Tuesday, July 3, 2007

മംഗളം കുളമാക്കിയ നീന്തല്‍ക്കുളം

സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ശ്രീ. ഇ.പി.ജയരാജനു നീന്തല്‍ക്കുളമുണ്ടോ ഇല്ലയോ എന്നും അതിനു 10 ലക്ഷം രൂപ ചിലവായോ എന്നും കഴിഞ്ഞ ജൂണ്‍ 18 മുതല്‍ ഇക്കഴിഞ്ഞ ജൂലായ് 1 വരെ മംഗളം വായനക്കാരോട് ചോദിച്ചാല്‍ എല്ലാവരും ഒറ്റ സ്വരത്തില്‍ ഉത്തരം പറഞ്ഞേനേ..

ഉണ്ടേ ഉണ്ടേ..ഞങ്ങള്‍ വായിച്ചേ..

കാരണം ജൂണ്‍ 18ലെ മംഗളത്തിലെ വാര്‍ത്ത ഇതായിരുന്നു.


ഇ.പി.ജയരാജന്റെ നീന്തല്‍ക്കുളം പാര്‍ട്ടിയെ വെള്ളം കുടിപ്പിക്കുന്നു.

സി.പി.എം കേന്ദ്രക്കമ്മറ്റി അംഗത്തിന്റെ വീട്ടില്‍ ലക്ഷങ്ങള്‍ മുടക്കി നീന്തല്‍ക്കുളം നിര്‍മ്മിച്ചത് പാര്‍ട്ടിയില്‍ വിവാദമാകുന്നു.

ശ്രീ. ജയരാജന്‍ പാപ്പിനിശ്ശേരിയിലെ തന്റെ വീട്ടില്‍ 10 ലക്ഷം രൂപ മുടക്കി നീന്തല്‍ക്കുളം നിര്‍മ്മിച്ചുവെന്നും അത് അവിടത്തെ ബ്രാഞ്ച് ലോക്കല്‍ കമ്മിറ്റികളില്‍ അത് വിവാദമാകുന്നു എന്നും റിപ്പോര്‍ട്ട് ചെയ്തു മംഗളം.

അദ്ദേഹത്തെക്കുറിച്ചുള്ള മറ്റ് ആരോപണങ്ങളും അതിന്റെ കൂടെ നിരത്താന്‍ അവര്‍ മറന്നില്ല.വസ്തുതകള്‍ മനസ്സിലാക്കിയാണോ വാര്‍ത്ത കൊടുത്തത് എന്ന് പത്രത്തിനു മാത്രമേ അറിയൂ.

സ്വാഭാവികമായും തന്റെ വീട്ടുമുറ്റത്ത് കുളമില്ല, 10 ലക്ഷം രൂപ ചിലവാക്കിയിട്ടില്ല എന്നറിയാവുന്ന ജയരാജന്‍ അപകീര്‍ത്തികരമായ ഈ വാര്‍ത്തക്കെതിരെ, ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തതുപോലെ മംഗളത്തിനു വക്കീല്‍ നോട്ടീസ് അയച്ചുവത്രേ.

രണ്ടാഴ്ചയോളം മിണ്ടാതിരുന്ന മംഗളം ഈ ജൂലായ് ഒന്നിനു ഒന്നാം പേജില്‍ പ്രാമുഖ്യത്തോടെ തിരുത്തും ഖേദപ്രകടനവും കൊടുത്തിരിക്കുന്നു.


കുളം ജയരാജന്റേതല്ല ഭാര്യാസഹോദരന്റേത്.

അവിടങ്ങളിലെ ബ്രാഞ്ച് ലോക്കല്‍ കമ്മിറ്റികളിലെ ചൂടുപിടിച്ച ചര്‍ച്ചയാണത്രെ മംഗളം വാര്‍ത്തക്ക് അടിസ്ഥാനമായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുളം വീട്ടുമുറ്റത്തല്ലെന്നും വാര്‍ത്തയില്‍ പറയുന്നത്ര തുക ചിലവായിട്ടില്ലെന്നും ബോധ്യമായത്രേ മംഗളത്തിന്.

