Monday, June 23, 2008

പ്രണയം,വൈധവ്യം,മരണം

പ്രണയം

"ഇറാഖിലെ പ്രണയകഥകളൊക്കെ ഇപ്പോള്‍ പറയുന്നത് മരണത്തെക്കുറിച്ചും വേര്‍പാടിനെക്കുറിച്ചുമാണ്‌‍...അറേബ്യന്‍ രാത്രികളുടേയും മനോഹരമായ കവിതകളുടേതുമായിരുന്ന ഈ രാജ്യം ഇപ്പോള്‍ പ്രണയത്തിനു പറ്റിയതല്ല.”

പറയുന്നത് കവിയും രാഷ്ട്രീയ നിരീക്ഷകനുമായ Maki al-Nazzal.

അധിനിവേശത്തില്‍ മരിച്ച ഇറാഖികളുടെ എണ്ണം 6,65,000 എന്ന ലാന്‍സെറ്റ് കണക്ക് ഒന്നു കൂടി ആവര്‍ത്തിക്കട്ടെ..മരിച്ചവരിലോരോരുത്തരും കരയാനായി ആരെയെങ്കിലുമൊക്കെ ബാക്കി വെച്ചിട്ടാണ് കടന്നു പോകുന്നത്..

28കാരനായ ഹുസാം അബ്ദുള്ളയുടെ കല്യാണമുറപ്പിച്ചതായിരുന്നു. യുദ്ധം കഴിഞ്ഞ് വിവാഹമാകാം എന്നു തീരുമാനിക്കുകയും ചെയ്തു. ഒരു മാസത്തിനകം എല്ലാ പ്രശ്നങ്ങളും തീരുമെന്നും 2003 മേയില്‍ വിവാഹിതനാകാമെന്നും കരുതിയിരുന്നതാണ്. എന്നാല്‍ നടന്നത് രണ്ട് വര്‍ഷത്തെ ജയില്‍‌വാസം. അതിനിടയില്‍ വധുവിന്റെ കുടുംബത്തിനു ഈജിപ്തിലേക്ക് പാലായനം ചെയ്യേണ്ടിയും വന്നു.

ഇത് 2008 ജൂണ്‍...ഹുസൈം ഇപ്പോഴും അവിവാഹിതന്‍..

നാടുവിടാന്‍ സാധിച്ചവര്‍ ഇറാഖിലെ ഭാഗ്യവാന്മാര്‍. മരണമോ, തടവോ, നരകതുല്യമായ ജീവിതമോ ആണ് നിര്‍ഭാഗ്യവാന്മാര്‍ക്ക് ഇറാഖില്‍ വിധിച്ചിട്ടുള്ളത്.

25 കാരിയാ‍യ അര്‍ദയോട് കാമുകന്‍ പറഞ്ഞിരുന്നത് ജോര്‍ദ്ദാനില്‍ ജോലിക്ക് പോകുകയാണെന്നും ജോലികിട്ടിയാലുടന്‍ അവളെ വിളിക്കാമെന്നുമായിരുന്നു...കാലം കുറെക്കഴിഞ്ഞിട്ടും പോയ ആളുടെ വിവരമൊന്നുമില്ല..തന്നെ പറ്റിച്ച് കടന്നു കളഞ്ഞു എന്നു തന്നെ ആര്‍ദ കരുതി..പിന്നെ എപ്പോഴോ ആണ് അവള്‍ അറിഞ്ഞത് കാമുകന്‍ ജോര്‍ദ്ദാന്‍ അതിര്‍ത്തിയില്‍ വെച്ച് അമേരിക്കന്‍ സൈന്യത്തിന്റെ പിടിയിലായെന്ന്. രേഖകളില്‍ അയാളുടെ പേരില്ലെങ്കിലും കാത്തിരിക്കാനാണ് ആര്‍ദയുടെ തീരുമാനം. വേണമെങ്കില്‍ ജീവിതാവസാനം വരെ.

