Friday, February 13, 2009

മാധ്യമങ്ങള്‍ സി.ബി.ഐക്ക് പഠിക്കുമ്പോള്‍..

2009 ഫെബ്രുവരി 11ലെ മാതൃഭൂമി ദിനപ്പത്രത്തിന്റെ അഞ്ചാം പേജില്‍ മൂന്നു കോളത്തില്‍ ഒന്നാം തരമൊരു ഇന്‍‌വെസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുതപദ്ധതികളുടെ നവീകരണത്തിനായുള്ള സാദ്ധ്യതാ പഠന റിപ്പോര്‍ട്ട് ലാവലിന്റെ ഒത്താശയോടെ തയ്യാറാക്കിയതാണെന്ന് സി.ബി.ഐ. കണ്ടെത്തി എന്ന് പേരുകളും, തീയതികളും ഉദ്ധരിച്ച് പ്രത്യേക ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പിണറായി വിജയന്‍ എന്ന മുന്‍ വൈദ്യുതി മന്ത്രിയുടെ താല്പര്യം മാത്രമാണ് ഈ റിപ്പോര്‍ട്ടില്‍ ഉള്ളതെന്ന് സി.ബി.ഐ കണ്ടെത്തി എന്ന ഞെട്ടിക്കുന്ന വിവരം ജനങ്ങള്‍ മുന്‍പാകെ അവതരിപ്പിക്കുകയാണ് പ്രത്യേക ലേഖകന്‍. മൊത്തം വാര്‍ത്തയും വായിച്ച് കഴിഞ്ഞപ്പോള്‍ പിണറായി വിജയനെ മുന്‍ കാല പ്രാബല്യത്തോടെ തൂക്കിക്കൊന്നാല്‍ പോലും അതില്‍ തെറ്റു പറയാന്‍ കഴിയില്ല എന്നേ പാവം വായനക്കാരന്‍ ഉറപ്പിയ്ക്കൂ.

ഒത്താശ, ദുരൂഹമായ പഠന റിപ്പോര്‍ട്ട്, സംശയാസ്പദമായ റിപ്പോര്‍ട്ട്, ദുരുദ്ദേശ്യം, ഗൂഢാലോചന, ക്രിമിനല്‍ ഗൂഢാലോചന, അധികാര ദുര്‍വിനിയോഗം എന്നിങ്ങനെയുള്ള പദങ്ങള്‍ വാരിവിതറിയ പ്രസ്തുത വാര്‍ത്ത ചില്ലിട്ടു വെയ്ക്കണമെന്നും, ജേര്‍ണലിസം വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കുവാനായി സിലബസില്‍ ഉള്‍പ്പെടുത്തണമെന്നും വായനക്കാരനു തോന്നും. അത്രമാത്രം കിടിലം.

അതിലെ ഏറ്റവും പ്രധാനമായ ഭാഗം വായിക്കുക...

ഈ സാധ്യതാ പഠന റിപ്പോര്‍ട്ട്‌ സംശയാസ്‌പദമായിരുന്നുവെന്ന്‌ കേസിലെ അഞ്ചാംപ്രതിയും റിട്ടയേര്‍ഡ്‌ ചീഫ്‌ എന്‍ജിനീയറുമായ എം. കസ്‌തൂരിരംഗ അയ്യര്‍ക്ക്‌ അറിയാമായിരുന്നു. എന്നിട്ടും ദുരുദ്ദേശ്യത്തോടെ, കരാറിനു വേണ്ടി സ്വന്തം കൈപ്പടയില്‍ എഴുതിയ മൂന്നു പേജുള്ള കുറിപ്പോടെയാണ്‌ അത്‌ നല്‍കിയത്‌. കേസിലെ ഒന്‍പതാം പ്രതിയും മുന്‍ വൈദ്യുതി മന്ത്രിയുമായ പിണറായി വിജയനും ഈ ഗൂഢാലോചനയില്‍ പങ്കുള്ളതായി സി.ബി.ഐ. ആരോപിച്ചു. പിണറായിയുടെ താത്‌പര്യം മാത്രമാണ്‌ കരാറില്‍ ഉള്ളതെന്നും സി.ബി.ഐ. പറയുന്നു.

പിണറായി വിജയന്റെ തല ഉരുളുവാന്‍ ഇനി അധികം നാള്‍ വേണ്ടി വരില്ല അല്ലേ?

ഒന്നു നില്‍ക്കണേ...

നമുക്കിതിന്റെ നാള്‍ വഴി ഒന്ന് പരിശോധിച്ചാലോ?

സി.എ. ജി റിപ്പോര്‍ട്ട് എന്ന ഔദ്യോഗിക രേഖ തന്നെയാകട്ടെ അവലംബം. അതില്‍ ഇങ്ങനെ പറയുന്നു.

3.10. Feasibility of renovation of the three projects was studied (September
1995) by a retired Chief Engineer of the Board who was later identified by the
Board itself as a consultant to SNC. Based on the consultant's report and
further discussions, contracts were signed (February 1996) with SNC for
providing technical services for management, engineering, procurement and
construction supervision to ensure completion of the projects within three
years.

1995 സെപ്തംബറിലാണ് സാധ്യതാ പഠന റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ തീരുമാനിച്ചതെന്ന് സി.എ.ജി പറയുന്നു. അന്ന് കേരളം ഭരിച്ചിരുന്നത് ആരായിരുന്നു? വൈദ്യുതി മന്ത്രി ആരായിരുന്നു? എല്‍.ഡി.എഫ് , പിണറായി വിജയന്‍?

പ്രത്യേകിച്ച് എടുത്തു പറയുന്നില്ലെങ്കിലും ആ വാര്‍ത്ത വായിച്ചാല്‍ അങ്ങിനെ ഉറപ്പിക്കാന്‍ പറ്റും. വാര്‍ത്തയില്‍ ഇലക്ട്രിസിറ്റി ബോര്‍ഡുണ്ട്, ഒരു മുന്‍ മന്ത്രിയുടെ പേരുണ്ട്. ഗൂഢാലോചനയുണ്ട്. അപ്പോ പിന്നെ ഉറപ്പിക്കാനാണോ പാട്?

ഉറപ്പിച്ചു.

എന്നാലും വെറുതെ ഒരു ഫ്ലാഷ് ബാക് അടിച്ചു നോക്കി.

ശ്ശെടാ......അന്ന് കേരളം ഭരിച്ചിരുന്നത് യു.ഡി.എഫ് സര്‍ക്കാര്‍ അല്ലേ? വൈദ്യുതി മന്ത്രിയായിരുന്നത് ജി കാര്‍ത്തികേയന്‍?

ഒന്നു കൂടി ഉറപ്പിക്കാനായി വാര്‍ത്തയിലെ ചില തീയതികള്‍ കൂടി പരിശോധിക്കാമെന്നു വെച്ചു.

കരടു രേഖയും മാന്ദദണ്ഡങ്ങളും ലാവലിന്‍ കെ.എസ്.ഇ.ബിക്ക് നല്‍കിയ തീയതി 1996 ജനുവരി 3.

technical services for management, engineering, procurement and construction supervision to ensure completion of the projects within three years എന്ന നിബന്ധനയോടെ കരാര്‍ ഒപ്പു വെച്ചത് 24 ഫെബ്രുവരി 1996.

ഈ തീയതികളിലെല്ലാം കേരളം ഭരിച്ചിരുന്നത് ആരായിരുന്നു?

ഫ്ലാഷ് ബാക്കില്‍ തെളിഞ്ഞത് സത്യം തന്നെ. അന്ന് ഭരിച്ചിരുന്നത് യു.ഡി.എഫ്. 1996 ഫെബ്രുവരി 24ന് സംശയാസ്പദമായ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കരാര്‍ ഒപ്പു വെച്ചത് വൈദ്യുതി മന്ത്രി ജി.കാര്‍ത്തികേയന്‍.

നാണക്കേടായി. ഇതിനെയാണോ കിടിലം എന്നും ചില്ലിട്ടുവെക്കണമെന്നും കുറച്ച് മുന്‍പേ പറഞ്ഞത്?

ഇത്തരമൊരു സംഭവത്തെയാണല്ലോ വാര്‍ത്തയിലൊരിടത്തും അന്ന് കേരളം ഭരിച്ചിരുന്നത് ആരായിരുന്നുവെന്നോ മന്ത്രി ആരായിരുന്നുവെന്നോ പറയാതെ പിണറായി വിജയന്റെ പേരു ചേര്‍ത്ത്, സി.ബി.ഐയുടെ കണ്ടെത്തലെന്ന മട്ടില്‍ പ്രത്യേക ലേഖകന്‍ അവതരിപ്പിക്കുന്നത്. സമ്മതിക്കണം.

1996 മെയ്‌മാസം ഇടത് പക്ഷം അധികാരത്തില്‍ വരുമെന്നും താനായിരിക്കും വൈദ്യുതി മന്ത്രി എന്നും മുന്‍‌കൂട്ടി കാണുകയും അതിനനുസരിച്ച് 1995 സെപ്തംബറില്‍ തന്നെ ദുരൂഹമായ പഠനറിപ്പോര്‍ട്ട് തയ്യാറാക്കുവാന്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തണമെങ്കില്‍ പിണറായി വിജയന്‍ ആരായിരിക്കണം മോന്‍? അദ്ദേഹത്തെ തൂക്കിക്കൊല്ലണമെന്ന് ലേഖകന്‍ ആവശ്യപ്പെടാത്തത് ഭാഗ്യം.

ഒരു സുഹൃത്ത് സൂചിപ്പിച്ചപോലെ ഈ വിധം ഭാവനാ സമ്പന്നനായ പ്രത്യേക ലേഖകന്റെ സേവനം പൂര്‍ണമായും സിബിഐയ്ക്കു തന്നെ വിട്ടുകൊടുത്താല്‍ കുറ്റാന്വേഷണ രംഗത്ത് എന്തെന്ത് അത്ഭുതങ്ങള്‍ നടക്കില്ല. ഇന്റര്‍പോളിലോ സ്കോട്ട്‍ലാന്റ് യാര്‍ഡിനോ ആണ് ഈ മഹാന്റെ സേവനം കിട്ടുന്നതെങ്കില്‍ ഈ പ്രപഞ്ചത്തില്‍ തന്നെ ഒരു ക്രിമിനല്‍ ഗൂഡാലോചനയും നടത്താന്‍ ഒരുത്തനും ധൈര്യപ്പെടില്ല. മാതൃഭൂമി മുതലാളിമാരേ പ്ലീസ്, ഈ പ്രത്യേക ലേഖകനെ സിബിഐയിലെടുപ്പിക്കൂ...സിബിഐ നടത്തിയ അത്ഭുതകരമായ ഈ കണ്ടെത്തല്‍ തോണ്ടിയെടുത്ത് അവതരിപ്പിച്ച പത്രപ്രവര്‍ത്തന പ്രതിഭ, പ്രത്യേക ലേഖകന്‍ എന്ന മറയ്ക്കുളളില്‍ ഒളിഞ്ഞിരിക്കുന്നതിന്റെ ആന്തരികാര്‍ത്ഥം ഒരു പക്ഷെ അവിഹിത ഗര്‍ഭത്തിലെ സന്തതിയ്ക്ക് സ്വന്തം പേര് സൂചിപ്പിക്കുന്ന ഇനിഷ്യലിടാന്‍ അറയ്ക്കുന്നവന്റെ മനോനിലയാകും.

എന്തായാലും കുറച്ച് കാലമായി മാധ്യമങ്ങളില്‍ പലതിലും സേതുരാമയ്യര്‍മാരുടെ അയ്യരുകളിയാണ്. വിജിലന്‍സും, സി.ബി.ഐയും കോടതിയും, പി.ബിയും ഒക്കെ ചെയ്യാന്‍ പോകുന്നതും ചിന്തിക്കുന്നതുമൊക്കെ നമുക്കതിനാല്‍ മുന്‍‌കൂട്ടി വായിക്കാനാകുന്നു. പ്രവചനാധിഷ്ഠിത പത്രപ്രവര്‍ത്തനത്തിന്റെ ഉത്തമ മാതൃകകള്‍. അതിന്റെ കൂട്ടത്തില്‍ കുറെക്കാലം മുന്‍പ് സ്വരാജ് എന്ന എസ്. എഫ്. ഐ സെക്രട്ടറി ഇത്തരം പത്രപ്രവര്‍ത്തനത്തെ വിശേഷിപ്പിക്കാന്‍ ഉപയോഗിച്ച പദവും പ്രത്യേകം സ്മരണീയമാണ്. പിതൃശൂന്യ മാധ്യമപ്രവര്‍ത്തനം.

