Tuesday, July 1, 2008

ആകാശമിഠായിയുടെ മതം

'നമ്മള്‍ ശ്രീജിത് കേശവന്‍നായരും ശ്രീമതി സാറാമ്മയും ഭാര്യാഭര്‍ത്താക്കന്മാരായി ജീവിക്കുമ്പോള്‍ വലിയ കുഴപ്പങ്ങള്‍ ഞാന്‍ കാണുന്നുണ്ട്. ഒരാള്‍ ക്ഷേത്രത്തില്‍ പോകുമ്പോള്‍ മറ്റേയാള്‍ പോകുന്നത് ചര്‍ച്ചിലാണ്. രണ്ടു സമൂഹം! എപ്പോഴും നമ്മുടെ ഇടയില്‍ ചര്‍ച്ചും അമ്പലവും!'

'നമ്മുടെ ഹൃദയങ്ങളുടെ ഇടയില്‍ മതിലുകള്‍ ഉണ്ടാവരുത്. ക്ഷമ, സഹാനുഭൂതി, കാരുണ്യം ഇവ മറക്കരുത്, തിരിഞ്ഞോ?'

'തിരിഞ്ഞു.' സാറാമ്മ ആലോചനയോടെ പറഞ്ഞു: 'സംശയങ്ങള്‍ വേറെയുമുണ്ടെങ്കിലോ?

'ഉണ്ടെങ്കില്‍ ദിസ് കേശവന്‍നായര്‍ തീര്‍ത്തു തരും. പറയൂ. കേള്‍ക്കട്ടെ'.

'പറയാന്‍ നാണം തോന്നുന്നു'.

'നാണിച്ചുതന്നെ സുന്ദരമായി പറയൂ.'

സാറാമ്മ ചോദിച്ചു:

'നമുക്കു കുഞ്ഞുങ്ങളുണ്ടാവില്ലേ?-അവര്‍ എന്തു ജാതിയായിരിക്കും? ഹിന്ദുക്കളായിട്ടു വളര്‍ത്താന്‍ എനിക്ക് ഇഷ്ടമില്ല. ക്രിസ്ത്യാനിയായിട്ടു വളര്‍ത്താന്‍ എന്റെ - എന്റെ ഭര്‍ത്താവിനും ഇഷ്ടം കാണുകയില്ല! അങ്ങനെ വരുമ്പോള്‍ അവരുടെ ജാതി?

കേശവന്‍നായര്‍ വിയര്‍ത്തുപോയി. അയാള്‍ അതിനെപ്പറ്റി ഒന്നും ചിന്തിച്ചിട്ടില്ല. പരമാര്‍ഥമല്ലേ- കുഞ്ഞുങ്ങള്‍ എന്തു ജാതിയായിരിക്കും? കേശവന്‍നായര്‍ ചിന്തിച്ചു. ഗാഢമായി ചിന്തിച്ചു. തലപുകഞ്ഞു. ചെന്നികളിലെ ഞരമ്പുകള്‍ വീര്‍ത്തുപൊന്തി. നെറ്റി ഭയങ്കരമായി വിയര്‍ത്തു. പരിഹാരം കാണുന്നില്ല. ചിന്ത ഇരുളില്‍ തപ്പിത്തടഞ്ഞു നടക്കുകയാണ്. വെളിച്ചം കാണുന്നില്ല. അങ്ങനെയിരിക്കെ, മിന്നല്‍പോലെ ഒരു തോന്നല്‍. വെളിച്ചത്തിന്റെ ഒരു വാതില്‍ തുറന്നു. മനോഹരമായ ഒരുദ്യാനം കണ്ടതുപോലെ അയാള്‍ സാവേശം പ്രസ്താവിച്ചു:

'കണ്ടിരിക്കുന്നു!'

'എന്ത്?'

'പറയാം' കേശവന്‍നായര്‍ പറഞ്ഞു: 'നമുക്കു നമ്മളുടെ കുഞ്ഞുങ്ങളെ ഒരു മതത്തിലും വളര്‍ത്തണ്ട! അവരങ്ങനെ നിര്‍മതരായി വളരട്ടെ!'

