Tuesday, September 1, 2009

ഐ.ജി.പറഞ്ഞാല്‍ കഥ, വക്കീലു പറഞ്ഞാല്‍ നിജം

ഇത് 30/08/09 ലെ മാതൃഭൂമിയിലെ വാര്‍ത്ത.

പോളിനെ സഹയാത്രികര്‍ കാറിലിട്ട്‌ വധിച്ചതാകാമെന്ന്‌ അറസ്റ്റിലായവര്‍

ചങ്ങനാശ്ശേരി: മുത്തൂറ്റ്‌ പോള്‍ എം. ജോര്‍ജിനെ, സ്വന്തം കാറിലുണ്ടായിരുന്ന സഹയാത്രികര്‍ വധിച്ചതാകാമെന്നും ഇതിനുള്ള പിടിവലിയില്‍ നിയന്ത്രണംവിട്ടപ്പോഴാണ്‌ വാഹനം റോഡിലൂടെപ്പോയ ബൈക്കില്‍ തട്ടിയതെന്നും ഈ കേസില്‍ അറസ്റ്റിലായവര്‍ പറഞ്ഞതായി ഇവരുടെ അഭിഭാഷകര്‍ വ്യക്തമാക്കി.

പോളിനെ വധിച്ചെന്ന്‌ സമ്മതിക്കാന്‍വേണ്ടി ചെറിയ നാളികേരം ചാക്കില്‍ക്കെട്ടി ഇതുകൊണ്ട്‌ തങ്ങളെ പോലീസ്‌ ഇടിച്ചെന്നും ഇവര്‍ അഭിഭാഷകരോട്‌ പറഞ്ഞു.

അറസ്റ്റിലായവര്‍ ആലപ്പുഴയിലെ ഒരാളുടെ വധഭീഷണി നേരിടാന്‍ രണ്ട്‌ വാഹനങ്ങളില്‍ പോകുമ്പോഴാണ്‌ ആലപ്പുഴ - ചങ്ങനാശ്ശേരി റോഡിലെ സംഭവം. ഇവര്‍ സഞ്ചരിച്ച വണ്ടികളില്‍ ഒന്നായ ടെമ്പോ ട്രാവലര്‍ കേടായ സമയത്ത്‌, എതിര്‍ദിശയില്‍ വന്ന ഫോര്‍ഡ്‌ എന്‍ഡവര്‍ കാര്‍ ചങ്ങനാശ്ശേരി ഭാഗത്തേക്ക്‌ പോയ ബൈക്ക്‌യാത്രികനെ തട്ടിയിട്ട്‌ നിര്‍ത്താതെപോയി. കേടാകാത്ത മറ്റൊരു കാറില്‍ ഇവര്‍ നിര്‍ത്താതെപോയ വാഹനം പിന്തുടര്‍ന്നു.

പൊങ്ങ ജ്യോതി ജങ്‌ഷനില്‍ എന്‍ഡവര്‍ കാര്‍ നിര്‍ത്തിയ നിലയില്‍ കണ്ടു. ബൈക്ക്‌ യാത്രികനെ നോക്കാതെ പോയതിനെച്ചൊല്ലി ഇവര്‍ തമ്മില്‍ വാക്കേറ്റമായി. ഇതിനിടെ എന്‍ഡവര്‍ കാറില്‍ ഉണ്ടായിരുന്ന ഒരാള്‍ സംഘത്തില്‍പ്പെട്ട കാരി സതീശനുനേരെ കത്തിവീശി. ഇത്‌ ചെറുക്കുന്നതിനിടെയാണ്‌ കൈക്ക്‌ ആഴത്തില്‍ മുറിവേറ്റതെന്നും ഇവര്‍ പറഞ്ഞു.

ഈസമയം കാരി സതീശന്റെ കൂട്ടത്തില്‍പ്പെട്ട ഒരാള്‍ എന്‍ഡവര്‍ കാറിന്റെ ഡോര്‍ പുറത്തുനിന്ന്‌ തുറന്നു. അപ്പോള്‍ പോളിന്റെ ജഡം പുറത്തേക്ക്‌ മറിഞ്ഞുവരുന്നതായി കണ്ടുവെന്നും ഇവര്‍ പറഞ്ഞിട്ടുണ്ട്‌. പോളിന്റെ കൂട്ടാളികളായ മറ്റൊരു സംഘവും ഇതേ സ്ഥലത്തേക്ക്‌ വരുന്നതുകണ്ട്‌ ഇവര്‍ രക്ഷപ്പെടുകയായിരുന്നു.