ഇന്റര്‍നെറ്റ് വഴി ഒരു ചെലവുമില്ലാതെ ആര്‍ക്കും കിട്ടാവുന്നതാണ് ലാവലിന്‍ കരാര്‍ സംബന്ധിച്ച് സിഎജി നല്‍കിയ റിപ്പോര്‍ട്ട്. അതിലെ ഓരോ ഖണ്ഡികയിലും പിണറായി വിജയന്‍ എന്ന പേരുമെഴുതി, സിബിഐ കണ്ടെത്തി എന്ന വാക്കുകള്‍ തിരുകിക്കയറ്റിയാല്‍ എല്ലാ ദിവസവും എട്ടുകോളം എക്സ്ക്ലൂസീവ് വാര്‍ത്തയ്ക്കുളള വകുപ്പായി. ഒരു മൊബൈല്‍ കമ്പനിയുടെ മുന്‍പേജ് പരസ്യം കിട്ടിയതു കൊണ്ട്, അതുകൊണ്ട് മാത്രം വാര്‍ത്ത അഞ്ചാം പേജില്‍ ഒതുങ്ങിപ്പോയി.. അല്ലെങ്കില്‍ ഒന്നാം പേജില്‍ തന്നെ അച്ചടിച്ച്, വേണ്ടപ്പെട്ടവരെ പ്രസാദിപ്പിച്ചേനെ, കാളകൂടാഭ പേറുന്ന മാധ്യമ വിദൂഷകന്മാര്‍.

കഷ്ടം.

27 comments:

മൂര്‍ത്തി said...

മാധ്യമങ്ങളില്‍ സേതുരാമയ്യര്‍മാര്‍ അയ്യരുകളിക്കുമ്പോള്‍ എന്തു തന്നെ സംഭവിക്കുകയില്ല?

Suraj said...

മാതൃഫൂമി മാത്രമല്ല, ബ്ലോഗിലാണു ഇപ്പ സീ.ബീ.ഐ സേതുരാമമ്മാരടെ അയ്യരു കളി.

കാനഡയില്‍ കൂടെ പോയി കരാറൊപ്പിട്ടതിന്റെ തൊട്ടപ്പുറത്തെ സീറ്റില്‍ ഇരിക്കുവായിരുന്നെന്ന് തോന്നും ചെല "ഫയങ്കരമാന" കണ്ടുപിടിത്തങ്ങളു കേട്ടാല്‍. ടെലിപ്പതി വരെ അറിയാവുന്ന ടീമുകളുണ്ട് - പിണറായി ചിന്തിച്ചതും, കാര്‍ത്തികേയന്‍ ഉദ്ദേശിച്ചതും പദ്മരാജന്‍ ഊഹിച്ചതും...അങ്ങനെയങ്ങനെ മന്ത്രിവര്യന്മാരുടെ തലയ്ക്കകത്തു കയറി തോണ്ടുന്ന ഇവരെക്കൂടി സി.ബി.ഐയില്‍ എടുക്കാന്‍ കേന്ദ്രനു കനിവുണ്ടാകണം എന്നു മാത്രം പ്രാര്‍ത്ഥിക്കുന്നു...
അല്ല..ആര്‍ക്കറിയാം...ഇപ്പ ലവടെ കയറി അട്ടിയിട്ടിരിക്കുന്ന അണ്ണമ്മാര്‍ക്ക് ഇങ്ങനെ തന്നെയായിരിക്കും സെലക്ഷന്‍ കെടച്ചത് ;)

അനില്‍@ബ്ലോഗ് // anil said...

ഓഡിറ്റ് റിപ്പോര്‍ട്ടുകളിലെ തമാശ ഒരുമാതിരിപ്പെട്ട സര്‍ക്കാരുദ്യോഗസ്ഥര്‍ക്ക് ബോദ്ധ്യപ്പെടുന്ന ഒന്നാണ്. പലതും വെറും സാങ്കേതികത്വത്തിന്റെ കാരണത്താല്‍ മിസ് “അപ്രോപ്രിയേഷന്‍” ആകും. ഓഡിറ്റ് റിപ്പൊര്‍ട്ടുകള്‍ എല്ലാം തള്ളിക്കളയേണ്ടതാണ് എന്ന അര്‍ത്ഥത്തിലല്ല, മറിച്ച് പ്രായോഗിക സമീപനം തീരെ ഇല്ലാത്ത ഒരു സംഗതി ആണത്.

മാദ്ധ്യമങ്ങള്‍ നടത്തുന്ന വിശകലനം ഓര്‍ക്കുമ്പോള്‍ നമ്മുടെ പഴയ ചാരക്കേസാണ് എനിക്കോര്‍മ്മ വരുന്നത്. “രഹസ്യം ചോര്‍ത്തിയത് മാംസം വിറ്റിട്ട്” എന്ന് മാതൃഭൂമിയില്‍ അന്നു വന്ന എട്ടുകോളം സ്കൂപ്പ് വായിച്ചത് ഇപ്പോഴും ഓര്‍ക്കുന്നു.
ഏതായാലും എല്ലാം വ്യവസായമല്ലെ, പ്രശസ്തരുടെ പിന്നാലെ പാഞ്ഞിട്ടല്ലെ കാര്യമുള്ളൂ.

ശ്രീ said...

:)

Unknown said...

മൂര്‍ത്തീ,
അടിക്കുമ്പോള്‍ തലയ്ക്കിട്ടു തന്നെ അടിക്കണം... എഴുതുന്നെങ്കില്‍ ഇങ്ങനെ വേണം.. നാലാം കിട മാധ്യമ (രാഷ്ട്രീയ) പ്രവര്ത്തനം കൊണ്ടു CPIM നെ അങ്ങ് തീര്‍ത്തുകളയാം എന്ന് കരുതുന്നവര്‍ വായിക്കട്ടെ.. പക്ഷെ, അവര്‍ക്കിതൊന്നും ബോധ്യപ്പെടില്ല.. കാരണം, സത്യം അവര്ക്കു തന്നെ അറിയാം.. പിന്നെ, propaganda ജേര്‍ണലിസം കൊണ്ടു വയറ്റുപിഴപ്പ് നടത്തുന്നവര്‍ നടത്തട്ടെ.. അഭിവാദ്യങ്ങള്‍

Unknown said...

ബ്ലോഗിലെ അയ്യരുകളി പൊടിപോടിക്കുന്നുണ്ട്....

പാമരന്‍ said...

..

ജിവി/JiVi said...

തകര്‍ത്തു മൂര്‍ത്തി. കോടികളുടെ ആസ്ഥിയുള്ള സി പി എം തങ്ങളെ വാടകക്കു എടുക്കാന്‍ വന്നില്ലല്ലോ എന്നതിന്റെ സങ്കടവും ഈ പത്രപ്രവര്‍ത്തക പ്രതിഭകള്‍ക്ക്/മാധ്യമ ക്രിമിനല്‍ മാനേജര്‍മാര്‍ക്ക് ഉണ്ട്.

ഒപ്പം അനിലിന്റെ കമറ്റ്നും ശ്രദ്ധേയം:

“ഓഡിറ്റ് റിപ്പോര്‍ട്ടുകളിലെ തമാശ ഒരുമാതിരിപ്പെട്ട സര്‍ക്കാരുദ്യോഗസ്ഥര്‍ക്ക് ബോദ്ധ്യപ്പെടുന്ന ഒന്നാണ്. പലതും വെറും സാങ്കേതികത്വത്തിന്റെ കാരണത്താല്‍ മിസ് “അപ്രോപ്രിയേഷന്‍” ആകും. ഓഡിറ്റ് റിപ്പൊര്‍ട്ടുകള്‍ എല്ലാം തള്ളിക്കളയേണ്ടതാണ് എന്ന അര്‍ത്ഥത്തിലല്ല, മറിച്ച് പ്രായോഗിക സമീപനം തീരെ ഇല്ലാത്ത ഒരു സംഗതി ആണത്“

അങ്കിളിന്റെ ബ്ലോഗിലെ ചര്‍ച്ച ശ്രദ്ധിക്കുന്നുണ്ടാവും എന്ന് കരുതുന്നു. അവിടെ ഞാനിട്ട ഒരു കമന്റ് ഇതായിരുന്നു: പണലഭ്യത ബുദ്ധിമുട്ടായിരുന്ന ഒരു കാലല്‍ത്തിന്റെ ഹാങ്ങോവറില്‍ കുറഞ്ഞ ചെലവില്‍ താല്‍ക്കാലികപ്പണികള്‍ ചെയ്യുന്നതാണ് ലാഭം എന്ന കാഴ്ചപ്പാടില്‍ ചിട്ടപ്പെടുത്തിയതാണ് നമ്മുടെ ഭരണസംവിധാനങ്ങള്‍ എന്ന് തോനുന്നു.

{{ തല്‍കൊള്‍ }} said...

സത്യം വേറെ,
ബോധം വേറെ

പൊട്ടും പൊളിയും
തലയില്‍ കേറ്റി
കള്ളം കൊണ്ടിഹ
കണ്ണും മൂടി
നാക്കും നീട്ടി
നാട്ടാര്‍ക്കിട്ടടി

അടിയെടാ അടി
നെഞ്ചത്തിട്ടടി
പിടികൂട്‌ ....... സി.ബി.ഐ. സി.ഐ.എ. മൊസാദ്‌., മീഡിയാ മാഫിയ......
നിളട്ടങ്ങിനെ നീളട്ടെ

---------------പാവം പിണറായി.-----------------

(എന്റമ്മോ.... ഇതുപോലുള്ള അടിമകളും മൂടൂതാങ്ങികളും ആധുനികലോകത്ത്‌ ജീവിച്ചിരിപ്പുണ്ടല്ലോ..)

കാത്തോളണേ, മുപ്പതു മുക്കോടി മാര്‍ക്‌സിസ്‌റ്റു ദൈവങ്ങേ...
കാറല്‍മാക്‌സ്‌ ദൈവമെ കുട്ടിച്ചാത്തനായി വന്ന്‌ ഇവറ്റകളെയൊക്കെ
കല്ലെടുത്തെറിയണേ....

വിരുതന്‍ ശങ്കു said...

യഥാര്‍ത്ഥത്തില്‍ സിപിഎം ലാവലിന്‍ കേസില്‍ കുടുങ്ങി നില്‍ക്കുന്നത് കോണ്‍ഗ്രസിന്റെയോ സിബിഐയുടെയോ കോടതിയുടെയോ മുന്നിലല്ല. വിഎസിന്റെ മുന്നിലാണ്. കണ്ടീലയോ, ഇന്ന് നിയമസഭയില്‍ ആ തിരുമുഖത്ത് വിളയാടിയ ആമോദപ്പെരുപ്പ്. ഗവര്‍ണറുടെ നയപ്രഖ്യാപനം പ്രതിപക്ഷം തടസപ്പെടുത്തുമ്പോള്‍ എത്രയായിരുന്നു, ആ മോഹനമോന്തയില്‍ വിളഞ്ഞ സന്തോഷത്താമരകള്‍.

സ്വന്തം പാര്‍ട്ടി സെക്രട്ടറിയെ കേസില്‍ കുടുക്കാന്‍ ഒരു മുഖ്യമന്ത്രി പ്രതിപക്ഷ നേതാവുമായി ഗൂഡാലോചന നടത്തിയ ചരിത്രം കേരളത്തില്‍ കേട്ടുകേള്‍വിയുണ്ടോ എന്നറിയില്ല. ലാവലിന്‍ കണ്‍സള്‍ട്ടന്റായി പില്‍ക്കാലത്ത് നിയമിതനായി എന്ന് സിഎജി ആരോപിക്കുന്ന ജി ഗോപാലകൃഷ്ണപിളളയെ സാധ്യതാ പഠനത്തിന് നിയോഗിച്ച ജി കാര്‍ത്തികേയന്‍, ഗൂഡാലോചനയില്‍ നിന്നും പുറത്തായതിനും പിന്നീട് അധികാരമേറ്റ പിണറായി വിജയന്‍ ക്രിമിനല്‍ ഗൂഡാലോചനയില്‍ പ്രതിയായതിനും കാരണം സാക്ഷാല്‍ വിഎസിനോട് ചോദിച്ചാല്‍ മതി.

കാര്‍ത്തികേയനെ കേസില്‍ കുടുക്കുന്നതിന് ഉമ്മന്‍ചാണ്ടി രമേശ് ചെന്നിത്തല ടീമുകള്‍ക്ക് ആഗ്രഹമുണ്ടായിരുന്നു. എ കെ ആന്റണി വഴി ആ നീക്കം തടയപ്പെട്ടു. മറ്റൊരു മന്ത്രി കൂടി കേസില്‍ ഉള്‍പ്പെട്ടാല്‍ പിണറായി വിജയനെതിരെയുളള ആക്രമണം ചിതറിപ്പോകുമെന്ന് ഭയന്നതും മറ്റാരുമല്ല, സാക്ഷാല്‍ വിഎസ് തന്നെ.

