Monday, August 31, 2009

ഏതാണ് വിശ്വസിക്കേണ്ടത്?

മംഗളം പത്രത്തില്‍ വന്ന രണ്ട് വാര്‍ത്തകള്‍ താഴെ

ഒന്നാം വാര്‍ത്ത:


പോള്‍ വധം: സി.പി.എമ്മില്‍ ഭിന്നത: കോടിയേരി ഒറ്റപ്പെടുന്നു

തിരുവനന്തപുരം: പോള്‍ വധത്തെ തുടര്‍ന്നുണ്ടായ രാഷ്‌ട്രീയ ധ്രുവീകരണത്തില്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ സി.പി.എമ്മില്‍ ഒറ്റപ്പെടുന്നു. സംസ്‌ഥാന സെക്രട്ടറി പിണറായി വിജയനും അദ്ദേഹത്തോട്‌ അനുകൂലമായ നിലപാടല്ല സ്വീകരിക്കുന്നത്‌. അന്വേഷണത്തിലെ ദുരൂഹതകള്‍ പാര്‍ട്ടി നേതൃത്വത്തിലും കീഴ്‌ഘടകങ്ങളിലും അതൃപ്‌തിക്കിടയാക്കിയിട്ടുണ്ട്‌.

മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍ കേസ്‌ അന്വേഷണത്തിന്റെ പുരോഗതിയെക്കുറിച്ച്‌ അന്വേഷിക്കുകയോ ഇടപെടുകയോ ചെയ്‌തിട്ടില്ല.

കോടിയേരിയുടെ നടപടികളെ അനുകൂലിച്ച്‌ പാര്‍ട്ടി നേതാക്കളില്‍ ആരും തന്നെ രംഗത്തെത്തിയിട്ടില്ല. മാധ്യമങ്ങള്‍ക്കെതിരേ അദ്ദേഹം നടത്തിയ പ്രകോപനപരമായ പരാമര്‍ശം അസ്‌ഥാനത്തായിപ്പോയി എന്ന വികാരം അവര്‍ക്കിടയിലുണ്ട്‌. ക്രമസമാധാന പ്രശ്‌നത്തിന്റെ പേരില്‍ പിണറായി വിജയന്‍ പത്രസമ്മേളനം വിളിച്ചു ചേര്‍ത്തത്‌ എല്ലാവരെയും അത്ഭുതപ്പെടുത്തി. കേസന്വേഷണത്തില്‍ പോലീസിന്റെ നടപടികളില്‍ വീഴ്‌ചയുണ്ടോ എന്ന ചോദ്യത്തിനു നല്ല രീതിയില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നു മാത്രമാണ്‌ പിണറായി പറഞ്ഞത്‌. വീഴ്‌ചയില്ലെന്നു പറയാന്‍ അദ്ദേഹം തയാറായില്ല.

മന്ത്രിപുത്രന്‍മാര്‍ക്കെതിരായ ആരോപണങ്ങള്‍ക്കു വ്യക്‌തമായ മറുപടി പറയാന്‍ അദ്ദേഹം തയാറായില്ല. പകരം ഏതു മന്ത്രിയുടെ പുത്രന്‍ എന്നു വ്യക്‌തമാക്കണമെന്നും ഇതെല്ലാം കെട്ടിച്ചമച്ച കഥകളാണെന്നും ഒഴുക്കന്‍മട്ടില്‍ പറഞ്ഞുപോവുക മാത്രമാണു ചെയ്‌തത്‌.

പൊതുവില്‍ പോലീസിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സംസ്‌ഥാനത്തിന്റെ ക്രമസമാധാനത്തെക്കുറിച്ചും ഏറെ വാചാലനായ പിണറായിയുടെ വാക്കുകള്‍ സൂക്ഷ്‌മമായി പരിശോധിച്ചാല്‍ കോടിയേരിക്കെതിരാണെന്നു തോന്നിപ്പിക്കുന്ന പലതും പറഞ്ഞതായി കാണാനുമാവും. ആഭ്യന്തര വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു വിശദമായി ചര്‍ച്ച ചെയ്യണമെന്ന ആവശ്യം പാര്‍ട്ടിവേദികളില്‍ സജീവമാണ്‌. സംസ്‌ഥാനത്തു നടക്കുന്ന സാമ്പത്തിക ക്രമസമാധാന വിവാദങ്ങളിലെല്ലാം മന്ത്രിമാരുടെയും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളുടെയും മക്കളുടെ പേരുകള്‍ ഉയര്‍ന്നുവരുന്നത്‌ ആശങ്കയോടെയാണു കാണുന്നത്‌.

