Wednesday, June 11, 2008

പാഠപുസ്തകത്തിലെ സത്യങ്ങള്‍

പാഠപുസ്തക വിമര്‍ശനത്തിലെ തമാശകള്‍ എന്ന പോസ്റ്റിട്ടു കഴിഞ്ഞതിനുശേഷമാണ് ആ വിഷയത്തില്‍ വന്ന രണ്ട് വാര്‍ത്തകള്‍ കണ്ടത്. പുസ്തകത്തിലൂടെ സ്വാതന്ത്ര്യസമരത്തെ അവഹേളിച്ചു, ഗാന്ധിജിക്കും നെഹ്റുവിനും പ്രാധാന്യം നല്‍കിയില്ല എന്നീ വിമര്‍ശനങ്ങള്‍ മറ്റു വിമര്‍ശനങ്ങള്‍ പോലെ പുസ്തകം കാണാതെയുള്ള വിമര്‍ശനമാണെന്ന് ഈ വാര്‍ത്തകള്‍ അനുസരിച്ച് പറയേണ്ടിയിരിക്കുന്നു. രണ്ടാം ഘട്ടത്തില്‍ പുറത്തിറങ്ങുന്ന പുസ്തകത്തിന്റെ രണ്ടാം ഭാഗത്തില്‍ ഇനിയും മുന്നോട്ട്' എന്ന പതിനാല് പേജുള്ള പാഠഭാഗത്തില്‍ നാലുപേജോളം ഗാന്ധിജി നേതൃത്വംകൊടുത്ത ഉപ്പുസത്യഗ്രഹവും ക്വിറ്റ് ഇന്ത്യാസമരവുമാണ് പരാമര്‍ശിക്കുന്നത്. ഇതേ പുസ്തകത്തിന്റെ 39-ാം പേജില്‍ നെഹ്റുവിന്റെ പാര്‍ലമെന്റ് പ്രസംഗത്തിന്റെ ഉള്ളടക്കം നല്‍കിയിട്ടുണ്ട്.

അതു പോലെ 'മനുഷ്യത്വം വിളയുന്ന ഭൂമി' എന്ന പാഠത്തില്‍ നെഹ്റുവിന്റെ ആശയങ്ങള്‍ക്ക് നല്ല പ്രാധാന്യം നല്‍കിയിട്ടുണ്ട്. നെഹ്റുവിന്റെ ഫോട്ടോയും ചിത്രീകരണവും ചേര്‍ത്തിട്ടുണ്ട്. അഹിംസാ സമരത്തെക്കുറിച്ച് പാഠഭാഗങ്ങളില്ലെന്നു വിമര്‍ശിക്കുന്നവര്‍ കാണാതെ പോയത് 'വളയിട്ട കൈകളില്‍ ഗര്‍ജിക്കുന്ന തോക്ക്' എന്ന തലക്കെട്ടിനുകീഴിലെ പത്തുവരിയൊഴികെ ബാക്കിയെല്ലാം സഹനസമരത്തെക്കുറിച്ചാണ് എന്നതാണ്. കേരളത്തിന്റെ സ്വാതന്ത്ര്യസമരമായി വാഗണ്‍ ട്രാജഡി മാത്രമല്ല പുസ്തകത്തില്‍ പരാമര്‍ശിക്കുന്നത്. 37, 38 പേജുകളില്‍ 'സ്വാതന്ത്ര്യത്തിന്റെ ഉപ്പ്' എന്ന തലക്കെട്ടില്‍ ഉപ്പ് സത്യഗ്രഹത്തെക്കുറിച്ച് വിശദമാക്കിയിട്ടുണ്ട്. ശ്രീനാരായണഗുരുവിനെപ്പറ്റി സാമൂഹ്യശാസ്ത്രം ആരംഭിക്കുന്ന അഞ്ചാംക്ളാസില്‍തന്നെ പഠിച്ചുതുടങ്ങണമെന്നാണ് കാഴ്ചപ്പാട്. അഞ്ചാംക്ളാസിലെ പുതിയ പുസ്തകത്തില്‍ 'വേര്‍തിരിവില്ലാത്ത ലോക'മെന്ന പാഠഭാഗത്ത് ഒരു പേജ് മുഴുവന്‍ ഗുരുവിന്റെ ചിത്രത്തോടുകൂടിയ വിവരണമുണ്ട്. ഇതേ പാഠത്തില്‍ മംഗല്‍ പാണ്ഡെ, പീര്‍മുഹമ്മദ്, ഭഗത്സിങ്, മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു എന്നിവരെപ്പറി വിശദമായി പ്രതിപാദിക്കുന്നുണ്ട്. എന്നാല്‍, സ്വാതന്ത്ര്യസമരത്തിലെ ദേശാഭിമാനികളെ പരിചയപ്പെടുത്താതെ വിപ്ലവചിന്തകള്‍ പങ്കുവയ്ക്കുന്ന കമ്യൂണിസ്റ്റ് തന്ത്രമേ പുസ്തകത്തിലുള്ളൂവെന്ന് വിമര്‍ശിക്കുന്നവര്‍ക്ക് ഇവരൊന്നും വീരന്മാരാകുന്നില്ല എന്നു തോന്നുന്നു. വടക്കേമലബാറിലെ കമ്യൂണിസ്റ്റ് അതിക്രമങ്ങളെ കര്‍ഷകസമരമാക്കി പവിത്രവല്‍ക്കരിച്ചുവെന്നും ഉള്ള ആക്ഷേപം ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. എങ്കിലും അത്തരം വിമര്‍ശകര്‍ സമ്മതിക്കാന്‍ മടിക്കുന്നത് കമ്യൂണിസ്റ്റുപാര്‍ട്ടി കേരളത്തില്‍ നയിച്ച സമരങ്ങള്‍ തിരസ്കരിക്കുന്നത് ചരിത്രത്തിന്റെ നിരാകരണമാണ് എന്നതാണ്.