വിഎസ് ഭക്തിയ്ക്കു പുകള്‍പെറ്റ മാതൃഭൂമി, ഗോപാലകൃഷ്ണന്റെ പടിയിറങ്ങലിനു ശേഷവും ഒട്ടും പിന്നോട്ടില്ലെന്ന് ഈ കപട വാര്‍ത്ത തെളിയിക്കുന്നു. സത്യത്തിന്റെ കണിക പോലുമില്ലെങ്കിലും പിണറായി വിജയന്‍ വില്ലനായ വാര്‍ത്തകള്‍ക്ക് ഒരു ദിവസവും പഞ്ഞമുണ്ടാകരുതെന്ന വിഎസിന്റെ ആഗ്രഹത്തിന് മനോരമ, മാതൃഭൂമി, മാധ്യമം, മംഗളം തുടങ്ങിയ പത്രങ്ങളില്‍ നിന്ന് നല്ല പിന്തുണ കിട്ടുന്നുണ്ട്. സിഎജി റിപ്പോര്‍ട്ടിന്റെ പാരഗ്രാഫുകളില്‍ പിണറായിയുടെ പേര് തിരുകിക്കയറ്റി സംഭ്രമ ജനകങ്ങളായ വാര്‍ത്തകള്‍ ചമയ്ക്കുന്നതിന്റെ പിന്നിലുളള കാരണവും ഇതു തന്നെ.

വിഎസും ഋഷിരാജ് സിംഗും സുരേഷ് കുമാറും പിന്നെ കേന്ദ്രസര്‍ക്കാരിലെ മുടിചൂടാമന്നന്മാരായ മന്ത്രിമാരും ഒത്തുപിടിച്ചിട്ടും പിണറായി വിജയന്‍ വാങ്ങിയ കൈക്കൂലിയുടെയോ ഉണ്ടാക്കിയ സാമ്പത്തിക നേട്ടത്തിന്റെയോ വ്യക്തമായ ഒരു തെളിവു പോലും കെടച്ചില്ല.

അതുകൊണ്ട്, നിലവിലുളള സിബിഐയെ പിരിച്ചുവിട്ട് തിരുവനന്തപുരം, കൊച്ചി, തൊടുപുഴ എന്നീ മേഖലകളില്‍ പടര്‍ന്നു കിടക്കുന്ന മാധ്യമ മണപ്പിക്കലുകാരെ സിബിഐയിലോ ഇന്റര്‍പോളിലോ എടുക്കണമെന്ന മൂര്‍ത്തിയുടെ ആവശ്യത്തില്‍ കഴമ്പുണ്ട്.

abhilash attelil said...

മാധ്യമ സി ബി ഐ യുടെ യേറ്റവും പുതിയ കണ്ടുപിടുത്തം അറിഞ്ഞില്ലേ .സംസ്ഥാന സെക്രടരിയെട്ടു കൂടി കൊണ്ടിരുന്നപ്പോള്‍ കാരാട്ട് ബാലാനന്ദനെ വിളിച്ചു മാറ്റി രെഹസ്യമ് പറഞ്ഞതു വരെ ഇവര്‍ കണ്ടു പിടിച്ചു.ഈ കള്ളന്മാരെ വെറുതെ വിടില്ലാന്നു കാരാട്ട്‌ പറഞ്ഞതു വരെ ഇവര്‍ക്ക് മനസിലായി.നമ്മുടെ മാധ്യമങ്ങളുടെ ഒരു വളര്‍ച്ചയെ ഭയങ്കരം തന്നെ.പിന്നെ അന്ന് മനസിലായത് ഇവര്‍ക്ക് ഇപ്പോഴാണ് വെളിപെടുത്താന്‍ തോന്നിയത്.ബാലാനന്ദന്‍ മരിച്ചത് ഇപ്പോഴാണ് ഇനി നിഷേദിക്കാന്‍ സ്വാമി വരത്തില്ലലൊ.പിന്നെ ഇതൊന്നും വല്യ കാര്യമല്ല.ഇവരുടെ കണ്ടുപിടുത്തങ്ങള്‍ മുഴുവന് കുറിക്കനമെങ്ങില്‍ ഒരാഴ്ച മൊത്തം വേണം.ഏതായാലും ഇ ബ്ലോഗ് ഒന്നു വായിച്ചു നോക്കു http://kelkkaththavarththakal.blogspot.com/

Suraj said...

വിരുതന്‍ ശങ്കൂ...ഒരു തിരുത്ത് - ലാവലിന്‍ കണ്‍സള്‍ട്ടന്റ് എന്ന് "അറിയപ്പെടുന്ന" മച്ചാന്‍ യേച്ച്വലി രാധാകൃഷ്ണപിള്ളയല്ലേ ?

kaalidaasan said...

സ്വന്തം പാര്‍ട്ടി സെക്രട്ടറിയെ കേസില്‍ കുടുക്കാന്‍ ഒരു മുഖ്യമന്ത്രി പ്രതിപക്ഷ നേതാവുമായി ഗൂഡാലോചന നടത്തിയ ചരിത്രം കേരളത്തില്‍ കേട്ടുകേള്‍വിയുണ്ടോ എന്നറിയില്ല

കാര്‍ത്തികേയനെ കേസില്‍ കുടുക്കുന്നതിന് ഉമ്മന്‍ചാണ്ടി രമേശ് ചെന്നിത്തല ടീമുകള്‍ക്ക് ആഗ്രഹമുണ്ടായിരുന്നു. എ കെ ആന്റണി വഴി ആ നീക്കം തടയപ്പെട്ടു. മറ്റൊരു മന്ത്രി കൂടി കേസില്‍ ഉള്‍പ്പെട്ടാല്‍ പിണറായി വിജയനെതിരെയുളള ആക്രമണം ചിതറിപ്പോകുമെന്ന് ഭയന്നതും മറ്റാരുമല്ല, സാക്ഷാല്‍ വിഎസ് തന്നെ.

വിഎസും ഋഷിരാജ് സിംഗും സുരേഷ് കുമാറും പിന്നെ കേന്ദ്രസര്‍ക്കാരിലെ മുടിചൂടാമന്നന്മാരായ മന്ത്രിമാരും ഒത്തുപിടിച്ചിട്ടും പിണറായി വിജയന്‍ വാങ്ങിയ കൈക്കൂലിയുടെയോ ഉണ്ടാക്കിയ സാമ്പത്തിക നേട്ടത്തിന്റെയോ വ്യക്തമായ ഒരു തെളിവു പോലും കെടച്ചില്ല.

മാതൃഫൂമി മാത്രമല്ല, ബ്ലോഗിലാണു ഇപ്പ സീ.ബീ.ഐ സേതുരാമമ്മാരടെ അയ്യരു കളി.

The Kid said...

സത്യമെന്തെന്ന് ആര്‍ക്കും അറിയാത്തതുകൊണ്ടാണ് അത് കോടതി തീരുമാനിക്കട്ടേ എന്ന് വിവേകമുള്ളവര്‍ പറയുന്നത്. അത്രയും കാലം ഉത്തരവാദപ്പെട്ട സ്ഥാനത്തുനിന്നും പിണറായി മാറിനിന്നത് കൊണ്ട് പാര്‍ട്ടിക്ക് ഒന്നും നഷ്ടപ്പെടാന്‍ പോവുന്നില്ല. കാരണം പലരും പ്രചരിപ്പിക്കുംപോലെ പാര്‍ട്ടി എന്നത് പിണറായിയല്ല. പിന്നെ, എന്ത്കൊണ്ടാണ് അദ്ദേഹത്തിന് മാറി നില്‍ക്കാന്‍ ഇത്ര മടി? അധികാരമില്ലാതെ ഒരു നിമിഷം പോലും ജീവിക്കാന്‍ വയ്യേ ഈ കമ്മ്യൂണിസ്റ്റിന്? വിവദമുണ്ടായപ്പോള്‍, തുടക്കത്തിലേ അദ്ദേഹം ധീരമായി മാറി നിന്ന് കേസിനെ നിയമപരമായി നേരിടുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കില്‍ അതെത്ര മാന്യമായ നിലപാടായിരുന്നേനെ! വിവാദങ്ങള്‍ക്ക് വളം വെച്ചു കൊടുത്തിട്ട് പത്രക്കാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, കാരണം മാധ്യമ ലോകത്തുള്ളതിനേക്കാല്‍ ജീര്‍ണത ഇന്ന് പാര്‍ട്ടിക്കുള്ളിലണ്. പിണറായിയാണ് പാര്‍ട്ടി എന്ന് പ്രഖ്യാപിക്കാന്‍ മാത്രം ബുദ്ധിമാന്ദ്യം ബാധിച്ച നേതാക്കളോട് ഒന്നേ പറയാനുള്ളൂ.. ദയവായി ചിഹ്നം മാറി വോട്ട് ചെയ്യിക്കരുത്.

Baiju Elikkattoor said...

'പിണറായി ആണ് പാര്‍ട്ടി' എന്ന് പറയുന്നവരുടെ നാവിലൂടെ സംസാരിക്കുന്നതു സ്റ്റാലിനും, പോള്‍ പോട്ടും മറ്റുമാണ്.....!

A Cunning Linguist said...

tracking....

Suraj said...

@ The Kid,

മന്ത്രിപദത്തിലിരുന്നപ്പോള്‍ അഴിമതി കാണിച്ചു എന്നു പറഞ്ഞാണ് ഇപ്പോള്‍ കേസ് വന്നിരിക്കുന്നത്. വിജയന്‍ ഇപ്പോള്‍ മന്ത്രിയല്ല, ഭരണഘടനാപരമായ ഒരു സ്ഥാനവും വഹിക്കുന്നുമില്ല. പിന്നെ എവിടെ നിന്ന് രാജി വയ്ക്കണമെന്നാണ് ഈ പറഞ്ഞു വരുന്നത് ? പാര്‍ട്ടി സെക്രട്ടറി സ്ഥാനമോ ?
അത് പാര്‍ട്ടിക്കാരാണ് തീരുമാനിക്കേണ്ടത്...പാര്‍ട്ടിക്കകത്തെ ഇലക്ഷനിലൂടെ സെക്രട്ടറിയായവനോട് പാര്‍ട്ടിക്കകത്തുള്ളവന്‍ പറയണം ഇറങ്ങാന്‍.

മൂര്‍ത്തി said...

സൂരജ്, അനില്‍, ശ്രീ, രാജേഷ്, പാമരന്‍,ജിവി, തല്ലുകൊള്ളി, വിരുതന്‍ ശങ്കു,അഭിലാഷ്,(അഭിലാഷിന്റെ പോസ്റ്റ് നേരത്തെ തന്നെ കണ്ടിരുന്നു) കാളിദാസന്‍, ദ കിഡ്, ബിജു, ഞാന്‍ എല്ലാവരുടെയും അഭിപ്രായങ്ങള്‍ക്ക് നന്ദി.

കിഡ്ഡേ,

സൂരജ് പറഞ്ഞ മറുപടി തന്നെയേ പറയാനുള്ളൂ. അതാണതിന്റെ ശരിയും.

ബിജു,

പിണറായിയാണ് പാര്‍ട്ടി എന്നാരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ശരിയായ അഭിപ്രായമല്ല. അത്തരം അഭിപ്രായങ്ങള്‍ക്ക് അവ അര്‍ഹിക്കുന്ന വിലയെ ലഭിക്കൂ.

kaalidaasan said...

പാര്‍ട്ടി സെക്രട്ടറി സ്ഥാനമോ ?
അത് പാര്‍ട്ടിക്കാരാണ് തീരുമാനിക്കേണ്ടത്...പാര്‍ട്ടിക്കകത്തെ ഇലക്ഷനിലൂടെ സെക്രട്ടറിയായവനോട് പാര്‍ട്ടിക്കകത്തുള്ളവന്‍ പറയണം ഇറങ്ങാന്‍.


ഇത് വളരെ വിചിത്രമായ ഒരു നിരീക്ഷണമാണ്. പിണറായി ഇപ്പോള്‍ മന്ത്രിയായിരുന്നെങ്കില്‍ രാജിവക്കുമായിരുന്നു എന്നല്ലേ ഇതിന്റെ പൊരുള്‍ ?

അഴിമതി കാണിച്ചാലും പാര്‍ട്ടി സ്ഥാനം രാജിവക്കേണ്ട. തെരഞ്ഞെടുത്ത പാര്‍ട്ടി അംഗങ്ങള്‍ പറഞ്ഞാല്‍ മാത്രം മതി രാജി.
അഴിമതിക്ക് പാര്‍ട്ടി തലത്തില്‍ ഒരളവുകോല്‍ , ഭരണ തലത്തില്‍ വേറൊരളവുകോല്‍ .

