതിരോധ/ ചികിത്സ പ്രവര്‍ത്തനങ്ങള്‍ക്ക്‌ കിട്ടിയ വിദേശ പണം. (മൊത്തം തുകയുടെ മൂന്നു ശതമാനത്തില്‍ കുറവ്) - (പേജ് 28)
- Maintenance of priests / preachers / other religious functionaries- എണ്‍പതു കോടി മാത്രം. മത സംഘടനകള്‍ക്ക്‌ ലഭിക്കുന്ന പണം മൊത്തം പല സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ആണെന്ന് കാണിക്കുന്നു എന്ന് തോന്നുന്നു(ഉദാ: establishment expenses - 650 കോടിയില്‍ അധികം- ആ പണം കൊണ്ട് മഠങ്ങള്‍ കെട്ടിപ്പോക്കുകയായിരിക്കണം!)-(പേജ് 28)

വിദൂഷകന്‍ said...

വിദേശ പണം എന്തിന് ഉപയോഗിക്കുന്നു എന്ന് കര്‍ശനമായി നിരീക്ഷിക്കണം.
ആശ്രമങ്ങള്‍ കേന്ദീകരിച്ച് എന്തൊക്കെയാണ് നടക്കുന്നത് എന്ന് അന്വേഷിക്കാന്‍ സര്‍ക്കാരിന് കഴിയണം.
ആത്മീയത വലിയ വ്യവസായമായി മാറിയിരിക്കുന്നു.

കാവലാന്‍ said...

നന്നായി....
ലിങ്കുകള്‍ക്കു നന്ദി.

എന്തായാലും ചിലത് സര്‍ക്കാര്‍ ഫണ്ടിനേക്കാള്‍ പൊതു ജനങ്ങള്‍ക്കു വേണ്ടി ചെലവഴിക്കപ്പെട്ടുട്ടുണ്ടെന്നു തോന്നുന്നു. വ്യക്തമായകണക്കല്ല.ഒരു സാദാരണക്കാരന്‍ വിശ്വസിച്ചു പോകുന്നതിങ്ങനെയാണ്.

"പണം എന്തിന് ഉപയോഗിക്കുന്നു എന്ന് കര്‍ശനമായി നിരീക്ഷിക്കണം.
ആശ്രമങ്ങള്‍ കേന്ദീകരിച്ച് എന്തൊക്കെയാണ് നടക്കുന്നത് എന്ന് അന്വേഷിക്കാന്‍ സര്‍ക്കാരിന് കഴിയണം."

നിരീക്ഷിക്കുന്നുണ്ടല്ലോ എല്ലായിടത്തും നിരീക്ഷിച്ചു.ലോട്ടറി നിരീക്ഷിച്ചപ്പോ നല്ലൊരു സംഖ്യ കിട്ടി,അതുകഴിഞ്ഞ് മൂന്നാറില്‍ നിരീക്ഷിച്ചു അവിടന്നും കിട്ടി നല്ലൊരു സംഖ്യ പിന്നെ നോക്കീപ്പൊ സ്പിരിറ്റ്,വ്യാജകാസെറ്റ്,മണല്‍,ഇത്യാദിയൊക്കെ പയറ്റി വരവു കുറവാ. കണ്ണൂരു തന്നെ ചില്ലറയല്ല ചെലവായതേയ് ഇനി കേസും കൂട്ടോം വരാന്‍ കെടക്കുണു.ചെലവ് മ്മിണിവരും.അപ്പൊഴാണ് വെളിപാടു കിട്ടിയത് 'താന്‍പാതി ദൈവം പാതി' എന്നാണല്ലോ ദൈവത്തിനോടു പാതി ചോദിച്ചേയ്ക്കാം എന്ന്.ദൈവമല്ലേ പുള്ളി, പത്തെണ്ണത്തിനെ ജെയിലില്‍ തള്ളിയാല്‍ നൂറെണ്ണത്തിനു വെളിപാടു കൊടുക്കും ആയിരങ്ങളുടെ വെളിവെടുത്തു കലയുകയും ചെയ്യും.

പ്രവീണ്‍ ചമ്പക്കര said...