പാര്‍ട്ടി വിഭാഗീയതയുടെ മറവില്‍ ഇത്രയും കാലം കണ്ടില്ലെന്നു നടിച്ചെങ്കിലും ഇനി ഇക്കാര്യങ്ങള്‍ പരിശോധിക്കാതിരിക്കാനാവില്ലെന്ന
വികാരമാണ്‌ ഉയരുന്നത്‌. പാര്‍ട്ടിയിലെ പുതിയ രാഷ്‌ട്രീയ ധ്രുവീകരണങ്ങളില്‍ തോമസ്‌ ഐസക്ക്‌ എടുക്കുന്ന നിലപാടിനാണ്‌ ഏറെ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നത്‌.

ഇ.പി. ജയരാജന്‍ ഉള്‍പ്പെടെ കണ്ണൂരില്‍ നിന്നുള്ള നേതാക്കള്‍ കോടിയേരിക്ക്‌ അനുകൂലമായ നിലപാടു സ്വീകരിച്ചാല്‍ ഐസക്ക്‌ വിപരീത നിലപാടെടുക്കുമെന്നു സൂചനയുണ്ട്‌.


രണ്ടാം വാര്‍ത്ത: അതേ പത്രത്തില്‍ നിന്ന്..അതേ ദിവസം

കോടിയേരിക്ക്‌ പിന്തുണയുമായി പിണറായി രംഗത്ത്‌

തിരുവനന്തപുരം: പോള്‍ എം.മുത്തൂറ്റിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ മുറുകുന്നതിനിടെ പാര്‍ട്ടിക്കും ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണനുമെതിരായ ആരോപണങ്ങള്‍ക്കുള്ള മറുപടിയുമായി സി.പി.എം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ രംഗത്തെത്തി.

ആര്‍.എസ്‌.എസുകാരനാണ്‌ കൊലയാളിയെന്നു പത്രസമ്മേളനത്തില്‍ അദ്ദേഹം ആരോപിച്ചു. പോള്‍ എം.മുത്തൂറ്റിന്റെ ഭൂതകാലത്തെക്കുറിച്ചു വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. രാഷ്‌ട്രീയമായി ചിലരെ ക്രൂശിക്കാന്‍ ശ്രമിക്കുന്നു എന്നു തോന്നിയതിനാലാണ്‌ താന്‍ വിശദീകരണവുമായി രംഗത്തെത്തിയതെന്നും പിണറായി വ്യക്‌തമാക്കി.

വഴിവിട്ട ചില രീതികളും അതിന്റെ തുടര്‍ച്ചയായി വഴിവിട്ട ബന്ധങ്ങളും പോളിനുണ്ടായിരുന്നതായും അദ്ദേഹം ആരോപിച്ചു. 2007ല്‍ ഡല്‍ഹിയില്‍ പോളിനെ മയക്കുമരുന്ന്‌ ഉപയോഗിച്ചതിന്റെ പേരില്‍ പോലീസ്‌ അറസ്‌റ്റ് ചെയ്യുകയും രണ്ടു ദിവസം ലോക്കപ്പിലിടുകയും ചെയ്‌തിട്ടുണ്ട്‌.

ഓംപ്രകാശ്‌, രാജേഷ്‌ തുടങ്ങിയ ഗുണ്ടകള്‍ പോളിനൊപ്പം സഞ്ചരിച്ചത്‌ ഒന്നുകില്‍ ഏതെങ്കിലും സംഘത്തെ തടയാന്‍ ഉദ്ദേശിച്ചായിരിക്കും. അല്ലെങ്കില്‍ ആരെയെങ്കിലും നേരിടാനാവണം. കൊലയ്‌ക്കു പിന്നില്‍ കുടുംബവഴക്കിന്റെ പ്രശ്‌നങ്ങള്‍ ഉണ്ടെന്നു ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. അതിന്റെ അപ്പുറവും ഇപ്പുറവും രാഷ്‌ട്രീയത്തില്‍ സജീവമായി നില്‍ക്കുന്നവരുമുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. പോള്‍ ഗുണ്ടകളെയും കൂട്ടി സഞ്ചരിച്ചത്‌ എന്തിനാണെന്ന്‌ അന്വേഷിക്കണം. ട ആകൃതിയിലുള്ള കത്തി സാധാരണ ആര്‍.എസ്‌.എസുകാര്‍ ഉപയോഗിക്കുന്നതാണ്‌. ഇത്‌ ഉപയോഗിച്ചത്‌ ആര്‍.എസ്‌.എസുകാരനാണെന്ന്‌ പിന്നീട്‌ വ്യക്‌തമായതായും പിണറായി ചൂണ്ടിക്കാട്ടി.