അതുപോലെത്തന്നെ എ.കെ.ജിയുടെ ആത്മകഥ പഠിപ്പിക്കുന്നു എന്നതും തെറ്റാണെന്ന് വരുന്നു. എന്നാല്‍, ആത്മകഥ പഠിപ്പിക്കുകയല്ല ഈ പാഠഭാഗത്തിന്റെ ലക്ഷ്യമെന്ന് പുസ്തകത്തില്‍നിന്ന് വ്യക്തമാകും. ആ കാലഘട്ടത്തിലെ കര്‍ഷകരുടെ ജീവിതാവസ്ഥ കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കാനായി ഉള്‍പ്പെടുത്തിയ ഭാഗത്തെയാണ് പേരുണ്ട് എന്ന കാരണത്താല്‍ വിമര്‍ശന വിധേയമാക്കുന്നത്. കാരണം ആ പാഠഭാഗത്തില്‍ എ കെ ജിയുടെ വ്യക്തിജീവിതത്തിന്റെ ഒരംശംപോലും ഇല്ല. അതേ സമയം എ കെ ജിയുടെ വലിയ ചിത്രമടക്കമുള്ള രാഷ്ട്രീയ പ്രവര്‍ത്തനചരിത്രം പഴയ അഞ്ചാംക്ളാസ് സാമൂഹ്യപാഠ പുസ്തകത്തിലുണ്ടായിരുന്നു. സാഹിത്യഅക്കാദമിയുടെ അവാര്‍ഡ് നേടിയ യുവകവി മോഹനകൃഷ്ണന്‍ കാലടിയുടെ കവിത ഉള്‍പ്പെടുത്തിയതിലും വിമര്‍ശകര്‍ കെറുവിക്കുന്നു. ബാലവേലചെയ്യുന്ന കുട്ടി പഠനത്തെ നോക്കിക്കാണുന്നതെങ്ങനെയെന്ന ആശയം ഈ കവിതയ്ക്കകത്തുണ്ട്. പുതിയ കവികളെയും പാഠപുസ്തകത്തിന്റെ ഭാഗമാക്കുകയെന്ന ഒരു വിശാലവീക്ഷണം പുസ്തകം തയ്യാറാക്കുന്ന വിദഗ്ദരടങ്ങിയ കമ്മിറ്റിക്ക് ഇല്ല എന്ന് പറയാനാകുമോ? പുസ്തകരചനയില്‍ പങ്കെടുത്തവര്‍ ശാസ്ത്രസാഹിത്യപരിഷത്തിന്റെ പ്രവര്‍ത്തകരും കമ്യൂണിസ്റ്റ് അധ്യാപകരുമാണെന്ന വിമര്‍ശനവും കഥയറിയാതെ ആട്ടം കാണലാണെന്നതാണ് സത്യം. കാരണം ഇപ്പോള്‍ പുസ്തകരചന നിര്‍വഹിച്ചവര്‍ യുഡിഎഫ് ഭരണകാലത്തും ഇതേ ജോലിയില്‍ പങ്കാളികളായിരുന്നിട്ടുണ്ട് എന്നതു തന്നെ. യോഗ്യതയുള്ളവരെ മത്സരത്തിലൂടെ കണ്ടെത്തിയാണ് പുസ്തകരചനയ്ക്ക് നിയോഗിച്ചത് എന്നതും വിമര്‍ശകര്‍ അറിയുന്നില്ല അല്ലെങ്കില്‍ അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് നടിക്കുന്നു. കരിക്കുലം കമ്മിറ്റി അംഗീകരിക്കുകയും പ്രതിപക്ഷ-ഭരണപക്ഷ സംഘടനാ പ്രതിനിധികള്‍ ഉള്‍പ്പെട്ട സബ്ജക്ട് കമ്മിറ്റി വിശദമായി പരിശോധിക്കുകയും ചെയ്തശേഷം അച്ചടിക്കാന്‍ നല്‍കിയ പുസ്തകങ്ങളാണ് തരം താണ വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുന്നത്.