'മൃഗങ്ങളെപ്പോലെ? പക്ഷികളെപ്പോലെ? പാമ്പുകളെപ്പോലെ? ചീങ്കണ്ണികളെപ്പോലെ?

'അല്ല!'

'പിന്നെ?'

'പണിയുണ്ട്; പ്രായമായി വരുമ്പോള്‍ അവരെ പഠിപ്പിക്കുക. എല്ലാ മതങ്ങളെപ്പറ്റിയും-പക്ഷപാതരാഹിത്യത്തോടുകൂടി. അങ്ങനെ പത്തിരുപതു വയസ്സാകുമ്പോള്‍, എല്ലാ മതങ്ങളിലുംവെച്ച് അവര്‍ക്കു ഹൃദ്യമായതു സ്വീകരിക്കട്ടെ!

സാറാമ്മ കേശവന്‍ നാ‍യരുടെ മുഖത്ത് നോക്കാതെ സന്തോഷത്തോടെ പറഞ്ഞു:

“ന്യായം. പേരോ? നെറ്റെ ആദ്യത്തെ കുഞ്ഞ് ആണാണെന്നിരികട്ടെ. ആ തങ്കക്കുട്ടന് എന്തു പേരിടും?”

കേശവന്‍ നായര്‍ വിഷമിച്ചു.

“വാസ്തവമാണ്. ആ തങ്കക്കുട്ടന് എന്ത് പേരിടും? ഹിന്ദുവിന്റെ പേരിടുക വയ്യ. ക്രിസ്ത്യാനിയുടേയും അതുപോലെത്തന്നെ.”

തെല്ല് ആലോചിച്ചപ്പോള്‍ കേശവന്‍ നായര്‍ വീണ്ടും ആവേശഭരിതനായി.

“നമുക്കുണ്ടല്ലോ“ അയാള്‍ പറഞ്ഞു “മറ്റ് ഏതെങ്കിലും സമുദാ‍യത്തിലെ ജഗജില്ലന്‍ പേരിടാം.”

“അപ്പോള്‍ ആ സമുദായക്കാരനാണ് എന്റെ തങ്കക്കുട്ടനെന്ന് ആളുകള്‍ വിചാരിക്കയില്ലേ?”

“റൈറ്റ്” കേശവന്‍ നായര്‍ക്ക് ബോദ്ധ്യം വന്നു, “മുസല്‍മാന്റെ പേരിട്ടാല്‍ ആളുകള്‍ വിചാരിക്കും മുസല്‍മാനാണെന്ന്. ഫാര്‍സിയുടേതും അതുപോലെത്തന്നെ..ചൈനാക്കാരന്റേതും റഷ്യാക്കാരന്റേതും---എന്നുവേണ്ട, കുഴപ്പമാണ്.”

.........

അവര്‍ ചെറിയ കടലാസു തുണ്ടുകളില്‍ പേരുകള്‍ എഴുതി ചുരുട്ടി, കൂട്ടിക്കുഴച്ച്,ഒന്ന് സാറാമ്മയും, വേറൊന്ന് കേശവന്‍ നായരും എടുത്തു. കേശവന്‍ നായര്‍ കടലാസുകഷണം വിതിര്‍ത്തു നോക്കി പ്രഖ്യാപനം ചെയ്തു.

“മിഠായി”

സാറാമ്മയും വിതിര്‍ത്തു നോക്കി പതുക്കെ പറഞ്ഞു.

“ആ‍കാശം”

രണ്ട് പേരും മുഖത്തോടുമുഖം നോക്കി.

സാറാമ്മ ധീരതയോടെ മകന്റെ പേരു വിളിച്ചു.

“മിഠായി ആകാശം! എടാ മോനേ, മിഠായി ആകാശം!...എടാ മോനേ, മിഠായി ആകാശം.”

“തെറ്റ്!” കേശവന്‍ നായര്‍ ശരിയായതു പറഞ്ഞു. തന്റെ തങ്കക്കുട്ടനായ മകന്റെ പേരു ഗാംഭീര്യത്തോടെ വിളിച്ചു.

“ആകാശമിഠായി!”