മന്ത്രിയായാലും തെരഞ്ഞെടുക്കപ്പെട്ടാണ്‌ ആ സ്ഥാനത്തെത്തുന്നത്. അവിടെയുമിങ്ങനെയൊരു നിലപാടെടുത്തു കൂടെ? തെരഞ്ഞെടുത്ത ജനങ്ങള്‍ പറഞ്ഞാലേ രാജിവക്കേണ്ടതുള്ളു.

ഈ അളവുകോല്‍ ഉപയോഗിച്ചാല്‍ ലാലു പ്രസാദ് എത്ര അഴിമതി കാണിച്ചാലും രാജിവക്കേണ്ടതില്ല. കാരണം അദ്ദേഹം ഒരു തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുക എന്നത് ഇന്നത്തെ അവസ്ഥയില്‍ അചിന്ത്യമാണ്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെടാന്‍ സാധ്യതയില്ലാത്ത ആര്‍ക്കും ഇഷ്ടം പോലെ അഴിമതി കണിക്കാം .

Suraj said...

ഇത് വളരെ വിചിത്രമായ ഒരു നിരീക്ഷണമാണ്. പിണറായി ഇപ്പോള്‍ മന്ത്രിയായിരുന്നെങ്കില്‍ രാജിവക്കുമായിരുന്നു എന്നല്ലേ ഇതിന്റെ പൊരുള്‍ ?

"Not an iota of evidence against Pinarayi" എന്നു പറഞ്ഞതും പിണറായി ഭരണഘടനാസ്ഥാനങ്ങള്‍ വഹിച്ചിരുന്നെങ്കില്‍ രാജിവയ്ക്കാന്‍ പറഞ്ഞേനെ എന്ന് പറഞ്ഞതും പ്രകാശ്കാരാട്ടാണ്. ആ പറഞ്ഞത് പോളിറ്റ് ബ്യൂറോ തീരുമാനമാണെന്നും അങ്ങോര് പത്ര സമ്മേളനത്തില്‍ പറഞ്ഞു. ഈ കാരാട്ടെന്ന് പറയുന്നത് സി.പി.എമ്മിന്റെ ജനറല്‍ സെക്രട്ടറി തന്നല്ലേ ? 'വിചിത്രമായ നിരീക്ഷണ'ങ്ങളൊക്കെ പാര്‍ട്ടിക്കാര് അങ്ങോരെ ബോധ്യപ്പെടുത്തുന്നതാവും നല്ലത് :)

kaalidaasan said...

പിണറായിയാണ് പാര്‍ട്ടി എന്നാരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ശരിയായ അഭിപ്രായമല്ല. അത്തരം അഭിപ്രായങ്ങള്‍ക്ക് അവ അര്‍ഹിക്കുന്ന വിലയെ ലഭിക്കൂ.


മുര്‍ത്തി,

പിണറായിയാണ്‌ പ്രസ്ഥാനം എന്ന് ആരെങ്കിലും പറഞ്ഞു, എന്ന് മാധ്യമ സിന്‍ഡിക്കേറ്റ് ഭാവനാവിലാസം നടത്തിയതല്ല. വെറുതെ ഒരു പ്രവര്‍ത്തകന്‍ ആവേശം കൊണ്ട് പറഞ്ഞതല്ല. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും, കേന്ദ്ര കമ്മിറ്റി അംഗവും, ദേശാഭിമാനി ജെനറല്‍ മാനേജരുമായ, ഇ പി ജയരാജനാണത് പറഞ്ഞത്. ടെലിവിഷന്‍ മാധ്യമങ്ങള്‍ അത് തല്‍സമയം സംപ്രേഷണം ചെയ്യുകയും ചെയ്തു. മൂര്‍ത്തി അത് കണ്ടില്ല കേട്ടില്ല എന്നു പറയുന്നത് ആശ്ചര്യം തന്നെ. പിണറായി വിജയന്‍ വേദിയിലിരിക്കുമ്പോഴാണത് പറഞ്ഞതും . കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും അത് കണ്ടു. പാര്‍ട്ടി അംഗങ്ങളെല്ലാം അത് കണ്ടു. അതിനെതിരെ ഇന്നു വരെ ഒരു പാര്‍ട്ടി നേതാവും പ്രതികരിച്ചു കണ്ടില്ല. അതിനര്‍ത്ഥം അത് പാര്‍ട്ടിയുടെ അഭിപ്രായമാണെന്നല്ലേ മനസിലാക്കേണ്ടത്. അത് ശരിയായ അഭിപ്രായമല്ല എന്ന് മൂര്‍ത്തി പറയുന്നതുകൊണ്ടായില്ലല്ലൊ. വേദിയില്‍ ഇരുന്നു അത് കേട്ട പിണറായി പോലും അതു തിരുത്തിയതായി കണ്ടില്ല. അതിനര്‍ത്ഥം, അദ്ദേഹം അമ്പും വില്ലും കിരീടവുമായി അദ്വാനി മോഡല്‍ അസ്വദിച്ച പോലെ, ഇതും അസ്വദിച്ചു എന്നല്ലേ?


ജയരാജന്‍ പറഞ്ഞത് വാസ്തവമാണെന്ന് ഇപ്പോള്‍ മറ്റുള്ളവര്‍ മനസിലാക്കി. മന്ത്രി സ്ഥാനത്തിരുന്ന് ഒരാള്‍ ചെയ്ത അഴിമതി അരോപണത്തില്‍ മുങ്ങി നില്‍ക്കുന്ന ഒരു നടപടി പാര്‍ട്ടി ഔദ്യോഗികമായി ഏറ്റെടുത്തതിലൂടെ , പിണറായിയാണ്‌ പ്രസ്ഥാനം അല്ലെങ്കില്‍ പാര്‍ട്ടി എന്ന് അംഗീകരിക്കുക കൂടിയാണിപ്പോള്‍ ചെയ്തിരിക്കുന്നത്.

ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥക്കാലത്ത് ചെയ്തതിനെല്ലാം പാര്‍ട്ടിയുടെയും , കോടതിയുടെ വരെ അംഗീകാരം നേറ്റിയെടുത്തിരുന്നു. പക്ഷെ പാളിച്ചകള്‍ പറ്റിയപ്പോള്‍ അവര്‍ അത് പാര്‍ട്ടിയുടെ മേലോ, കോടതികളുടെ മേലോ കെട്ടിവച്ചില്ല. അതിക്രമങ്ങള്‍ കാണിച്ച അനുയായികളേപ്പോലും അവര്‍ കുറ്റപ്പെടുത്തിയില്ല. അന്തസായി എല്ലാത്തിന്റെയും ഉത്തരവാദിത്തം ഏറ്റെടുത്തു. പാര്‍ട്ടി അവരെ പുറത്താക്കി ശിക്ഷിക്കുകപോലും ചെയ്തു. അതു പോലെ പിണറായിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നോ, സെക്രട്ടറി സ്ഥനത്തുനിന്നും മാറ്റണമെന്നോ ആരും പ്രതീക്ഷിക്കുന്നില്ല. സി ബി ഐ റിപ്പോര്‍ട്ട് പ്രകാരം എല്ലാ പാളിച്ചകളുടെയും ഉത്തരവാദിത്തം ഉദ്യോഗസ്ഥരിലാണ്‌ പിണറായി കെട്ടിവച്ചത്. അത് ആര്‍ജ്ജവമുള്ള നടപടിയല്ല. ഒരു കമ്യൂണിസ്റ്റുകാരന്‍ ചെയ്യേണ്ടത്, സ്വന്തം പ്രവര്‍ത്തിയുടെ ഫലം എന്തയാലും , അത് നേരിടുക എന്നതാണ്. സി ബി ഐ ശിക്ഷിക്കാന്‍ അധികാരമുള്ള സ്ഥാപനമല്ല. അവര്‍ കേസു ചാര്‍ജ്ജ് ചെയ്താലും ,കോടതിയാണതിലെ വസ്തുത വിശകലനം ​ചെയ്യേണ്ടതും കുറ്റക്കാരനാണോ എന്ന് തീരുമാനിക്കേണ്ടതും .സി ബി ഐ കുറ്റമാരോപിച്ചപ്പോഴേക്കും നിയന്ത്രണം വിടുന്നത്, ഒരു നല്ല കമ്യൂണിസ്റ്റുകാരന്റെ ലക്ഷണമല്ല. സി ബി ഐയെ പുലഭ്യം പറഞ്ഞു പരിഹരിക്കേണ്ടതുമല്ല അത്.

പക്ഷെ ഇതിന്റെ ഉത്തരവാദിത്തം പാര്‍ട്ടി ഏറ്റെടുക്കുന്നത് ദൂരവ്യാപകമയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും . ഇനിമുതല്‍ പാര്‍ട്ടി മന്ത്രിമാര്‍ക്ക് പറ്റുന്ന എല്ലാ പാളിച്ചകള്‍ക്കും പാര്‍ട്ടിയാണുത്തരവാദി എന്ന് മറ്റുള്ളവര്‍ അക്ഷേപിക്കും. വി എസ് നടത്തിയ എല്ലാ നീക്കങ്ങളും , മൂന്നാര്‍ ഒഴിപിക്കല്‍ ഉള്‍പ്പടെ , പാര്‍ട്ടി തീരുമാനപ്രകാരമാണെന്നാണ്, പിണറായി പറഞ്ഞത്. അങ്ങനെയെങ്കില്‍ അതിലെ പളിച്ചകളും പാര്‍ട്ടി ഏറ്റെടുക്കേണ്ടതല്ലേ, ഉദ്യോഗസ്ഥന്‍ മാരെ കുറ്റപ്പെടുത്താതെ? ഉദ്യോഗസ്ഥന്‍ മാര്‍ക്ക് വീഴ്ച പറ്റി എന്നു പറഞ്ഞ് അവരെ മാറ്റുന്നത് ഇരട്ടത്താപ്പല്ലേ?

kaalidaasan said...

"Not an iota of evidence against Pinarayi" എന്നു പറഞ്ഞതും

ഇത് വളരെ നിരുത്തരവാദപരമായ പ്രസ്താവനയാണ്. കാരാട്ട് പറഞ്ഞതിതാണ്.

പിണറായി അഴിമതി കാണിച്ചെന്ന് സിബിഐ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, സിബിഐ റിപ്പോര്‍ട്ട് ഞാന്‍ കണ്ടിട്ടില്ല.

സി ബി ഐ റിപ്പോര്‍ട്ട് കാണാതെ "Not an iota of evidence against Pinarayi" എന്നൊക്കെ പറയുന്നത്, വളരെ വിചിത്രമായിട്ടേ സുബോധമുള്ളവര്‍ക്ക് തൊന്നൂ. കാരാട്ട് ഒരു മന്ത്രവാദിയാണെങ്കില്‍ റിപ്പോര്‍ട്ട് കാണാതെ തന്നെ അതിന്റെ ഉള്ളടക്കം മനസിലാക്കാമായിരുന്നു.
ഇതുപോലത്തെ വിചിത്രമയ നിരീക്ഷണങ്ങള്‍ മനസിലാക്കന്‍ പാര്‍ട്ടിക്കാര്‍ക്ക് പറ്റാത്തതാണ്, പാര്‍ട്ടിയുടെ ദുര്യോഗം .