(6000 പുതിയ കല്ല് ഉപയോഗിച്ച് പഴയ ഒരു കുളം പുതുക്കിപ്പണിയുകയായിരുന്നു. ഭാര്യാസഹോദരന്റെയാണ് കുളം. നികത്തിയിരുന്നെങ്കില്‍ മറ്റൊരു വിവാദമാകുമായിരുന്നത് ഒഴിവാക്കുകയായിരുന്നു പുതുക്കിപ്പണിയുക വഴി. ഇതും മംഗളം പറയുന്നതാണ്. പാര്‍ട്ടി വൃത്തങ്ങള്‍ അങ്ങിനെ പറഞ്ഞുവത്രെ)

വീട്ടുമുറ്റത്ത് എന്ന പരാമര്‍ശം വന്നതില്‍ ജയരാജന് എന്തെങ്കിലും തരത്തിലുള്ള മാനഹാനി ഉണ്ടായിട്ടുണ്ടെങ്കില്‍ തങ്ങള്‍ ഖേദിക്കുന്നു എന്നും മംഗളം പറയുന്നു.

അത്രയും നല്ലത്. എങ്കിലും ഇത് വായിക്കുമ്പോള്‍ മനസ്സില്‍ വരുന്ന ചോദ്യം ഉണ്ട്.

ഈ തുടര്‍ന്ന് നടത്തുന്ന അന്വേഷണങ്ങള്‍ വാര്‍ത്ത കൊടുക്കുമ്പോള്‍ത്തന്നെ പത്രങ്ങള്‍ നടത്താത്തതെന്തുകൊണ്ടാണ്?

ആരെക്കുറിച്ചും എന്തും കൊടുക്കും. നിങ്ങള്‍ വേണമെങ്കില്‍ തിരുത്തുകൊണ്ടുവാ അതും കൊടുക്കാം എന്നതല്ലെ ഇന്നത്തെ രീതി.

ഇക്കഴിഞ്ഞ 2 ആഴ്ച ജയരാജനു നേരിട്ട മാനഹാനിക്ക് ഈ തിരുത്ത് സമാധാനമാകുമോ?

8 comments:

മൂര്‍ത്തി said...

പത്രങ്ങള്‍ വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍ വേണ്ടത്ര അന്വേഷിക്കാതെ കൊടുക്കുകയും പിന്നീട് പരാതി വരുമ്പോള്‍ അന്വേഷണം നടത്തി തിരുത്തു കൊടുക്കുകയും ചെയ്യുമ്പോള്‍, ഇടവേളയില്‍ സംഭവിച്ച മാനഹാനിക്ക് ആരുത്തരം പറയും? ബാധിക്കപ്പെടുന്നത് ആരോ ആകട്ടെ..ഇത് തന്നെയോ ശരിയായ മാധ്യമ ധര്‍മ്മം? ഇനി, ഞങ്ങള്‍ തിരുത്തെങ്കിലും കൊടുത്തു മറ്റുള്ളവര്‍ അതും ചെയ്യാറില്ല എന്നാണോ?

സജിത്ത്|Sajith VK said...

മാധ്യമങ്ങളുടെ ഉത്തരവാദിത്വമില്ലായ്മ ഇപ്പോള്‍ വ്യാപകമായ പ്രശ്നമായിരിക്കുകയാണ്. ദി ഹിന്ദു ദിനപത്രം മാത്രം വേറിട്ടുനില്‍ക്കുന്നതായി തോന്നിയിട്ടുണ്ട്. ബ്ലോഗുള്‍പ്പെടെടുള്ള ബദല്‍ മാധ്യമങ്ങളില്‍ ഇത് ചര്‍ച്ചചെയ്യപ്പെടുന്നത് ഒരു മാറ്റത്തിന് കാരണമായേക്കാം.. :)

ചില നേരത്ത്.. said...