"പണം എന്തിന് ഉപയോഗിക്കുന്നു എന്ന് കര്‍ശനമായി നിരീക്ഷിക്കണം.
ആശ്രമങ്ങള്‍ കേന്ദീകരിച്ച് എന്തൊക്കെയാണ് നടക്കുന്നത് എന്ന് അന്വേഷിക്കാന്‍ സര്‍ക്കാരിന് കഴിയണം."
അതിനു കാവാലന്‍ പറഞ്ഞ കമന്റിനോടും യോജിക്കുന്നു. അതോടൊപ്പം വിദേശസഹായം കിട്ടുന്ന രാഷ്ട്രീയ പാര്‍ട്ടികളെകൂടി അന്വഷ്ഹിക്കണം. പലരുടെയും അന്യരാജ്യസ്നേഹം കാണുംബോ‍ള്‍ പല സംശയങ്ങളും തോന്നുന്നു.

മൂര്‍ത്തി said...

രാഷ്ട്രീയകക്ഷികള്‍ക്ക് വിദേശസംഭാവന സ്വീകരിക്കുവാന്‍ അവകാശമില്ല എന്നാണ് നിയമം അനുശാസിക്കുന്നത്.
Following categories of persons are prohibited from accepting any foreign contribution
(a) Candidate for election,
(b) Correspondent, columnist, cartoonist, editor, owner, printer or publisher of a registered newspaper,
(c) Judge, Government servant or employee of any Government corporation/undertaking,
(d) Member of any Legislature,
(e) Political party or office-bearer thereof.

ലിങ്കില്‍ അംഗീകാരം ലഭിച്ച സംഘടനകളുടെ ലിസ്റ്റ് ഉണ്ട്.

Prasanna Raghavan said...

മൂര്‍ത്തി
വളരെ പ്രയോജനകരം.

ഇതിന്റെയൊക്കെ ഉച്ചിഷ്ടം പറ്റി ജീവിക്കുന്നവര്‍ ഒക്കെ ഇതിനെ അനുകൂലിക്കയല്ലേ ഉള്ളു മൂര്‍ത്തി.മൂര്‍ത്തി തന്ന ലിങ്ക്കുകളെല്ലാം വായിച്ചില്ല.

ആഗോള കുത്തകകള്‍ അവരുടെ വരുമാനത്തിന്റെ 10% എന്‍.ജി.ഓകള്‍ക്കായി മാറ്റി വക്കുന്നു. അവരെ എന്നിട്ടു മൂന്നാ‍ം ലോക സമൂഹങ്ങളെ അണ്ടര്‍മൈന്‍ ചെയ്യുന്നതിനു വേണ്ടി ലോകത്തിന്റ് നാനാ ഭാഗത്തേക്കും പറഞ്ഞുവിടുന്നു. പണ്ടെവിടെയോ വായിച്ചതാണ്‍് ലിങ്കൊന്നും തരാന്‍ സാധിക്കുന്നില്ല.

എനിക്ക് താല്പര്യമുള്ളത്, ഈ സംഘടനകള്‍ ആരുടെ പേരിലാണ്‍് ഈ പണം കൈപ്പറ്റുന്നത് എന്നുള്ളതാണ്‍്. കേരളത്തിലെ പാവപ്പെട്ടവരുടെ പേരുപറഞ്ഞല്ലേ ഇതില്‍ നല്ല ഒരംശം കൈനീട്ടി വാങ്ങൂന്നത്. എന്നിട്ടു ഈ കാശു നാട്ടിലെ‍ത്തുമ്പോള്‍ പാവപ്പെട്ടവനെവിടെ. കാശെവിടെ? ആ കാശു സ്ഥാപനങ്ങളാക്കി പാവപ്പെട്ടവനെ വീണ്ടൂം പിന്നോക്കമാക്കൂന്നു.