(ബഷീറിന്റെ പ്രേമലേഖനത്തില്‍നിന്ന്... )

17 comments:

മൂര്‍ത്തി said...

കേശവന്‍നായര്‍ വിയര്‍ത്തുപോയി. അയാള്‍ അതിനെപ്പറ്റി ഒന്നും ചിന്തിച്ചിട്ടില്ല. പരമാര്‍ഥമല്ലേ- കുഞ്ഞുങ്ങള്‍ എന്തു ജാതിയായിരിക്കും? കേശവന്‍നായര്‍ ചിന്തിച്ചു. ഗാഢമായി ചിന്തിച്ചു. തലപുകഞ്ഞു. ചെന്നികളിലെ ഞരമ്പുകള്‍ വീര്‍ത്തുപൊന്തി. നെറ്റി ഭയങ്കരമായി വിയര്‍ത്തു. പരിഹാരം കാണുന്നില്ല. ചിന്ത ഇരുളില്‍ തപ്പിത്തടഞ്ഞു നടക്കുകയാണ്. വെളിച്ചം കാണുന്നില്ല. അങ്ങനെയിരിക്കെ, മിന്നല്‍പോലെ ഒരു തോന്നല്‍. വെളിച്ചത്തിന്റെ ഒരു വാതില്‍ തുറന്നു. മനോഹരമായ ഒരുദ്യാനം കണ്ടതുപോലെ അയാള്‍ സാവേശം പ്രസ്താവിച്ചു:

'കണ്ടിരിക്കുന്നു!'

'എന്ത്?'

'പറയാം' കേശവന്‍നായര്‍ പറഞ്ഞു: 'നമുക്കു നമ്മളുടെ കുഞ്ഞുങ്ങളെ ഒരു മതത്തിലും വളര്‍ത്തണ്ട! അവരങ്ങനെ നിര്‍മതരായി വളരട്ടെ!'

'മൃഗങ്ങളെപ്പോലെ? പക്ഷികളെപ്പോലെ? പാമ്പുകളെപ്പോലെ? ചീങ്കണ്ണികളെപ്പോലെ?

'അല്ല!'

'പിന്നെ?'

'പണിയുണ്ട്; പ്രായമായി വരുമ്പോള്‍ അവരെ പഠിപ്പിക്കുക. എല്ലാ മതങ്ങളെപ്പറ്റിയും-പക്ഷപാതരാഹിത്യത്തോടുകൂടി. അങ്ങനെ പത്തിരുപതു വയസ്സാകുമ്പോള്‍, എല്ലാ മതങ്ങളിലുംവെച്ച് അവര്‍ക്കു ഹൃദ്യമായതു സ്വീകരിക്കട്ടെ!

പാമരന്‍ said...

അയ്യോ പ്രേമലേഖനത്തിന്‍റെ ഈ പേജു സംഘടിപ്പിക്കാന്‍ ആളെ ഏല്‍പ്പിച്ചു കാത്തിരിക്കുവാരുന്നു.. പറ്റിച്ചു കളഞ്ഞല്ലോ.. :)

വിശാഖ് ശങ്കര്‍ said...

ആ കാലം കഴിഞ്ഞു.ഇന്നൊരു ആദര്‍ശ കേശവന്‍ നായര്‍ സാറാമ്മയെ മതം മാറ്റി നായരാക്കും.(അഥവാ ആക്കണം.അതില്‍ ക്രിസ്റ്റ്യന്‍ ഹിന്ദു മതസംഘടനകള്‍ക്ക് എതിര്‍പ്പുണ്ടാവില്ല)കുഞ്ഞിന് അപ്പൊ ഒരു മതമല്ലെ ഉണ്ടാവു...

ഇന്ത്യയില്‍ മതനിരപേക്ഷത പുലരുകയും ചെയ്യും...!

Lal said...

പേരിടാന്‍ സര്‍ക്കാര്‍ പുതിയ ബില്ല് കൊണ്ട്വരുമായിരിക്കും.. നമുക്കു കാത്തിരിക്കാം

ഹരിത് said...

:) റ്റെമിലി പോസ്റ്റ്

സൂര്യോദയം said...

:-)

ദിലീപ് വിശ്വനാഥ് said...