പിണറായി ഭരണഘടനാസ്ഥാനങ്ങള്‍ വഹിച്ചിരുന്നെങ്കില്‍ രാജിവയ്ക്കാന്‍ പറഞ്ഞേനെ എന്ന് പറഞ്ഞതും പ്രകാശ്കാരാട്ടാണ്. ആ പറഞ്ഞത് പോളിറ്റ് ബ്യൂറോ തീരുമാനമാണെന്നും അങ്ങോര് പത്ര സമ്മേളനത്തില്‍ പറഞ്ഞു. ഈ കാരാട്ടെന്ന് പറയുന്നത് സി.പി.എമ്മിന്റെ ജനറല്‍ സെക്രട്ടറി തന്നല്ലേ ? 'വിചിത്രമായ നിരീക്ഷണ'ങ്ങളൊക്കെ പാര്‍ട്ടിക്കാര് അങ്ങോരെ ബോധ്യപ്പെടുത്തുന്നതാവും നല്ലത് :)

ഈ കാരാട്ടെന്ന് പറയുന്നത് സി.പി.എമ്മിന്റെ ജനറല്‍ സെക്രട്ടറി തന്നെയാണ്. അദ്ദേഹം കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറി യാണെന്ന് ആരും കരുതുന്നില്ല. പോളിറ്റ് ബ്യൂറോ തീരുമാനമാണെന്നും പറഞ്ഞു അങ്ങോര് പത്ര സമ്മേളനത്തില്‍ അവതരിപ്പിച്ച കാര്യമാണ്, ഞാനും പറഞ്ഞത്. പോളിറ്റ് ബ്യൂറോയിലുള്ള പാര്‍ട്ടിപ്രതിനിധികള്‍ അങ്ങോരെ ബോധ്യപ്പെടുത്തിയ കാര്യം കൂടിയാണത്. അതിപ്രകാരമാണ്. സി.ബി.ഐ പ്രോസിക്യൂഷന്‍ നടപടിയിലേക്ക് കടന്നാല്‍ പൊതുപദവി വഹിക്കുന്നയാളാണെങ്കില്‍ രാജി വെക്കുക തന്നെ വേണമെന്നാണ് പാര്‍ട്ടിയുടെ നിലപാട്. എം.പിയോ എം.എല്‍.എയോ ആണെങ്കില്‍ പാര്‍ട്ടി തന്നെ അതിന് ആവശ്യപ്പെടുമായിരുന്നു. എന്നാല്‍, പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ അത്തരം ഔദ്യോഗിക സ്ഥാനങ്ങളൊന്നും വഹിക്കുന്നില്ല.
പാര്‍ട്ടിസെക്രട്ടറി മാത്രമാണ്‌. അതിനാല്‍ പാര്‍ട്ടിസ്ഥാനം രാജിവെക്കേണ്ട ആവശ്യമില്ല.


പ്രോസിക്യൂഷന്‍ നടപടി നേരിടുന്ന ലാലു പ്രസാദിനെ നാലു വര്‍ഷം മന്ത്രി സ്ഥാനത്ത് പിന്തുണച്ചതും ഈ കാരാട്ട് തന്നെയായിരുന്നു. അതിനൊരു നിലപാട്. പാര്‍ട്ടി അംഗം നടപടി നേരിട്ടാല്‍ മറ്റൊരു നിലപാട്. അഴിമതി കാണിച്ചാലും പാര്‍ട്ടി സ്ഥാനങ്ങള്‍ക്ക് ഇനിയും മറ്റൊരു നിലപാട്. ഇതെല്ലാം വിചിത്രമായ നിരീക്ഷണങ്ങളാണെന്നാണ്‌ എനിക്ക് തോന്നിയത്. സൂരജ് എന്നോട് യോജിക്കണമെന്ന് ഞാന്‍ ഒരിക്കലും പറയില്ല.


കാരാട്ട് ഒരു കാര്യം പ്രത്യേകം പറഞ്ഞു. പിണറായി ഔദ്യോഗിക സ്ഥാനങ്ങളൊന്നും വഹിക്കുന്നില്ല. അതു കൊണ്ട് രാജി വക്കേണ്ട ആവശ്യമില്ല. അതിനൊരര്‍ത്ഥമുണ്ട്. പിണറായി എം.പിയോ, എം.എല്‍.എയോ, മന്ത്രിയോ ആയിരുന്നെങ്കില്‍ രാജി വക്കുമായിരുന്നു എന്ന്. അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുള്ള ഒരു പ്രസ്താവനയാണ്. സി ബി ഐ കുറ്റപത്രം നിലനില്‍ക്കുന്നിടത്തോളം , പിണറായിക്ക് ഇതു പോലുള്ള സ്ഥാനങ്ങള്‍ വഹിക്കാന്‍ പറ്റില്ല എന്ന അത്ര സുഖകരമല്ലാത്ത ഒരു സത്യം അത് വെളിപ്പെടുത്തുന്നു.

ഇവിടെ ഓര്‍ക്കേണ്ട കാര്യം, അഭയ കേസ് 16 വര്‍ഷമായിട്ടും നിലനില്‍ക്കുന്നതാണ്. പലരും എഴുതി തള്ളാനും വഴി തിരിച്ചു വിടാനും ശ്രമിച്ചിട്ടും , ജോമോനിലൂടെ അത് ഇപ്പോഴും നിലനില്‍ക്കുന്നു. കുറ്റപത്രം സമര്‍പിക്കപ്പെടാനിരിക്കുന്നേയുള്ളു. അത് പല കോടതികളിലുമായി ഇനിയും രണ്ടു പതിറ്റാണ്ടോളം ചുറ്റിത്തിരിയും . സമാനമായ പല അഴിമതികേസുകളും ഇപ്പോള്‍ കോടതികളിലാണ്.

ലാവലിന്‍ കേസും ഇങ്ങനെ ചുറ്റിത്തിരിയേണ്ടി വന്നാല്‍ എന്താണ്‌ സംഭവിക്കാന്‍ പോകുന്നതെന്നറിയാന്‍ പ്രശ്നം വക്കേണ്ട ആവശ്യമില്ല. അതു വരെ പിണറായിക്ക് തെരഞ്ഞെടുക്കപ്പെട്ട സ്ഥനങ്ങളൊനും വഹിക്കാന്‍ പറ്റില്ല എന്ന് വരുന്നത് കഷ്ടം തന്നെയല്ലേ,

Suraj said...

..."സി ബി ഐ റിപ്പോര്‍ട്ട് കാണാതെ "Not an iota of evidence against Pinarayi" എന്നൊക്കെ പറയുന്നത്, വളരെ വിചിത്രമായിട്ടേ സുബോധമുള്ളവര്‍ക്ക് തൊന്നൂ. കാരാട്ട് ഒരു മന്ത്രവാദിയാണെങ്കില്‍ റിപ്പോര്‍ട്ട് കാണാതെ തന്നെ അതിന്റെ ഉള്ളടക്കം മനസിലാക്കാമായിരുന്നു.
ഇതുപോലത്തെ വിചിത്രമയ നിരീക്ഷണങ്ങള്‍ മനസിലാക്കന്‍ പാര്‍ട്ടിക്കാര്‍ക്ക് പറ്റാത്തതാണ്, പാര്‍ട്ടിയുടെ ദുര്യോഗം..."


EXACTLY !!

ഇത്രേം “മണ്ടന്മാരുള്ള പാര്‍ട്ടി” അങ്ങ് പിരിച്ചു വിടുന്നതായിരുന്നു നല്ലത് ;))
വിചിത്രമായ ഒന്നും “സുബോധ”മുള്ളവര്‍ക്ക് കേള്‍ക്കാതിരിക്കയെങ്കിലുമാവാം.
പിണറായിയെ ഇനി തെരഞ്ഞെടുത്ത സ്ഥാനങ്ങളിലൊന്നും കാണാമ്പറ്റൂലല്ലോ എന്നോര്‍ത്ത് “സുബോധ”മുള്ളവര് കണ്ണീര്‍ പൊഴിക്കുന്നതും തീര്‍ന്നു കിട്ടും.
ശ്ശോ!

kaalidaasan said...

പാര്‍ട്ടി പിരിച്ചുവിടുന്നതല്ല പരിഹാരം സഖാവേ. പാര്‍ട്ടിയിലുണ്ടാകുന്ന വിചിത്രമായ സംഭവങ്ങള്‍ ഉണ്ടാകാതെ നോക്കുകയാണ്. അതിനു വിചിത്രമായ സംഭവങ്ങള്‍ ഉണ്ടാകുന്നത് , കാണാനും , കണ്ടാല്‍ മനസിലാക്കാനും പറ്റണം . അതാണ്, ഒരു കമ്യൂണിസ്റ്റിന്റെ കഴിവ്.

പിണറായി വിജയനെ തെരഞ്ഞെടുത്ത സ്ഥാനത്തു കാണാതെ വരുമ്പോള്‍ കരച്ചില്‍ വരുന്നതും കമ്യൂണിസ്റ്റുകാരുടെ ലക്ഷണമല്ല. വ്യക്തികളല്ല വലുത്, പ്രസ്ഥാനമാണ്. പ്രസ്ഥാനത്തെ വ്യക്തികളായി ചുരുക്കുമ്പോള്‍ ഇതൊക്കെ തോന്നും .

മൂര്‍ത്തി said...

ഞാന്‍ ജയരാജന്റെ ലൈവ് ഷോ കണ്ടില്ല. പക്ഷെ ആ മട്ടില്‍ ആരു പറഞ്ഞാലും അതിനോട് യോജിപ്പില്ല. ഞാന്‍ അതിനു ആ വിലയേ കൊടുക്കുന്നുള്ളൂ. പിന്നെ പ്രസംഗത്തിനിടയില്‍ നിന്ന് അടര്‍ത്തിമാറ്റി വ്യാഖ്യാനിക്കുന്ന കലയില്‍ പത്രങ്ങള്‍ പിന്നിലുമല്ല. അമ്പും വില്ലും വ്യാഖ്യാനത്തില്‍ താല്പര്യവുമില്ല.

മന്ത്രിസഭയിലും പാര്‍ട്ടിയിലും ചര്‍ച്ച ചെയ്ത് എടുത്ത തീരുമാനമായിരുന്നെന്നും, പിണറായി വിജയന്‍ വ്യക്തിപരമായി നേട്ടമുണ്ടാക്കിയതിനു ഒരു തെളിവുപോലും ഇല്ലെന്നും പ്രതിയാക്കിയതില്‍ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്നുമൊക്കെ പാര്‍ട്ടി പറഞ്ഞിട്ടുണ്ട്. മുന്‍പ് പറഞ്ഞതിന്റെ ആവര്‍ത്തനം തന്നെയായിരുന്നു. ഇപ്പോള്‍ ആദ്യമായി പറയുക അല്ല. അഴിമതി ആരോപണത്തില്‍ മുങ്ങി നില്‍ക്കുന്നതും (മുക്കി നിര്‍ത്തുന്നതും എന്നു വേണമെങ്കിലും വായിക്കാം) അഴിമതി നടത്തുന്നതും വേറെ വേറെ ആണ്. ഈ വ്യത്യാസം പാര്‍ട്ടിക്ക് മനസ്സിലായതുകൊണ്ടായിരിക്കണം പിബി തുടര്‍ച്ചയായി ഇങ്ങനെ പ്രതികരിക്കുന്നതും. പാര്‍ട്ടി അദ്ദേഹത്തെ സമയാസമയങ്ങളില്‍ ഏല്‍പ്പിച്ച ചുമതലകള്‍ പാര്‍ട്ടിയിലും മറ്റു ചര്‍ച്ച ചെയ്യേണ്ടയിടങ്ങളിലുമൊക്കെ ചര്‍ച്ച ചെയ്ത് അദ്ദേഹം നടപ്പിലാക്കിയിട്ടുണ്ടെന്നും, തികച്ചും രാഷ്ട്രീയമായ ഉദ്ദേശ്യത്തോടെ എതിരാളികള്‍ കൊണ്ടുവരുന്ന ആരോപണങ്ങള്‍ ഒരാളെ തല്‍ സ്ഥാനത്തു നിന്നു മാറ്റാനുള്ള കാരണമല്ലെന്നും പാര്‍ട്ടിക്ക് തോന്നുന്നുണ്ടാകണം. അദ്ദേഹം ചെയ്തു എന്നാരോപിക്കപ്പെടുന്ന അഴിമതി ചെയ്തു എന്ന് തെളിയിക്കപ്പെടുമ്പോള്‍ ഇതുവരെയുള്ള ചരിത്രം നോക്കിയാല്‍ പാര്‍ട്ടി അദ്ദേഹത്തെ പുറത്താക്കിക്കോളും.

ഇന്ദിരാഗാന്ധിയുടെ ചെയ്ത്തിനെയൊക്കെ ഇതുമായൊക്കെ താരതമ്യപ്പെടുത്തുന്നത് മനസ്സിലായില്ല. മനസ്സിലാകുകയുമില്ല.

പോസ്റ്റ് പിണറായി-അച്ചുതാനന്ദന്‍ ‘ദ്വന്ദ‘ത്തെക്കുറിച്ചല്ല. മാധ്യമങ്ങള്‍ എങ്ങിനെ ചില വസ്തുതകള്‍ വിട്ടുകളഞ്ഞും ചിലതിനു അമിതപ്രാധാന്യം നല്‍കിയും തെറ്റിദ്ധാരണ പരത്തുന്നു എന്നായിരുന്നു വിഷയം. അത്തരമൊരു തെറ്റിദ്ധാരണ പരത്തല്‍ നിഷ്കളങ്കവും നിഷ്പക്ഷവും അല്ലെന്ന് അല്പം ആലോചിച്ചാല്‍ മനസ്സിലാകും. കാളിദാസന്‍ അതിനെക്കുറിച്ചൊന്നും പറയുന്ന കണ്ടില്ല.

kaalidaasan said...