ധാരാളം ഡോണേഴ്സ് നല്ല ഉദ്ദേശത്തോടെ സാമൂഹോദ്ധരണപ്രവര്‍ത്തനങ്ങള്‍ക്കു (വിദ്യാഭ്യാസം സാമൂഹ്യസേവനം) വേണ്ടി പണം നീക്കി വയ്ക്കാറുണ്ട്. അവരറിയേണ്ടിയിരിക്കുന്നു ഈ കാശു ഇന്‍ഡ്യയില്‍ വന്നു കഴിഞ്ഞാല്‍ അത് ആരെ ഉദ്ദേശിച്ചു വന്നോ അവര്‍ക്കാണോ പ്രയോജനപ്പെടുന്നത് അതോ സ്ഥാപങ്ങളും മഠങ്ങളും കെട്ടിപ്പൊക്കുന്നതിനാണോ എന്ന്.

രാഷ്ട്രീയ് പാര്‍ട്ടികള്‍ക്കു ദാനം വിലക്കപ്പെട്ടതാ‍ണ്‍് എന്നതുകോണ്ടു മാത്രം പോരാല്ലോ അതു പാലിക്കുന്നുണ്ടോ എന്നുള്ളതും വിഷയമാക്കേണ്ടതുണ്ട്.

മൂര്‍ത്തി said...

ശ്രീവല്ലഭന്‍,

പുതിയ വര്‍ഷത്തെ റിപ്പോര്‍ട്ട് വരുമ്പോള്‍ ഇപ്പോഴത്തെ ചിത്രം ലഭിക്കും എന്നു കരുതാം. എന്തായാലും മൊത്തം തുക അനുക്രമമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

വിദൂഷകാ, കാവലാന്‍, പ്രവീണ്‍ യോജിക്കുന്നു. എല്ലാം അന്വേഷിക്കട്ടെ.

പ്രിയ മാവേലികേരളം,

ഇതിലെ കണക്കുകള്‍ എല്ലാം നിയമവിധേയമായി എത്തുന്ന പണത്തെ സംബന്ധിച്ചുള്ളവ ആണ്. അങ്ങിനെ അല്ലാതെ വരുന്നവ ഇതിന്റെ എത്രയോ മടങ്ങ് ഉണ്ടായിരിക്കും. അതൊക്കെത്തന്നെ നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും ഉപയോഗിക്കപ്പെടുക എന്നും നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.

നിയമവിധേയമായി വരുന്ന തുകക്ക് പിന്നില്‍പ്പോലും അപകടകരമായ ചരടുകള്‍ ഉണ്ട് എന്ന് ഈ വിഷയത്തെക്കുറിച്ച് പഠിച്ച പലരും ചൂണ്ടികാട്ടിയിട്ടുള്ളതുമാണ്. ആഗോളകുത്തകകള്‍ തങ്ങളുടെ വരുമാനത്തിന്റെ ഒരംശം മാറ്റിവെക്കുകയും മൂന്നാം ലോകത്തെയും മറ്റും സന്നദ്ധസംഘടനകള്‍ക്ക് നല്‍കുകയും ചെയ്യുന്നത് അത്ര നിഷ്കളങ്കമല്ല. ലോകബാങ്കും മറ്റും മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം അത്തരത്തിലുള്ളതാണ്. നിലവിലുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സ്ഥാനത്ത് ഫണ്ടഡ് സംഘടനകള്‍ വരണം എന്ന് തന്നെയാണവര്‍ ആഗ്രഹിക്കുന്നത്. അതിനനുസരിച്ചുള്ള പ്രചരണങ്ങളും സുലഭം. ശ്രീ. ബി.ആര്‍.പി ഭാസ്കറിന്റെ പോസ്റ്റില്‍ കണ്ട പാഠഭേദം എന്ന മാസികയിലെ മുഖപ്രസംഗത്തിലെ വാചകം കോട്ട് ചെയ്യുന്നു.