അറസ്റ്റിലായവരുടെ വെളിപ്പെടുത്തല്‍പ്രകാരം പോള്‍ കൊല്ലപ്പെട്ടത്‌ കാറിനുള്ളില്‍ത്തന്നെയാകാമെന്ന്‌ ഇവരുടെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുന്നു. ചില പ്രമുഖരെ രക്ഷിക്കാനാണ്‌ പോലീസ്‌ ശ്രമിക്കുന്നതെന്നും അഭിഭാഷകര്‍ പറഞ്ഞു.

ഇത് കേസന്വേഷണത്തെക്കുറിച്ച് ഐ.ജി പറഞ്ഞതായി പത്രങ്ങള്‍ മുന്‍പ് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയുടെ ഭാഗം.

കേസന്വേഷണത്തെക്കുറിച്ചും സംഭവത്തെക്കുറിച്ചും ഐ.ജി പറയുന്നത്‌ ഇങ്ങനെ: എറണാകുളത്തുനിന്നും സുഹൃത്തുക്കള്‍ക്കൊപ്പം പോള്‍ മാരാരിക്കുളത്ത്‌ സ്വന്തമായുള്ള റിസോര്‍ട്ടിലെത്തി ഭക്ഷണം കഴിക്കുകയും പിന്നീട്‌ ചമ്പക്കുളത്തുള്ള റിസോര്‍ട്ടിലേക്ക്‌ പോകുകയുമായിരുന്നു. എ.സി റോഡില്‍ പള്ളാത്തുരുത്തിയിലെത്തിയപ്പോള്‍ ഇവിടുത്തെ റിസോര്‍ട്ടില്‍നിന്നും ചമ്പക്കുളത്ത്‌ പുതുതായി വാങ്ങിയ റിസോര്‍ട്ടിന്റെ താക്കോല്‍ എടുക്കുന്നതിനായി പിന്നാലെ മറ്റൊരു വാഹനത്തിലുണ്ടായിരുന്ന ഡ്രൈവര്‍ ഷിബുവിനെ പറഞ്ഞുവിട്ടശേഷം എന്‍ഡവര്‍ കാറില്‍ പോളും സംഘവും ചമ്പക്കുളത്തേക്ക്‌ പോകുകയായിരുന്നു. മനു എന്നയാളും കുപ്രസിദ്ധ ഗുണ്ടകളായ ഓംപ്രകാശ്‌, പുത്തന്‍പാലം രാജേഷ്‌ എന്നിവരാണ്‌ വാഹനത്തിലുണ്ടായിരുന്നതെന്ന്‌ സൂചനയുണ്ട്‌. യാത്രയ്ക്കിടെ പള്ളാത്തുരുത്തിയ്ക്ക്‌ കിഴക്കുഭാഗത്തുവച്ച്‌ ചങ്ങനാശ്ശേരിയിലെ ഭാര്യവീട്ടിലേയ്ക്ക്‌ പോകുകയായിരുന്ന ബിജു എന്ന ബൈക്ക്‌ യാത്രക്കാരനെ ഇവരുടെ വാഹനം തട്ടിയിട്ടശേഷം നിര്‍ത്താതെ പോകുകയുമായിരുന്നു. ഈ സമയം ആലപ്പുഴ മണ്ണഞ്ചേരിയിലെ ഒരു ഗുണ്ടാസംഘത്തിന്റെ പ്രശ്നം പരിഹരിക്കുന്നതിനായി വരുകയായിരുന്ന ചങ്ങനാശേരി റെയില്‍വേ സ്റ്റേഷന്‍ കോളനിയിലെ ക്വട്ടേഷന്‍ സംഘത്തിന്റെ ടെമ്പോട്രാവലറിന്റെ വീല്‌ ഊരിപ്പോയതുമൂലം ഇവര്‍ വഴിയില്‍ കിടക്കുകയായിരുന്നു.

ഈ സമയമാണ്‌ ബൈക്ക്‌ യാത്രക്കാരനെ തട്ടിയ വാഹനം നിര്‍ത്താതെ പോയത്‌ ഗുണ്ടാസംഘത്തെ ക്ഷുഭിതരാക്കിയത്‌. മൂന്നു വാഹനങ്ങളിലായി എത്തിയ 22 ഓളം വരുന്ന ഗുണ്ടാസംഘത്തിലെ ചിലര്‍ മറ്റൊരു വാഹനത്തില്‍ പോളിന്റെ വാഹനത്തെ പിന്‍തുടരുകയും നെടുമുടി ജ്യോതി ജംഗ്ഷനില്‍വെച്ച്‌ ഇവരുമായി വാക്കുതര്‍ക്കമുണ്ടാകുകയുമായിരുന്നു. ബൈക്കില്‍ തട്ടിയ കാറിന്‌ എന്തെങ്കിലും സംഭവിച്ചോ എന്നറിയാന്‍ റോഡിനരികു ചേര്‍ത്ത്‌ പോളും സംഘവും സഞ്ചരിച്ച കാര്‍ നിര്‍ത്തിയിട്ടിരിക്കുമ്പോഴാണ്‌ ഗുണ്ടാസംഘം എത്തിയത്‌. പിന്നീട്‌ പോളിനും വാഹനത്തിലുണ്ടായിരുന്ന മനുവിനും കുത്തേല്‍ക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ പോള്‍ മരിച്ചു. ഈ സമയം വാഹനത്തിലുണ്ടായിരുന്നു എന്ന്‌ കരുതപ്പെടുന്ന ഓം പ്രകാശും രാജേഷും എന്‍ഡവര്‍ കാറുമായി രക്ഷപെടുകയായിരുന്നു. ഇവരുടെ നിലപാടുകള്‍ സംശയാസ്പദമായി തുടരുകയാണെന്നും ഐ ജി പറഞ്ഞു.