മൂര്‍ത്തിയെ ശുണ്ഠിപിടിപ്പിക്കാനല്ല ഞാന്‍ എഴുതിയത്. മൂര്‍ത്തിയേപ്പോലെ കര്യവിവരമുള്ളവര്‍ ചിലത് മാത്രം കാണുകയും മറ്റു ചിലത് കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്നത് നല്ലതല്ല.

മാതൃഭൂമിയില്‍ വന്ന ഒരു റിപ്പോര്‍ ട്ടിനേക്കുറിച്ചാണല്ലോ ഈ ബ്ളോഗ് . ഇതേ മാതൃഭൂമിയില്‍ തന്നെ ജയരാജന്റെ പ്രസംഗവും വന്നിരുന്നു. ഇഷ്ടമുള്ളത് കാണുകയും ഇഷ്ടമില്ലാത്തത് കാണാതിരിക്കുകയും ചെയ്യുന്നത് നല്ല സമീപനമല്ല.


പെണറായിയാണ്,കമ്യൂണിസ്റ്റുപ്രസ്ഥാനംഎന്നു പറയുന്നത്, ഏത് പ്രസംഗത്തോട് ചേര്‍ത്തു വായിച്ചാലും അടര്‍ത്തിമാറ്റിയാലും , അര്‍ത്ഥം മാറില്ല. വ്യക്തിയല്ല പ്രസ്ഥാനമാണ്‌ വലുതെന്ന് നാഴികക്കു നാല്‍പ്പതു വട്ടം പറയുന്ന ഒരു വ്യക്തിയേക്കുറിച്ചാവുമ്പോള്‍ അതിനു പ്രസക്തി കൂടും .

അമ്പും വില്ലും കിരീടവുമായി ഒരു കമ്യൂണിസ്റ്റു നേതാവ് സ്തുതിപാഠകരുടെ നടുക്ക് നില്‍ക്കുമ്പോള്‍ ഏത് കമ്യൂണിസ്റ്റുകാരനും നാണക്കേട് തോന്നും . അതേ ഞാന്‍ ഇവിടെ പങ്കുവച്ചുള്ളു. നേതാവിനെ ആര്‍പ്പുവിളിയോടെ അനുയായികള്‍ എതിരേല്‍ക്കുന്നതും , ഇത്തരത്തിലുള്ള പൊറാട്ടു നടകങ്ങളും തമ്മില്‍ വലിയ അന്തരമുണ്ട്.


രാഷ്ട്രീയപ്രേരിതം എന്ന വാക്ക് വളരെയധികം ദുരുപയോഗം ചെയ്ത് തേഞ്ഞു പോയതാണ്. എല്ലാ അഴിമതി കേസുകളും രാഷ്ട്രീയപ്രേരിതമാണ്. രാഷ്ട്രീയ പ്രതിയോഗികളാണിതൊക്കെ കുത്തിപ്പൊക്കി കൊണ്ടുവരുന്നത്. ബോഫോര്‍സ് കേസ് തികച്ചും രാഷ്ട്രീയപ്രേരിതമായിരുന്നു. വി പി സിം ഗ് രാജീവുമായി തെറ്റിയതുകൊണ്ടുമാത്രമാണത് ഉണ്ടായതും . അന്ന് കുറ്റപത്രം സമര്‍പ്പിക്കുന്നതിനു മുമ്പുതന്നെ രാജീവ് ഗാന്ധി കുറ്റക്കാരനാണെന്നു, സി പി എം വിധിയും എഴുതി.

സി എ ജി റിപ്പോര്‍ട്ടില്‍ ലാവലിന്‍ വിഷയത്തില്‍ കണ്ടെത്തിയ ദുരൂഹതകളും , നിയമ ലംഘനങ്ങളും , പഴ്ചെലവുകളുമാണ്, ഈ കേസിനാസ്പദം . അഴിമതി ആരോപണം നടക്കുമ്പോള്‍ വിജിലന്‍സ് അന്വേഷണം നടത്തുക എന്നത് സര്‍വ സാധാരണമാണ്. ആ വിജിലന്‍സ് അന്വേഷണത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ മാത്രമാണ്, കുറ്റക്കാര്‍ എന്നു കണ്ടെത്തി. കൂടുതല്‍ അന്വേഷണം നടത്തണം എന്ന ശുപാര്‍ശ നടപ്പാക്കണമെന്ന് പല കോണില്‍ നിന്നും ആവശ്യമുയര്‍ന്നു. യു ഡി എഫ്, സി ബി ഐ അന്വേഷണത്തിനുത്തരവിട്ടു. അത് രാഷ്ട്രീയമായ ഒരു തീരുമാനവും ആയിരുന്നു. സി ബി ഐ അന്വേഷണം നടക്കാത്തതില്‍ അസ്വാഭാവികത തോന്നിയ നന്ദകുമാറാണ്, സി ബി ഐ അന്വേഷിക്കണമെന്നും പറഞ്ഞ് കോടതിയില്‍ പോയത്. പിന്നീടെല്ലാം കോടതിയാണ്‌ കൈകാര്യം ചെയ്തത്. സി ബി ഐ അന്വേഷണത്തില്‍ സി എ ജി പറഞ്ഞത് പലതും സത്യമാണെന്നും പിണറായി ഉള്‍പ്പടെ പലരില്‍ നിന്നും പാളിച്ചകളുണ്ടായി എന്നും , പിണറായിയാണ്‌ പലതിനുമുത്തരവദിയെന്നും കണ്ടെത്തി. ഇനിയും അത് രാഷ്ട്രീയപ്രേരിതമാണെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത് വിഡ്ഡിത്തമല്ലേ. സി ബി ഐ അന്വേഷണം നടത്താനുള്ള തീരുമാനം രാഷ്ട്രീയപ്രേരിതം തന്നെയായിരുന്നു. പക്ഷെ സി ബി ഐയുടെ കണ്ടെത്തലുകള്‍ രാഷ്ട്രീയപ്രേരിതം എന്നു പറയുന്നത് സാമാന്യ ജനത്തിനെ പരിഹസിക്കുന്നതിനു തുല്യമാണ്.

പാര്‍ ട്ടി തീരുമാനപ്രകാരമാണ്, കരാര്‍ നടപ്പാക്കിയത് എന്നൊക്കെ പറയുന്നത് പാപ്പരത്തമാണ്. കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കും ഇത് തന്നെ പറയാം . അവര്‍ക്ക് പറ്റുന്ന വീഴ്ച്ചകളെ ന്യായീകരിക്കാന്‍ ഇത് തന്നെ ആവര്‍ത്തിക്കാം . അവര്‍ക്കും പറയം രാഷ്ട്രീയ പ്രേരിതമാണെന്നും, രാഷ്ട്രീയമായി തെരുവില്‍ നേരിട്ടുകൊള്ളമെന്നും . ഇങ്ങനെ ഓരോ രാഷ്ട്രീയപാര്‍ട്ടിയും തീരുമാനിച്ചാല്‍ എന്തായിരിക്കും അവസ്ഥ?

മൂര്‍ത്തി സി ബി ഐ റിപ്പോര്‍ട്ട് കണ്ടിട്ടില്ല. സി ബി ഐ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി എഴുതിയ ലേഖനത്തെ പ്രതിരോധിക്കാന്‍, മൂര്‍ത്തി അവലം ബിച്ചത് സി എ ജി റിപ്പോര്‍ട്ടാണ്. മാതൃഭൂമിക്ക് സ്ഥാപിത താല്പര്യമുണ്ട്. മാതൃഭൂമിയും പിണറായി വിജയനും തമ്മില്‍ പരസ്യമായി കൊമ്പു കോര്‍ത്തതും അടുത്തകാലത്താണ്. ആ യുദ്ധത്തിനിടയില്‍ ജീവിച്ചിരിക്കുന്ന ഒരു വ്യക്തി മരിച്ചു പോയി എന്നും ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തതിരുന്നു. അന്ന് പാര്‍ട്ടി പത്രം വീരേന്ദ്രകുമാറിനേയും കുടുംബത്തെയും അധിക്ഷേപിക്കാന്‍ കള്ളത്തരങ്ങള്‍ വരെ പറഞ്ഞു എന്ന് സൂചിപ്പിക്കാനാണ്, ഞാന്‍ ഇത് പരാമര്‍ശിച്ചത്. പാര്‍ട്ടിയും പാര്‍ട്ടി പത്രവും അധിക്ഷേപിച്ചവരില്‍ നിന്നും ഇതൊക്കെ പ്രതീക്ഷിക്കേണ്ടതല്ലേ? മാതൃഭൂമി സി ബി ഐക്ക് പഠിക്കുന്നു എന്നു പറയുമ്പോള്‍ , ജീവിച്ചിരിക്കുന്ന ഒരാള്‍ മരിച്ചു എന്ന കള്ളം എഴുതിയ പാര്‍ട്ടി പത്രം എന്തിനു പഠിക്കുന്നു എന്ന് വിലയിരുത്താം ?.

മൂര്‍ത്തിയൊക്കെ മറക്കുന്ന ഒരു കാര്യമുണ്ട്. ഇന്‍ഡ്യയിലെ പത്രങ്ങള്‍ ചൈനയിലെയോ പഴയ സോവിയറ്റ് യൂണിയനിലേയോ പത്രങ്ങള്‍ പോലെയല്ല.

ലേഖനത്തേക്കുറിച്ച് ഞാന്‍ മനപ്പൂര്‍വം എഴുതാതിരുന്നതാണ്. കാരണം അത് ദുര്‍വ്യാഖ്യാനം ചെയ്യപ്പെടും.


ഇനി മാതൃഭൂമി എഴുതിയതിലേക്ക് വരാം . ഒരു സാധ്യതാ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്, കാര്‍ത്തികേയന്‍ ധാരണാപത്രം ഒപ്പിട്ടത്. അതു തയ്യാറാക്കിയ ആള്‍ പിന്നീട് ലാവലിന്റെ ഉപദേഷ്ടായി. ആ റിപ്പോര്‍ട്ട് അപര്യപ്തമായിരുന്നു എന്ന് വൈദ്യുത ബോര്‍ഡിലെ പലര്‍ക്കും അറിയാമായിരുന്നു. അവസാന കരാര്‍ ഒപ്പിടുന്നതിനു മുമ്പ് ഈ വിവരം പിണറായിയെ അറിയിച്ചിരുന്നു എന്നാണ്, അവര്‍ സി ബി ഐക്ക് മൊഴിനല്‍കിയത്. അപര്യാപ്തമായ ആ റിപ്പോര്‍ട്ടുമായി മുന്നോട്ട് പോകാന്‍ പിണറായി തിരുമാനിച്ചത് ഗോഡാലോചന ആയിരുന്നു എന്നാണ്, സി ബി ഐ ആരോപിക്കുന്നത്. മാതൃഭൂമി ലേഖകന്‍ എഴുതിയപ്പോള്‍ അതിന്റെ അര്‍ത്ഥം മാറിപ്പോയി.

കാര്‍ത്തികേയന്റെ കരാറിനു വേണ്ടി സ്വീകരിച്ച, സാധ്യതാ പഠന റിപ്പോര്‍ട്ട് അപര്യാപ്തമായിരുന്നു എന്നത് സത്യമാണ്. അത് ബന്ധപ്പെട്ടവര്‍ക്കൊക്കെ അറിയാമായിരുന്നു.കാര്‍ത്തികേയന്റെ അപര്യാപ്തമായ ആ റിപ്പോര്‍ട്ടുമായി മുന്നോട്ടു പോകലല്ല, കമ്യൂണിസ്റ്റുമന്ത്രിയായ പിണറായില്‍ നിന്നും പ്രതിക്ഷിക്കുന്നത്. പുതിയ ഒരു സാധ്യത പഠന റിപ്പോര്‍ട്ട് തയ്യാറാക്കി അതുമായി മുന്നോട്ട് പോവുകയാണ്, പിണറായി ചെയ്യേണ്ടിയിരുന്നത്. മറ്റു പല വിഷയത്തിലും അതാണു ചെയ്തതും . ജേക്കബിന്റെ പ്രീ ഡിഗ്രി ബോര്‍ഡ് തളിക്കളഞ്ഞതങ്ങനെയാണ്. അതേ മനദണ്ധം വച്ചാണ്, ഉമ്മന്‍ ചാണ്ടിയുടെ സ്മാര്‍ട്ട് സിറ്റി കരാറും തള്ളിക്കളഞ്ഞത്. സ് പി എം പിന്തുടര്‍ന്നിരുന്ന ഈ കീഴ്വഴക്കങ്ങള്‍ ലംഘിച്ചതാണ്, പിണറായി വിജയനു പറ്റിയ പാളിച്ച. ലാവലിന്‍ കരാറിന്‌ പാര്‍ട്ടിക്കുള്ളില്‍ തന്നെ എതിര്‍പ്പുണ്ടായിരുന്നു. ബലാനന്ദന്റെ വെളിപ്പെടുത്തലുകള്‍ അതാണ്‌ സൂചിപ്പിക്കുന്നത്.