32കാരനായ ഖാലിക് ഒബൈദി തന്റെ വധുവിനോട് പറഞ്ഞത് മറ്റാരെയെങ്കിലും കല്യാണം കഴിച്ചുകൊള്ളാനാണ്. ജോലിയും നഷ്ടപ്പെട്ട് ഉള്ള വീടും ബോബാക്രമണത്തില്‍ തകര്‍ന്നവന്‍ ഒബൈദി..പക്ഷെ വധു ഇപ്പോഴും പറയുന്നത്...കാത്തിരിക്കാം എന്നാണ്. അവള്‍ക്കു വട്ടാണെന്ന് സ്നേഹത്തോടെ ഒബൈദി...

കല്യാണം കഴിച്ചാലും ജീവിക്കുന്നതും കുട്ടികളെ വളര്‍ത്തുന്നതും അതിലേറെ കഷ്ട്രം എന്നത് വേറെ കാര്യം.

വൈധവ്യം

ഇറാഖിലെ ഓരോ വ്യക്തിയും ആരെയെങ്കിലുമൊക്കെ, എന്തെങ്കിലുമൊക്കെ നഷ്ടപ്പെട്ടവരാണ്..അതില്‍ത്തന്നെ വലിയ നഷ്ടം മറ്റെല്ലാ യുദ്ധങ്ങളിലും ദുരന്തങ്ങളിലും എന്ന പോലെ സ്ത്രീകള്‍ക്കും.

23 ലക്ഷ്യം സ്ത്രീകള്‍ വൈധവ്യദുഃഖം അനുഭവിക്കുന്നവരായി ഇറാഖിലുണ്ടെന്ന് Iraqiyat (Iraqi women) എന്ന ഗ്രൂപ്പിന്റെ കണക്ക്...1980-88 കാലത്തെ ഇറാനുമായുള്ള യുദ്ധത്തില്‍ മരിച്ച അഞ്ചുലക്ഷം പേരുടെയും സാധാരണഗതിയില്‍ മരണമടഞ്ഞവരുടെയും വിധവകള്‍ ഉള്‍പ്പെടെ.

അധിനിവേശത്തിന്റെ ദുരന്തത്തിനു പുറമെ, സാമൂഹികമായ പല വിലക്കുകളും ഇവരുടെ ജീവിതം തീര്‍ത്തും കഷ്ടതരമാക്കുന്നു.

വിധവയാകുക എന്നത് ഇറാഖില്‍ ഇന്ന് മരിക്കുന്നതിനു തുല്യമാണെന്ന് ദിയാല യൂണിവേഴ്സിറ്റിയിലെ പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത പ്രൊഫസര്‍ പറയുന്നു. വ്യക്തിപരമായുണ്ടായ നഷ്ടത്തിന്റെ കൂടെ അവരുടെ ചുമലില്‍ വീഴുന്ന ഭാരിച്ച ഉത്തരവാദിത്വവും ഏകാന്തതയുമൊക്കെ ജീ‍വിതം ദുരന്തമാക്കുന്നു.

ഇസ്ലാം മതം വിധവകള്‍ക്ക് സ്വാതന്ത്ര്യം അനുവദിക്കുന്നുണ്ടെങ്കിലും അതിനെക്കുറിച്ചുള്ള അജ്ഞതമൂലം നിരവധി അനാവശ്യ വിലക്കുകള്‍ ഇവര്‍ക്കുമേല്‍ സമൂഹം കല്പിക്കുന്നുവെന്നുമാണ് ഇറാഖിലെ ഒരു മത പുരോഹിതന്‍ പറയുന്നത്.

മരണം

മുകളില്‍പ്പറഞ്ഞ ലാന്‍സെറ്റ് കണക്കനുസരിച്ച് ഇറാഖില്‍ മരിച്ചവരുടെ എണ്ണം 6,65,000...

അത് ശരിയായ എണ്ണത്തിന്റെ പകുതി മാത്രമെ ആകുന്നുള്ളൂ എന്ന് ഒപ്പീനിയന്‍ റിസര്‍ച്ച് ഗ്രൂപ്പും മറ്റും നടത്തിയ സര്‍വെയില്‍ പറയുന്നു. 12 ലക്ഷം പേരെങ്കിലും മരിച്ചുകാണുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍..12,25,898 എന്നതാണിന്ന് ജസ്റ്റ് ഫോറിന്‍ പോളിസിയുടെ വെബ് സൈറ്റില്‍ കാണുന്ന കൌണ്ട്.