അവസരോചിതമായി...

Sanal Kumar Sasidharan said...

ആകാശ മിഠായി ഒരു ആകാശ മിത്തായി.... :)

യാരിദ്‌|~|Yarid said...

അയ്യൊ മാഷെ, ഇതൊന്നും ഇങ്ങനെ പരസ്യമായി എഴുതാന്‍ പാടില്ല, നിങ്ങളെ മതവിരുദ്ധനാക്കും, കമ്മ്യ്യൂണിസ്റ്റാശയങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് നിങ്ങളുടെ ബ്ലോഗ് തന്നെ കത്തിച്ചു കളയും.. അതോണ്ട് ജാഗ്രതൈ.. നിങ്ങളു ചുമ്മാ ബ്ലോഗ് വായനക്കാരെ കമ്മ്യൂണിസ്റ്റുകാരാക്കരുതു, ഇതു മതവിരുദ്ധമാണ്.അതോണ്ട് ഈ ബ്ലോഗ് പോസ്റ്റ് ഉടനെ നീക്കം ചെയ്യണം.;)

siva // ശിവ said...

ആകാശമിഠായി...ഹായ് എന്തു നല്ല പേര്...

സസ്നേഹം,

ശിവ

Unknown said...

'നമുക്കു കുഞ്ഞുങ്ങളുണ്ടാവില്ലേ?-അവര്‍ എന്തു ജാതിയായിരിക്കും? ഹിന്ദുക്കളായിട്ടു വളര്‍ത്താന്‍ എനിക്ക് ഇഷ്ടമില്ല. ക്രിസ്ത്യാനിയായിട്ടു വളര്‍ത്താന്‍ എന്റെ - എന്റെ ഭര്‍ത്താവിനും ഇഷ്ടം കാണുകയില്ല! അങ്ങനെ വരുമ്പോള്‍ അവരുടെ ജാതി?

മാഷെ നല്ല ഇന്നത്തെ ജാതി ചിന്തകള്‍ക്കിടയില്‍
നമ്മെ ചിന്തിപ്പിക്കുന്ന ഒന്നാണ് ഇതിലെ കേശവന്‍ നായരും സാറാമ്മയും

തറവാടി said...

:)

തറവാടി said...

മൂര്‍‌ത്തി ,

അപ്പോ ഈ പ്രശ്നങ്ങളെല്ലാം ഈ മിശ്ര വിവാഹിതര്‍ക്ക് മാത്രമേയുള്ളൂ അല്ലെ ;)

തറവാടി said...

മൂര്‍‌ത്തി ,

പേരിടുന്ന കാര്യാണ് ഉദ്ദേശിച്ചത് , കല്ലെറിയുമ്പോള്‍ അതും കൂടി കണ്ട് എറിയണേ :)

മൂര്‍ത്തി said...

പാമരാ,
സോറി..ഇതിടാന്‍ കൈ തരിച്ചു പോയി..:)

വിശാഖ് ശങ്കര്‍, ലാല്‍, ഹരിത്, വാല്‍മീകി, സനാതനാ, യാരിദ്,സൂര്യോദയം, അനൂപ്, ശിവ തറവാടി നന്ദി..

നമ്മളൊക്കെ ഒന്നല്ലേ തറവാടീ, എല്ലാവര്‍ക്കും പ്രശ്നങ്ങളുണ്ട്, അതിനു മതമോ, മിശ്രമോ എന്ന വ്യത്യാസം ഇല്ല. (പേരിടുന്നതിന്റെ മാത്രം കാര്യമല്ല)

അങ്ങിനെയല്ലേ?

ഹരിത് said...

പ്രേമലേഖനത്തിലെ ഈ ഭാഗം കേരളാ ഗവണ്മെന്‍റ് പബ്ലിക് റിലേഷന്‍ ഡിപ്പര്‍ട്ട്മെന്‍റ് എല്ലാ പത്രങ്ങളിലും ഫ്രണ്ട് പേജ് പരസ്യമായി കൊടുക്കണമായിരുന്നു!!!

ഗൗരിനാഥന്‍ said...

ആകാശ മിഠായിക്ക് നല്ല മധുരം...