‘മെയ്ദിന മുദ്രാവാക്യങ്ങള് ഉയര്ത്തിപ്പിടിക്കാന് പഴയ തൊഴിലാളി വര്‍ഗ്ഗമൊ പുതിയ തൊഴിലാളി വര്‍ഗ്ഗമൊ തയ്യാറാവാത്തതിനാല്, മെയ്ദിനക്കൊടിയായ ചെമ്പതാകയില് എന്തിനു തൊഴിലാളിവര്‍ഗ്ഗം അവകാശവാദമുന്നയിക്കണം? എന്നാല് അദ്ധ്വാനതിന്റെ അന്തസ്സ്, അദ്ധ്വാനിയുടെ അവകാശങ്ങള് ഉയര്ത്തിപ്പിടിക്കേണ്ട വര്ഗ്ഗങളും വിഭാഗങ്ങളുമുണ്ട്. നവ സാമൂഹ്യ പ്രസ്ഥാനങ്ങളും അവ പ്രതിനിധീകരിക്കുന്ന വര്‍ഗ്ഗങ്ങളും വിഭാഗങ്ങളും ഇപ്പോള് ആ പഴയ കൊടിയും മുദ്രാവാക്യങ്ങളും തിരിച്ചുപിടിക്കേണ്ടിയിരിക്കുന്നു.‘

ഇതിലെ “നവ സാമൂഹ്യപ്രസ്ഥാനങ്ങള്‍” ഏതായിരിക്കാം? “പഴയ തൊഴിലാളി വര്‍ഗ്ഗമൊ പുതിയ തൊഴിലാളി വര്‍ഗ്ഗമൊ“ എന്ന അബ്സ്ട്രാക്ട് ആയ പ്രയോഗവും നോക്കുക. തൊഴിലാളികള്‍ കൊടി “ഉപേക്ഷിച്ചു“ എന്ന് പറയുന്നതിന്റെ അര്‍ത്ഥമെന്താണാവോ? തൊഴിലാളികള്‍ കൊടി കൂടുതലായി ‘പിടിക്കുന്നു’ എന്ന മറ്റൊരു പ്രചരണത്തിന്റെ കൂടെ തന്നെയാണ് ഇതും വരുന്നത്. എന്നിട്ട് നവസാമൂഹ്യപ്രസ്ഥാനങ്ങള്‍ ആ കൊടി പിടിക്കണം എന്ന ആഹ്വാനവും. എല്ലാം വിരല്‍ ചൂണ്ടുന്നത് മാവേലി കേരളം പറഞ്ഞ “അണ്ടര്‍മൈന്‍ ചെയ്യുന്ന“ കലാപരിപാടിയിലേക്ക് തന്നെയല്ലേ?

Nachiketh said...

മൂര്‍ത്തി നല്ല പോസ്റ്റ്....... അടുത്തിടെ investment എന്ന രൂപത്തില്‍ ഒരു വന്‍ തുക യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നു നചികേതസ്സ് ജോലി ചെയ്യുന്ന സ്ഥാപനം വഴി ഘട്ടം ഘട്ടമായി ഇന്ത്യ്യിലെയ്കുള്ള ഒരു ആള്‍ദൈവത്തിതിന്റെ പേരിലുള്ള ഐ.ടി സ്ഥാപനത്തിലെയ്കു മാറ്റപ്പെട്ടു പേരിനു കണ്‍സള്‍ട്ടന്‍സി ഫീ , എന്നൊക്കെയാണ് പേര്, പരിശോധിയ്കാനായി വന്ന കേന്ദ്രബാങ്കിന്റെ ഉദ്യോഗസ്ഥന്മാര്‍ , തുകയുടെ വലിപ്പം കണ്ടിട്ടും ഒന്നും ചോദിച്ചില്ല , കാരണം അവര്‍ക്കറിയാവുന്നതു പോലെ തോന്നി. നേരിട്ട് സ്വീകരിയ്ക്കുന്നതു മാത്രമല്ല , ഇത്തരത്തിലും നടക്കുന്നുണ്ട് മിക്ക രാജ്യത്തിലെയും ഭരണാധികാരികളുടെ അറിവോടെ...

Rajeeve Chelanat said...