ക്യാന്സര്‍ സെന്ററിനുള്ള ധനസഹായം ഉറപ്പു വരുത്താനുള്ള ഒരു വ്യവസ്ഥയും കരാറിലില്ലായിരുന്നു. ആദ്യത്തെ എം ഒ യുവില്‍ പറഞ്ഞിരുന്നത് ധനസഹായം ഉറപ്പാക്കുമെന്നായിരുന്നു. പിണറായി തന്നെ ഒപ്പിട്ട രണ്ടാമത്തെ എം ഒ യുവില്‍ അത് ലഭ്യമാക്കാന്‍ ശ്രമിക്കും എന്നാക്കി മാറ്റി. ലാവലിനെ ആ ബാധ്യതയില്‍ നിന്നും ഒഴിവാക്കുന്ന ഒരു നടപടിയായിരുന്നു അത്. അതു കൊണ്ടാണ്, പിണറായി രാജിവച്ചപ്പോള്‍ മന്ത്രിയായ ശര്‍മ്മ , ധനസഹയം കിട്ടാന്‍ നിയമപരമായി ഒന്നും ചെയ്യന്‍ പറ്റില്ല, എന്ന് ഫയലില്‍ എഴുതിയത്. ഇത് പിണറായിയുടെ തെറ്റാണെന്ന് സി ബി ഐ പറഞ്ഞാല്‍ , അത് രാഷ്ട്രീയ പ്രേരിതമെന്ന് പറഞ്ഞു നിസാരവത്ക്കരിക്കുന്നത് വിഡ്ഡിത്തമായേ എനിക്ക് തോന്നു. സെക്രട്ടേറിയറ്റ് തീരുമാനമാണ്, അതു കൊണ്ട് സെക്രട്ടേറിയറ്റ് മുഴുവനും ഉത്തരവാദിയാണെന്നുള്ള വാദമൊന്നും നിയമപരമായി നില നില്‍ക്കുന്നതല്ല.

രാഷ്ട്രീയമായ ഉദ്ദേശ്യത്തോടെ എതിരാളികള്‍ കൊണ്ടുവരുന്ന ആരോപണങ്ങള്‍ ഒരാളെ തല്‍സ്ഥാനത്തു നിന്നു മാറ്റാനുള്ള കാരണമല്ലെന്നും പാര്‍ട്ടിക്ക് തോന്നുന്നുണ്ട്. അതിപ്പോഴാണ്‌ തോന്നിത്തുടങ്ങിയത് എന്നേ ഞാന്‍ പറഞ്ഞുള്ളു. മറ്റാളുകളോട് പാര്‍ട്ടി ഇന്നു വരെ അനുവര്‍ത്തിച്ച നയം ഇതായിരുന്നില്ല.

ഇന്ദിരാഗാന്ധിയുടെ ചെയ്ത്ത് സി ബിഐ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തിലാണ്‌ ഞാന്‍ പരാമര്‍ശിച്ചത്. സി ബി ഐയോട് പിണറായി പറഞ്ഞത്, എല്ലാ പാളിച്ചകള്‍ക്കും ഉത്തരവാദി ഉദ്യോഗസ്ഥരാണെന്നാണ്. ഇന്ദിരാ ഗാന്ധി എടുത്ത തിരുമാനങ്ങളിലെ പാളിച്ചകള്‍ക്ക് അവര്‍ ഒരു ഉദ്യോഗസ്ഥനെയും , പാര്‍ട്ടിയിലെ മറ്റാളുകളെ പോലും പഴിച്ചില്ല എന്നേ അതിനര്‍ത്ഥമുള്ളു. പിണറായി മുന്‍കൈയെടുത്ത് നടപ്പാക്കിയ ഒരു കാരാറില്‍ വന്ന പാളിച്ചകളെല്ലാം ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവക്കുന്നത് ധാര്‍മ്മികമായ അപചയമായേ ഞാന്‍ കാണുന്നുള്ളു.

പിണറായി-അച്ചുതാനന്ദന്‍ ‘ദ്വന്ദ‘ത്തെക്കുറിച്ച് ഞാന്‍ ഒന്നും എഴുതിയില്ല. അതേക്കുറിച്ച് വേറെ പലരും എഴുതി. അതൊക്കെ ഞാന്‍ ഒന്നെടുത്തെഴുതിയതേ ഉള്ളു. മൂര്‍ത്തി എഴുതിയത്, മാധ്യമങ്ങള്‍ അടിസ്ഥാനമില്ലാത്ത വളച്ചൊടിക്കലുകള്‍ നടത്തുന്നു എന്നാണ്. അതു തന്നെ ഇവിടെ വേറെ ചിലരും നടത്തി. അതിന്റെ സാമ്പിളുകളാണ്,

സ്വന്തം പാര്‍ട്ടി സെക്രട്ടറിയെ കേസില്‍ കുടുക്കാന്‍ ഒരു മുഖ്യമന്ത്രി പ്രതിപക്ഷ നേതാവുമായി ഗൂഡാലോചന നടത്തിയ ചരിത്രം കേരളത്തില്‍ കേട്ടുകേള്‍വിയുണ്ടോ എന്നറിയില്ല

കാര്‍ത്തികേയനെ കേസില്‍ കുടുക്കുന്നതിന് ഉമ്മന്‍ചാണ്ടി രമേശ് ചെന്നിത്തല ടീമുകള്‍ക്ക് ആഗ്രഹമുണ്ടായിരുന്നു. എ കെ ആന്റണി വഴി ആ നീക്കം തടയപ്പെട്ടു. മറ്റൊരു മന്ത്രി കൂടി കേസില്‍ ഉള്‍പ്പെട്ടാല്‍ പിണറായി വിജയനെതിരെയുളള ആക്രമണം ചിതറിപ്പോകുമെന്ന് ഭയന്നതും മറ്റാരുമല്ല, സാക്ഷാല്‍ വിഎസ് തന്നെ.

വിഎസും ഋഷിരാജ് സിംഗും സുരേഷ് കുമാറും പിന്നെ കേന്ദ്രസര്‍ക്കാരിലെ മുടിചൂടാമന്നന്മാരായ മന്ത്രിമാരും ഒത്തുപിടിച്ചിട്ടും പിണറായി വിജയന്‍ വാങ്ങിയ കൈക്കൂലിയുടെയോ ഉണ്ടാക്കിയ സാമ്പത്തിക നേട്ടത്തിന്റെയോ വ്യക്തമായ ഒരു തെളിവു പോലും കെടച്ചില്ല.


ഇതൊക്കെ ഞാന്‍ എഴുതിയതായി തെറ്റിദ്ധരിക്കല്ലെ എന്ന അപേക്ഷയുണ്ട്.


മാധ്യമങ്ങള്‍ പല വസ്തുതകളും ‍ വിട്ടുകളഞ്ഞും, ചിലതിനു അമിതപ്രാധാന്യം നല്‍കിയും തെറ്റിദ്ധാരണ പരത്തുന്നു എന്നത് സത്യമാണ്. അത്തരമൊരു തെറ്റിദ്ധാരണ പരത്തല്‍ നിഷ്കളങ്കവും നിഷ്പക്ഷവും അല്ലെന്ന് ആലോചിക്കാതെ തന്നെ ‍ മനസ്സിലാകും. പാര്‍ട്ടി മാധ്യമമായ ദേശാഭിമാനി ഉള്‍പ്പടെ അതു ചെയ്യുന്നുണ്ട്. തെറ്റിദ്ധാരണ പരത്തുന്നതിനേക്കാള്‍ കൂടുതലായി, മാധ്യമങ്ങള്‍ ഇതിന്റെ വിശദാംശങ്ങളും പുറത്തു കൊണ്ടു വരുന്നുണ്ട്. ബാലാനന്ദന്‍ കാരാട്ടിനു കത്തെഴുതിയോ എന്നത് ഒരു തര്‍ക്ക വിഷയമാണല്ലോ. പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി അത് നിഷേധിക്കുകയും ചെയ്തു. പക്ഷെ ഇന്നലെ ഇന്‍ഡ്യാവിഷന്‍ 2005 ല്‍ ബാലനന്ദനുമയി നടത്തിയ ഒരു അഭിമുഖം പുനഃസംപ്രേഷണം ചെയ്തു. അതില്‍ പിണറായി വിജയന്റെ ഭാഗത്തു നിന്നും വന്ന ഒരു പാളിച്ചയേക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. അതില്‍ നിന്നും ബാലാനന്ദന്‍ എന്ന പോളിറ്റ് ബ്യൂറോ മെംബര്‍ക്ക് എന്തായിരുന്നു ഈ കരാറിനേക്കുറിച്ചുള്ള അഭിപ്രായം എന്ന്, മറ്റുള്ളവര്‍ക്ക് മനസിലാക്കാന്‍ പറ്റുന്നു. അതു തെറ്റിദ്ധാരണ പരത്തിയതല്ല , ഒരു തര്‍ക്ക വിഷയത്തില്‍ വ്യക്തത വരുത്തുന്നതാണ്.

പിണറായി വിജയനെ പുറത്താക്കുന്നതൊന്നും ആരും അവശ്യപ്പെട്ട കാര്യമല്ല. മൂര്‍ത്തി അനാവശ്യമായി അത് വലിച്ചുകൊണ്ടുവരരുത് എന്നപേക്ഷ.

പാര്‍ട്ടിയില്‍ കമ്യൂണിസ്റ്റാശയങ്ങള്‍ക്ക് യോജിക്കാത്ത പലതും നടക്കുന്നുണ്ട്. പിണറായി വിജയന്‍ സെക്രട്ടറി ആയ ശേഷമാണിതെല്ലാം സംഭവിച്ചത്. സാന്റിയാഗോ മാര്‍ട്ടിന്‍ , ലിസ് ചാക്കോ, ഫാരീസ് അബുബേക്കര്‍ എന്ന പേരുകളൊക്കെ നിയമ സഭയല്‍ പ്രതിപക്ഷം ഉന്നയിച്ചപ്പോള്‍ പാര്‍ട്ടി ചൂളിപ്പോകുകയായിരുന്നു. ഇതൊക്കെ എന്തുകൊണ്ട് സംഭവിച്ചു എന്ന് പാര്‍ട്ടി ചിന്തിക്കേണ്ടിയിരിക്കുന്നു. ഇനിയെങ്കിലും മറ്റുള്ളവര്‍ ഇതു പോലെ പാര്‍ട്ടിയെ കളിയാക്കാന്‍ ഇടവരരുത്. അതാണ്, കേരളത്തിലെ ഭൂരിഭാഗം കമ്യൂണിസ്റ്റുകാരും ആഗ്രഹിക്കുന്നത്.

Unknown said...

നേതാക്കളെ അമ്പും വില്ലുമായി എതിരെല്‍ക്കുന്നതോ, കുടിച്ചു ലക്ക് കെട്ട് 70 വര്ഷം കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിലുണ്ടായിരുന്ന വ്യക്തിയുടെ പേരു പറഞ്ഞു വേദിയിലേക്ക് കുപ്പികള്‍ വലിച്ചെരിയുന്നതോ മുന്തിയ കമ്മ്യുനിസമെന്നു അറിയാന്‍ മുനീര്‍വിഷന് പഠിക്കണം.(ആദ്യം തുടര്‍ച്ചയായി കുപ്പി വേദിയിലേക്ക്'പറന്നു'വരുന്നതു കാണിച്ച മുനീര്‍ വിഷന്‍ പിന്നീട് പൊടുന്നനെ അത് നിര്ത്തി വച്ചു..കാരണം,അത് 'ഔദ്യൊദി'കരുടെ വാദം സമര്‍ത്തിക്കുന്നതാകും)
ബോഫോര്സ് കേസില്‍ കൊണ്ഗ്രെസ്സ് ഓഫീസിനു മുന്നില്‍ പോയി രാജീവ് കൊണ്ഗ്രെസ്സ് അധ്യക്ഷസ്ഥാനം ഒഴിയാന്‍ ഒരു സി.പി.എമ്മും ആവശ്യപ്പെട്ടിട്ടില്ല.ഇനി ഏതെങ്കിലും ക്രൈമന്മാര്‍ ഡല്‍ഹില്‍ അതിന് പത്ര സമ്മേളനം നടത്തിയോ എന്നറിയില്ല..കുഞ്ഞാലിക്കുട്ടി മന്ത്രി സ്ഥാനം ഒഴിഞ്ഞ ശേഷവും ലീഗ് ഓഫീസില്‍ പോയി ഏത് സി.പിഎമ്മാണ് പാര്‍ടിയില്‍ നിന്നു പുറത്താക്കാന്‍ നിവേദനം കൊടുത്തത്.ശരിയാണ് മന്ത്രി സ്ഥാനം ഒഴിയണമെന്ന് പറഞ്ഞു അടിയും ഇടിയുമൊക്കെ നടത്തിയിരുന്നു..