ആര്‍.എസ്‌.എസുകാരനാണ്‌ കൊലപാതകി എന്നതിനാല്‍ അവര്‍ക്കും ബി.ജെ.പിക്കും പലതും ഒളിക്കാനുണ്ട്‌. കോണ്‍ഗ്രസിനും പോള്‍ വധക്കേസില്‍ മറച്ചുവയ്‌ക്കാന്‍ എന്തോ ഉണ്ടെന്നാണ്‌ മനസിലാകുന്നത്‌. അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമങ്ങളാണ്‌ തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ക്കു പിന്നില്‍. ഇതുവരെയുള്ള അന്വേഷണം ഫലപ്രദമായി നടത്തിയിട്ടുണ്ട്‌. ഇപ്പോള്‍ നടത്തുന്ന അന്വേഷണം തടയേണ്ടതുണ്ട്‌ എന്ന്‌ ചിലര്‍ ആഗ്രഹിക്കുന്നു. ഓംപ്രകാശിനു പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല. അയാളെ ഗുണ്ടാപട്ടികയില്‍ പെടുത്തിയതും വാറണ്ട്‌ പുറപ്പെടുവിച്ചതും എല്‍.ഡി.എഫ്‌ സര്‍ക്കാരാണ്‌. മന്ത്രിപുത്രന്‍മാരെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്‌ ഏതു മന്ത്രിയുടെ പുത്രന്‍ എന്നു വ്യക്‌തമാക്കാത്തത്‌ കാപട്യം നിറഞ്ഞ വാര്‍ത്താരീതിയാണെന്നായിരുന്നു പിണറായിയുടെ മറുപടി. ഏതെങ്കിലും മന്ത്രിപുത്രന്‍ എന്നു പറയുമ്പോള്‍ എല്ലാ മന്ത്രിമാരുടെയും പുത്രന്‍മാര്‍ വിശദീകരണവുമായി വരേണ്ട കാര്യമില്ല. ഇടതു മുന്നണി സര്‍ക്കാരിന്റെ പ്രവര്‍ത്തന ഫലമായി ഭദ്രമായ ക്രമസമാധാനനിലയാണ്‌ കേരളത്തിലുള്ളത്‌. ഇവിടെ യാതൊരു രക്ഷയുമില്ല എന്ന പ്രതീതി ഉണ്ടാക്കാനാണ്‌ തല്‍പരകക്ഷികള്‍ ശ്രമിക്കുന്നത്‌. യുവവ്യവസായിയായ പോളിന്റെ കൊലപാതകം എല്ലാവരിലും അമ്പരപ്പുണ്ടാക്കി. റിപ്പോര്‍ട്ട്‌ കിട്ടിയ ഉടന്‍ സ്‌തുത്യര്‍ഹമായ പ്രവര്‍ത്തനമാണ്‌ പോലീസ്‌ കാഴ്‌ചവച്ചത്‌.

സംഭവത്തിന്റെ യഥാര്‍ത്ഥ വസ്‌തുതകള്‍ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവന്നത്‌ പോലീസ്‌ തന്നെയാണ്‌. പോളിന്റെ കൂടെ സഞ്ചരിച്ച ഓംപ്രകാശ്‌, രാജേഷ്‌ എന്നിവരെക്കുറിച്ചുള്ള വിവരം പുറത്തുകൊണ്ടുവന്നത്‌ പോലീസ്‌ ആണ്‌. സംഭവത്തില്‍ പങ്കെടുത്ത ആളുകള്‍ ആരൊക്കെയെന്നു പെട്ടെന്നു മനസിലാക്കാനും പോലീസിനു കഴിഞ്ഞു പോള്‍ സഞ്ചരിച്ച വാഹനം ചവറയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

ഇതു പോലീസ്‌ വിട്ടുകൊടുത്തു എന്നുവരെ പറയുന്ന അവസ്‌ഥയുണ്ടായി. കാര്‍ ഇപ്പോഴും പോലീസിന്റെ കസ്‌റ്റഡിയില്‍ തന്നെയാണ്‌. സംശയകരമായി കണ്ടെത്തിയ കാര്‍ കൊലപാതകത്തില്‍ ഉള്‍പ്പെട്ടതാണെന്ന്‌ പോലീസിന്‌ അറിയില്ലായിരുന്നു. അറിഞ്ഞതിനു ശേഷം എടുത്തുകൊണ്ടുപോകാന്‍ ശ്രമിച്ചവര്‍ക്കു വിട്ടുകൊടുത്തില്ല.