ഇത്തരം ഫണ്ടിങ്ങിലൂടെ പല സംഘടനകളും നടപ്പിലാക്കുന്നത്, അവരവരുടേതായ സമാന്തര സര്‍ക്കാറുകള്‍ സ്ഥാപിക്കുക എന്ന പ്രവൃത്തിയാണ്. ആ പ്രവൃത്തിയാകട്ടെ, ഇന്ത്യയിലും (മറ്റു രാജ്യങ്ങളിലും) നടന്നുക്കൊണ്ടിരിക്കുകയും ചെയ്യുന്നു. സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്തി, അവയുടെ സ്ഥാനത്ത്, കോര്‍പ്പറേഷനുകളെ സ്ഥാപിക്കാന്‍ നടത്തുന്ന ബിനാമി ഏര്‍പ്പാടാണ് ഈ അവിഹിത ധനാഗമമാര്‍ഗ്ഗങ്ങള്‍. അതിന്റെ നടത്തിപ്പുകാരാണ് ഈ പറയുന്ന (ആത്മീയസ്ഥാപനങ്ങളടക്കമുള്ള) എന്‍.ജി.ഒ.കളും.സര്‍ക്കാരിന്റെ നയരൂപീകരണത്തിലും അതിന്റെ നടത്തിപ്പിലുമൊക്കെ അവയുടെ സ്വാധീനം കാണുകയും ചെയ്യാം. സുനാമി ദുരന്തത്തെ നേരിടാന്‍ സുധാമണി സ്വന്തം നിലക്ക് 100 കോടി (അതോ ഇരുന്നൂറോ?) വാഗ്ദാനം ചെയ്യുമ്പോള്‍ ആ പൈസയാണ് വെളുക്കുന്നത്.

ഇന്ത്യയിലെ ഒരു ചെറിയ സംസ്ഥാനത്തിന്റെ മൊത്തം വാര്‍ഷിക ബഡ്‌ജറ്റിന്റെ പകുതിയോളം വരുന്നുണ്ട് ഈ 8000 കോടിരൂപയെന്നത്. അതുകൊണ്ടുതന്നെയാണ് നചികേതസ്സു സൂചിപ്പിച്ചതുപോലെ, കേന്ദ്രന്മാരുപോലും അതിനെക്കുറിച്ചൊന്നും കൂടുതലന്വേഷിക്കാനും മറ്റും ധൈര്യപ്പെടാത്തതും മിനക്കെടാത്തതും.

പ്രസക്തമായ പോസ്റ്റ്.

അഭിവാദ്യങ്ങളോടെ

ബാബുരാജ് ഭഗവതി said...

മൂര്‍ത്തി
ഈ പോസ്റ്റ് ഇന്നാണ് കണ്ടത്.(കമ്പ്യൂട്ടര്‍ പണിമുടക്കി)
പക്ഷേ ഈ പോസ്റ്റിനെ കുറിച്ച് എന്റെ സുഹൃത്ത് പറഞ്ഞിരുന്നു. നന്നായിരുന്നു... സത്യത്തില്‍ അമൃതാനന്ദമയി അടക്കമുള്ള ആത്മീയ നേതൃത്വത്ത്വങ്ങളെ ചോദ്യം ചെയ്യാ‍നുള്ള അവസരമാണിത്. പക്ഷേ നമ്മുടെ വിമര്‍ശകര്‍ ‘അമ്മ‘യെ തൊട്ടുകളീക്കുന്നില്ല.തീക്കളിയായതുകൊണ്ടായിരിക്കും.
വളണ്ടറി സംഘടനകളുടെ വിദേശഫണ്ടിനെമുറിച്ചുള്ള വിവരങ്ങള്‍ അവസരോചിതമായിരിക്കുന്നു.
പക്ഷേ എനിക്കുതോനുന്നു,ഈ അവസരത്തില്‍ ഏതെങ്കിലും ചിലരെ കേന്ദ്രീകരിക്കുന്നതാണ് നല്ലത്. ഉദാഹരണത്തിന് ‘അമ്മ‘..
ലേഖനത്തിന് നന്ദി...
പ്രത്യേകിച്ച് ലിങ്കിന്.

Jo said...

Thanks for the info Moorthy.

Shabeeribm said...

പ്രിയ moorthi...തങ്ങളുടെ ബ്ലോഗ്ഗില്‍ അവിചാരിതമായി എത്തിയതാണ് ഞാന്‍. എഴുത്തു ഇഷ്ടപ്പെട്ടു .... സമയം കിട്ടുമ്പോള്‍ ഞാന്‍ എഴുതിയ കറുത്ത സത്യങ്ങള്‍ വായിക്കുക ....തങ്ങളുടെ അഭിപ്രായം എഴുതുക ....

www.kallapoocha.blogspot.com