പോളും ഗുണ്ടാസംഘവും തമ്മിലുള്ള ബന്ധത്തെക്കറിച്ചും കേസില്‍ ഇവര്‍ക്ക്‌ എന്തെങ്കിലും തരത്തില്‍ പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ടെന്ന്‌ ഐ ജി വ്യക്തമാക്കി. സംഭവദിവസം ഗുണ്ടാസംഘം ചങ്ങനാശേരിയിലെ ബാറില്‍നിന്നും മദ്യപിച്ചശേഷമാണ്‌ എത്തിയത്‌.

പോളിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും മദ്യപിച്ചതായി തെളിഞ്ഞിട്ടുണ്ടെന്നും ഐ.ജി വ്യക്തമാക്കി. അന്വേഷണത്തിന്റെ ആദ്യപടി മാത്രമെ ആയിട്ടുള്ളു. കേസിന്റെ ഓരോ വശങ്ങള്‍ പരിശോധിച്ച്‌ സാധ്യതകള്‍ വിലയിരുത്തി അന്വേഷണം ഊര്‍ജ്ജിതമാക്കി വരികയാണെന്നും ഐ ജി വിന്‍സന്‍ എം പോള്‍ പറഞ്ഞു.

പോലീസ് നല്‍കിയ സംഭവവിവരണവുമായി മാതൃഭൂമിയില്‍ പ്രതികളുടെ അഭിഭാഷകന്‍ നല്‍കിയ വിവരണം ഏതാണ്ട് ഒത്തു പോകുന്നില്ലേ? അഭിഭാഷകന്‍ തന്റെ കക്ഷികളെ രക്ഷിക്കാനുള്ള വഴി നോക്കും എന്നതും, ഈ വാര്‍ത്ത നല്‍കുമ്പോഴും മാതൃഭൂമിക്ക് അവരുടേതായ ഉദ്ദേശ്യം കാണും എന്നതും സത്യം. നോക്കാം.

എന്നാലും നമുക്കിതിലെ വസ്തുതകള്‍ എടുത്ത് പഴയ വാര്‍ത്തകളുമായി താരതമ്യം ചെയ്ത് നോക്കാം.

ഐജി പറഞ്ഞത് മുച്ചൂടും തെറ്റാണെന്ന് സ്ഥാപിക്കുകയായിരുന്നു മാധ്യമങ്ങള്‍. “മാധ്യമങ്ങള്‍ക്കു മുന്നില്‍ പോലീസ്‌ അവതരിപ്പിച്ച കഥ“ എന്നതായിരുന്നു സ്ഥിരമായി ആവര്‍ത്തിച്ചിരുന്ന പ്രയോഗം.

അവരുടെ പ്രധാന ചോദ്യങ്ങള്‍

1.ടയര്‍ ഊരിപ്പോയാല്‍ വണ്ടി നിലത്തിടിക്കില്ലേ? അതുകൊണ്ട് പോലീസ് പറയുന്നത് നുണയാണ്

2.കൊട്ടേഷനു പോകുന്നവര്‍ വഴിയില്‍ ഒരു ബൈക്കിനെ ഇടിച്ചിടുന്ന വാഹനത്തിനു പിറകെ പോകുമോ, അതിനു മാത്രം സാമൂഹ്യ ബോധം ഗുണ്ടകള്‍ക്കുണ്ടാകുമോ? (ഇന്ത്യാവിഷന്‍ ചാനലില്‍ നികേഷ് കൈകൊണ്ട് ഒരു അപ്പോസ്റ്റഫി കാണിച്ചുകൊണ്ടായിരുന്നു ചര്‍ച്ച അവതരിപ്പിക്കുമ്പോള്‍ സാമൂഹ്യബോധം എന്ന വാക്ക് പ്രയോഗിച്ചിരുന്നത്.) “അതിവേഗത്തില്‍ പായുന്ന എന്‍ഡവര്‍ കാറിനെ പിന്തുടര്‍ന്നു ചെന്നു തടയാന്‍ ടെംപോ ട്രാവലറിനു കഴിയുമോയെന്ന സംശയം ചില കോണുകളില്‍ നിന്നുയര്‍ന്നു‍“ എന്നു പറഞ്ഞ് ഈ പിന്തുടരല്‍ കഥ നുണയാണെന്ന് സ്ഥാപിക്കുകയായിരുന്നു അവര്‍. സാമൂഹ്യബോധത്തിന്റെ പുറത്തല്ല അകത്തുള്ള വെള്ളത്തിന്റെ പുറത്താണ് പിന്തുടരല്‍ എന്ന് ആരു കണ്ടതായി ഭാവിക്കാന്‍?