പാഠ പുസ്തകത്തെ വിമര്‍ശിക്കരുത് എന്ന് ഒരു തരത്തിലും പറയുന്നില്ല. പാഠപുസ്തകം മാത്രമല്ല ഏതൊരു കാര്യവും വിമര്‍ശനവിധേയമാക്കേണ്ടതുണ്ട്. തെറ്റുകള്‍ തിരുത്തുവാനും കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ കാര്യങ്ങള്‍ നടപ്പിലാക്കുവാനും ഇത് സഹായിക്കും. പക്ഷെ, വിമര്‍ശിക്കുവാന്‍ വേണ്ടിയും, പ്രത്യേക ഉദ്ദേശത്തോടെയും വസ്തുതകള്‍ പൂര്‍ണ്ണമായും മനസ്സിലാക്കാതെയും ഉള്ള വിമര്‍ശനങ്ങള്‍ ദോഷമേ ചെയ്യൂ എന്ന് പറയാതെ വയ്യ.

(വാര്‍ത്ത ദേശാഭിമാനിയില്‍)

9 comments:

മൂര്‍ത്തി said...

പാഠപുസ്തക വിമര്‍ശനത്തിലെ തമാശകള്‍ എന്ന പോസ്റ്റിട്ടു കഴിഞ്ഞതിനുശേഷമാണ് ആ വിഷയത്തില്‍ വന്ന രണ്ട് വാര്‍ത്തകള്‍ കണ്ടത്. പുസ്തകത്തിലൂടെ സ്വാതന്ത്ര്യസമരത്തെ അവഹേളിച്ചു, ഗാന്ധിജിക്കും നെഹ്റുവിനും പ്രാധാന്യം നല്‍കിയില്ല എന്നീ വിമര്‍ശനങ്ങള്‍ മറ്റു വിമര്‍ശനങ്ങള്‍ പോലെ പുസ്തകം കാണാതെയുള്ള വിമര്‍ശനമാണെന്ന് ഈ വാര്‍ത്തകള്‍ അനുസരിച്ച് പറയേണ്ടിയിരിക്കുന്നു. രണ്ടാം ഘട്ടത്തില്‍ പുറത്തിറങ്ങുന്ന പുസ്തകത്തിന്റെ രണ്ടാം ഭാഗത്തില്‍ ഇനിയും മുന്നോട്ട്' എന്ന പതിനാല് പേജുള്ള പാഠഭാഗത്തില്‍ നാലുപേജോളം ഗാന്ധിജി നേതൃത്വംകൊടുത്ത ഉപ്പുസത്യഗ്രഹവും ക്വിറ്റ് ഇന്ത്യാസമരവുമാണ് പരാമര്‍ശിക്കുന്നത്. ഇതേ പുസ്തകത്തിന്റെ 39-ാം പേജില്‍ നെഹ്റുവിന്റെ പാര്‍ലമെന്റ് പ്രസംഗത്തിന്റെ ഉള്ളടക്കം നല്‍കിയിട്ടുണ്ട്.