സി. ബി ഐയുടെ കണ്ടെത്തലുകള്‍ രാഷ്ട്രീയപ്രേരിതം എന്നു പറയുന്നത് സാമാന്യ ജനത്തിനെ പരിഹസിക്കുന്നതിനു തുല്യമാനെന്കില്‍, ഏറ്റവും ഒടുവില്‍ "ജനത്തെ'(ഈ ജനം എന്ന് ഞമ്മ പറയുന്നതു,ആരെന്നോ,ഞാനും കെട്യോളും,തട്ടാനും പിന്നെ..)ഏറ്റവും കൂടുതല്‍'പരിഹസിച്ചത്‌' സുപ്രീം കോടതിയാണ്.സി.ബി.ഐ യുടെ ചെയ്തികള്‍(പ്രതിയെന്നു പറഞ്ഞു ആളെ ദിവസങ്ങള്‍ക്കകം അല്ലെന്നു കോടതിയില്‍ ബോധിപ്പിക്കാമെന്കില്‍ തിരിച്ച്ചുമാകാമല്ലോ)കൊണ്ടു ദൈവത്തിനു മാത്രമെ രാജ്യത്തെ രക്ഷിക്കാന്‍ പറ്റൂ എന്നും സുപ്രീം കോടതി, പറഞ്ഞു വച്ചു..ഇതിലധികം ജനങ്ങളെ ആര് 'പരിഹസിക്കും'..
പാര്‍ടി തീരുമാനപ്രകാരമാണ് കരാര്‍ നടപ്പാക്കിയെന്ന് കൊണ്ഗ്രെസ്സുകാരും അവരുടെ പാര്‍ടിയില്‍ പറഞ്ഞോട്ടെ,.സത്യ്മതെന്കില്‍ എന്തിനാ ഇത്ര വെപ്രാളം,ചിലര്ക്ക്.പിന്നെ,തെരുവില്‍ നേരിടേണ്ടത് അവിടെയും,നിയമത്തി ന്‍റെ 'തെരുവില്‍' നേരിടേണ്ടത് അവിടെയും നേരിടും എന്ന് പറഞ്ഞതു പോളിറ്റ് ബ്യുറോ ആണ്.. അത് ഉള്ക്കുള്ളുന്ന പാര്‍ടിക്കാരും,'ജനങ്ങളും'ഉള്‍ക്കൊള്ളും, അല്ലാത്തവര്‍ക്ക് രാഷ്ട്രീയമായി അതിനെ എതിര്‍ക്കാം നേരിടാം.
മാതൃഭൂമിയുമായി നടന്ന യുദ്ധത്തില്‍ 'മരിച്ചു പോയ ഒരു വ്യക്തിയെ'കുറിച്ചു മാത്രല്ല,മറ്റു പലതു പറഞ്ഞിരുന്നു..ഒരു പാടു എടുത്തിട്ടലക്കി.മാനമുന്ടെന്കില്‍ ആരും മാനനഷ്ടക്കെസിനു പോയതായി ഇന്നേവരെ അറിഞ്ഞില്ല..
ഇന്‍ഡ്യയിലെ പത്രങ്ങള്‍ ചൈനയിലെയോ പഴയ സോവിയറ്റ് യൂണിയനിലേയോ പത്രങ്ങള്‍ പോലെയല്ല.. അത് പണ്ടത്തെ ഒരുതരം കാണാപ്പുറം പത്രങ്ങളെ പോലെ ആണ്..

"അവസാന കരാര്‍ ഒപ്പിടുന്നതിനു മുമ്പ് ഈ വിവരം പിണറായിയെ അറിയിച്ചിരുന്നു എന്നാണ്, അവര്‍ സി ബി ഐക്ക് മൊഴിനല്‍കിയത്. "..

സി.ബി.ഐ ക്ക് പഠിക്കുന്നത് ആരെന്നു മനസ്സിലായല്ലോ,മൊഴി എന്ത് നല്കി എന്ന് പോലും ഉറപ്പിച്ചു.ഇനിയാണ് വാദം, ഭയങ്കര വാദം..

" മാതൃഭൂമി ലേഖകന്‍ എഴുതിയപ്പോള്‍ അതിന്റെ അര്‍ത്ഥം മാറിപ്പോയി."...
പാവം, ആ ഇങ്ക് കൊച്ചി ന്‍റെ വായില്‍ വച്ച്ചുകൊട്.അല്ലെങ്കില്‍ ഇനിയും'അര്‍ത്ഥം' മാറും..

'കമ്മ്യുനിസ്റ്റു മന്ത്രിയായ'പിണറായി എന്ത് ചെയ്യണമെന്നു കാനാപ്പുരത്തിരിക്കുന്നവര്‍ അഭിപ്രായം പറയണോ..അതിനല്ലേ, അവരുടെ,സി.സി, പി.ബി., ..എന്നതൊക്കെ.പിന്നെ പാര്‍ടിയില്‍ എതിരുപ്പുയര്‍ത്തി എന്ന് പറയുന്ന ബാലാനന്ദന്‍ 'എതിര്‍പ്പ്' തന്നോടു പോലും പറഞ്ഞിട്ടില്ലാണ് അദ്ദേഹത്തിന്‍റെ വിധവ,സംസ്ഥാന കമ്മിറ്റി അംഗമായ സരോജിനി തന്നെ പറഞ്ഞു..ബാലാനന്ദനും മരിക്കുന്നത് വരെ ഈ അഭിപ്രായമൊന്നും പറഞ്ഞുമില്ല. പിന്നെ വേണമെന്കില്‍ എ.കെ.ജി പോലും ഈ കരാരിനെതിരാനെന്നു കാണാപ്പുരത്തിരുന്നു ആര്ക്കും പറയാം..
കാന്‍സര്‍ സെന്റെരി ന്‍റെ എം.ഓ.യു പുതുക്കാതെ പണം നഷ്ടപ്പെടുത്തിയത് യു.ഡി.എഫ് എന്നാണു ശര്‍മ്മ ഇന്നലെ സഭയില്‍ പറഞ്ഞതു..ഫയലില്‍ എന്തെഴുതിയെന്നു ഗണിച്ചു പറയാന്‍ ആര്ക്കും കഴിയും..'തല പരിശോധന ഫയല്‍' ഇപ്പൊ കേള്‍ക്കാനില്ലല്ലോ..പിണറായിയുടെ ആ കമ്മന്റ് ഫയല്‍ കോപ്പി ഒന്നു പ്രസിദ്ധീകരിക്കാമോ..

ഇതൊക്കെ സെക്രട്ടറിയേറ്റ് തീരുമാനമെന്ന് പറഞ്ഞാല്‍ നിയമപരമായി നിലനില്‍ക്കുമോ ഇല്ലയോ എന്നൊക്കെ നിയമം നടപ്പക്കുന്നവര്‍,കോടതി എന്നിവരൊക്കെ തീരുമാനിക്കും,വെപ്രാള പ്പെടല്ലേ.(ഓ മറന്നു,സി.ബി.ഐ യെ വിമര്‍ശിച്ചതിന് സുപ്രീം കോടതി ജനത്തെ പരിഹസിച്ചു എന്ന്- ഉവാചിച്ച്ചത് മറന്നു പോയി..ക്ഷമി.)

"സി ബി ഐയോട് പിണറായി പറഞ്ഞത്, എല്ലാ പാളിച്ചകള്‍ക്കും ഉത്തരവാദി ഉദ്യോഗസ്ഥരാണെന്നാണ്."...
ഓ,ടിയാനല്ലേ,സി.ബി.ഐ മയിസ്ട്രറ്റ്..അല്ല, ഗുമസ്തന്‍,പറഞ്ഞതു അപ്പൊ എഴുതിയെടുത്തു വച്ചിരിക്കുവാ,വല്ല സിനിമാക്കാര്‍ക്ക് കോട്, തിരക്കഥ രചിക്കാം..

"പിണറായി മുന്‍കൈയെടുത്ത് നടപ്പാക്കിയ ഒരു കാരാറില്‍ വന്ന പാളിച്ചകളെല്ലാം ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവക്കുന്നത് ധാര്‍മ്മികമായ അപചയമായേ ഞാന്‍ കാണുന്നുള്ളു."..
ഒറിജിനല്‍ കരാര്‍(സി.എ.ജി റിപ്പോര്‍ട്ട് പ്രകാരം) ഒപ്പിട്ടത് കാര്‍ത്തികേയന്‍,മുഴുവന്‍ കാശും ലാവലിന് കൊടുത്തത് കടവൂര്‍,ധാരണാ പത്രം ലാപ്സാക്കിയത്‌ കടവൂര്‍,ധാരണാ പത്രത്തിന് വിലയില്ലെന്ന് പറയുന്നതു യു.ഡി.എഫ്,കടവൂര്‍..എന്നിട്ടും പിന്നെ എന്തിന് "വിലയില്ലാത്ത'ധാരണപത്രം കടവൂര്‍ ഒരു തവണ പുതുക്കി,എന്ന് ചോദിച്ചാ ബ,ബ,ബ്ബ,.അപ്രൈസല്‍ റിപ്പോര്‍ട്ട് കൊടുത്തില്ലെന്നും,കൊടുത്താല്‍ 'ഞങ്ങളും' പ്രതികള്‍ ആ കേണ്ടി വരുമെന്ന് ചാണ്ടി..
അപ്രൈസല്‍ ലെറ്റര്‍ ലിസി ജേക്കബ് തന്‍റെ കാലത്ത് കൊടുത്തിരുന്നു എന്ന് കടവൂര്‍ വീണ്ടും..
അപ്പോള്‍ നേരത്തെ ചാണ്ടി പറഞ്ഞ പോലെ യു.ഡി.എഫും, കടവൂരും പ്രതി ആകുമോന്ന് ചോദിച്ചാ ബ,ബ,ബ്ബ..
ഫൌന്‍ഡാര്‍ ഓഫ് കൊണ്സിപിരാസി കാര്‍ത്തികെയനെന്നു സി.ബി.ഐ റിപ്പോര്ടിലുന്ടെന്നു മാധ്യമ സിങ്കങ്ങള്‍..എന്നിട്ടും 'ധാര്‍മിക'അപചയ മൂത്രശങ്ക

"അതില്‍ നിന്നും ബാലാനന്ദന്‍ എന്ന പോളിറ്റ് ബ്യൂറോ മെംബര്‍ക്ക് എന്തായിരുന്നു ഈ കരാറിനേക്കുറിച്ചുള്ള അഭിപ്രായം എന്ന്, മറ്റുള്ളവര്‍ക്ക് മനസിലാക്കാന്‍ പറ്റുന്നു..."

രണ്ടാഴ്ച മുമ്പ് അന്തരിച്ച പി.ബി.മെമ്പര്‍ അഞ്ചു വര്ഷം മുമ്പ് കൊടുത്ത 'അഭിമുഖം' വഴി കരാറിനെ കുറിച്ചു 'അഭിപ്രായ' മരിയിക്കേണ്ട ഗതികേട് 'മറ്റുള്ളവര്‍ക്ക്' മനസ്സിലാകുന്നത്‌ അദ്ദേഹത്തെയും പാര്‍ടിയെയും അറിയാത്തത് കൊണ്ടല്ല..അങ്ങനെ നടിക്കുന്നത് കൊണ്ടാണ്.. അത് അദ്ദേഹത്തിന്റെ ഭാര്യ തന്നെ പറഞ്ഞിട്ടുമുണ്ട്..

"പാര്‍ട്ടിയില്‍ കമ്യൂണിസ്റ്റാശയങ്ങള്‍ക്ക് യോജിക്കാത്ത പലതും നടക്കുന്നുണ്ട്. പിണറായി വിജയന്‍ സെക്രട്ടറി ആയ ശേഷമാണിതെല്ലാം സംഭവിച്ചത്. .."

അതൊക്കെ കാരാട്ടും,യെച്ച്ചുരിം,എസ് ആര്പിം, വി എസുമൊക്കെ,നോക്കിക്കൊളുമെന്നെ, കാനാപ്പുരത്തിരിക്കുന്നവര്‍ക്ക് എന്തിനിത്ര അസഹിഷ്ണുത,പെടപെടപ്പ്‌,അല്ലെങ്കില്‍, ആ പാര്ടിക്കാര്‍ അതൊക്കെ കാണാപ്പുരത്തല്ലാതെ, നേരിട്ടു കാണുന്നുണ്ട്..അവര്‍ ശരിയാക്കിക്കോളും..