3. സതീഷിനിതുമായി ബന്ധമില്ല, 15 ലക്ഷം രൂപയ്ക്ക് കുറ്റം ഏറ്റതാണ്

ആദ്യദിവസത്തെ(24/08/09) പത്രങ്ങള്‍ വായിച്ചാല്‍ അതിലൊരിടത്തും പോലീസ് എന്തോ കള്ളക്കളി കളിക്കുന്നു എന്നതിന്റെ സൂചന പോലുമില്ല. മാതൃഭൂമി വളരെ വിശദമായി തന്നെ അതീവ ഗൌരവത്തോടെ പോലീസ് കേസന്വേഷിക്കുന്നതിനെപ്പറ്റി പറയുന്നുണ്ട്.

വലിയ ഒരു വ്യവസായ ശൃംഖലയിലെ പ്രധാന വ്യക്തിയുടെ കൊലപാതകം അതീവ ഗൗരവത്തോടെയാണ്‌ പോലീസ്‌ കൈകാര്യം ചെയ്യുന്നത്‌. ഐജി വിന്‍സന്‍ എം. പോള്‍ ശനിയാഴ്‌ച സ്ഥലത്തെത്തി അന്വേഷണ പുരോഗതി വിലയിരുത്തി. എസ്‌പി ഇ. ദിവാകരന്‍, ഡിവൈഎസ്‌പി കെ.എം.ടോമി, ആലപ്പുഴ നോര്‍ത്ത്‌ സിഐ കെ.എ.തോമസ്‌ എന്നിവരാണ്‌ അന്വേഷണത്തിന്‌ മേല്‍നോട്ടം വഹിക്കുന്നത്‌.“

അതേ ദിവസത്തെ മംഗളത്തില്‍ ഉള്ള ഒരു വരി ഇങ്ങനെയായിരുന്നു

കൊലപാതകത്തിന് പിന്നില്‍ തിരുവനന്തപുര​െ​ത്ത രണ്ട് കുപ്രസിദ്ധ ഗുണ്ടാത്തലവന്മാര്‍ക്ക് പങ്കുള്ളതായി പോലീസ് അറിയിച്ചു.“

ഈ ദിവസങ്ങളില്‍ പത്രങ്ങള്‍ക്കറിയില്ലായിരുന്നു രണ്ട് കുപ്രസിദ്ധ ഗുണ്ടകള്‍ എന്നു പറയുന്നത് ഓം പ്രകാശും രാജേഷും ആയിരുന്നുവെന്ന്. രണ്ട് ഗുണ്ടകള്‍ ഉണ്ടായിരുന്നതായി അറിയിക്കുന്നതും പോലീസ് തന്നെ. “തിരുവനന്തപുരം ജില്ല കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന രണ്ട്‌ ഗുണ്ടാ സംഘങ്ങളില്‍പ്പെട്ടവരാണിവരെന്ന്‌ അറിയുന്നു.“ എന്ന മാത്രമാണ് മാതൃഭൂമിക്ക് അന്ന് അറിവുണ്ടായിരുന്നത്.