Rajeeve Chelanat said...

ജോസഫ് കല്ലറങ്ങാട്ട് എഴുതിയ പല കാര്യങ്ങളും, (താങ്കള്‍ ശരിയായി നിരീക്ഷിച്ചപോലെ) അവരുടെ വാദഗതികളെത്തന്നെ തിരിഞ്ഞുകൊത്തുന്നവയും, വസ്തുതകളുടെയോ ബോധനശാസ്ത്രത്തിന്റെയോ അടിസ്ഥാനത്തില്‍പ്പോലും നിലനില്‍ക്കുന്നതുമല്ല.

വിദ്യാഭ്യാസത്തിന്റെ നീതിയെയും ന്യായത്തെയും പരസ്യമായി വെല്ലുവിളിക്കുന്ന സ്വാശ്രയ(മത)സ്ഥാപനങ്ങള്‍ അവക്കുള്ളില്‍നിന്നുകൊണ്ടുതന്നെ വെല്ലുവിളികള്‍ നേരിടുന്ന ഒരു കാലഘട്ടമാണ് ഇന്നത്തേത്. മൂന്നു വിഭാഗക്കാരുടെയും കീഴിലുള്ള മാനേജുമെന്റുകള്‍ വിവിധ തട്ടുകളിലായിക്കഴിഞ്ഞു. മാത്രവുമല്ല, സഭാവിഭാഗങ്ങളില്‍ തന്നെ പിളര്‍പ്പും കണ്ടുതുടങ്ങിയിട്ടുണ്ട്. അണികളില്‍ പലരും സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ നയങ്ങളോടു അനുഭാവമുള്ളവരാണെന്ന കാര്യവും അവരുടെ ഉറക്കം നഷ്ടപ്പെടുത്തുന്നുണ്ട്.

സര്‍ക്കാരിന്റെ വ്യവസ്ഥകളുമായി യോജിക്കുന്നവരും യോജിക്കാത്തവരുമെന്ന നിലയില്‍, അങ്ങിനെ, മതവിഭാഗങ്ങളുടെ സ്ഥാപനങ്ങള്‍ ഏറെക്കുറെ വിഘടിക്കപ്പെട്ടിരിക്കുന്നു. സ്വാശ്രയ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാടും പൂര്‍ണ്ണമായും ശരിയാണെന്നു കരുതാനും ന്യായം കാണുന്നില്ല. കീഴടങ്ങലിന്റെ ഭാഷയും വ്യാകരണവുമൊക്കെ അവരുടെ പ്രവൃത്തിയിലും കാണുന്നുണ്ട്. എങ്കിലും, പൊതുവെ അവരുടെ (സര്‍ക്കാരിന്റെ) നിലപാടുകള്‍ പുരോഗമനോന്മുഖമായ വിദ്യാഭ്യാസനയം പ്രദര്‍ശിപ്പിക്കുന്നുമുണ്ട്.

പാഠപുസ്തകങ്ങളുടെ ബോധനശാസ്ത്രത്തിനെതിരെയുള്ള സമരം കൊണ്ട് പൊതുവെ എല്ല്ലാ മതവിഭാഗങ്ങളും (ഇവിടെ ജോസഫ് കല്ലറങ്ങാട്ടിനെയും, ഡീക്കനെപ്പോലുള്ളവരും) യഥാര്‍ത്ഥത്തില്‍ ലക്ഷ്യമാക്കുന്നത്, ഒരേ സമയം ആ പുരോഗമനോന്മുഖമായ വിദ്യാഭ്യാസനയങ്ങളെ എതിര്‍ക്കുകയും, തങ്ങള്‍ക്കിടയില്‍ ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്ന പിളര്‍പ്പിനെ ഒതുക്കുക എന്നതുമാണ്. ശാസ്ത്രം, സാമൂഹ്യപാഠം, ചരിത്രം, ധാര്‍മ്മികമൂല്യങ്ങള്‍ എന്നൊക്കെ തങ്ങളുടെ ലേഖനത്തില്‍ എഴുതുന്നതില്‍പ്പോലും അവര്‍ കുണ്ഠിതപ്പെടുന്നുണ്ടാകും.