പെരിയ ബാങ്ക്‌ കവര്‍ച്ച, ചേലമ്പ്ര ബാങ്ക്‌ കവര്‍ച്ച, സന്തോഷ്‌ മാധവന്‍, ടോട്ടല്‍ ഫോര്‍ യു തുടങ്ങി ഒട്ടേറെ കേസുകള്‍ ഫലപ്രദമായി തെളിയിക്കാന്‍ എല്‍.ഡി.എഫ്‌ സര്‍ക്കാരിനും ആഭ്യന്തര വകുപ്പിനും കഴിഞ്ഞിട്ടുണ്ട്‌. എന്തു കഥയും മെനയാമെന്ന അവസ്‌ഥയിലാണ്‌ കേരളം.

പോലീസിന്റെ ഭാഗത്തുനിന്ന്‌ കേസന്വേഷണത്തില്‍ എന്തെങ്കിലും വീഴ്‌ച ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിനു നല്ല രീതിയിലാണ്‌ കേസന്വേഷണം മുന്നോട്ടുപോകുന്നതെന്നായിരുന്നു പിണറായിയുടെ മറുപടി।


*

രണ്ട് വാര്‍ത്തയിലേയും ഊന്നലുകള്‍ എന്റേത്.

ഒരേ പത്രത്തില്‍ ഒരേ ദിവസം വന്ന ഈ രണ്ട് വാര്‍ത്തകളില്‍ ഏത് വിശ്വസിക്കണം എന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കുക।

ഈ വിഷയത്തില്‍ ശ്രീ। പി।എം മനോജ് എഴുതിയ ‘ചത്തത് കീചകനെങ്കില്‍’ എന്ന പോസ്റ്റ് ഇവിടെ.

അതില്‍ നിന്നൊരു ഭാഗം മാത്രം കോപ്പി പേസ്റ്റ് ചെയ്യുന്നു।

26ന്റെ മനോരമയില്‍ 'എന്‍ഡവര്‍ കാറിലെ ആ 40 ലക്ഷം എവിടെ?' എന്നൊരു വാര്‍ത്തയുണ്ട്. നാല്‍പ്പതുലക്ഷം രൂപയടങ്ങിയ ബാഗ് കാറിലുണ്ടായിരുന്നു എന്ന് മനോരമ മാത്രം എങ്ങനെ കണ്ടെത്തി എന്നതവിടെ നില്‍ക്കട്ടെ. ആ വാര്‍ത്തയില്‍ പറയുന്നു: "തലസ്ഥാനത്തെ പ്രമുഖ ക്വട്ടേഷന്‍ ഗുണ്ടാത്തലവന്മാരായ ഓംപ്രകാശിനെയും പുത്തന്‍പാലം രാജേഷിനെയും വിശ്വസിച്ച് അവര്‍ക്കൊപ്പം കാറില്‍ കയറിയ പോളിനെ ചങ്ങനാശേരിയില്‍ നിന്നെത്തിയ ക്വട്ടേഷന്‍ സംഘത്തില്‍നിന്ന് രക്ഷിക്കാന്‍ ഓംപ്രകാശിനും രാജേഷിനും കഴിഞ്ഞില്ലത്രേ. അവര്‍ അതിനു ശ്രമിച്ചതായി സൂചനയുമില്ല''. അതേ പത്രം ഒന്നാം പേജില്‍തന്നെ, 'ഓംപ്രകാശിനും പരിക്കേറ്റിരുന്നതായി സൂചന' എന്ന തലക്കെട്ടില്‍ മറ്റൊരു വാര്‍ത്തയും നല്‍കിയിരിക്കുന്നു. "പോള്‍ എം. ജോര്‍ജിനെ ആക്രമിക്കുന്നതു തടയാന്‍ ശ്രമിച്ചപ്പോള്‍ ഒപ്പമുണ്ടായിരുന്ന ഗുണ്ടാത്തലവന്‍ ഓംപ്രകാശിനും പരിക്കേറ്റിരുന്നതായി സൂചന.'' എന്നാണ് കോട്ടയത്തുനിന്നുള്ള ആ വാര്‍ത്ത. തിരുവനന്തപുരത്തിനും നാഗര്‍കോവിലിനുമിടയിലെ രഹസ്യകേന്ദ്രത്തിലുള്ള ഓംപ്രകാശ് അവിടെ ചികിത്സ തേടിയെന്നാണ് പോലീസിനു ലഭിച്ച സൂചനയെന്നും പത്രം എഴുതുന്നു. ഏതാണ് വിശ്വസിക്കേണ്ടത്?