പിറ്റേന്നും അതിന്റെ പിറ്റേന്നുമായി പത്രങ്ങളില്‍ കഥകള്‍ ആകെ മാറി മറയുകയാണ്. “ഭരണ, രാഷ്‌ട്രീയ, സിനിമാ, സാംസ്‌കാരിക മേഖലകളിലുള്ളവരുമായി അടുത്ത ബന്ധമാണ്‌ ഓംപ്രകാശിനുള്ളത്‌" എന്നെഴുതിയവര്‍ ഇതിലെ ഭരണ, രാഷ്ട്രീയ ബന്ധങ്ങളില്‍ നിന്ന് തങ്ങള്‍ക്ക് താല്പര്യമുള്ളവരെ മാറ്റുകയും, തങ്ങള്‍ക്ക് താല്പര്യമില്ലാത്തവര്‍ക്ക് ഓം പ്രകാശുമായി ബന്ധമുണ്ടായിരുന്നെവെന്ന് സ്ഥാപിക്കുവാന്‍ ഭൂതകാലം ചികയാന്‍ ആരംഭിക്കുകയുമാണ്। പോലീസ് പറയുന്ന ഓരോ വസ്തുതയും തെറ്റാണെന്ന് സ്ഥാപിക്കുവാനായി പരസ്പരവിരുദ്ധമായ വാര്‍ത്തകളുടെ ഒരു നിര തന്നെ ഇവര്‍ പടുത്തുയര്‍ത്തുകയായി. പോലീസിന്റേത് പ്രാഥമിക നിഗമനം മാത്രമാണെന്നും, എല്ലാ വശങ്ങളും അന്വേഷിക്കുന്നുണ്ടെന്നുമുള്ളതുമൊന്നും പിന്നീടിവര്‍ കണ്ടതേയില്ല. പോലീസ് കണ്ടെത്തിയ പ്രതിയെ നിരപരാധിയാക്കാനും ഇവര്‍ ശ്രമിച്ചു. അതിനായി അയാളുടെ ബന്ധുക്കളെ വരെ ഉപയോഗിച്ചു. പത്ത് വര്‍ഷം മുന്‍പത്തെ ഒരു രശീത്, അതും മറ്റാരുടെയോ പേരിലുള്ളത് ഇവര്‍ക്ക് അടിസ്ഥാന തെളിവായി. രാഷ്ട്രീയവശം പറയുകയാണെങ്കില്‍ കൊടിയേരി ഒറ്റപ്പെടുകയാണെന്ന് വാര്‍ത്തയില്‍ പറഞ്ഞിരിക്കുന്നതിനു നേരെ എതിരായ കാര്യങ്ങള്‍ “പിണറായി കൊടിയേരിക്ക് പിന്തുണയുമായി രംഗത്ത്” എന്ന വാര്‍ത്തയില്‍ കൊടുക്കാനും ഇവര്‍ മടിച്ചില്ല. പരസ്പരവിരുദ്ധമായ വാര്‍ത്തകളിലും സി.പി.എം വിരുദ്ധത ആവോളം ചെലുത്താന്‍ ഇവര്‍ മറന്നുമില്ല. താന്‍ ഓടിച്ചിരുന്ന വണ്ടി നിര്‍ത്താനായി ഓം പ്രകാശ് ബൈക്കുകാരനെ മനഃപൂര്‍വം ഇടിച്ചിടുകയായിരുന്നു എന്നു വരെ ഇവര്‍ എഴുതി വിട്ടിരുന്നു. (അതല്ലാതെ വണ്ടി നിര്‍ത്താന്‍ ഡ്രൈവര്‍ക്ക് വഴിയൊന്നുമില്ലെന്ന് നാം വിശ്വസിച്ചുകൊള്ളണം.)

ഇപ്പോഴിതാ പ്രതികളുടെ അഭിഭാഷകരെ കോട്ട് ചെയ്ത് എഴുതിയിരിക്കുന്ന വാര്‍ത്തയിലൂടെ പോലീസ് പറഞ്ഞതായിരുന്നു ശരി എന്ന് മാതൃഭൂമി പറയുകയാണ്. അവരത് പ്രത്യക്ഷത്തില്‍ സമ്മതിക്കുന്നില്ലെങ്കിലും.

മുകളില്‍ നല്‍കിയ 3 ചോദ്യങ്ങള്‍ക്ക് ഈ വാര്‍ത്തയില്‍ നിന്നും ലഭിക്കുന്ന ഉത്തരങ്ങള്‍

1. ഇവര്‍ സഞ്ചരിച്ച വണ്ടികളില്‍ ഒന്നായ ടെമ്പോ ട്രാവലര്‍ കേടായിരുന്നു. വഴിയില്‍ നിര്‍ത്തി നന്നാക്കുകയായിരുന്നു.

2. എതിര്‍ദിശയില്‍ വന്ന ഫോര്‍ഡ്‌ എന്‍ഡവര്‍ കാര്‍ ചങ്ങനാശ്ശേരി ഭാഗത്തേക്ക്‌ പോയ ബൈക്ക്‌യാത്രികനെ തട്ടിയിട്ട്‌ നിര്‍ത്താതെപോയി. കേടാകാത്ത മറ്റൊരു കാറില്‍ ഇവര്‍ നിര്‍ത്താതെപോയ വാഹനം പിന്തുടര്‍ന്നു.

3. സതീഷാണോ കൊന്നത് അല്ലയോ എന്നത് തെളിയേണ്ട കാര്യമാണ്. പക്ഷേ കശപിശ നടക്കുന്ന സമയത്ത് സതീഷ് അവിടെ ഉണ്ടായിരുന്നതായി സതീഷ് തന്നെ സമ്മതിക്കുന്നു. പോലീസിനോടല്ല, അഭിഭാഷകന്‍ വഴി പത്രക്കാരോട്. പരിക്ക് അവിടെ വെച്ച് പറ്റിയതാണെന്നും ഈ വാര്‍ത്തയില്‍ നിന്ന് വെളിവാകുന്നുണ്ട്.