ആ തന്ന ലിങ്കുകള്‍ മുഴുവനായി വായിക്കാന്‍ തരം കിട്ടിയിട്ടില്ല. വിശദമായ വായനക്കായി മാറ്റിവെച്ചിരിക്കുന്നു.

ഇത്തരത്തിലുള്ള പോസ്റ്റുകള്‍ കൊണ്ട് ഇവരുടെയൊന്നും കണ്ണുതുറക്കുമെന്ന പ്രതീക്ഷയില്ലെങ്കിലും, ഈ രണ്ടു പോസ്റ്റുകളും ഗൌരവമായ ചര്‍ച്ചക്ക് വഴിമരുന്നിടേണ്ടതാണ്.

അഭിവാദ്യങ്ങളോടെ

കെ said...

വിദ്യാഭ്യാസ രംഗത്ത് സ്വന്തം വര്‍ഗീയ, രാഷ്ട്രീയ, സാമ്പത്തിക അജണ്ടകള്‍ മതവിശ്വാസത്തെ മുന്‍നിര്‍ത്തി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ഗൗരവമുളള പ്രത്യാക്രമണങ്ങള്‍ ഉണ്ടാകുന്നതിലുളള സന്തോഷം അറിയിക്കട്ടെ.

സ്വന്തം രാഷ്ട്രീയസന്തതികളുടെ മോഹങ്ങള്‍ക്കും മോഹഭംഗങ്ങള്‍ക്കുമൊപ്പിച്ച് പൊതുസമൂഹത്തെ മലീമസമാക്കുന്ന കത്തോലിക്കാ സഭയുടെ നിലപാടുകള്‍ തുറന്നു കാണിക്കപ്പെടുക തന്നെ വേണം. രാജീവ് നിരീക്ഷിക്കുന്നതു പോലെ സഭയുടെ ഉളളിലുളള പ്രശ്നങ്ങള്‍ മറച്ചു വെയ്ക്കാനുളള ഉപാധിയായും വിദ്യാഭ്യാസ പരിഷ്ക്കാരങ്ങള്‍ക്കെതിരെയുളള അയഥാര്‍ത്ഥമായ വിമര്‍ശനങ്ങളെ ഉപയോഗപ്പെടുത്തുന്നുണ്ടാകാം.

സ്വാതന്ത്ര്യസമരത്തെയും ഗാന്ധിജിയെയും കുറിച്ച് ഇത്രയേറെ ഉല്‍ക്കണ്ഠപ്പെടുന്ന സഭ, അക്കാലത്ത് എന്തു ചെയ്യുകയായിരുന്നുവെന്നതിന് തെളിവുകളേറെയുണ്ട്. നിര്‍ഭാഗ്യവശാല്‍ പൊതുസമൂഹത്തില്‍ ഇത് വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടുന്നില്ല.

പാഠപുസ്തകത്തെക്കുറിച്ചുളള ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ക്ക് കിട്ടേണ്ട സ്ഥലം കൂടിയാണ് ഈ ജല്‍പനങ്ങള്‍ അപഹരിക്കുന്നത്.

ഗൗരവമുളള ചര്‍ച്ചയ്ക്ക് ഈ പോസ്റ്റ് വേദിയാകുമെന്ന് പ്രതീക്ഷിക്കുന്നു.

Suraj said...

മൂര്‍ച്ചയുള്ള, സമയോചിതമായ മറുപടി. പാഠപുസ്തകത്തിന്റെ ചട്ടയില്‍ നാലു കൈകള്‍ വന്നാല്‍ അതു ഡിഫീടെ പോസ്റ്ററാണെന്നു പറയുന്നവര്‍ക്ക് പക്ഷേ ഇതു മതിയാകുമോ ആവോ ?!
ലേഖനത്തിന് നന്ദി. അഭിവാദ്യങ്ങളും.