എത്ര പേര്‍ മരിച്ചാലെന്ത്? നമ്മുടെ ഹൃദയം അവര്‍ക്കുവേണ്ടി തുടിച്ചാല്‍പ്പോരെ എന്നാണ് അമേരിക്കന്‍ ഭരണകൂടത്തിന്റെ ചിന്താഗതി.

2006 അവസാനം മകന്‍ ബുഷിന്റെ വക്താവായ സ്കോട്ട് സ്റ്റാന്‍സെല്‍ ഇറാഖിലെ അമേരിക്കന്‍ ഭടന്മാരുടെ മരണസംഖ്യ 3000 എത്തിയപ്പോള്‍ ഇങ്ങനെ പറഞ്ഞല്ലോ...

“ ഓരോ ജീവനും അമൂല്യമാണെന്നു ബുഷ് കരുതുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കായി അദ്ദേഹത്തിന്റെ ഹൃദയം തുടിക്കുന്നു.”

ഹൃദയമൊക്കെ വീണ്ടും തുടിച്ചുകാണണം...അതിന്റെ രേഖകള്‍ പുറത്ത് വരുന്നത് കാത്തിരിക്കാം...

(അവലംബം : ദാര്‍ ജമൈലിന്റെ മിഡ്‌ഈസ്റ്റ് കുറിപ്പുകള്‍. )

The Love Stories Are Gone

Home to Too Many Widows

IRAQ: Death Toll 'Above Highest Estimates'

5 comments:

മൂര്‍ത്തി said...

"ഇറാഖിലെ പ്രണയകഥകളൊക്കെ ഇപ്പോള്‍ പറയുന്നത് മരണത്തെക്കുറിച്ചും വേര്‍പാടിനെക്കുറിച്ചുമാണ്‌‍...അറേബ്യന്‍ രാത്രികളുടേയും മനോഹരമായ കവിതകളുടേതുമായിരുന്ന ഈ രാജ്യം ഇപ്പോള്‍ പ്രണയത്തിനു പറ്റിയതല്ല.”

ദാര്‍ ജമൈലിന്റെ മിഡ്‌ഈസ്റ്റ് കുറിപ്പുകളെ അവലംബിച്ച് ഒരു പോസ്റ്റ്.

പാമരന്‍ said...

"ഇറാഖിലെ പ്രണയകഥകളൊക്കെ ഇപ്പോള്‍ പറയുന്നത് മരണത്തെക്കുറിച്ചും വേര്‍പാടിനെക്കുറിച്ചുമാണ്‌‍..."

അവിടെ പ്രണയം ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെന്നുള്ളതുതന്നെ അല്‍ഭുതം.

ചിതല്‍ said...

“ ഓരോ ജീവനും അമൂല്യമാണെന്നു ബുഷ് കരുതുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കായി അദ്ദേഹത്തിന്റെ ഹൃദയം തുടിക്കുന്നു.”

അന്ന് ആ വാക്കിലെ ധാര്‍ഷ്ട്യത്തെ കുറിച്ച് ഞാന്‍ അലോചിച്ചതാണ്,,,

ശരിയാണ്, അധിനിവേശഭൂമികളില്‍ മരണത്തെക്കാ‍ള്‍ ഭായാനകരമായിരിക്കണം വൈധവ്യം...

riyaz ahamed said...

ജീവിതം കാവ്യാത്മകമോ കാല്‍പനികമോ അല്ലെന്നു ധരിപ്പിക്കുന്ന അനുഭവങ്ങള്‍. പ്രണയം, ജനനം, വിവാഹം- എല്ലാം ദുരിതമയമാവുന്നു. പഴയൊരു കുറിപ്പ് ഇവിടെ.

മുസാഫിര്‍ said...

ചരിത്രത്തിലെ ഈ കറുത്ത തെറ്റ് എന്നാണ് തിരുത്തപ്പെടുക ?.മനസ്സിനെ വല്ലാതെ മഥിക്കുന്ന കണക്കുകള്‍ !