വണ്ടി കേടായെന്നും, അപകടം നടന്നെന്നും, അതു കണ്ട് പിന്തുടര്‍ന്നെന്നും, കശപിശ ഉണ്ടായെന്നും ഉള്ള സാഹചര്യത്തെളിവുകള്‍ ഇവരുടെ അഭിഭാഷകന്‍ തന്നെ സമ്മതിക്കുന്നുവെങ്കില്‍ പോലീസ് നല്‍കിയ വിവരണം പ്രഥമദൃഷ്ട്യാ ശരിയാകുകയാണ്.

കേസിലെ യഥാര്‍ഥ പ്രതികള്‍ അകത്താകേണ്ടതുണ്ട് എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. പക്ഷേ, മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നവരെ പ്രതിയാക്കുക എന്നതല്ല പോലീസിന്റെ ചുമതല. ഒരു വിധ സമ്മര്‍ദ്ദത്തിനും വഴങ്ങാതെ കേസ് അന്വേഷിക്കുക എന്നത് തന്നെയാണ് അവര്‍ ചെയ്യേണ്ടത്. പോലീസിന്റെ ഭാഗത്തു നിന്ന് അനാസ്ഥയുണ്ടാകുന്നുവെങ്കില്‍ സത്യസന്ധമായി ചൂണ്ടിക്കാണിക്കുന്നതിനു പകരം, തങ്ങളുടെ രാഷ്ട്രീയ താല്പര്യത്തിനനുസരിച്ച് കഥകള്‍ മെനയുകയാണെങ്കില്‍, ധാര്‍മ്മികത കയ്യൊഴിയുകയാണെങ്കില്‍, ചിലരെ പ്രതിയാക്കുകയും, ചിലരെ പ്രതിയല്ലാതാക്കുകയും ഒക്കെ ചെയ്യുകയാണെങ്കില്‍ പിന്നെ അവര്‍ക്ക് നാലാം തൂണിന്റെ പരിരക്ഷ കൊടുക്കേണ്ട കാര്യമില്ല.

ഓം പ്രകാശിനെ ഗുണ്ടാ ലിസ്റ്റില്‍ പെടുത്തിയതും, അയാളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികള്‍ തുടരുന്നതും എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷമാണ്. യു.ഡി.എഫ് അധികാരത്തില്‍ ഇരിക്കുന്ന സമയത്താണ് ഓം പ്രകാശിനു പാസ്പോര്‍ട്ട് ലഭിച്ചിട്ടുള്ളത് എന്നതും ഈ വാര്‍ത്താതിസാരത്തിന്റെ കൂട്ടത്തില്‍ നാം ഓര്‍ക്കേണ്ടതുമുണ്ട്.

അന്വേഷണാത്മക പത്രപാരായണം എന്ന പോസ്റ്റും നോക്കാം.

എല്ലാവര്‍ക്കും ഓണാശംസകള്‍.

11 comments:

മൂര്‍ത്തി said...

ഐ.ജി.പറഞ്ഞാല്‍ കഥ, വക്കീലു പറഞ്ഞാല്‍ നിജം

Unknown said...

മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരും ഗുണ്ടപോലെ!

ഓണഗുണ്ടാശംസകൾ! :)

കാവലാന്‍ said...

ധീരനും സാഹസീകനുമായിരുന്നു കൊല്ലപ്പെട്ടയാള്‍ എന്ന് സംശയലേശമെന്യേ വിശ്വസിക്കാം കാരണം ഗുണ്ടകളാണെന്നറിഞ്ഞിട്ടും സ്വജീവന്‍ പകരം നല്‍കി അദ്ധേഹം സുഹൃത്തുക്കളെ രക്ഷിച്ചുവല്ലോ !

"ഗുണ്ടാരാജ് നാടുവാണീടും കാലം
പത്രങ്ങളെല്ലാതുമൊന്നു പോലെ
കള്ളമേയുള്ളൂ ചതിയേയുള്ളൂ
എള്ളോളമില്ലല്ലോ നേരുള്ളവര്‍

കത്തി കഠാരികള്‍ നാടന്‍ ബോബും
കുന്തം കുറുവടി കട്ടപ്പാര-----
‌‌‌‌‌‌‌‌‌‌-----------------------"

ബാക്കി സമയമുള്ളവര്‍ പൂരിപ്പിക്കുക. :)

ഓണാശംസകള്‍.