പത്ര വായന ഇല്ല എന്നത് നല്ലൊരു യോഗ്യതയാണിക്കാലത്ത്, ഏത് വാര്‍ത്ത വായിച്ചാലും ശരിയാണോ തെറ്റാണോയെന്ന ശങ്ക മാത്രമേ പത്രങ്ങള്‍ക്ക് തരുന്നുള്ളൂ. വാര്‍ത്തകള്‍ തമസ്കരിക്കുന്നതുള്‍പ്പെടെയുള്ള വാര്‍ത്തകള്‍ വേറേ, നേരിട്ടറിയാവുന്ന വാര്‍ത്തകളുടെ ഒടിവ്, തിരിവുകള്‍ വേറെ, അങ്ങിനെയങ്ങിനെ ഇരിക്കും കൊമ്പ് മുറിക്കുന്ന പത്രപ്രവര്‍ത്തനം ഇങ്ങിനെ അധികനാള്‍ തുടരുമെന്ന് തോന്നുന്നില്ല, തുടരണമെന്നുമില്ല.

P Das said...

:)

കിരണ്‍ തോമസ് തോമ്പില്‍ said...

മൂര്‍ത്തി എന്താണ്‌ മാധ്യമ ധര്‍മ്മം എന്നതിനേക്കുറിച്ച്‌ മാധ്യമം പത്രാധിപര്‍ AR ന്റെ വചനങ്ങള്‍ നാം ഓര്‍ക്കേണ്ടതുണ്ട്‌. വാര്‍ത്ത എത്രയും പെട്ടെന്ന് ജനങ്ങളില്‍ എത്തിക്കുക അതാണ്‌ ഇപ്പോഴത്തെ മാധ്യമ ധര്‍മ്മം. പിന്നീട്‌ അത്‌ തെറ്റാണ്‌ എന്ന് ബോധ്യപ്പെട്ടാല്‍ തിരുത്തു കൊടുക്കും. അതിനിടയില്‍ ആരോപണ വിധേയന്‌ എന്തെങ്കിലും മാനഹാനിയുണ്ടായാല്‍ നിര്‍വ്യാജം പത്രം ഖേദിക്കും അത്ര തന്നേ. നാലാം തൂണ്‍ നിലനിര്‍ത്തിക്കൊണ്ട്‌ പോകാനുള്ള ചില ബദ്ധപ്പാടുകളേ.

മംഗളം പത്രത്തില്‍ ഇത്‌ മാത്രമല്ല സമാനമായ പല ഊഹാപോഹങ്ങളും മുന്‍പും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌

CPM സംസ്ഥാന സമിതി യോഗത്തില്‍ പിണറായി രാജി തീരുമാനം പ്രഖ്യാപിക്കുമെന്നും അതോടെ VS സമ്മര്‍ദ്ദത്തില്‍ ആകുമെന്നും അത്‌ VS ന്റെ രാജിയിലേക്ക്‌ നയിക്കാന്‍ ഔദ്യോഗിക പക്ഷത്തിന്റെ തന്ത്രമാകും എന്നൊക്കെ.

Unknown said...

ആരാദ്യം ന്യൂസ് ഫ്ലാഷ് ചെയ്യുന്നു എന്നതാണ് മാധ്യമങ്ങളിലെ കേമനെ ഇന്ന് തീരുമാനിക്കുന്നത്. കിട്ടിയ ന്യൂസ് കാച്ചിക്കോളണം. പിന്നെ വായിക്കുന്ന ജനം... പോകാമ്പറ അവറ്റയോട്. അവറ്റയ്ക്ക് വേണ്ടി ഞങ്ങള്‍ മലമ്പനി നിര്‍മാര്‍ജന ക്യാമ്പ് നടത്തുന്നുണ്ട് വര്‍ഷത്തിലൊരിക്കല്‍.

സുല്‍ |Sul said...

കിടിലന്‍ ടെമ്പ്ലേറ്റ് :)
-സുല്‍

യാരോ ഒരാള്‍ said...

മൂര്‍ത്തി അണ്ണന്‍ ദീപിക വായിക്കാറില്ലേ? ഇത്തരം പോസ്റ്റുകള്‍ക്കുള്ള വകുപ്പ് ഡൈലി പിണറായി പത്രികയില്‍ ഉണ്ട്.