ശ്രീ। പി।എം മനോജിന്റെ ചോദ്യം ഒന്നു കൂടി ആവര്‍ത്തിക്കാം॥

ഏതാണ് വിശ്വസിക്കേണ്ടത്?

7 comments:

മൂര്‍ത്തി said...

ഒരേ പത്രത്തില്‍ ഒരേ ദിവസം വന്ന ഈ രണ്ട് വാര്‍ത്തകളില്‍ ഏത് വിശ്വസിക്കണം എന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കുക।

വിജി പിണറായി said...

'ഏതാണ് വിശ്വസിക്കേണ്ടത്?' എന്താണോ വായിക്കുന്നത്, അതു വിശ്വസിക്കുക!

മൂര്‍ത്തിയണ്ണന് ഇനിയും കാര്യം പിടികിട്ടിയില്ലല്ലേ? ഒന്നാം പേജിലെ ഒന്നാം കോളം വാര്‍ത്ത വായിക്കുമ്പോള്‍ അതു വിശ്വസിക്കുക. വായിച്ചു കഴിഞ്ഞാല്‍ അതു മറന്നേക്കുക. അതു കഴിഞ്ഞ് അതേ പേജിലെ ആറാം കോളത്തിലെ ബോക്സ് ന്യൂസ് വായിക്കുമ്പോള്‍ അത് വിശ്വസിക്കുക. തുടര്‍ന്ന് പേജ് മറിക്കുമ്പോള്‍ ആദ്യ പേജ് അപ്പാടെ മറന്നേക്കുക, കാരണം കൂടുതല്‍ വാര്‍ത്തകള്‍ അടുത്ത പേജുകളില്‍ വിശ്വാസം പ്രതീക്ഷിച്ചിരിപ്പുണ്ട്!

Joker said...

മംഗളം പത്ര വിശ്വസിച്ചാല്‍ മതി. കാരണം ഈയിടെയായി എല്ലാവിധ സത്യങ്ങളും മൊത്തമായും ചില്ലറയായും പുറത്ത് കൊണ്ട് വരുന്നത് അവരാണ്.

മനോരമ കേസ് അന്വേഷിച്ച് എല്ലാം ഒരു വഴിക്കാക്കിയിട്ടുണ്ട്. അവസാ‍നം പോളച്ചന്‍ ഗുണ്ടാ സഹവാസം ഉണ്ടായിരുന്നു എന്ന രീത്രിയില്‍ കാര്യങ്ങള്‍ എത്തിയപ്പോള്‍ അവര്‍ ഇപ്പോള്‍ അല്പം പുറകോട്ട് വലിഞ്ഞിട്ടൂണ്ട്. ബാക്കി എല്ലാ കാര്യത്തിലും പെറ്റമ്മയേക്കാള്‍ കൂടുതല്‍ പോലീസിനെ വിശ്വസിക്കുന്ന മനോരമക്ക് ഇപ്പോള്‍ പോലീസിനെ അല്പം പോലും വിശ്വാസമില്ല.

കാരി എന്ന ഗുണ്ട ആര്‍.എസ്.എസ്.ആണെന്ന് കേട്ടപ്പോള്‍ മാത്യഭൂമിക്കും ഇപ്പോള്‍ അയ്യടാ എന്നായിട്ടൂണ്ട്.

ജിവി/JiVi said...

ആ, രണ്ടും വായിച്ചിട്ടും മനസ്സിലായില്ലേ മംഗളം നിഷ്പക്ഷമാണെന്ന്!

മുക്കുവന്‍ said...

na...na... believe Pinarayi's press conference :)

മായാവി.. said...

പിണറായി എന്തിനാ തോക്കും കൊണ്ട് നടക്കുന്നത്? അത് വരെ കണ്ണൂരിലങ്ങനെ നടന്നോന്ന് തിരോന്തുരതുളവന്‍ ചോദിച്ചാ ബ്രാന്ച് സെക്രട്ടറി പറഞ്ഞിരുന്നത് ഏയ് അത് ശത്രുക്കള്‍ ചമക്കുന്നതാണ്‍ എന്നായിരുന്നു..ഇപ്പൊ തല്സമയം ചാനലുകളില്‍ സഖാക്കളുറ്റെ ഗുണ്ടാ വിളയാട്ടം കാണമ്..

മൂര്‍ത്തി said...

വിജി പിണറായി,ജോക്കര്‍, ജിവി, മുക്കുവന്‍, മായാവി നന്ദി.