മുക്കുവന്‍ said...

too many harichandrassssss... some how kodiyeri want to prove that binish is free... anything ok with him!

മായാവി.. said...

kodiyeri ഗുണ്ടാരാജ് നാടുവാണീടും കാലം
കള്ളമേയുള്ളൂ ചതിയേയുള്ളൂ
എള്ളോളമില്ലല്ലോ നേരുള്ളവര്‍

Inji Pennu said...

അയാൾ എസ്.എസ്.എൽ‌സിക്ക് ഡിസ്റ്റിങ്ങ്ഷൻ ഉള്ള പയ്യനല്ലേ? അപ്പോൾ ജനിച്ചപ്പോൾ മുതൽ ഗുണ്ട ആയിരിക്കില്ലല്ലോ? അതുകൊണ്ട് പാസ്സ്പ്പോർട്ട് കൊടുക്കുമ്പോൾ ഗുണ്ട ആയിരിന്നിരിക്കും എന്നൊരു മുൻ‌വിധി ഉണ്ടോ? അങ്ങിനെയെങ്കിൽ സ്കൂൾ കഴിഞ്ഞ് എസ്.എഫ്.ഐ ആയിരുന്നു എന്നു പറയുന്നു. അപ്പോൾ ആ സമയത്ത് ഗുണ്ട ആയിരുന്നോ? അല്ല യു.ഡി.എഫ് സർക്കാർ എന്നൊക്കെ ഒരു വളച്ച് പിടിക്കൽ കണ്ടപ്പോ....

ഗുണ്ടകൾക്ക് മാളമുണ്ട്, മന്ത്രിപുത്രർക്ക് ആകാശമുണ്ട്, സാദാ മലയാളിയ്ക്ക് തലചായ്ക്കാൻ കേരളത്തിലിടമില്ല
...ല്ലാ...ല്ലാ...

മൂര്‍ത്തി said...

അപ്പോ 2002വരെ ഗുണ്ട അല്ലാരുന്നല്ലേ? സമ്മതിച്ചല്ലോ.സന്തോഷായീ..പത്രക്കാരോട് കൂടി ഒന്ന് പറഞ്ഞേക്കണേ..

ഹരിത് said...

മിസ്റ്റര്‍ മൂര്‍ത്തീ, താങ്കള്‍ കോടിയേരിയേയും അങ്ങേരുടെ പോലീസിനേയും വെള്ള പൂശാനുള്ള ശ്രമമാണു നടത്തുന്നത്.

കോടിയേരി രാജിവയ്ക്കുക. ഡീജീപിയേയും ഐ ജീയേയും പിരിച്ചു വിടുക.. പകരം ഏഷ്യാനെറ്റ് എം ഡി മാധവനെ ആഭ്യന്തരമന്ത്രി ആക്കുക. മാതൃഭൂമി ഗോപാലകൃഷ്ണനെ ഡീ ജീ പി ആയി നിയമിക്കുക. കൈരളിയിലെ ജോണ്‍ ബ്രിട്ടാസിനെ ഐ ജി ആക്കുക.

ഇന്‍‌വെസ്റ്റിഗേഷനിലിരിക്കുന്ന കേസിന്‍റെ മുക്കും മൂലയൂം ഒക്കെ മീഡിയയ്ക്കു ഡൈയ്‌ലി വിളമ്പിക്കൊടുക്കുന്ന പോലീസ്സിനേയും മന്ത്രിമാരേയും അടുത്തുള്ള മുരുക്കു മരത്തില്‍ കെട്ടി ചാണകത്തില്‍ മുക്കിയ ചൂലുകൊണ്ട് ആദ്യം അടിക്കണം.
അതെങ്ങിനെയാ നമ്മളോക്കെ മീഡിയ എന്ന ജീവവായു അല്ലേ ശ്വസിക്കുന്നത്!

ക്രിമിനല്‍ കേസ്സിന്‍റെ അന്വേഷണം മിസ്സ്ലീഡ് ചെയ്യുന്നവനെ പൊക്കിയെടുത്തു അകത്താക്കാനുള്ള നിയമില്ലാത്തതല്ല പ്രശ്നം. അതിനുള്ള ആമ്പിയറുള്ള ഭര‍ണാധികാരികളും പോലീസ്സും ഇല്ലാതെ പോയതാണു നമ്മുടെ നഷ്ടം.

Inji Pennu said...

എനിക്കറിഞ്ഞൂടല്ലോ 2002 വരെ ആയിരുന്നോ എന്ന്? അതല്ലേ കൊസ്റ്റ്യൻ ചോദിച്ചത്? എന്റെ കയ്യിൽ ലിസ്റ്റില്ലല്ലോ? അതെങ്ങനാ ലിസ്റ്റ് പ്രസിദ്ധീകരിക്കൂലാന്ന് പറയുന്നു സർക്കാരു?