കുറുമാന്‍ said...

നല്ല പോസ്റ്റ് മൂര്‍ത്തിജി.

ഇതില്‍ അനാവശ്യമായി അതും ഇതും കുത്തികുറിച്ച് പോസ്റ്റിന്റെ വില കളയാനുള്ള ധൈര്യം പോര.

അതിനാല്‍ ഒരു കയ്യൊപ്പ് മാത്രം..

വിചാരം said...

1

വിചാരം said...

123

വിചാരം said...

വിമര്‍ശിയ്ക്കാന്‍ വേണ്ടി വിമര്‍ശ്ശിക്കുന്നവര്‍ കഥയറിയാതെ ആട്ടം കാണുകയാണ്, ഈ വിമര്‍ശനം ഭയപ്പാടിന്റെ വെളിപ്പാടു മാത്രമായി കാണാനാവില്ല ഇതിന്റെ പിന്നില്‍ ബാഹീകമായ കരസ്പര്‍ശം ഇന്നത്തെ കേരള ഇന്ത്യാ രഷ്ട്രീയ സ്ഥിതിഗതികള്‍ വെച്ചു നോക്കുമ്പോള്‍ ലോക രാഷ്ട്രീയവും (കേരള പ്രശ്നം എന്തിര് ലോക പ്രശ്നമാക്കുന്നുവെന്ന് ചിന്തിച്ചു ചിരിച്ചേക്കാം) സംശയീക്കേണ്ടിരിക്കുന്നു. എന്റെ സംശയങ്ങള്‍ക്കാധാരമുണ്ടോ ?
ബുഷ് അഡ്മിനിസ്ട്രേഷന് ഇനി അധീകം കാലയളവില്ല, ഒബായ്ക്ക് സാദ്ധ്യതയേറി കൊണ്ടിരിക്കുന്നു കേന്ദ്ര സര്‍ക്കാറിനും അധികസമയമില്ല ഇടതുപക്ഷം ശരിയ്ക്കും വെട്ടി തുറന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു ആണവകരാര്‍ നടപ്പിലാക്കാന്‍ അനുവധിയ്ക്കില്ലാന്ന്, ബുഷ് അഡ്മിനിസ്ട്രേഷന്‍ അവസാനിക്കുന്നതിന് മുന്‍പേ ഇന്ത്യ സര്‍ക്ക്കാറുമായി ആണവ കരാരില്‍ ഒപ്പു വെയ്ക്കണം അല്ലെങ്കില്‍ ഒരു ശക്തമായ ഉറപ്പെങ്കിലും വേണം അതായത് അടുത്ത സര്‍ക്കാറില്‍ ഇടതുപക്ഷത്തിന്റെ ഇന്നത്തെ ശക്തമായ സ്വാധീനം ഇല്ലാതെയെങ്കിലുമാക്കണം അതിനൊരു കൂട്ടായ ഇഷ്യൂ തേടുകയാണ് ബാഹ്യശക്തികളടക്കം അതിനു തുടക്കം പണ്ട് വിമോചനസമരത്തില്‍ അമേരിക്കന്‍ സാ‍മ്രാജ്യത്ത്വത്തിന്റെ ഒറ്റുകാശു വാങ്ങി പാരമ്പര്യമുള്ള പുരോഹിത വര്‍ഗ്ഗത്തില്‍ നിന്നു തന്നെ തുടക്കം എന്നത് ഇവിടെ ശ്രദ്ധേയമായ കാര്യമാണ്.കോണ്‍ഗ്രസ്സ് അതിനനുസരിച്ച് താളം പിടിയ്ക്കുന്നതിലും എല്ലാം ഒത്തു ചേര്‍ത്ത് വായിച്ചാല്‍ ചിത്രം വ്യക്തമാവും. ഇടതുപക്ഷത്തിന്റെ ശക്തമായ സ്വാധീനമില്ലാതാക്കണെമെങ്കില്‍ അതിന്റെ വേരറയ്ക്കണം അതിന് കേരളവും ബംഗാളുമല്ലാതെ മറ്റൊരു ഇടവുമില്ല കേവലം വസ്തുനിഷ്ടമല്ലാത്തൊരു കാര്യം മതപരമായ വിശ്വാസങ്ങളിലേക്ക് മതരാഹിത്യം പഠിപ്പിയ്ക്കുന്നൂന്ന് പറഞ്ഞു കോലാഹലം തികച്ചും മുന്‍‌കൂട്ടി നിശ്ചയിച്ച രാഷ്ട്രീയമാവാതെ തരമില്ല . കേരളം ഇതിനെ (ഈ അനാവശ്യമായ കോലാഹലത്തെ) ശക്തമായി എതിര്‍ത്ത് തോല്‍പ്പിയ്ക്കും അത് കാലഘട്ടത്തിന്റെ ആവശ്യമാണ് അതു സംഭവിയ്ക്കുക തന്നെ ചെയ്യും .

മൂര്‍ത്തി said...

ആളിക്കത്തുകയാണ് ഏഴാം ക്ലാസ്സിലെ സാമൂഹ്യശാസ്ത്ര പാഠ പുസ്തക വിവാദം. പുസ്തകം വായിച്ചുപോലും നോക്കാതെ തെരുവില്‍ കത്തിക്കാനും തെരുവ് കത്തിക്കാനും ആളിറങ്ങിക്കഴിഞ്ഞു. മോഷണക്കേസില്‍ ജയിലില്‍ കിടന്നവന്‍ വരെ ഏഴാം ക്ലാസുകാരനെ രക്ഷിക്കാന്‍ പെട്രോള്‍ കാനും തീപ്പെട്ടിയുമായി തെരുവിലുണ്ട്.

ഈ സമരം അനാവശ്യമാണെന്ന് പാഠപുസ്തകം ഒരിക്കലെങ്കിലും വായിച്ചു നോക്കിയിട്ടുള്ള ഏതൊരാള്‍ക്കും ബോധ്യപ്പെടും. രണ്ടാം വിമോചന സമരത്തിന് പടയൊരുക്കം നടത്തുകയാണത്രെ അരമനകള്‍. അതിനെ നേരിടാനായി ഇപ്പോഴേ ഒരുങ്ങുക.

കല്ലും, കവിണിയും, കുന്തവുമാണ് അവര്‍ക്ക് പരിചയമുളള ആയുധങ്ങള്‍. അതിനെ എതിര്‍ക്കാന്‍ അക്ഷരവും പുസ്തകവും സംവാദവുമാണ് നമ്മുടെ ആയുധം.

സംവാദത്തിന്റെ വാതിലുകള്‍ മുഴുവന്‍ അടച്ച്, സ്വന്തം മുന്‍വിധികളുടെയും സ്ഥാപിത താല്‍പര്യക്കാരുടെയും താളത്തിനൊത്ത് തുളളുന്നവര്‍ കൊണ്ടാടുന്ന വാദങ്ങളുടെ കാമ്പും കഴമ്പും നമുക്ക് പരിശോധിക്കാം, ഒന്നൊന്നായി.

അതിന്, ഇതാ ഇവിടെയൊരവസരം. ഇതാ പോവുക അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക.

പുസ്തകം വായിക്കാനും ചര്‍ച്ചയില്‍ പങ്കെടുക്കാനും എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. പുസ്തകം വായിക്കാനുളളതാണ്, കത്തിക്കാനുളളതല്ല എന്ന് തിരിച്ചറിയുന്നവര്‍ക്കും, ലോകം കത്തിച്ചിട്ടായാലും തങ്ങളുടെ വാശിയും ഈഗോയും ജയിക്കണമെന്നുളളവര്‍ക്കും ഈ സംവാദത്തില്‍ പങ്കെടുക്കാം.

സത്യമേ ജയിക്കൂ.... സത്യം മാത്രം. സത്യത്തെ ജയിപ്പിക്കാനും നമ്മുടെ കുട്ടികളെ നല്ല മനുഷ്യരായി വളര്‍ത്താനും മാനവികതയും മതനിരപേക്ഷതയും ഉയര്‍ത്തിപ്പിടിക്കാനും ഈ സമരത്തില്‍ പങ്കു ചേരുക.