Unknown said...

മൂര്‍ത്തി മാഷേ താങ്കള്‍ക്കു എവിടുന്ന ഈ 2002 കിട്ടി.ആരാ മുത്തുറ്റ്.്‍ ചാണ്ടിയുമായി എന്താ ബന്ധം,കുടുംബ ബന്ധം തന്നെ. ഇന്ധ്യാവിഷ്‍ന്റെ ഓഹരി പ്രധാന ഭാഗം ആരുടെ കയ്യില്‍ ? ഇതേ മുത്തൂറ്റ്. കുടുംബക്കാര്‍ മാത്രം ഉപയോഗിക്കുന്ന അത്യാധുനിക റിസോര്‍ട്ട് മുറികളിലും 'സ്വര്ഗ്ഗാ'ലയങ്ങളിലും എങ്ങനെ രാജേഷും ഒമ്പ്രകാശും അറമ്മാദിച്ചു,എങ്ങനെ വര്‍ഷങ്ങളായി ആക്സസ് കിട്ടി? ഇതൊക്കെയാണ് ചോദ്യങ്ങള്‍ ? പക്ഷെ ആ ചോദ്യം ജനം ചോദിക്കരുത് ...
ഇനി 'മന്ത്രി' പുത്റ ബന്ധം എന്ന് തന്നെ വെക്കുക.ഇന്ത്യാവിഷനില്‍ മുടക്കിയ മുതലാളി കുടംബവുമായി കൊടിയേരിക്കും ബന്ധമെന്ന് വരില്ലേ,അത് ഇന്ത്യാവിഷന്മായി ബന്ധമെന്ന് വരില്ലേ, ഉമ്മ്ഞ്ചാണ്ടിയുമായി പോലും ഇങ്ങനെ കോടിയേരിക്ക് ബന്ധമെന്ന് പറയാം!!
അതുകൊണ്ട്, അതുകൊണ്ട് 2009 ആഗസ്തില്‍ മുത്തൂറ്റ് കൊല നടന്ന ദിനം മുതല്‍ മാത്രം ഒമ്പ്രകാശ രാജെശന്മാര്‍ ഗുണ്ടകള്‍ ആണ്.!!! അതല്ലേ ഇവന്മാര്‍ക്ക് പാസ്പോരട്ടു പോലും കഴിഞ്ഞ ഭരണത്തില്‍ കിട്ടിയത്..ഈ കൊലക്ക് പിന്നിലുള്ള യതാര്‍ത്ഥ കളികള്‍,ഉന്നത കുടുംബവഴക്കുകളടക്കം പുറത്തു വരാന്‍ വിടില്ലെന്ന വാശി, അതൊക്കെ ആണ് ഈ നാടകത്തിനു പിന്നില്‍..ഒന്ന് മാറി ചിന്തിക്കുക.കണ്ണൂരെ ഒരു പിത്തൂറ്റ് കുടുംബത്തിലാണ് ഈ കൊല നടന്നതെന്ന് വെക്കുക്ക,പിണറായി എന്നേ കൊലയാളി ആയിന്നു ചോദിച്ചാ മതി...എത്ര അന്തി ചര്‍ച്ചകള് ഇന്ത്യാനെറ്റിലും ഏഷ്യാ വിഷനിലും ഒക്കെ ചര്‍വിത ചര്വണ മാകില്ലായിരുന്നു..
ഒടുവില്‍ ഹൈക്കോടതി ഗതികെട്ട് പറയുന്നത് കേട്ടില്ലേ, മാധ്യമ വിചാരണയും media തീര്‍പ്പ് കല്‍പ്പിക്കലും വേണ്ടെന്നു..

Unknown said...

കുളിപ്പിച്ചു കുളിപ്പിച്ചു എല്ലാരും കുട്ടിയെ നശിപ്പിച്ചു,എന്തെല്ലാം ഒപ്പിച്ചു,നാടകമാടി..എന്നിട്ടോ ? മനോരമ ഓണ്‍ ലൈന്‍ കണ്ടോ ?? http://www.manoramanews.com/cgi-bin/MMOnline.dll/portal/ep/mmtvContentView.do?contentType=EDITORIAL&contentId=5956309&tabId=14&BV_ID=@@@

ജാള്യ മെങ്കിലും ഇങ്ങനെ വായിക്കാം.

""രാജ്യത്തെ ഏറ്റവും മികച്ച ക്രമ സമാധാനം കേരളത്തിലെന്നു ഇന്ത്യാ ടുഡേ സര്‍വ്വേ .അവാര്‍ഡ്‌ സെപ്റ്റ്‌ ധനമന്ത്രി പ്രണബ്‌ മുഖര്‍ജി സംമാനിക്കുമ'''